Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - രണ്ട്: കാരൂര്‍ സോമന്‍)

Published on 13 July, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - രണ്ട്: കാരൂര്‍ സോമന്‍)
തിരകള്‍ക്കപ്പുറം

സിസ്റ്റര്‍ കാര്‍മേലിന്‍െറ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. തന്റെ പിതാവിന്റെ വീട്ടുപേരും ഇതുതന്നെയാണെല്ലോ? മുഖഭാവം മാറിവന്നു. മനസ്സ് പിതാവിന്റെ ഓര്‍മ്മയില്‍ മുഴുകി. ജാക്കിയെ ശ്രദ്ധയോടെ നോക്കി. ഇവന്‍ താമരക്കുളത്തുകാരനാണോ?
പെട്ടെന്ന് മൊബൈല്‍ കൈമാറി. തിടുക്കത്തോടും സന്തോഷത്തോടും ഷാരോന്റെ നമ്പര്‍ അമര്‍ത്തി. ഷാരോന്റെ ഒച്ച കേട്ടപ്പോള്‍ അവന്റെ മുഖം പൂ പോലെ വിടര്‍ന്നു. ""ഷാരോണ്‍, ഞാനാ ജാക്കി. സുഖമായി ഞാനിവിടെയെത്തി.''

"" ഒ.കെ നീ ഡാനിയല്‍ എന്ന ആളിനൊപ്പമാണോ താമസം''
"" അല്ല. ഇപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ ആശ്രമത്തിലാണ്.  ഡാനിയല്‍ സാര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുവന്നത് ഇങ്ങോട്ടാണ്. ഇവിടെ രണ്ടാഴ്ച കാണും. നീ കോശി സാറിനോടും ആന്റിയോടും പറയണം- കേട്ടൊ. ഞാന്‍ പുതിയ ഫോണ്‍ വാങ്ങിയിട്ട് വിളിക്കാം. ഇത് സിസ്റ്ററുടെ ഫോണാണ്. വയ്ക്കുകയാണ്.'' സിസ്റ്റര്‍ പുഞ്ചിരിയോടെ അവനെ നോക്കിയിരുന്നു. മനസ്സ് ഇളകിയാടി. ഇവന്‍ സംസാരിച്ചത് അഡ്വക്കേറ്റ് കോശിയെക്കുറിച്ചാണോ? പിതാവ് ഒരിക്കല്‍ പറഞ്ഞത് ഏകമകന്‍ കോശി എല്‍. എല്‍. ബിക്ക് പഠിക്കുന്നു. താന്‍ പ്രതീക്ഷിക്കുന്നതുപോലെ അത് തന്റെ സഹോദരനാണോ? ്. ഇവന്റെ വാക്കുകള്‍ ഇത്രമാത്രം ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തുകൊണ്ടാണ്.? തുറന്നു ചോദിക്കാന്‍ തന്നെ തീരുമമാനിച്ചു.
""ജാക്കിയുടെ സ്ഥലം മാവേലിക്കര താമരക്കുളമാണോ ? ''
""അതെ കേരളത്തിലെ ഗ്രാമീണ സുന്ദരമായ ഒരു ഗ്രാമം ''
"'ജാക്കിയുടെ വീട്ടില്‍ ആരൊക്കെയുണ്ട്? ''
""വീട്ടില്‍ അച്ഛനുമമ്മയും രണ്ടു സഹോദരിമാരും. അച്ഛനുമമ്മയും കല്‍പ്പണിക്കാരാണ്. എനിക്കും കല്‍പ്പണി വശമാണ്. മൂത്തസഹോദരി വിവാഹിതയും ഇളയ പെങ്ങള്‍ ബാംഗ്ലൂരില്‍ നഴ്‌സിംഗ് പഠിക്കുന്നു.''
""ഈ  കൊട്ടാരം കോശി ജാക്കിയുടെ ആരാണ്? ''
""കൊട്ടാരം എന്നത് വീട്ടുപേരാണ് അവിടുത്തെ ഒരു സമ്പന്ന കുടുംബം. ഞങ്ങളുടെ പിതാമഹന്മാര്‍ അവിടുത്തെ ജോലിക്കാരായിരുന്നു. കോശിസാര്‍ പേരെടുത്ത വക്കീലാണ്. അദ്ദേഹത്തിന്റെ അച്ഛനും ബ്രിട്ടീഷുകാരുടെ കാലത്ത് വക്കീലായിരുന്നു. രണ്ടുപേരും പാവങ്ങള്‍ക്കായി വാദിക്കുന്നവര്‍. ഷാരോണ്‍ അദ്ദേഹത്തിന്റെ മകളാണ്. കോളേജില്‍ പഠിക്കുന്നു. ഒരു സഹോദരനുള്ളത് ജര്‍മ്മനിയിലാണ്.

 എന്റെ കുടുംബം വളരെ പാവപ്പെട്ടതാണ്. എന്റെ സഹോദരിയെ പഠിപ്പിക്കുന്നതും  മൂത്ത പെങ്ങളെ കെട്ടിച്ചയയ്ക്കാന്‍ സഹായിച്ചതുമൊക്കെ കോശിസാറാണ്. പല കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്.'' എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന സിസ്റ്റര്‍ ചോദിച്ചു. ""ഷാരോണിന്റെ മമ്മി എന്തുചെയ്യുന്നു.'' "" സോറി അത് പറഞ്ഞില്ല. ഷാരോണിന്റെ മമ്മി ബ്ലോക്കോഫിസില്‍ ജോലി ചെയ്യുന്നു.'' ഹിന്ദുവായിരുന്നു. ഇപ്പോള്‍ ക്രിസ്തിയാനിയാണ്. അവരൊക്കെ ഞങ്ങള്‍ക്ക് കാണപ്പെട്ട ദൈവങ്ങളാണ്.  ഞാനിവിടെ വരാന്‍ കാരണവും ആ കുടുംബമാണ്.''

എല്ലാംകേട്ടുകൊണ്ട് ഒരു നിസ്സംഗഭാവത്തോടെ സിസ്റ്റര്‍ ഇരുന്നു. നിശബ്ദയായിരിക്കുന്ന സിസ്റ്ററെ സൂക്ഷിച്ചുനോക്കി. എന്താണ് സിസ്റ്റര്‍ക്ക് മൗനം. എന്തോ അഗാതമായി ചിന്തിക്കുന്നു. ഞാന്‍ എന്തെങ്കിലും അധികപ്പറ്റ് പറഞ്ഞോ? സിസ്റ്റര്‍ ചോദിച്ചതിനുള്ള മറുപടി മാത്രമെ പറഞ്ഞുള്ളു. സിസ്റ്റര്‍ ഒരു സംശയത്തോടെ ചോദിച്ചു.
"" ജാക്കിയുടെ യഥാര്‍ത്ഥ പേരന്താണ്. '' "" ഹരിഹരന്‍ എന്നാണ്.'' പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"" ങേ! ഹരിഹരന്‍ എങ്ങനെ ജാക്കിയായി.'' തെല്ലൊരു സംശയത്തോടെ ചോദിച്ചു. "" അതൊരു കഥയാണ് സിസ്റ്റര്‍. '' ചെറുചിരിയോടെ പറഞ്ഞു. ""കഥയോ ?  കേള്‍ക്കട്ടെ'' ആകാംഷയോടെ നോക്കി. ജാക്കി പുഞ്ചിരിച്ചുകൊണ്ട് കഥ പറഞ്ഞുതുടങ്ങി. "" ഞങ്ങള്‍ക്കൊരു വളര്‍ത്തു പശുവുണ്ടായിരുന്നു. പേര് ലക്ഷ്മി. ഒരു ദിവസം അവള്‍ പെട്ടന്ന് കയറും പൊട്ടിച്ചു കുതറിയോടി. വണ്ടോ മറ്റെന്തോ കടിച്ചതാകും. ഞായറാഴ്ച ആയതിനാല്‍ എല്ലാവരും വീട്ടിലുണ്ടായിരുന്നു. അച്ചന്‍ പിറകേയോടി. ഞാനും അച്ചനു പിറകേയോടി. ലക്ഷ്മി ഓടി പോയത് കൊയ്തു കഴിഞ്ഞുകിടന്ന പാടത്തേക്കാണ്. കോശിസാറും മറ്റ് ചിലരുംകൂടി പാടവരമ്പത്ത് സംസാരിച്ചു നില്ക്കുകയായിരുന്നു. ഞാനും ലക്ഷ്മിയും പാടത്ത് മത്സരച്ചൊടി. ഒടുവില്‍ പശുവിനെ കീഴ്‌പ്പെടുത്തി വരമ്പത്തു കൊണ്ടുവന്നു. അവിടെ പരിഭ്രമത്തോടെ നോക്കി നിന്ന കോശിസാര്‍ വളരെ സന്തോഷത്തോടെ എന്റെ തോളില്‍ തട്ടി പറഞ്ഞു. "" ങ്ഹും! മിടുക്കന്‍, മിടുമിടുക്കന്‍ നീ ആളുകൊള്ളാമല്ലോടാ ചെറുക്കാ. നീ പശുവിനെ പിടിക്കേണ്ടവനല്ല. കുതിരയെ പിടിക്കേണ്ടവനാടാ. നീ ജാക്കിയാണ്.. ജാക്കി......കുതിരയെ ഓടിക്കുന്ന ജാക്കി. അച്ചനും മറ്റുള്ളവരും ചിരിച്ചു കൊണ്ടുനിന്നു. അന്നു മുതല്‍ എന്റെ വിളിപ്പേരാണ് ജാക്കി.'' 

സിസ്റ്റര്‍ വിടര്‍ന്ന മിഴികളോടെ പറഞ്ഞു. "" കോശി സാര്‍ നല്‍കിയ പേര് സുന്ദരമാണ് ക്രിസ്തിയന്‍ പേര് '' "" അതേ സിസ്റ്റര്‍. ക്രൈസ്തവ ചൈതന്യം അടയാളപ്പെടുത്തിയ പേര്. '' "" ഹരിഹരനും വളരെ ചൈതന്യമുള്ള പേരാണ്. '' സിസ്റ്റര്‍ കൂട്ടി ചേര്‍ത്തു. സിസ്റ്ററുടെ മുഖത്ത് മന്ദസ്മിതം കണ്ടു. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ വല്ലാത്ത പിരിമുറുക്കമാണുള്ളത്. ജാക്കിയെ അനുകമ്പയോട് നോക്കിയിട്ട് പറഞ്ഞു. "" നമുക്കിനി ഭക്ഷണത്തിന് പോകാം. അതിന് ശേഷം ഞങ്ങള്‍ക്ക് ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സമയമാണ്'' സിസ്റ്റര്‍ പുറത്തേക്കിറങ്ങി. ജാക്കി വസ്ത്രം മാറി കതകടച്ച് സിസ്റ്റര്‍ക്കൊപ്പം കാന്റീനിലേക്ക് നടന്നു. ആറു മണി കഴിഞ്ഞതേയുളള്ളു. ഇത്ര നേരുത്തെയാണോ ഇവര്‍ ഭക്ഷണം കഴിക്കുന്നത്.  സിസ്റ്റര്‍ അതിനുള്ളിലെത്തയപ്പോള്‍ ഉയര്‍ന്ന  ശബ്ദമെല്ലാം പെട്ടന്ന് നിലച്ചു. അവര്‍ ആദരവോട് സിസ്റ്ററെ നോക്കി. മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മേശക്ക് ചുറ്റുമുണ്ട്. ഞാന്‍ മുന്‍പിരുന്ന മുറിയില്‍ സിസ്റ്റര്‍ പറഞ്ഞതനുസരിച്ച് പോയിരുന്നു. സിസ്റ്റര്‍ മറ്റു സ്ത്രീകളുമായി സംസാരിച്ചുനില്ക്കുന്നത് കണ്ടെങ്കിലും പിന്നീട് കണ്ടില്ല. മനസ്സില്‍ ആശങ്കകളുയര്‍ന്നു. മുന്‍പ് കിട്ടിയതുപോല ഇല വര്‍ഗ്ഗങ്ങളാണോ ഇനിയും കഴിക്കാന്‍ കിട്ടുക. ഹാളിനുള്ളില്‍ എല്ലാവരും നിശബ്ദരാണ്. സിസ്റ്റര്‍ പോയികഴിയുമ്പോള്‍ തുടരുമായിരിക്കുമെന്ന് തോന്നി.

അല്പ സമയത്തിനുള്ളില്‍ ജാക്കിക്കുള്ള ഭക്ഷണവുമായി സിസ്റ്റര്‍ എത്തി. മനസ്സില്ലാ മനസ്സോടെ അവന്‍ തീന്‍മേശയിലേക്ക് നോക്കി.
 കുറ്റബോധത്തോടെ അവന്‍ പറഞ്ഞു ""സിസ്റ്റര്‍ ഞാന്‍ എടുക്കാമായിരുന്നു.'' "" ഇവിടേക്ക് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ഞങ്ങളുടെ ഗസ്റ്റായി വരുന്നവരെ ഞങ്ങളാണ് സേവിക്കുന്നത്. ഞാന്‍ അവര്‍ക്കൊപ്പമാണ് കഴിക്കുന്നത്. ഭക്ഷണം ഇനിയും ആവശ്യമെങ്കില്‍ കൊടുത്തുവിടാം. ഇപ്പോള്‍ ജാക്കി കഴിക്കൂ'' ഉടനടി സിസ്റ്റര്‍ മടങ്ങിപ്പോയി.

ആവശ്യത്തിനുള്ള പരിചാരികമാര്‍ ഉണ്ടായിട്ടും അവരെയൊന്നും ബുദ്ധിമുട്ടിക്കാന്‍ മനസ്സില്ലാത്ത മാലാഖ. അവന്‍ പാത്രത്തിലേക്ക് നോക്കി. മുഖത്ത് സംതൃപ്തി നിറഞ്ഞു. മെര്‍ളിന് ഇന്ത്യാക്കാരുടെ ഭക്ഷണം എന്തെന്നറിയില്ല. സിസ്റ്റര്‍ ഇന്ത്യക്കാരിയായതുകൊണ്ടാണ് ചോറും മറ്റ് കറികളും ഇപ്പോള്‍ വന്നത്. വേവിച്ച മീന്‍ കഷണം മുന്നില്‍. ഒന്നും ചേര്‍ത്തല്ല വേവിച്ചത്. എങ്കിലും നല്ലൊരു കഷണമാണ്. പാശ്ചാത്യര്‍ ഇന്ത്യക്കാരെപ്പോലെ എരിവുള്ള മുളകുകള്‍ കഴിക്കാറില്ലെന്ന് വായിച്ചിട്ടുണ്ട്. ഇവര്‍ക്കറിയില്ലേ എരിവും പുളിയുമൊക്കെ ഔഷധമാണെന്ന്. കേരളത്തില്‍ നിന്നുള്ള കുരുമുളകും ഇഞ്ചിയും സുഗദ്ധദ്രവ്യങ്ങളും മറ്റും ഔഷധമാണെന്ന് അവര്‍ അറിഞ്ഞു വരുന്നതേയുള്ളൂ. മുള്ളുപോലുള്ള ഫോര്‍ക്കുകൊണ്ട് കൈ തൊടാതെ അവന്‍ ഭക്ഷണം കഴിച്ചു തുടങ്ങി. 

അവനെ ചിന്താകുഴപ്പത്തിലാക്കിയത് വലിയൊരു ഉരുളന്‍കിഴങ്ങാണ്. പുഴുങ്ങിയ ഒരു കിഴങ്ങ് അവനെ നോക്കിയിരിപ്പുണ്ട്. അതുപോലുള്ളത് കഴിച്ചാല്‍ ആര്‍ക്കും വയര്‍ നിറയും. ഉരുളന്‍കിഴങ്ങ് ഇവരുടെ പ്രധാന ഭക്ഷണമാണെന്നു തോന്നുന്നു. ഇവിടുത്തെ രീതികളോട് പൊരുത്തപ്പെടണം. ഇന്ത്യക്കാരനെന്ന ഭാവമൊന്നും ഇനി വേണ്ട. ജീവിതവും സന്തോഷവും നിലനിര്‍ത്താന്‍ വിശാലമായ ഒരു മനസുണ്ടായാല്‍ മതി. സ്വയം ശരികളുടെ അതീശത്തിന് കിഴ്‌പ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക