അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് സ്ത്രീ പ്രചോദിതമായ കാര്യങ്ങൾ മാത്രമേ ഇന്ന് എവിടെയും കാണൂ.. കേരളത്തിൽ പോലീസ് സ്റ്റേഷനുകളെല്ലാം ഇന്ന് പെൺപോലീസ് ഭരിക്കുമെന്ന് കേട്ടു. വിമാനം പറത്തലും ട്രെയിനോടിക്കലുമൊക്കെ നാളത്തെ വാർത്തയിൽ വരുമായിരിക്കും. ഏക് ദിൻ കാ റാണീസ് ...
ഇതൊക്കെ അസാധാരണമെന്ന് പറഞ്ഞ് അത്ഭുതപ്പെടാതെ അതിസാധാരണമാകുന്ന കാലം വിദൂരമാകാതെ സാധ്യമാകട്ടെ.സ്ത്രീകളോട് ബഹുമാനം പുലർത്തുന്ന , സ്ത്രീ സുരക്ഷ സാക്ഷാൽക്കരിക്കപ്പെടുന്ന നല്ല കാലം.
പുരുഷ കേന്ദ്രീകൃതമായ അധികാര നിലയങ്ങൾ ഔദാര്യം പോലെ ഇന്ന് സ്ത്രീകൾക്ക് വച്ചു നീട്ടുമ്പോൾ , എന്നും തടവിലാക്കുന്ന അടുക്കളയുടെയും ഗൃഹാന്തരീക്ഷങ്ങളുടെയും കെട്ടുപാടുകൾ വിട്ടിറങ്ങാനാണ് സാധാരണ സ്ത്രീകൾ വ്യാമോഹിക്കുന്നത്. ഇന്നലെ രാത്രി ഫോൺ വിളിച്ച സ്നേഹിത പറഞ്ഞത്; നാളെ അടുക്കളയിൽ കേറിപ്പോകരുത്; നമുക്കെങ്ങോട്ടെങ്കിലും വിട്ടു പോകാം എന്നാണ്. ഈ ഒറ്റദിന പണിമുടക്കും പലായനവും കൊണ്ട് എന്തു നേടാനാണ്..? മാറുകയാണെങ്കിൽ സമൂഹം ഒന്നിച്ചു നിന്നുള്ള മാറ്റങ്ങളല്ലേ ഉണ്ടാവേണ്ടത് ?
ഓരോ നാടിനും പ്രദേശത്തിനും ജീവിത രീതികൾ വ്യത്യസ്തമാണ്. കാലങ്ങളായി അനുവർത്തിച്ചു പോരുന്ന ശീലങ്ങൾ എത്രയോ തേഞ്ഞു പൊഴിഞ്ഞു കൊണ്ടിരിക്കുന്നു. കിണറ്റിനുള്ളിലെ ലോകം മാത്രം കണ്ടു വന്ന തവളകളല്ല ഇന്ന് ജീവിക്കുന്ന മനുഷ്യർ. ആണും പെണ്ണുമൊക്കെ എത്രയെത്ര മാറി എന്ന് പഴയ തലമുറക്കാലം മുതൽ ഓർത്തു നോക്കിയാൽ പോരേ.
സാമ്പത്തികവളർച്ചയാണ് മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് അടിസ്ഥാനം. വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും സാമ്പത്തിക കെട്ടുറപ്പും മനുഷ്യരെ ആത്മവിശ്വാസവും താൻപോരിമയുമുള്ളവരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഗൃഹനാഥൻ ജോലിക്കു പോയി മറ്റ് കുടുംബാംഗങ്ങൾ ആ കണ്ണുകളിലേക്ക് മാത്രം നോക്കി നിന്ന സമയം പോലെയാണോ ഇന്ന് ....!
ഇരുള് നിറഞ്ഞ അടുക്കളകൾക്കുള്ളിൽ ഇല്ലായ്മകളെ വച്ചുണ്ടാക്കി വിളമ്പിയിരുന്ന അനങ്ങുന്ന നിഴൽ മാത്രമായ് നിന്ന സ്ത്രീകൾ വെളിച്ചത്തിലേക്ക് വന്നില്ലേ...
പരിശ്രമങ്ങളും വികസന പദ്ധതികളും എവിടെയും മാറ്റങ്ങൾ വരുത്തി. വലിയ കലത്തിൽ ചോറും ചെറിയ പാത്രങ്ങളിൽ ഒന്നോ രണ്ടോ കറിയും വച്ച് എല്ലാവർക്കും വിളമ്പി ക്കൊടുത്തിരുന്ന സ്ത്രീയെ അമ്മയെന്ന് വിളിച്ച് നമ്മൾ സ്നേഹിച്ചു. ഭക്ഷണ രീതികളും ജീവിതവും വ്യത്യസ്തമായ നമ്മുടെ നാട്ടിൽ അടുക്കള ആവശ്യപ്പെട്ടിരുന്നത് മണിക്കൂറുകൾ നീളുന്ന പ്രയത്നങ്ങളായിരുന്നു.
ഇപ്പോൾ ജീവിതമാകെ മാറി. എങ്കിലും അടുക്കളയും വിടുപണികളും സ്ത്രീകൾക്ക് എന്ന വിശ്വാസം മാറിയിട്ടില്ല. തൊഴിലെടുക്കാൻ പുറത്തു പോകുന്നവർക്ക് ജോലിഭാരം ഇരട്ടിയാകുന്നു. കുടുംബാംഗങ്ങൾ സുഖകരമായ ഉറക്കത്തിൽ ആഴ്ന്നു കിടക്കുന്ന വെളുപ്പാൻ കാലത്തുണർന്ന് ഭക്ഷണ വകകൾ ഉണ്ടാക്കി മേശപ്പുറത്ത് നിരത്തി പച്ചവെള്ളം പോലുമിറക്കാതെ ദൂരദേശങ്ങളിൽ ജോലിക്ക് പോകുന്ന ഉയർന്ന ഉദ്യോഗസ്ഥകളുടെ കണ്ണീർ പോലും ശേഖരിച്ചു വച്ചാൽ കടലുകൾ പിറന്നേനെ.
അണുകുടുംബങ്ങളാണിന്ന് മിക്കവാറും എവിടെയും. അത്യന്താധുനിക അടുക്കള സൗകര്യങ്ങൾക്കും കുറവില്ല. എന്നാൽ ഇവിടെയും ഭക്ഷണക്രമങ്ങൾ വേറെയായി. 3 പേർക്കും 4 പേർക്കും വ്യത്യസ്ത അഭിരുചികൾ. ഇത് ജോലിഭാരം കൂട്ടുകയാണ്. സ്ത്രീകൾ പൊതുവെ ഭർത്താവിനെയാണ് കുറ്റപ്പെടുത്താറ്. മുതിർന്ന മക്കൾക്ക് ആധുനികതകൾ വച്ചു വിളമ്പാൻ അവർക്കൊരു മടിയുമില്ല. അപ്പൻ കാപ്പി രണ്ട് പ്രാവശ്യം ചോദിച്ചു പോയാൽ ദേഷ്യങ്ങളുണരുകയായി. ഇവിടെ ആരാണ് പ്രശ്നം ?
പുറത്തുള്ളവർക്കൊക്കെ വിരുന്നു വിളമ്പുന്ന രീതി ഇപ്പോൾ അധികമുണ്ടെന്ന് തോന്നുന്നില്ല. കാപ്പിക്ക് കാണുമോ ?
ഉണ്ണാൻ നിൽക്കുമോ?
വിളിച്ചിട്ട് വരണേ.. (വരല്ലേ..)
ഇതൊക്കെയാണ് ഇന്നത്തെ രീതി.
അടുക്കള കുടുംബാംഗങ്ങൾ പങ്കിട്ട് ഭരിക്കുക എന്നതേ പോം വഴിയുള്ളു.
പെണ്ണങ്ങൾ ഫോണിൽ നോക്കിയിരുന്നാൽ കുറ്റം, വിളിച്ചാൽ കുറ്റം
(രാത്രിയിൽ സ്വന്തം അമ്മ വിളിച്ചാൽ പോലും ഫോണെടുക്കാൻ പേടിയുള്ള സ്ത്രീകളുമുണ്ട്.)
ഇതൊക്കെ മാറും. അടുത്ത തലമുറകളുടെ ജീവിതം വളരെ വ്യത്യസ്തമാകും.
ദൂരെ വലിയ നഗരങ്ങളിൽ ജോലിയെടുക്കുന്ന ആൺമക്കളുടെ കുടുംബത്തോടൊപ്പം പാർക്കുന്ന അമ്മമാർ അത്ഭുതപ്പെടുന്നത് കേൾക്കാം. ദൈവമേ !മരുമകൾ ഉറങ്ങുന്നിടത്ത് ചായ കൊണ്ടു കൊടുത്ത് മെഷീൻ അലക്കിയുണക്കിയ തുണികൾ വിരിച്ചിടുന്ന മകൻ!
വീട്ടിലേക്ക് ആവശ്യമുള്ള പലചരക്കും പച്ചക്കറിയും വാങ്ങി വരുന്ന മകൻ ..
കുട്ടിയുടെ ഡയപ്പർ മാറ്റിക്കൊടുക്കുന്ന മകൻ ...
കാഴ്ചകളിങ്ങനെ മാറിക്കൊണ്ടിരിക്കും. ആരോഗ്യമുള്ളപ്പഴും ചെറുപ്പകാലത്തും എല്ലാം നല്ലതാണ്. ജനലഴികൾ ചേർത്തുപിടിച്ച് നിറഞ്ഞകണ്ണുകളുമായി ഭിത്തികളിലേക്ക് മാത്രം നോക്കിനിൽക്കാൻ ഒരു വാർധക്യം നമ്മെ കാത്തു നിൽക്കാതിരിക്കട്ടെ.
ഈ കോവിഡ്കാലം ഓൾഡ് ഏജ് ഹോമുകളിൽ കഴിഞ്ഞിരുന്ന എത്രയെത്ര വാർധക്യജീവിതങ്ങളെയാണ് തുടച്ചുനീക്കിയത്; പ്രത്യേകിച്ച് അതിവികസിത രാജ്യങ്ങളിൽ.
ഇനി കുറച്ച് വനിതാദിന അഭിവാദ്യങ്ങൾ !!