Image

സെമിത്തേരി വിൽപ്പനയ്ക്ക് (റോബിൻ കൈതപ്പറമ്പ്)

Published on 06 July, 2017
സെമിത്തേരി വിൽപ്പനയ്ക്ക് (റോബിൻ കൈതപ്പറമ്പ്)
കഴിഞ്ഞ ആഴ്ച്ച സുപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വന്ന ഉണ്ട നൂലും അതിന്റെ സൂചിയുമായി ഷാൾ ഉണ്ടാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലായിരുന്നു സാറാമ്മ. ഒരു മാസം മുൻപ് ഷീല കാണാൻ വന്നപ്പോൾ പഠിപ്പിച്ചതാണ്. തുടക്കത്തിൽ കുറച്ച് പ്രയാസം  തോന്നിയിരുന്നെങ്കിലും ഇപ്പോൾ കുഴപ്പമില്ല. പോരാത്തതിന് തോമസുകുട്ടിയുടെ ശല്യവും ഇല്ല. ഇതും പിടിച്ച് ഇരിക്കുന്നത് കണ്ടാൽ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു തരാൻ പറയില്ല; പരമസുഖം. മൂക്കു കണ്ണട ഒന്നു കൂടെ തുടച്ച് വെച്ച് സൂചിയിൽ നൂലു കോർക്കാനുള്ള ശ്രമത്തിലായിരുന്നു.അപ്പോളാണ് TV കണ്ടു കൊണ്ടിരുന്ന തോമസുകുട്ടി വിളിച്ചത്."സാറാമ്മേ .... എടീ സാറാമ്മേ..... ഇങ്ങോട്ട് ഒന്നു വന്നേടീ ..... നീ ഇത് കണ്ടോ?". സൂചിയും നൂലും അടുത്തിരുന്ന മേശപ്പുറത്ത് വച്ച് സാറാമ്മ നാടുവിന് താങ്ങും കൊടുത്ത് പതിയെ എഴുന്നേറ്റു.ഈ ഇടയായി കൈയ്ക്കും, കാലിനും നടുവിനും ആകെ ഒരു വേദന." ദാ വരുന്നു എന്താ പറ്റിയത്..... നിങ്ങൾ എന്തിനാ കിടന്ന് വിളിച്ച് കൂവുന്നത് ...." ഈ ഇടയായി തോമസുകുട്ടീ ഇങ്ങനെയാണ്. തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം വിളിച്ചുകൊണ്ടിരിക്കും. TV യിൽ എന്തോ പരിപാടി നടക്കുന്നു."എന്താ തോമാച്ചാ ... എന്തിനാ വിളിച്ചെ .." "എടീ നീ ഈ പരസ്യം കണ്ടോ? സെമിത്തേരി സെയിലിൽ ഉണ്ടെന്ന് .... നമുക്കും പോയി മേടിച്ചാലോ ... ചാകുന്ന സമയത്ത് ചെന്നാൽ ഇതിനൊക്കെ ഒടുക്കത്തെ വിലയായിരിക്കും... " സാറാമ്മ ഒരു നിമിഷം താടിക്ക് കൈയ്യും കൊടുത്ത് നിന്നു. "അല്ല തോമാച്ചാ അപ്പോൾ നമ്മുടെ നാട്ടിലെ കുടുംബ കല്ലറ എന്നാ ചെയ്യും... നമ്മൾ മരിച്ച് കഴിയുംമ്പോൾ അവിടെ നമ്മുടെ കാർന്നോൻമാരുടെ കൂടെ വേണ്ടെ അടക്കാൻ "

..... ഒരു നിമിഷം തോമസുകുട്ടീ നിശബ്ദനായി. ഓർക്കുംമ്പോൾ ശരിയാണ് നാട്ടിലെ സ്വന്തം ഇടവകപള്ളിയിൽ ലക്ഷങ്ങൾ മുടക്കി പണിതിട്ടിരിക്കുന്ന കുടുംബ കല്ലറ ഉണ്ട്. വല്ലപ്പനും, വല്യമ്മയും, അപ്പനും ,അമ്മയും ,ഒന്ന് രണ്ട് സഹോദരങ്ങളും അവിടെ വിശ്രമിക്കുന്നു. അവരോടൊപ്പം വേണം തങ്ങൾക്കും വിശ്രമിക്കേണ്ടത് എന്നതാണ് ആഗ്രഹം ...... പക്ഷേ ഇവിടെ ഈ അമേരിക്കയിൽ കഴിയുന്ന കാലത്തോളം അത് സാധ്യമാകും എന്ന് തോന്നുന്നില്ല. സാറാമ്മ കൈ നീട്ടി തോമാച്ചനെ ചിന്തയിൽ നിന്നും പിടിച്ച് ഉണർത്തി. " അതല്ലെടീ നമ്മൾ മരിച്ച് കഴിഞ്ഞാൽ നമ്മുടെ മക്കൾ നമ്മളെ നാട്ടിൽ കൊണ്ടുപോയി അടക്കും എന്ന് ഒരു ഉറപ്പും ഇല്ല; ആവരൊക്കെ വലിയ തിരക്കും കാര്യങ്ങളും ഉള്ളവരല്ലെ" "അതും ശരിയാ" സാറാമ്മ തല കുലുക്കി. " നമ്മൾ തന്നെ നമുക്കുള്ള ശവക്കുഴി മേടിച്ചിട്ടാൽ പിള്ളേർക്ക് അത്രയും ആശ്വാസം ആകും, അല്ലെങ്കിൽ അതുങ്ങള് പറയില്ലേ ഡാഡിയും,മമ്മിയും ഞങ്ങൾക്ക് തലവേദന ഉണ്ടാക്കി വെച്ചിട്ടാ ചത്തത് എന്ന് ...... നീ ഈ പരസ്യം കണ്ടോ? ഇവിടെ അടുത്ത് സെമിത്തേരിയുടെ സെയിൽ നടക്കുന്നു; 10-15000 ത്തിന് സ്ഥലം കിട്ടും. നമുക്ക് രണ്ട് പേർക്ക് കിടക്കാനുള്ളത് മതി എന്നിരുന്നാലും ഡോളർ പെറുക്കി കൊടുക്കണ്ടെ. അവിടെ വരെ ഒന്ന് പോയി നോക്കാം, എങ്ങനെയൊക്കെയാണ്, കശ് ഒരുമിച്ച് കൊടുക്കണോ? അതോ ലോൺ കിട്ടുമോ?എന്നൊക്കെ അന്വേഷിക്കാം". സാറാമ്മയുടെ മുഃഖം മ്ലാനമായി.ജീവിച്ചിരിക്കെതന്നെ സ്വന്തം ശവക്കല്ലറ വാങ്ങി ഇടുക എന്ന് പറയുംമ്പോൾ  എന്തോ......... പെട്ടെന്ന് ഓർത്തു നാട്ടിൽ കുടുംബ കല്ലറ പണിത് ഇട്ടിട്ടുണ്ടല്ലോ. "നിങ്ങൾ ആലോചിച്ച് എന്താന്ന് വെച്ചാൽ ചെയ്യ്...... ഞാനൊന്നും പറയുന്നില്ല" സാറാമ്മ പതിയെ കിടപ്പുമുറിയിലേയ്ക്ക് നടന്നു.തോമസുകുട്ടി കുറച്ച് നേരം കൂടെ അങ്ങനെ നിന്ന് TV ഓഫ് ചെയ്ത് അന്ന് വന്ന മെയിലുകളിൽ ആവശ്യമുള്ളതും ഇല്ലാത്തതും തരം തിരിച്ച് വെയ്ക്കാൻ തുടങ്ങി.
   
സാറാമ്മ കട്ടിലിലേയ്ക്ക് ചാഞ്ഞു. മേശപ്പുറത്തിരുന്ന് ഉണ്ടനൂലും സൂചിയും സാറാമ്മയെ മാടിവിളിച്ചു. മക്കൾ വല്ലപ്പോഴുമെ വിളിക്കാറുള്ളൂ. മോള് ആഴ്ച്ചയിൽ ഒന്ന് രണ്ട് പ്രാവിശ്യം വിളിച്ച് ഡാഡിയുടെയും, മമ്മിയുടെയും വിവരങ്ങൾ അന്വേഷിക്കും; അതും വളരെ കുറഞ്ഞ വാക്കുകളിൽ .മോൻ വിളിക്കാറെ ഇല്ല. രണ്ട് പേരും എപ്പോഴും തിരക്കിലാണ്; അവർക്ക് അവരുടേതായ കാരണങ്ങൾ, അവരെ എന്തിന് കുറ്റം പറയണം;കൂടെ ഉണ്ടായിരുന്ന കാലത്ത് വേണ്ടതു പോലെ അവരുടെ കാര്യങ്ങൾ നോക്കിയില്ല. രണ്ടും മൂന്നും ജോലി ചെയ്ത് കാശുണ്ടാക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു. നാട്ടിൽ മാതാപിതാക്കളേം സഹോദരങ്ങളേം ഒരു കരയ്ക്ക് അടുപ്പിച്ചു.സ്വന്തം കാൽചുവട്ടിൽ നിന്നും മണ്ണ് ഇളകിപോകുന്നത് കണ്ടില്ല. അല്ലെങ്കിൽ കാണാൻ ശ്രമിച്ചില്ല. ഗ്രാജുവേഷൻ കഴിഞ്ഞപ്പോഴെ സാജുമോൻ വീട് വിട്ട് ഇറങ്ങി; അവൻ തോമസുകുട്ടിയോട് എതിർത്ത് പറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. കുറെ തല തിരിഞ്ഞ ആൾക്കാരുമായിട്ടാണ് കൂട്ടുകെട്ട്. ജെയ്സിമോളും അങ്ങനെതന്നെ;ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു... എവിടെയാണ് ജോലി എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. മക്കൾ വളർന്ന് വരുന്നത് കാണാനുള്ള സമയം ഇല്ലായിരുന്നു.

തോമസുകുട്ടി പണ്ട് പറയാറുള്ളത് ഇപ്പോൾ യാഥാർഥ്യമായി. "മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കട്ടെ..." അവരുടെ സമയം ആയപ്പോൾ അവർ അതുതന്നെ ചെയ്യുന്നു..... "എല്ലാം സ്വന്തമായി തോന്നിയതുപോലെ ചെയ്യുന്നു.... ആരോടും പരാതിപ്പെട്ടിട്ട് കാര്യം ഇല്ല, അല്ലെങ്കിൽ തന്നെ എന്ത് പരാതിപ്പെടാൻ .... ഒരു ദീർഘനിശ്വാസം വിട്ട് തന്നെ നോക്കിയിരിക്കുന്ന ഉണ്ടനൂലും സൂചിയുമായി സാറാമ്മ പിന്നേയും ഷാൾ ഉണ്ടാക്കാനുള്ള ശ്രമത്തിലേയ്ക്ക് കടന്നു.
           
ഗാരേജ് തുറക്കുന്ന ശബ്ദം കേട്ടു .തോമസുകുട്ടി എവിടേയ്ക്കോ പോവുകയാണെന്ന് തോന്നുന്നു. ഇനി സെമിത്തേരി വാങ്ങിയിട്ടേ അങ്ങേര് അടങ്ങു.തോമസുകുട്ടി അങ്ങനെയാണ് എന്തെങ്കിലും ഒന്ന് മന:സ്സിൽ കരുതിയാൽ അത് നേടീയേ പിൻമാറു. അമേരിക്കയിൽ വന്ന കാലത്ത് ബിസിനസ്സ് ചെയ്യണം എന്നതായിരുന്നു ആഗ്രഹം.കുറെ നാളത്തെ അലച്ചിലിന് ശേഷം അത് മതിയാക്കി ഉണ്ടായിരുന്ന കാശിന് മൂന്ന്, നാല് വീടുകൾ വാങ്ങി ഇട്ടു. അതെല്ലം വാടകയ്ക്ക് കൊടുത്തിരിക്കുന്നത്കൊണ്ട് പെൻഷൻ ആയിട്ടും സ്ഥിരമായി ഒരു വരുമാനം കിട്ടുന്നുണ്ട്. മക്കളെ രണ്ട് പേരെം വിവാഹം കഴിപ്പിച്ച് ഓരോ വീട്ടിലേയ്ക്ക് മാറ്റണം. വിവാഹ കാര്യം പറയുംബോൾ രണ്ട് പേരും പിന്നീടാകട്ടെ, ആലോചിക്കാം എന്നൊക്കെ ഒരോ കാരണങ്ങൾ പറഞ്ഞ് ഉഴപ്പും, അല്ലെങ്കിൽ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകും. തലമുറയെ കണ്ടിട്ട് കണ്ണ് അടയ്ക്കാൻ കഴിയുമോ? അറിയില്ല. എല്ലാം ദൈവഹിതം പോലെ നടക്കട്ടെ.തലമുറയെ കണ്ടാലും ഇല്ലെങ്കിലും തോമസുകുട്ടി സെമിത്തേരിക്കുള്ള കരാർ ഒപ്പ് വെയ്ക്കും...
         
പുറത്തേയ്ക്ക് ഇറങ്ങിയ തോമസുകുട്ടി പ്രീയ സുഹൃത്ത് ജോർജ്ജിന്റെ അടുക്കലേയ്ക്കാണ് പോയത്. അമേരിക്കയിലേയ്ക്ക് കുടിയേറിയ കാലം മുതൽ തോമസും ജോർജും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. ഒരു ആമുഖ:ത്തിന് നിൽക്കാതെ നേരെ കാര്യത്തിലേയ്ക്ക് കടന്നു. "എടാ ജോർജ്ജേ നീ അറിഞ്ഞോ ഇവിടെ അടുത്ത് ഒരു സെമിത്തേരി സെയിലിൽ വന്നിട്ടുണ്ട്, നമുക്ക് പോയി നോക്കിയാലോ?" ജോർജ്ജ്കുട്ടി അന്തംവിട്ട് തോമസിനെ നോക്കി " സെമിത്തേരി സെയിലിലോ? നീ എന്തൊക്കെയാടാ പറയുന്നത്, നിനക്ക് മരിക്കാനുള്ള സമയം ആയോ? മാത്രമല്ല നമുക്കുള്ള കല്ലറ നമ്മൾ ആണോ വാങ്ങി ഇടുന്നത്. അതൊക്കെ മക്കളുടെ അവകാശം അല്ലേ?" ജോർജ്ജ് തന്റെ അമ്പരപ്പ് മാറാതെ ചോദിച്ചു. ജോർജിന്റെ തോളിൽ കൈവച്ച് തോമസ് പറഞ്ഞു; " എടാ നിനക്ക് അറിയാമല്ലോ സമയത്ത് നമ്മൾ അങ്ങോട്ട് ചെന്നാൽ ഇതിനൊക്കെ ചോദിക്കുന്ന പണം കൊടുക്കണം. ഇപ്പോഴാണെങ്കിൽ നല്ല ലാഭത്തിന് കിട്ടും.എന്നായാലും നമുക്കിത് വേണ്ടതല്ലേ?" ജോർജ്ജിന് തോമസുപറയുന്നത്  മന:സ്സിലാകാത്തതു പോലെ കണ്ണും തുറിച്ച്  ഇരുന്നു. മനുഷ്യർ ഒരിക്കലും തങ്ങളുടെ മരണത്തെ കുറിച്ച് ചിന്തിക്കുന്നതേ ഇല്ല. എല്ലാം വെട്ടിപ്പിടിക്കാനും, കിട്ടിയതൊന്നും തികയാതെ പിന്നെയും,പിന്നെയും വാരിക്കൂട്ടാനുമായി തത്രപ്പെടുന്നു. നാളെയ്ക്കായി സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്നു. ഇവിടെ ഇതാ ഒരുത്തൻ സ്വന്തം കുഴിമാടം നല്ല ലാഭത്തിന് കിട്ടും എന്നറിഞ്ഞ് വണ്ടിയും എടുത്ത് എത്തിയിരിക്കുന്നു.
       
സെമിത്തേരിയുടെ സെയിൽസ് ഓഫീസിലേയ്ക്ക് തോമസുകുട്ടിയും, സാറാമ്മയും കൂടിയാണ് പോയത്. കോട്ടും ടൈയും ധരിച്ച ഒരു സായിപ്പ് ചെറുക്കൻ അവരെ ഹാർദ്ദവമായി സ്വീകരിച്ചു.കോക്ക് കുടിക്കാനും ബിസ്ക്കറ്റ് കഴിക്കാനും നിർബന്ധിച്ചെങ്കിലും തൽക്കാലം ഇതൊക്കെ കഴിയട്ടെ എന്ന് സ്നേഹപൂർവ്വം നിരസിച്ചു. വിശാലമായ ഓഫീസ് മുറിയിലേയ്ക്ക് അയാൾ ആനയിച്ചു.ഓഫീസ് ടേബിളിനോട് ചേർന്ന് മറ്റൊരു ടേബിളിൽ വിൽപ്പനയ്ക്കുള്ള സെമിത്തേരിയുടെ മിനിയേച്ചർ കാണാം. ഇപ്പോഴെ സെമിത്തേരി വാങ്ങിയിടുന്നതിന്റെ ആവശ്യകതെയെക്കുറിച്ചും, സെമിത്തേരിയുടെ വലിപ്പവും, ആൾക്കാർക്ക് എളുപ്പത്തിൽ അവിടേയ്ക്ക് എത്താവുന്നതിനെക്കുറിച്ചും, ഓരോ കല്ലറയും പൂക്കൾ കൊണ്ട് അലങ്കരിക്കുനതും, സെമിത്തേരിയിൽ ഇപ്പോൾ നട്ടിരിക്കുന്നതും, ഭാവിയിൽ നടാൻ ഉദ്ദേശിക്കുന്നതുമായ പുഷ്പ വ്യക്ഷങ്ങളെക്കുറിച്ചും, ആ സെമിത്തേരിയിൽ തന്നെ അടക്കിയാൽ തങ്ങൾക്കുണ്ടാകാവുന്ന ലാഭങ്ങളെക്കുറിച്ചും സായിപ്പ് ചെറുക്കൻ വിശദമാക്കി. പകുതി കാര്യങ്ങളും മന:സ്സിലായില്ല എങ്കിലും എല്ലാം തല കുലുക്കി കേട്ടിരുന്നു." സെമിത്തേരിയിലെ മുൻവശത്തെ കുഴികൾക്ക് വില അല്പം കൂടുതൽ ആണ്, പുറകിലേയ്ക്ക് പോകുംതോറും വിലയിൽ വ്യത്യാസം ഉണ്ടാകും. മുൻപിലായി ഇനി വെറും നാല് കുഴികൾ മാത്രമേ ഒഴിവുള്ളൂ. ഇപ്പോൾ കരാർ ഉറപ്പിച്ചാൽ അതിൽ രണ്ട് എണ്ണം നിങ്ങൾക്ക് നല്ല വിലയ്ക്ക് നൽകാം. ഞങ്ങൾ തന്നെ ലോണും കൊടുക്കുന്നുണ്ട്, താമസിക്കുന്ന വീട് ഈടായിട്ട് നൽകിയാൽ മതിയാകും". അപ്പോഴേയ്ക്കും ഓഫീസിന് പുറത്ത് ഒരു ഗോൾഫ്കാർ വന്നു നിന്നു. സായിപ്പ് ചെറുക്കൻ തല പൊക്കി നോക്കിയിട്ട് പറഞ്ഞു "നിങ്ങൾക്ക് മുൻപ് ശവക്കുഴി കണ്ടിട്ട് വരുന്നവരാണ്, നമുക്കും പോയി അതൊന്ന് കണ്ടിട്ട് വരാം". തോമസുകുട്ടിയേയും, സാറാമ്മയേയും വഹിച്ച് ഗോൾഫ്കാർ സെമിത്തേരിയിലേയ്ക്ക് യാത്രയായി.
         
ആദ്യമായി കളിപ്പാട്ടം കാണുന്ന കുട്ടികളെപ്പോലെ സാറാമ്മയും,തോമസുകുട്ടിയും സെമിത്തേരിയിൽ അന്തിച്ച് നിന്നു. നല്ലവ്യത്തിയായി സൂക്ഷിച്ചിരിക്കുന്നു. 
            
സാറാമ്മ പതിയെ പറഞ്ഞു "ഇവിടെ കിടക്കാൻ മരിക്കുന്നത് എന്തിനാ, അല്ലാതെ തന്നെ ഇവിടെ വന്ന് കിടക്കാൻ തോന്നുന്നു". തോമസുകുട്ടി ഒരു ചെറു ചിരിയോടെ സാറാമ്മയെ നോക്കി.കരം കോർത്ത്പിടിച്ച് സെമിത്തേരിയുടെ മുൻവശത്ത് ഒഴിവുള്ള സ്ഥലങ്ങൾ നടന്ന് കണ്ടു. "നമുക്ക് മുൻവശത്ത് തന്നെ മതി" തോമസുകുട്ടി പറഞ്ഞതിന് സാറാമ്മ തലയാട്ടി. " നമ്മൾ ഒട്ടും പുറകിലായി പോകരുതല്ലോ; ഏറ്റവും മുൻവശത്തുള്ള കുഴികളിൽ തന്നെ ഇടതും വലതുമായി നമുക്ക് അഭിമാനത്തോടെ കിടക്കാം".തിരികെ ഓഫീസിൽ എത്തി. വെള്ളക്കാരൻ ചെറുക്കൻ എടുത്തുകൊണ്ട് വന്ന പേപ്പറുകളിൽ ഒപ്പിട്ട്  ചെക്കും കൊടുത്തു. തങ്ങൾക്കും സ്വന്തമായി രണ്ട് ശവക്കുഴികൾ ഇവിടെ ഒരുങ്ങിക്കിടക്കുന്നു. മരിച്ച് കഴിയുംമ്പോൾ മക്കൾ ആരും നോക്കിയില്ലെങ്കിലും ഇവരു വന്ന് എടുത്തുകൊണ്ട് പോയി അടക്കിക്കോളും
             
വീട്ടിലെത്തി വസ്ത്രം മാറി രണ്ട് പേരും സെറ്റിയിലേയ്ക്ക് ഇരുന്ന് പരസ്പരം നോക്കി. സ്വന്തം ശവക്കുഴി കണ്ട് അതിന് പണവും കൊടുത്ത് എത്തിയിരിക്കുകയാണ്.ഒരുനിമിഷം തോമസുകുട്ടിയുടെ തലച്ചോറിലൂടെ ഓരായിരം കാര്യങ്ങൾ മിന്നിമറഞ്ഞു.രണ്ട് പേരും പെൻഷൻ ആയപ്പോൾ കിട്ടിയ ഭീമമായ തുക, ബാങ്ക് ബാലൻസ്, വാങ്ങിക്കൂട്ടിയ വസ്തുക്കൾ, വീടുകൾ, തല ചുറ്റുന്നതുപോലെ തോന്നി.തോമസുകുട്ടി കണ്ണുകൾ അടച്ച് പിറകിലേയ്ക്ക് ചാഞ്ഞു. സാറാമ്മ വെള്ളം എടുക്കാനായ് അടുക്കളയിലേയ്ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക