വാലന്റന് ഇല്ലാതിരുന്ന എന്റെ ബാല്യകാലത്തെപ്പറ്റിയാണ് ഞാനീ അവസരത്തില്‍ പറയാന്‍ പോകുന്നത്. ആ കാലഘട്ടത്തില്‍ പ്രേമം നിഷിദ്ധം ആയിരുന്നു. ഒരു പെണ്ണിനോട് സംസാരിക്കാനോ നോക്കാനോ വിലക്ക് കല്പിച്ചിരുന്ന കാലം. ഞാന്‍ അവസാനവര്‍ഷം ഹൈസ്ക്കൂള് പഠിക്കുന്ന സമയം. ബുദ്ധിമുട്ടേണ്ട എന്റെ പ്രായം തിട്ടപ്പെടുത്താന്‍, 1963. സ്ക്കൂളില്‍ നിന്ന് ഒരു വിനോദയാത്രയ്ക്ക് തിരുവനന്തപുരത്തിന് പോകാന്‍ പദ്ധതി തയ്യാറാക്കി. 12 രൂപയാണ് കൊടുക്കേണ്ടിയിരുന്നത്. ഞങ്ങള്‍ 11 പിള്ളേരുണ്ട് വീട്ടില്‍. കാശ് കിട്ടുക എന്നാല്‍ വളരെ ബുദ്ധിമുട്ടാണ്. ചാച്ചന്റെയും അമ്മയുടെയും ബഹഹീനത മുതലെടുത്ത് അവസാനം ഞാനും തിരുവനന്തപുരത്തേക്ക് പോകാന്‍ തരപ്പെടുത്തി. രാത്രി പത്തുമണിക്ക് സ്ക്കൂളില്‍ എത്തണം. ബസ്സ് അവിടെ നിന്ന് പുറപ്പെടും. രാവിലെ തിരുവനന്തപുരം എത്തണം. ഒരു ചൂട്ടുകറ്റയും സംഘടിപ്പിച്ച് ഞാന്‍ യാത്രയായി. സമയത്തിന് ഒരു വിലയും കൊടുക്കാത്ത സമയമായിരുന്നു അന്ന്. ബസ്സും കുട്ടികളും എല്ലാം കയറി ബസ്സ് റെഡിയായി. ജോസ് മാത്രം വന്നില്ല. സാറന്മാര് എന്നെ അന്വേഷിച്ചു പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കയറിചെന്നു. ഇന്നത്തെ വി.ഐ.പി. പോലെ എല്ലാവരും എന്നെ കാത്തിരിക്കുന്നു. ആരാണ് ഈ 'ജോസ് '. ഞാന്‍ കയറിയതും, കമ്പിയില്‍ പിടിച്ച് സീറ്റിനടുത്തേയ്ക്ക് നീങ്ങിയതും ഡ്രൈവര്‍ ബസ്സ് മുന്നോട്ട് എടുത്തതും, എന്റെ പിടിവിട്ട് ഞാന്‍ തെറിച്ച് ഒരു പെണ്‍കുട്ടിയുടെ മടിയില്‍ വീണു. പെട്ടെന്ന് ഒരു നിശബ്ദത. പിന്നെ ഒരു കൂട്ടച്ചിരി. ചമ്മിനാറി ഞാന്‍ എഴുന്നേറ്റ് എന്റെ സീറ്റില്‍ അഭയം പ്രാപിച്ചു.
കൂട്ടുകാര്‍ ചില കമന്റും പാസ്സാക്കി. 'അവന് അറിഞ്ഞുകൊണ്ടാണ് അവളുടെ മടിയില്‍ വീണത്.' ചമ്മല് മാറാന്‍ കുറച്ചു സമയം എടുത്തു. ഏതാണ് ഈ പെണ്‍കുട്ടി എന്നറിയണമല്ലോ. ഞാന്‍ പതിയെ തലതിരിച്ചു നോക്കി. അപ്പോള്‍ ആ പെണ്‍കുട്ടി എന്നെ നോക്കി. എന്റെ സാറേ ആ നോട്ടം എന്റെ ചങ്കില് കൊണ്ടു. ഒരു മധുര നൊമ്പരം എന്റെ രക്തധമനികളിലൂടെ ഓടി. ഇന്നുവരെ അതുപോലെ ഒരു നോട്ടം എനിക്കനുഭവപ്പെട്ടിട്ടില്ല. വിനോദയാത്ര തീരും വരെ ഞങ്ങള്‍ പരസ്പരം ഒളികണ്ണാല്‍ ഹൃദയം കൈമാറി. ഒരക്ഷരം സംസാരിച്ചിട്ടില്ലെങ്കിലും മൗനം വാചാലമായിരുന്നു. പള്ളി പെരുന്നാളിന് കാമുകിയ്ക്കായ് ഞാന്‍ ഒരു ചുവന്ന റിബണ്‍ വാങ്ങിച്ചു. എങ്ങനെ കൊടുക്കും. ഭദ്രമായ് ഞാനത് എന്റെ പുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചുവച്ചു. നേരത്തെ സൂചിപ്പിച്ചതുപോലെ ഇളയത്തുങ്ങളും മൂത്തതുമായി ഒട്ടനവധി പേര്. ഒരു പ്രൈവസിയും ഇല്ല. എന്റെ ഇളയ പെങ്ങള് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ അതിസമര്‍ത്ഥ. ഈ റിബണ്‍ കണ്ടെടുത്തു. അമ്മയുടെ പക്കല്‍ അത് സമര്‍ത്ഥമായി അവതരിപ്പിച്ചു. 'അമ്മേ ഇതു കണ്ടോ.' നമ്മുടെ ഔസേപ്പച്ചന്റെ ബുക്കില്‍ ഒരു ചുവന്ന റിബണ്‍'. ഒരു സിബിഐ കേസ് കിട്ടിയ ഗൗരവത്തോടെ അമ്മ എന്നെ ചോദ്യം ചെയ്തു. ആര്‍ക്ക് വേണ്ടിയാടാ ഈ റിബണ്‍ വാങ്ങിച്ചത്. നിവൃത്തിയില്ലാതെ ഞാന്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ പറഞ്ഞു. ഇത് ഇവള്‍ക്ക് (വത്സ അതാണ് എന്റെ സിസ്റ്ററിന്റെ പേര്) വേണ്ടി വാങ്ങിയതാണ്. 'ഇത്രയും സ്നേഹമുള്ള ഒരു സഹോദരന് എന്നവള്‍ പറഞ്ഞത് ഞാന്‍ കേട്ടോ എന്തോ'.