ന്യൂയോർക്ക്, മാർച്ച് 5 : നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ) ടീം ചൊവ്വയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ലാൻഡിംഗ് സാധ്യമാകാൻ നേതൃത്വം വഹിച്ചത് ഇന്ത്യൻ വംശജയായ നാസ എഞ്ചിനീയർ സ്വാതി മോഹനാണ്. പ്രസിഡന്റ് ജോ ബൈഡൻ തന്റെ അഭിനന്ദന പ്രസംഗത്തിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരെ പ്രകീർത്തിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി.
'ഇത് അതിശയകരമാണ്. ഇന്ത്യൻ- അമേരിക്കക്കാർ ഈ രാജ്യത്തെ ഏറ്റെടുക്കുകയാണ്. നിങ്ങൾ (സ്വാതി മോഹൻ), എന്റെ വൈസ് പ്രസിഡന്റ്, എന്റെ പ്രസംഗം തയ്യാറാക്കുന്ന വിനയ്...നിങ്ങൾക്ക് ആർക്കും തന്നെ പകരക്കാരില്ല. അമേരിക്ക വൈവിധ്യമാർന്ന രാജ്യമാണ്-വെർച്വൽ മീറ്റിംഗിൽ സ്വാതി മോഹനെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ബൈഡന്റെ വൈസ് പ്രസിഡന്റ് കമല ഹാരിസും അദ്ദേഹത്തിന്റെ പ്രസംഗ രചന ഡയറക്ടർ വിനയ് റെഡ്ഡിയുമാണ്. ഇവർ ഉൾപ്പെടെ ഭരണകൂടത്തിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് 20 ലധികം ഇന്ത്യൻ-അമേരിക്കക്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
'ലോകത്തിലെ ഓരോ സംസ്കാരത്തിൽ നിന്നും ഏറ്റവും മികച്ചത് ഇവിടെ എത്തുകയും, ഞങ്ങൾ അവർക്ക് അവസരം നൽകുകയും ചെയ്യുന്നു.' കുടിയേറ്റക്കാരെക്കുറിച്ച് ബൈഡൻ പറഞ്ഞു.
'ബഹിരാകാശ പര്യവേഷണത്തിലേക്ക് കടക്കാൻ കുട്ടിക്കാലത്ത് തന്നെ പ്രചോദനം ഉൾക്കൊണ്ടിരുന്നു.
വൈവിധ്യമാർന്ന, പ്രതിഭാധനരായ ഈ ടീമിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്, വലിയൊരു അംഗീകാരമായി കാണുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത്. വർഷങ്ങളായുള്ള കൂട്ടായ ശ്രമഫലമാണ് ഈ സാങ്കേതിക വിസ്മയം സാധ്യമാക്കിയത്.' സ്വാതി മോഹൻ വികാരാധീനയായി പറഞ്ഞു.
'വളരെ സുഗമമായി മിഷൻ നടക്കുമ്പോഴും , ടീം ശരിക്കും പരിഭ്രാന്തരായിരുന്നു. അവസാന ഏഴ് മിനിറ്റിനുള്ളിൽ അവിടെ എത്തുന്നതുവരെ ഭയന്നുപോയി. റോവർ സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് വിളിച്ചറിയിച്ചതും, ചൊവ്വയിൽ നിന്ന് പകർത്തിയ ആദ്യ ചിത്രങ്ങൾ കണ്ടതും , മുൻപൊരിക്കലും കാണാൻ സാധിക്കുമെന്ന് കരുതാത്ത ചൊവ്വയിൽ പുതിയ ജീവിതം തേടുക എന്ന വ്യക്തമായ ഉദ്ദേശ്യത്തിനായി എത്തി ചേർന്നതുമെല്ലാം ഞാനെന്റെ സ്വപ്നത്തിൽ ജീവിക്കുകയാണെന്ന തോന്നലാണ് ഉണ്ടാക്കിയത്,' നാസ എഞ്ചിനീയർ തന്റെ അനുഭവം പങ്കുവച്ചു.
ചൊവ്വയിൽ പുതിയ ജീവൻ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻകാല ജീവിതത്തിന്റെ അടയാളങ്ങൾ ചൊവ്വയിൽ കണ്ടെത്താൻ ആകുമെന്നും മോഹൻ കൂട്ടിച്ചേർത്തു.
സ്വാതി മോഹന്റെ മാർഗനിർദേശപ്രകാരമാണ് 'പെർസിവെറൻസ് 'ഫെബ്രുവരി 18 ന് ഭൂമിയിൽ നിന്ന് 224 മില്യൺ മൈൽ അകലെയുള്ള ചൊവ്വയിലെ ജെസെറോ ഗർത്തത്തിൽ തൊട്ടത്.
'നിങ്ങൾ അമേരിക്കയിലെ കോടിക്കണക്കിന് കുട്ടികൾക്ക് പുതിയൊരു സ്വപ്നമാണ് നൽകിയിരിക്കുന്നത് . നിങ്ങൾ അമേരിക്കൻ ജനതയിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു. ഇവിടെ കൊറോണ വൈറസിനെ പോലും കൈകാര്യം ചെയ്യാൻ കഴിയാത്തവർ ഉണ്ടായിരുന്നു. ജനങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ജനാധിപത്യ രാജ്യങ്ങൾക്ക് തെളിയിക്കേണ്ടതുണ്ട്.' തന്റെ മുൻഗാമിയായ ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബൈഡൻ അഭിപ്രായപ്പെട്ടു.
രണ്ട് ഇന്ത്യൻ വനിതാ ബഹിരാകാശയാത്രികർ മുൻപും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 2003 ൽ സ്പേസ് ഷട്ടിൽ ചലഞ്ചറിന്റെ രണ്ടാം ബഹിരാകാശ ദൗത്യത്തിൽ കൊല്ലപ്പെട്ട കൽപ്പന ചൗളയും , അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായിരുന്ന സുനിത വില്യംസും.
ആർടെമിസ് ടീമിലെ അംഗമായ ബഹിരാകാശയാത്രികൻ രാജ ചാരി എന്ന ഇന്ത്യൻ-അമേരിക്കൻ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന സ്പേസ് എക്സ് ക്രൂ-3 യുടെ കമാൻഡറായിരിക്കും.