Image

വളപ്പൊട്ടുകളും മയില്‍പ്പീലിയും (ഒരു വലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

Published on 13 February, 2017
വളപ്പൊട്ടുകളും മയില്‍പ്പീലിയും (ഒരു വലന്റയിന്‍ കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)
മാംസ നിബദ്ധമല്ലാത്ത അനുരാഗം തളിര്‍ക്കുന്നത് കൗമാരപ്രായത്തിന്റെ ആരംഭഘട്ടത്തിലാണ്. മുടിവളര്‍ത്തുന്ന, കണ്ണില്‍ മഷിയെഴുതുന്ന, മുടിയില്‍പൂ ചൂടുന്ന, കഴുത്ത് മുതല്‍മുട്ടുവരെ വസ്ര്തം കൊണ്ട്മൂടിയ ബാലികയെ ഒരു ട്രൗസര്‍ മാത്രം ധരിച്ച് യഥേഷ്ടം എവിടേയും സഞ്ചരിക്കാന്‍വിലക്കുകളില്ലാത്ത ബാലന്‍ കൗതുകത്തോടെ നോക്കി അവളോട് പേരെന്തെന്നുചോദിക്കുമ്പോള്‍ പേരക്ക എന്നുപറഞ്ഞ് കിലുകിലെ ചിരിച്ച് കൊണോടികളയുന്നു അവള്‍.ആണ്‍കുട്ടി വിസ്മയാധീനനായി അവളെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുമ്പോള്‍ പേരു് നാളെ പറയാമെന്ന് അവള്‍ വിളിച്ചുപറയുന്നു. "നാളെ' എന്ന ദിവസം ആ കൗമാരകാരന്റെ മനസ്സില്‍ ഒരു ആകര്‍ഷണമായി മാറുകയാണപ്പോള്‍.എതിര്‍ ലിംഗത്തോടുള്ള ഇണയുടെ ആകര്‍ഷണമല്ല ഇവിടെ.എന്നാല്‍ പേരുപറയാനാവാത്ത ഒരിഷ്ടത്തിന്റെ പൂഞ്ചോലകള്‍ അവരുടെ മനസ്സില്‍ ഒഴുകി ചേരുന്നുണ്ട്. നാലുമണിപൂക്കള്‍ വിരിയുമ്പോള്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കണമഷിയുടേയും ചാന്തുപ്പൊട്ടിന്റേയും വാസനയുമായി. അവള്‍ വീണ്ടും ഓടിയെത്തുന്നു. കരിവളകള്‍ അണിഞ്ഞ കൈകള്‍ മാറിലടുപ്പിച്ച് പിടിച്ച് അവള്‍ എന്തോകൊണ്ടുവരുന്നു. ഞാന്‍ നിനക്ക് ഒരു സാധനം കൊണ്ട്‌വന്നിട്ടുണ്ട്. അവള്‍ ചുറ്റിലും നോക്കിപതുക്കെ മന്ത്രിക്കുന്നു. ആരും കാണരുത്, ആരോടും പറയരുത്. അനുരാഗരഹസ്യങ്ങളുടെ ആദ്യത്തെതാക്കോള്‍ അവര്‍ അപ്പോള്‍ കൈമാറുന്നു.

പ്രേമം കൊണ്ടാടുന്ന വലന്റയിന്‍ദിനമെന്ന ദിവസത്തെക്കുറിച്ചറിയാത്ത ആ ഗ്രാമീണകുട്ടികള്‍ പരസ്പരം കൈ മാറുന്നത് വളപൊട്ടുകളും മയില്‍പീലിയുമാണ്. മയില്‍പീലി മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച് വയ്ക്കാന്‍ നിഷ്ക്കളങ്കരായ അവര്‍ തീരുമാനിക്കുന്നു. "ഇടക്ക ്‌നോക്കരുത്''എന്നു പെണ്‍കുട്ടി ആണ്‍കുട്ടിക്ക് താകീത്‌നല്‍കുന്നു.നോക്കിയാല്‍ അത് പെറ്റുപെരുകില്ല. നോക്കാതിരുന്നാല്‍ നമുക്ക് ഒത്തിരിക് മയില്‍പീലികള്‍ ഉണ്ടാകും.മയില്‍പീലി അങ്ങനെ ഒളിപ്പിച്ച് വച്ചാല്‍ അത് കുഞ്ഞ് മയില്‍പീലികളെ പ്രസവിക്കുമത്രെ."എന്നിട്ടെന്തിനാണ്'' ആണ്‍കുട്ടിക്ക് അതില്‍ അത്രതാല്‍പ്പര്യമില്ല. അവള്‍ നാളേയും വരുമോ എന്നാണു അവന്‍ അറിയേന്റത്. അവന്റെ മനസ്സില്‍ ഒരു "ഇത്''വന്നുമുട്ടിനില്‍ക്കുന്നു."നാളെ"കാത്തിരിക്കാന്‍ ഒരു ദിവസം. അവളുടെ മനസ്സിലും ആണ്‍കുട്ടിയെപോലെ ഒരു ''ഇത് " ഉണ്ട്. ആ ഇത് കാലം മുന്നോട്ട് നീങ്ങുമ്പോള്‍ അവളുടെ മനസ്സിലെ ചില്ലകളെ പൂവണയിക്കുന്നു. പ്രണയാഭിലാഷങ്ങളുടെ വിടരന്‍ കൊതിക്കുന്ന പൂമൊട്ടുകള്‍ ചില്ലകളില്‍ നിറയുന്നു.അവളുടെ ഉള്‍പുളകങ്ങളില്‍ അനുരാഗ തെന്‍നിറയുന്നു കടാക്ഷ ശാസ്ര്തമറിയാത്ത കടക്കണ്ണുകളില്‍ പരല്‍മീനുകള്‍ ഓടിക്കളിക്കുന്നു.പിന്നെ താരമ്പന്‍കൊട്ടും മേളവും തുടങ്ങുകയായി. കരിമ്പിന്റെവില്ലും തേനീച്ചകളാര്‍ക്കുന്ന പൂവ്വമ്പുകളുമായി കമദേവന്‍ അവരുടെ ജീവിതത്തില്‍ പ്രണയോത്സവത്തിനുള്ള കൊടിയേറ്റം ആര്ംഭിക്കും. അവളുടെ അംഗോപാംഗങ്ങളിലേക്ക് അവന്റെ കണ്ണുകള്‍പായുന്നു."കിളി ചുണ്ടന്‍ മാമ്പഴമേ, കിളി കൊത്താതേന്‍ പഴമേ." എന്നു അവളെ നോക്കി അവന്‍ പാടുന്നു.വേറെ കിളികളൊന്നും കൊത്തരുതെന്ന ഒരു അസൂയയും ആ വരികളിലുണ്ട്.

എത്രപെട്ടന്നാണു കാലം അവരില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. മയില്‍പീലിപെറ്റുപെരുകുന്നത് ജിജ്ഞാസയോടെ, അക്ഷമയോടെ കാത്തിരുന്ന കൗമാരം.വളപൊട്ടുകളെകൊണ്ടുണ്ടാക്കുന്ന പലതരം കരകൗശലങ്ങള്‍, മുടിയില്‍ ചൂടാന്‍പൂക്കളിറുക്കല്‍, കൊതിപ്പിച്ച് കൊണ്ട്പറന്ന കലുന്ന ചിത്രശലഭങ്ങള്‍ക്ക് പുറകെ മത്സരിച്ച് ഓട്ടം. അപ്പോള്‍ നിര്‍മ്മലരാഗത്തിന്റെ കുളിര്‍തെന്നല്‍ അവരെ ചുറ്റിപിടിക്കുന്നു.സുഖശീതളമായ ആ ആലിംഗനത്തില്‍ അവരും പൂക്കളെപോലെ, പൂമ്പാറ്റകളെപോലെ പാറിനടക്കുന്നു.

നിര്‍മ്മലരാഗത്തിന്റെ തുഷാരബിന്ദുക്കള്‍ തുളുമ്പിനില്‍ക്കുന്ന ഹ്രുദയത്തിലെ പുല്‍ക്കൊടിതുമ്പില്‍ അവരുടെ കൊച്ച് ലോകം പ്രതിബിമ്പിക്കുന്നു.എല്ലാം സുഖം സുഖകരം.
എന്നാല്‍ ശരീരത്തില്‍വരുന്ന മാറ്റങ്ങള്‍ അവരെ മാറ്റിമറയ്ക്കുന്നു. എതിര്‍ലിംഗക്കാരെ കാണുമ്പോള്‍ ആഗ്രഹമുണ്ടാകുന്നു, ആകര്‍ഷണമുണ്ടാകുന്നു. ആദ്യത്തെ കാഴ്ചയില്‍ പ്രേമമം തോന്നിയെന്നൊക്കെ കവികളുടെ ഭാഷ്യമാണു. ആഗ്രഹം അല്ലെങ്കില്‍ കാമമാണു ആദ്യമുണ്ടാകുന്നതെന്നാണ് ശരിയെന്ന് എത്രയോപേര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ശാസ്ര്തം അതിനെ അനുകൂലിക്കയും ചെയ്തിരിക്കുന്നു, ശരീരത്തില്‍ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൗമാരകാലത്തെ അടുപ്പവും, സ്‌നേഹവുമൊക്കെ മാറിപോകുന്നു. അതിനു ഒരു പുതിയ മാനം കൈവരുന്നു. പരസ്പരം കാണുമ്പോള്‍ യൗവ്വനയുക്തരായ അണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും കെട്ടിപിടിക്കാനും ഉമ്മവയ്ക്കാനുമൊക്കെ അഭിനിവേശം ഉണരുന്നു. മനസ്സ്‌സ്വപ്നങ്ങളില്‍ മുഴുകുമ്പോള്‍ ശരീരം യാഥാര്‍ത്ഥ്യങ്ങളിലേക്ക് കുതിക്കാന്‍വെമ്പുന്നു.അവിടം മുതല്‍ അനുരാഗം മാംസ നിബദ്ധമാകുന്നു.വീണ്ടും ശരീരത്തിലെ ഹോര്‍മ്മോണുകള്‍ക്ക് ബലക്ഷയം ഉണ്ടാകും വരെ. കാമദേവന്റെ അമ്പുകള്‍വന്നുപതിക്കുന്നത് ഹ്രുദയത്തിലേക്കാണല്ലോ?പ്രായം കൂടുമ്പോള്‍ ഹ്രുദയവും ചില പണിമുടക്കുകളില്‍ ഏര്‍പ്പെടുന്നു. ആഗ്രഹങ്ങള്‍ ഉള്‍കൊള്ളാന്‍ ഹ്രുദയം ദുര്‍ബ്ബലമാകുന്ന നിസ്സഹായാവസ്തയിലായിരിക്കും ചിലര്‍ വയസ്സന്‍ കാലത്തെ ഉദാത്തപ്രേമത്തെപ്പറ്റിയൊക്കെ എഴുതിവച്ചത്. വാസ്തവത്തില്‍ ഉദാത്ത പ്രേമം ഉണ്ടകുന്നത് കൗമാരത്തിലും യൗവ്വനത്തിന്റെ ആരംഭത്തിലുമായിരിക്കും.

ഭാഷയുണ്ടായത് സ്‌നേഹപ്രകടനങ്ങള്‍ക്ക്‌വേണ്ടിയല്ലേ എന്നുതോന്നിപ്പോകും വിധം എന്തെല്ലാം രചനകളാണു നമുക്ക്‌വായിക്കാന്‍ കിട്ടുന്നത്.പ്രണയാദ്രഭാവങ്ങള്‍ കാട്ടി ഹ്രുദയവും കൊണ്ടോടിപോകുന്ന പെണ്‍കുട്ടിയെനോക്കി ആണ്‍കുട്ടികള്‍ പറഞ്ഞതെല്ലാം കവിതകളായി, കഥകളായി.അതൊക്കെ വായിച്ച നമ്മള്‍ അത്ഭുതപരതന്ത്രരായി. നായികയെനോക്കി നായകന്‍ ഇങ്ങനെപാടുന്നു. ചന്ദ്രരശ്മികള്‍പോലെ വിളങ്ങുന്നു നിന്റെ മുഖം, സ്വര്‍ണ്ണം പോലെ തിളങ്ങുന്നനിന്റെ അളഗങ്ങള്‍, തടാകം പോലെയുള്ള നീലക്കണ്ണുകള്‍ അതില്‍ ആഴമുള്ള ഏതോരഹസ്യം, നിന്നെ സ്രുഷ്ടിച്ചവനെ ഞാന്‍ എങ്ങനെ പ്രശംസിക്കും. അന്തിമദിവസമെന്ന ഒന്നുണ്ടെന്നു ആളുകള്‍പറഞ്ഞു ഞാന്‍ കേട്ടിട്ടുുണ്ട് നിന്നെ കണ്ടതില്‍പിന്നെ അത് ശരിയാണെന്നു എനിക്ക് ബോദ്ധ്യമായി.

പ്രേമം ഒരു മാനസിക രോഗമാണെന്നു പ്ലേറ്റൊ പറഞ്ഞത് ശരിയാണെന്നു എത്രയോ പ്രേമകഥകള്‍സാക്ഷ്യം വഹിച്ചിരിക്കുന്നു. ഈ പ്രേമകാവ്യങ്ങളിലെല്ലാം തന്നെ ലൈംഗിക മോഹങ്ങള്‍ ഉള്‍കൊണ്ടിരിക്കുന്നത് കാണാം.പ്രേമത്തിന്റെ ഉദാത്ത ഭാവങ്ങള്‍ അവയില്‍ പ്രകടമെങ്കിലും അന്തര്‍ലീനമായി കിടക്കുന്നത് കാമം തന്നെ. പ്രേമിച്ചയാള്‍ക്ക്‌വേണ്ടി ജീവത്യാഗം ചെയ്യുന്നതൊക്കെ അനശ്വരപ്രേമത്തിന്റെ ഉദാത്ത മാത്രുകയായി കരുതുന്നവരുണ്ട്. "പഴകിയ തരുവല്ലി മാറ്റിടാം പുഴയൊഴുകും വഴിവേറെയാക്കിടാം; കഴിയുമിവ മനസ്വിമാര്‍മനസ്സൊഴിവതസക്യമൊരാളിലൂന്നിയാല്‍'' എന്നു കവിവാക്യം. എന്തുകൊണ്ട്? പുരുഷമേധാവിത്വം കല്‍പ്പിച്ച് വച്ചിരിക്കുന്ന നിയമങ്ങള്‍മൂലം ഒരാളെ മാത്രമേസ്‌നേഹിക്കാവു അദ്ദേഹം വിവാഹം കഴിച്ചാലും കന്യകയായിതന്നെ കഴിയണമെന്ന ശാസനം. ആ ശാസനയെ ദൈവീകമായി കണ്ട് എത്രയോ യുവതികള്‍ വ്രുദ്ധ കന്യകളായിപരലോകം പൂണ്ടു. ശാരീരികമായി അടുക്കാന്‍ കഴിയാതെവന്നപ്പോള്‍ ബ്രഹ്മചര്യം സ്വീകരിക്കുന്നതും മാംസനിബദ്ധമാണു അനുരാഗമെന്നതിനുതെളിവാണ്. സ്ര്തീ പുരുഷന്മാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയെന്നത് പ്രക്രുതിയുടെ ആവശ്യമാണ്. വിഷയേഛയില്ലാത്ത പ്രേമം (Platonic love) എന്നുപറയുന്നത് കാപട്യമാണ്. അതു കൗമാരമനസ്സുകളില്‍ ഉഷസുഷമ പോലെസ്ഥിതിചെയ്യുന്നതാണ്. സൂര്യോദയം കഴിഞ്ഞാല്‍പിന്നെവെയിലിനു ചൂടു കൂടിവന്നു അസ്തമനത്തോടടുക്കുമ്പോള്‍ കുറഞ്ഞ്‌കൊണ്ടിരിക്കുന്നു.കാലം എല്ലാം മാറ്റിമറച്ചുകളഞ്ഞു. ഇപ്പോള്‍ ആദര്‍ശങ്ങളേക്കാള്‍ മനുഷ്യര്‍പ്രായോഗികതയില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നു. മരിച്ച് പോയപ്രിയനുവേണ്ടി ജീവത്യാഗം ചെയ്യുന്ന, ജീവിച്ചു കൊണ്ടു തന്നെബലിയാടുകളാകുന്ന മഹിളകളുടെ ചരിത്രം നമ്മള്‍ വായിച്ചിട്ടുണ്ട്. രസകരമായ ഒരു കഥ ശ്രദ്ധിക്കുക. ഭര്‍ത്താവിന്റെ കുഴിമാടത്തിനരികെ വീശറികൊണ്ട് വീശികൊണ്ടിരിക്കുന്ന ഒരുയുവതിയെ കണ്ട സന്യാസി വളരെ ബഹുമാനത്തോടെ അവളെ സമീപിച്ചു. കല്ലുകൊണ്ട്പണിത് സിമന്റിട്ട ആ തറക്കരികില്‍ ഹ്രുദയവേദനയോടെയായിരിക്കും അവള്‍ ഇരിക്കുന്നതെന്നു കരുതി സന്യാസി അവളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍പറഞ്ഞ മറുപടി സന്യാസിയെ അതിശയിപ്പിച്ചു. അവള്‍ പറഞ്ഞു.ഈ സിമന്റ് ഉണങ്ങാതെ എനിക്ക്‌വേറെ വിവാഹം കഴിക്കാന്‍ എന്റെ സമൂഹം അനുവദിക്കില്ല.ഞാന്‍ എത്രയും പെട്ടെന്നു ഇതുണക്കാന്‍വേണ്ടി വീശുകയാണു.അതുകേട്ട് വിയര്‍ത്ത് സന്യാസിയും കയ്യിലിരുന്ന് വിശറിവീശികൊണ്ട് നടന്നകന്നു.അനശ്വരപ്രേമത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന ടാജ് മഹല്‍, സ്‌നേഹമയിയായ ഭാര്യയുടെ ഓര്‍മ്മക്കായി ചക്രവര്‍ത്തി തീര്‍ത്തുവെന്നു വിശ്വസിക്കുന്ന വെണ്‍കുളിര്‍സൗധം. എന്നാല്‍ ചക്രവര്‍ത്തി എന്തുചെയ്തു. യശശ്ശരീരനായ ഒ എന്‍ വി എഴുതിയവരികള്‍ ഃ "മാതളം പൂത്തുവീണ്ടും, മാങ്കനിയുലഞ്ഞാടി,മാദകപികാലാപലോലമായി മലര്‍വാടി, മധുരം മലര്‍മാസം, സുല്‍ത്താന്റെ മനസ്സേതോ മറവിപിണഞ്ഞപോല്‍ പിന്നേയുമസ്വസ്ഥമായ്. മുഗ്ദ്ധലജ്ജായാര്‍ന്നൊരു മധുരപ്പതിനേഴിന്‍കൈത്തലം തഴുകിക്കൊണ്ടവിടെ നിന്നുസുല്‍ത്താന്‍.

വാലന്റയിന്‍ദിനം പ്രേമിച്ചവര്‍ക്കും, പ്രേമിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും മാത്രം ആഘോഷിക്കാനുള്ളതല്ലേ എന്നുപലരും സംശയിക്കുന്നു. വാസ്തവത്തില്‍ നമ്മെ സ്‌നേഹിക്കുന്നവരെ നമ്മള്‍ സ്‌നേഹിക്കുന്നവരെ എല്ലാം ഈ ദിവസത്തില്‍ ഓര്‍ക്കാം.സ്‌നേഹത്തിനുവേണ്ടിനീക്കിവച്ചിരിക്കുന്ന ഈ സുദിനം പോലെവേറേ ഏതുദിവസമുണ്ട്.? എല്ല ാവര്‍ക്കും സ്‌നേഹസുരഭിലമായ വലന്റയിന്‍ദിനം നേരുന്നു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക