Image

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി മലയാളിയും

Published on 21 June, 2020
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി  മലയാളിയും
ലോകജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ട്രയലില്‍ പങ്കാളിയായി ബ്രിട്ടനിലെ മലയാളിയും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ, കോവിഡിനെതിരായ പോരാട്ടത്തില്‍ പീറ്റര്‍ബറോയിലെ എബ്രഹാം കോവേലിന്റെ (റെജി) പേരും ഇടം പിടിച്ചു. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ മഹാമാരിക്ക് പ്രതിവിധിയായ വാക്‌സിന്റെ പരീക്ഷണത്തില്‍ അദ്ദേഹവും വോളന്റിയറാണ്. ഇന്നലെ കേംബ്രിഡ്ജില്‍ ആഡംബ്രൂക്കിലെ ട്രയല്‍ സെന്ററിലെത്തി അദ്ദേഹം വാക്‌സിന്‍ ഏറ്റുവാങ്ങി. കേംബ്രിജ് ആന്‍ഡ് പീറ്റര്‍ബറോ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ഹണ്ടിങ്ടണ്‍ സൈറ്റിലാണ് തിരുവല്ല ഓതറ സ്വദേശിയായ റെജി ജോലി ചെയ്യുന്നത്. പീറ്റര്‍ബറോ സിറ്റി എന്‍എച്ച്എസ് ട്രസ്റ്റിലെ സ്റ്റാഫാണ് ഭാര്യ സൂസന്‍ വര്‍ഗീസ്. മൂത്ത മകള്‍ നിയാ സ്പാല്‍ഡിങ് ഗ്രാമര്‍ സ്കൂളില്‍ ഇയര്‍ 7 സ്റ്റുഡന്റാണ്. രണ്ടാമത്തെ മകള്‍ ഇലാനാ ലോംഗ്‌തോര്‍പ്പ് പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. 2004 ലാണ് റെജിയും ഭാര്യയും യുകെയിലെത്തിയത്.

മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ നിസ്സഹായമായി നോക്കി നില്‍ക്കേണ്ടി വരുന്ന ലോകത്തിന് തന്നാലാവുന്ന ചെറിയ സഹായമാണ് ചെയ്തതെന്ന് റെജി പറഞ്ഞു. ഗ്രൂപ്പ് 6 വിഭാഗത്തിലാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിഫലമില്ല. ബ്‌ളാക്ക് ആന്‍ഡ് ഏഷ്യന്‍ മൈനോറിറ്റി കമ്യൂണിറ്റിയില്‍ പെട്ടവരെ വാക്‌സിന്‍ ട്രയലിന് ആവശ്യമുണ്ടെങ്കിലും അതിനു മുന്നോട്ട് വരുന്നവര്‍ കുറവാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ജോലി ചെയ്യുന്ന എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്നാണ് വാക്‌സിന്‍ ട്രയലുമായി ബന്ധപ്പെട്ട് ഇ മെയില്‍ റെജിക്ക് ലഭിക്കുന്നത്. അദ്ദേഹം ഓണ്‍ലൈന്‍ ചോദ്യാവലി പൂര്‍ത്തിയാക്കി വാക്‌സിന്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിന് താത്പര്യം അറിയിച്ച് ട്രയല്‍ സെന്ററിലേക്കയച്ചു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച മുമ്പ് റെജിക്ക് ട്രയല്‍ വാക്‌സിന് മുന്നോടിയായുള്ള രക്തപരിശോധന നടത്തിയിരുന്നു. കൂടാതെ ഇതു സംബന്ധമായ സമ്മതപത്രവും നല്‍കി. ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ട്രയലിന് ക്വാളിഫൈ ചെയ്തതായി ക്ലിനിക്കല്‍ ടീം റെജിയെ അറിയിച്ചു.

റെജിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റെക്കോര്‍ഡുകള്‍ക്കായി ട്രയല്‍ ടീം ജി.പിയെ ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്‍പേ തന്നെ ശേഖരിച്ചിരുന്നു. വാക്‌സിന് മുന്നോടിയായി ഇന്നലെ ട്രയല്‍ സെന്ററിലെത്തി വീണ്ടും രക്തപരിശോധന നടത്തി. ഇതുമായി ബന്ധപ്പെട്ട എല്ലാ മെഡിക്കല്‍ ചെക്കപ്പും പൂര്‍ത്തിയാക്കിയ ശേഷം ട്രയല്‍ വാക്‌സിന്‍ ഇന്‍ജക്ഷന്‍ അദ്ദേഹത്തിനു നല്‍കി. വാക്‌സിന്‍ സെഷന്‍ പൂര്‍ത്തിയാകാന്‍ രണ്ടു മണിക്കൂറോളം എടുത്തതായി റെജി പറഞ്ഞു. അതിനു ശേഷം അരമണിക്കൂറോളം അവിടെ വിശ്രമിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. എന്തെങ്കിലും ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാവുന്നുണ്ടോയെന്ന് ഇതിനിടെ മോണിട്ടര്‍ ചെയ്യപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ട്രയല്‍ സെന്ററിനെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം. പനിയോ വേദനയോ വാക്‌സിനെ തുടര്‍ന്ന് ഉണ്ടായാല്‍ പാരാസെറ്റമോള്‍ എടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ ദൈനംദിന കാര്യങ്ങള്‍ ഇഡയറിയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ട്രയല്‍ ടീം മോണിട്ടര്‍ ചെയ്യും

കൂടാതെ എല്ലാ ആഴ്ചയിലും സ്വാബുകള്‍ പരിശോധനയ്ക്കായി അയയ്ക്കണം. ഇതിനു പുറമേ അടുത്ത ഒരു വര്‍ഷത്തില്‍ ആറു തവണ ടെസ്റ്റിനായി രക്തം നല്‍കണം. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ട്രയല്‍ ടീം റെജിയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തും. ഈ ട്രയലില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും പിന്മാറാനും സ്വതന്ത്ര്യമുണ്ട്. രണ്ടു വാക്‌സിനുകളാണ് ട്രയലില്‍ പരീക്ഷിക്കുന്നത്. ഇവഅറഛഃ1 ിരീഢ  19 നും ലൈസന്‍സ്ഡ് വാക്‌സിന്‍ (ങലിഅഇണഥ) ആണ് വോളന്റിയേഴ്‌സിന് നല്‍കുന്നത്. ഇതില്‍ ഏതാണ് കുത്തിവയ്ക്കുന്നതെന്ന് വെളിപ്പെടുത്തുകയില്ല. ട്രയലിന്റെ അവസാനമേ ഇക്കാര്യം വോളന്റിയേഴ്‌സിനെ അറിയിക്കൂ.

ചിമ്പാന്‍സികളില്‍ ജലദോഷപ്പനി ഉണ്ടാക്കുന്ന അഡിനോ വൈറസിനുള്ളില്‍ കോവിഡ് 19 ജീനുകളെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയെടുത്ത വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ ജലദോഷപ്പനിയോ കോവിഡ് 19 പനിയോ ഉണ്ടാക്കാതെതന്നെ കോവിഡ് 19 നു എതിരായി ആന്റിബോഡികളെ ഉണ്ടാക്കാന്‍ പ്രാപ്തമാണെന്നാണ് അനുമാനിക്കപ്പെടുന്നത് . കോവിഡ് 19 ന് എതിരെ എത്രമാത്രം ആന്റിബോഡികള്‍ ഉണ്ടാവുന്നുണ്ട്, വിവിധ പ്രായക്കാരില്‍ ആന്റിബോഡി ഉണ്ടാകുന്നതില്‍ ഉള്ള വ്യത്യാസങ്ങള്‍, അതുപോലെ രോഗം പ്രതിരോധിക്കാന്‍ ഈ വാക്‌സിന്‍ എത്രമാത്രം ഫലപ്രദമാണ് എന്നെല്ലാമാണ് ഈ പരീക്ഷണങ്ങള്‍ വഴി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ 10,260 പേര്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ ട്രയലില്‍ പങ്കാളികളാകുന്നുണ്ട്. 18 മുതല്‍ 55 വയസ്സു വരെയുള്ളവരാണ് ഗ്രൂപ്പ് 4,5,6 സ്റ്റഡികളില്‍ പങ്കെടുത്തത്. ഗ്രൂപ്പ് 6 ല്‍ ഫുള്‍ വാക്‌സിനാണ് വോളന്റിയേഴ്‌സിന് നല്‍കുന്നത്. ഇതാണ് റെജിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓക്‌സ്ഫഡ് വാക്‌സിനേഷന്‍ ട്രയല്‍ ഇന്ന് അവസാനിക്കും. ഈ ട്രയലില്‍ പങ്കെടുക്കുന്നതില്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് റെജി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്താന്‍ ഭക്തി ഗാനങ്ങള്‍ രചിക്കുകയും ആല്‍ബങ്ങള്‍ നിര്‍മിക്കുകയും ചെയ്യാറുള്ള റെജി, പീറ്റര്‍ബറോ ആള്‍ സെയിന്റ്‌സ് മാര്‍ത്തോമ്മാ ഇടവകയില്‍ നിന്നുമുള്ള മാര്‍ത്തോമ്മാ പ്രതിനിധി മണ്ഡലാംഗവും കൂടിയാണ്. റെജിയുടെ ഇമെയില്‍ അഡ്രസ് akjacob07@gmail.com. 

റിപ്പോര്‍ട്ട്: ബിനോയ് ജോസഫ്, യു.കെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക