Image

സഖാവെ, നീ പൂക്കുന്നിടം വസന്തം..(അഖില ഉണ്ണി.കെ)

Published on 10 March, 2021
സഖാവെ, നീ പൂക്കുന്നിടം വസന്തം..(അഖില ഉണ്ണി.കെ)
പ്രസംഗമത്സരവേദികളിൽ വെച്ചായിരുന്നു  കണ്ടുമുട്ടിയതധികവും.. അഞ്ചു മിനുട്ടിനുള്ളിൽ പറഞ്ഞു തീർക്കാനുള്ളതത്രയും ഓടിതൊടുന്നതിന്റെ കഷ്ടപ്പാട് ആൾക്കൂട്ടത്തിനിടയിൽ നിന്നും അവൾ മനസ്സിലാക്കിയിട്ടുണ്ടാവും. തൊട്ടുമുൻപേ വേദി വിട്ടിറങ്ങിയ മത്സരാർത്ഥിയുടെ മുഖഭാവം എന്തോ അവളിൽ കാണാൻ കഴിഞ്ഞില്ല.

എന്തൊക്കെയോ പറഞ്ഞു തീർത്തു വേദി വിട്ടിറങ്ങിയപ്പോൾ അവൾ കൈകാട്ടി വിളിച്ചു. ഇനിയും അഞ്ചാറുപേർ കൂടി മത്സരിക്കാനുണ്ടായിരുന്നു. അടുത്തടുത്തിരുന്ന് അതു മുഴുവൻ ശ്രദ്ധയോടെ അവൾ കേൾക്കുമ്പോൾ എന്റെ നെഞ്ചിടിപ്പുയരുകയായിരുന്നു... എന്തെങ്കിലും ചോദിച്ചാൽ എന്താണ് പറയുക? എന്നെക്കാളെറെ കയ്യടികൾ വാങ്ങിക്കൂട്ടിയവൾ.. പങ്കെടുത്തവയ്ക്കെല്ലാം ഒന്നാം സ്ഥാനം നേടിയവൾ.. നാട്ടിലും വീട്ടിലും സ്കൂളിലുമെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ടവൾ.. എത്ര തന്നെ കൂട്ടി വായിക്കാൻ നോക്കിയാലും ഞങ്ങളൊരിക്കലും  തുല്യരാവുകയില്ലെന്ന്‌ എന്റെയുള്ളിലെ അപകർഷതാബോധം പറയാതെ പറഞ്ഞു കൊണ്ടേയിരുന്നു.

ഒട്ടും ജാട കാണിയ്ക്കാതെ, അഹങ്കാരം ലവലേശം കലരാതെ അവൾ ഒരുപാട് നേരം സംസാരിച്ചു. എന്തെങ്കിലും പറഞ്ഞു തെറ്റിപ്പോയാലോ എന്ന ഭയത്താൽ ഞാൻ വാക്കുകൾ ഓരോ മൂളലിൽ ഒതുക്കി. ആഗോള താപനത്തിലും പരിസ്ഥിതിപ്രശ്നങ്ങളിലും തുടങ്ങി സംസാരം സംഗീതവും യാത്രകളും കഥകളും മഴയും കടന്നു കൂട്ടുകാരിലും  വീട്ടിലുമെത്തി നിന്നു.

താൻ പറഞ്ഞതത്രയും നന്നായിരുന്നുവെന്നു പുഞ്ചിരിയോടെ അവൾ പറഞ്ഞപ്പോൾ എന്റെ നെഞ്ചിന്റെയുള്ളിൽ ഒരു മഞ്ഞുമല ഉരുകിതുടങ്ങുകയായിരുന്നു. ഒടുവിൽ പേര് പറഞ്ഞു പിരിയുമ്പോൾ അവൾ ഓർമ്മിപ്പിച്ചു, അടുത്ത മത്സരത്തിനു ഫസ്റ്റ് വാങ്ങണമെന്ന്..
"നോക്കാം "-ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.  റിസൽട്ട് അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. പറഞ്ഞില്ലെങ്കിലും എനിക്കുറപ്പായിരുന്നു, അവൾക്കു തന്നെയാവും ഫസ്റ്റ് എന്ന്..

നേരിൽ കാണുന്നതിനു മുൻപ് തന്നെ ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു അവളെപ്പറ്റി.. ആതിര, കൂട്ടുകാർക്കും നാട്ടുകാർക്കും എല്ലാവർക്കുമറിയാമായിരുന്നിട്ടും തൊട്ടടുത്ത സ്കൂളിൽ പഠിച്ചിട്ടും അവളെ അറിയാതെ പോയതിൽ ഏറ്റവും കുറ്റബോധം തോന്നിയത് അവരുടെ സ്കൂൾ മാഗസിനിൽ അവളുടെ കഥ വായിച്ചപ്പോഴാണ്.. വാക്കുകൾ കൊണ്ട് അവളെന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ ചെറിയ നന്ദി പ്രകാശനം നടത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ പ്രസംഗം എന്താണെന്നു പോലും അറിയാത്ത ഞാൻ അവൾക്കുവേണ്ടി പ്രസംഗിയ്ക്കാൻ പഠിച്ചു. ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ഇടയ്ക്ക് എപ്പോഴോ ആ  ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ഫോട്ടോ മനസ്സിൽ പതിഞ്ഞു പോയിരുന്നു.. അതുകൊണ്ട് തന്നെയാവും ഇന്ന് മത്സരവേദിയ്ക്കരികിൽ വെച്ചു ഒറ്റനോട്ടത്തിൽ അവളെ തിരിച്ചറിഞ്ഞത്.

