ന്യു യോർക്ക്: ഫൊക്കാന ഇലക്ഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ കേസ് വീണ്ടും ന്യു യോർക്ക് ക്വീൻസിലെ സ്റേറ് സുപ്രീം കോർട്ടിലേക്ക് തിരിച്ചയച്ചു കൊണ്ട് മെരിലാന്റിലെ ഫെഡറൽ ഡിസ്ട്രിക്ട് കോടതി ഉത്തരവിട്ടു.
ഈ കേസ് മെരിലാൻഡ് ഫെഡറൽ കോടതിയുടെ അധികാര പരിധിയിൽ (ജൂറിസ്ഡിക്ഷൻ) വരില്ലെന്ന് ഉത്തരവിൽ ജഡ്ജി ജോർജ് ഹേസൽ ചൂണ്ടിക്കാട്ടി. ഫെഡറൽ കോടതി കേസ് എടുത്താൽ തന്നെ അത് ന്യു യോർക്കിലെ ഫെഡറൽ കോടതിയിലായിരുന്നു സമർപ്പിക്കേണ്ടത്.
ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുര്യപ്പുറം എന്നിവരാണ് 1985 -ൽ ക്വീൻസിൽ രജിസ്റ്റർ ചെയ്ത ഫൊക്കാനയുടെ പേരിൽ ഹർജി നൽകിയത്. മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്, ബെൻ പോൾ, കുര്യൻ പ്രക്കാനം, ജോർജി വർഗീസ്, ഫെഡറേഷൻ ഓഫ് കേരളം അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇങ്ക് എന്നിവരായിരുന്നു എതിർ കക്ഷികൾ. (ലീല മാരേട്ട് പിന്നീട് ഹര്ജിയയിൽ നിന്ന് പിന്മാറുന്നതായി അറിയിക്കുകയുണ്ടായി)
കോവിഡിന്റെ സാഹചര്യത്തിൽ ഫൊക്കാന കൺവൻഷനും ഇലക്ഷനും 2021 ജൂലൈയിലേക്കു മാറ്റണമെന്നു നാഷണൽ കമ്മിറ്റി കഴിഞ്ഞ വര്ഷം ജൂണിൽ പ്രമേയം പാസാക്കിയിരുന്നു. നിയമാനുസൃതമായ ആ പ്രമേയം കണക്കിലെടുക്കാതെയും ഭരണഘടനാ വകുപ്പുകൾ പാലിക്കാതെയും ഇലക്ഷൻ നടത്തിഎന്നും അതിനാൽ അത് റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.
ഫൊക്കാനയുടെ അവകാശങ്ങൾ നിലനിർത്താനും 1983 മുതലുള്ള ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിൻെറയും ഫലമായ ഭരണഘടന പാലിക്കപ്പെടാനുമാണ് തങ്ങൾ മുന്നിട്ടിറങ്ങിയതെന്ന് ഹർജിക്കാരിൽ ഒരാളായ അലക്സ് തോമസ് പറഞ്ഞു. ചിലർ ഭരണഘടന ലംഘിക്കാനും നിയമാനുസൃതമായ നാഷണൽ കമ്മിറ്റി പ്രമേയം ലംഘിക്കാനും ശ്രമിച്ചത് നിർഭാഗ്യകരമാണ്-അലക്സ് തോമസ് പറഞ്ഞു.
ഫൊക്കാന പിളർന്ന് ഫോമാ രൂപം കൊണ്ടപ്പോൾ കേസ് നടന്നത് മെരിലാൻഡിലാണ്. അതു കൊണ്ടാണ് എതിർഭാഗം അവിടെ ഫെഡറൽ കോടതിയെ സമീപിച്ചതും ക്വീൻസിലെ കേസ് അങ്ങോട്ട് മാറ്റാൻ ആവശ്യപ്പെട്ടതും. അവിടെയും രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അത് ഫൊക്കാന എന്ന ചുരുക്കപ്പേര് മാത്രമായിരുന്നു എന്നും റിപ്പോർട്ടുകൾ വന്നു.
ക്വീൻസിലെ കേസ് മെരിലാൻഡ് ഫെഡറൽ കോടതിയിലേക്ക് മാറ്റാൻ നേരത്തെ ജഡ്ജി ഉത്തരവിട്ടുവെങ്കിലും വിശദമായ പരിഗണനക്ക് ശേഷം ഇപ്പോൾ അത് വീണ്ടും ക്വീൻസ് കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.