ഇന്നലെയുടെ ജനിമൃതികളിൽ
ഒരു ബാക്കിപത്രത്തിൻ ശേഷിപ്പുകൾ
ചരമഗീതി തേടുന്ന വരണ്ടുണങ്ങിയ
വയലുകളുടെ
ജീവനെയാലസ്യത്തിലാക്കുന്ന
ഉറക്കുപാട്ടുകൾ
കറുത്ത കരിമ്പടക്കെട്ടു പുതച്ചുറങ്ങും
കരിനിലങ്ങളുടെ നിലവിളികൾ
കാലം കൊരുത്തിട്ട കുരുക്കിൽ
കാതോർത്തിരിക്കും വിശപ്പുവിളികൾ
പറയുവാൻ വെമ്പൽകൊള്ളുന്ന
കർഷകന്റെ ദീനരോദനം
ആരുമേ അറിയീലയെന്നോ?
മണ്ണിനെ പൊന്നാക്കീടുന്നോരവർ
മാതാവിൻ നോവിൻ തുടുപ്പറിഞ്ഞവർ
കേൾക്കാതെ പോകരുതൊരിക്കലും
കാണാതെ കണ്ണടക്കരുതൊരിക്കലും
അവരാണു നാടിൻ നന്മയും ,ആത്മാവും
അതിജീവനത്തിനായവരൊന്നിച്ചു നീങ്ങാം
കരിന്തിരിയെരിയും ജീവനാളത്തിൻ
തിരിവെട്ടമൊന്നു തെളിച്ചിടാം.