ഭയമായിരുന്നു.. പരിചയപ്പെടണമെന്ന് കണക്കുകൂട്ടി മനസ്സിലുറപ്പിച്ചിരുന്നെങ്കിലും എന്തോ വേണ്ടെന്നു വെച്ചു . അവളുടെ ഒരൊറ്റ നോട്ടത്തിൽ ദഹിച്ചു പോയെങ്കിലോ എന്ന് ഭയന്നു മുഖം കൊടുക്കാതെ വഴിമാറി നടന്നു. ആ അവളാണ് മത്സരം കഴിഞ്ഞയുടനെ കൈകാട്ടി വിളിച്ചു അടുത്തിരുത്തിയത്‌.

റിസൽട്ടിനു കാത്തുനിൽക്കാതെയണവൾ മടങ്ങിയത്‌. മൈക്കിൽ ഒന്നാം സ്ഥാനം എന്ന് അവളുടെ പേര് വിളിച്ചു പറയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത്‌ ഞാനായിരിയ്ക്കണം. അപ്പീൽ കൊടുക്കാൻ അച്ഛനും അമ്മയും ടീച്ചർമാരും നിർബന്ധിച്ചപ്പോൾ ഞാൻ ഓരോന്ന് പറഞ്ഞൊഴിഞ്ഞു.
അവർക്കറിയില്ലല്ലോ ഞാൻ  അടുത്ത കലോത്സവത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന്‌.
     
പഴയ സ്കൂൾ മാഗസിനുകളിൽ അവളെഴുതിയ ലേഖനങ്ങൾ, കഥകൾ, ഉപന്യാസങ്ങൾ... ഒന്നും വിടാതെ ഞാൻ വായിച്ചെടുത്തു. അവളെ പഠിക്കാൻ ഇനിയുമേറെ സമയം വേണ്ടി വരുമെന്നറിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ തന്നെ ഞാനാ പരീക്ഷ എഴുതി.

തൊട്ടടുത്ത വർഷം അവളില്ലാത്ത കലോത്സവവേദിയിൽ റിസൽട്ടിനു കാത്തു നിൽക്കാതെ ഞാൻ മടങ്ങി. ഒരുപാട് അന്വേഷിച്ചു, സ്കൂളിലും നാട്ടിലും വീട്ടിലുമൊക്കെ.. അവർ വീട് മാറിപ്പോയെന്നു മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ.. നിരാശ തോന്നിയില്ല. പകരം ഉള്ളിന്റെയുള്ളിൽ സൂചിമുന കൊണ്ടതു പോലൊരു വേദന മാത്രം.

എന്തിനോടൊക്കെയോ ഉള്ള വാശിയായിരുന്നു. ഒരു വേദിയും വിടാതെ എല്ലായിടത്തും പ്രസംഗിച്ചു നടന്നു. തിരഞ്ഞെടുപ്പ് കാലങ്ങളിൽ രാത്രിയിൽ ഉറക്കമിളച്ചിരുന്നു പോസ്റ്ററുകൾ എഴുതിയുണ്ടാക്കി. ഉള്ളവന്റെയും ഇല്ലാത്തവന്റെയും ദുഖത്തിൽ ഒരുപോലെ ഇടപെടാൻ മനസ്സ് മടി കാണിച്ചില്ല. എപ്പോഴോ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ ഞാനായി തീർന്നതെന്നു തിരിച്ചറിഞ്ഞു തുടങ്ങിയ നിമിഷമായിരുന്നു അത്.

കാലങ്ങൾക്കിപ്പുറം, ഇന്നലെ ഒരു സമ്മേളനത്തിന്റെ ഉത്ഘാടനപ്രസംഗം കഴിഞ്ഞു വേദി വിട്ടിറങ്ങുമ്പോൾ ഒരു മുഖം മനസ്സിലുടക്കി.
ആതിര ?
ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി ഞാൻ അടുത്തു ചെന്നു. ചെറിയ കുട്ടിയാണ് .. പക്ഷെ അവളുടെ അതേ മുഖം.. അതേ കണ്ണുകൾ.. പേര് ചോദിയ്ക്കാനായി ഞാൻ മുഖം താഴ്ത്തിയതും പ്രവർത്തകരിലാരോ പറഞ്ഞു,
"സഖാവേ, അത് ആതിരയുടെ മകളാണ്. തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിൽ പുറകിൽ നിന്നും തലയ്ക്കടിയേറ്റു മരിച്ച സഖാവ് ആതിരയുടെ മകൾ. "
പാർട്ടിപ്രവർത്തകരെ ഗുണ്ടകൾ പുറകിൽ നിന്നാക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു അവൾ. മസ്തിഷ്ക മരണമായിരുന്നു. കണ്ണുകളടക്കം ദാനം  ചെയ്താണ് അവൾ പോയതെന്നറിഞ്ഞപ്പോൾ ഞാൻ അവളുടെ മകളെ ഇറുകെ പുണർന്നു. അവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാൻ ചോദിച്ചു,
"മോളുടെ പേരെന്താ ?"

 "ആമി "- ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു. എന്തോ ഒരു നനുത്ത സുഗന്ധം മൂക്കിൻതുമ്പിൽ വന്നു തൊടുന്നത് ഞാനറിഞ്ഞു. പതുക്കെ കണ്ണുകളടയ്ക്കുമ്പോൾ ഞാൻ ഹൃദയത്തിലെഴുതി, നീ പൂക്കുന്നിടം വസന്തമാണെന്ന് എനിക്കറിയാമായിരുന്നുവല്ലോ സഖാവേ...

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക