Image

വിൽപന ചരക്ക്: കഥ, മിനി സുരേഷ്

Published on 15 March, 2021
   വിൽപന ചരക്ക്: കഥ, മിനി സുരേഷ്

   കുറച്ചു നേരമൊന്നു 'വെയ്റ്റു 'ചെയ്യേണ്ടി വരും. വലിയ 'കംപ്ലയിന്റ്സ് 'ഇല്ലാത്ത സാധനങ്ങൾ കയ്യോടെ നന്നാക്കി വിടുകയാണ് ഇപ്പോൾ പതിവ്. ചേച്ചിക്ക് വേറെ എന്തെങ്കിലും കാര്യങ്ങൾ ടൗണിൽ ചെയ്യാനുണ്ടെങ്കിൽ ചെയ്തിട്ട് വന്നാൽ മതി. കടയുടമ പരിചയം വച്ചു പറഞ്ഞു.
 "ഓ..എവിടെപോകാൻ പതുക്കെയങ്ങ് നന്നാക്കട്ടെ' അഞ്ചു മണിയായിട്ടും പുറത്തു വെയിൽ ഉരുകിത്തിളച്ചു ആറിയിട്ടില്ല. ഇവിടെയാകുമ്പോൾ എ.സിയുടെ തണുപ്പുമുണ്ട്. ഇണപിരിയാനാവാതെ ബലമായി ചേർത്തു വച്ചിട്ടുള്ള കസേരകളിലൊന്നിൽ സുപ്രഭ ചാരിയിരുന്നു. 

 നഗരത്തിലെ പ്രശസ്തമായ കടയാണ്. മൂന്നു നില കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലും ഒരു വീട്ടിലേക്കാവശ്യമായ എല്ലാസാധനങ്ങളും സമൃദ്ധമായി നിരത്തിയിരിക്കുന്നു. സ്പൂൺ മുതൽ വിവിധ തരത്തിലുള്ള പ്രഷർ കുക്കറുകൾ ,നോൺ സ്റ്റിക്ക് പാത്രങ്ങൾ,ഗിഫ്റ്റ് ഐറ്റംസ്, ഇലക്ട്രോണിക് ഹോം അപ്ലയൻസസ്‌  തുടങ്ങിയ എല്ലാ സാധനങ്ങളും തരാതരത്തിന്പ്രദർശിപ്പിച്ചിട്ടുണ്ട്. താഴത്തെ നിലയിലാണ് റിപ്പയറിംഗ് സെക്ഷൻ.   

വസ്ത്രങ്ങൾ ഇസ്തിരിയിട്ടു തരുന്ന കാളിമുത്തു നാട്ടിൽ പോയിട്ട്  ഒരാഴ്ചയായി. രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിരുന്നുവെങ്കിലും കുറെ അധികം ജോലികളുണ്ടായിരുന്നു വീട്ടിൽ. എല്ലാം ഒതുക്കി തുണികളൊക്കെ ഇസ്തിരിയിട്ടു വയ്ക്കാമെന്നു വച്ചു നോക്കിയപ്പോൾ ദാ, അതു കേടായിരിക്കുന്നു. പിന്നെ അതുമെടുത്ത് നേരെ ഇങ്ങോട്ട് വരാതെ മറ്റു നിവൃത്തിയൊന്നുമില്ലല്ലോ. 

കടും നീലക്കളറിലുള്ള കോട്ടു പോലെയുള്ള യൂണിഫോമുമിട്ട് മൂന്നാലു ജീവനക്കാർ പല വിധത്തിലുളള അടുക്കള ഉപകരണങ്ങൾ നന്നാക്കുന്നുണ്ട്. എത്രയോ കാലം തേങ്ങയും, മസാലയും അരച്ച് വാർദ്ധക്യത്തിലെത്തിയ മിക്സിജാറുകളെ അടിച്ചും, മുറുക്കിയും പതം വരുത്തി വീണ്ടും വണ്ടിക്കാളകളെപ്പോലെ പണിയെടുപ്പിക്കുവാൻ സജ്ജമാക്കുന്നുണ്ട്. അവശകലാകാരന്മാരായ ഗ്യാസ് അടുപ്പുകളുടെ ഉള്ളിലെ അണഞ്ഞു പോയ അഗ്നിജ്വാലകളെ നീലവെളിച്ചമായി ജ്വലിപ്പിച്ചെടുക്കുന്നുണ്ട് രണ്ടു ജീവനക്കാർ. അദ്ധ്വാന ഭാരത്തിന്റെ സമ്മർദം  താങ്ങാനാവാതെ കൈയ്യും .കാലുമൊടിഞ്ഞു പോയ മങ്ങിയ അലുമിനിയം കുക്കറിന്  പുതിയൊരു 'കൈയ്യുമിട്ട്' സ്റ്റൈലൻ ഒരു ബാഗിലേക്ക് പൊതിഞ്ഞു വച്ചു മടങ്ങുന്നു ഇതിനിടയിൽ ഒരു ചൂരിദാരിണി കസ്റ്റമർ.. എല്ലാം കണ്ടും കേട്ടും കൗതുകത്തോടെ സുപ്രഭ ഇരുന്നു. 

എതിർവശത്തെ കസേരയിലിരുന്ന മദ്ധ്യവയസ്കന്റെ കണ്ണുകൾ തന്നിലാണെന്ന് അതിനിടയിലാണ് അവൾ ശ്രദ്ധിച്ചത്. ബോറടിച്ചിരിക്കുവല്ലേ,വേറെ പണിയൊന്നും ഇല്ലല്ലോ. ഒന്നും അങ്ങനെ പെട്ടെന്ന് ഗൗരവമാക്കി എടുക്കുന്ന പ്രകൃതക്കാരിയല്ല സുപ്രഭ. 

"സുപ്രഭയല്ലേ" 

ഇതാരാണോ ഒരു പിടിയും കിട്ടുന്നില്ലല്ലോ. ഇനി കോളേജിൽ ഉണ്ടായിരുന്ന ആരെങ്കിലുമാണോ. ഒരു പരിചയവും തോന്നുന്നില്ല. ഒന്നാമതേ മാസ്ക് വയ്ക്കുന്നതു കൊണ്ട് ഒരു മനുഷ്യനെയും തിരിച്ചറിയാൻ പറ്റാത്ത കാലമാണ്.

"താനെന്നെ മറന്നു പോയിക്കാണും. ഞാൻ ഇയാളെ പെണ്ണു കാണുവാൻ വന്നിട്ടുണ്ട്. വിവാഹമാലോചിച്ചിട്ടുള്ള പെൺകുട്ടികളിൽ എനിക്കേറ്റവും ഇഷ്ടമായത് സുപ്രഭയെയാണ്. പക്ഷേ വിവാഹം കഴിക്കുവാൻ യോഗമില്ലാതെ പോയി.''

 അപ്പുറത്ത് റിപ്പയർ ചെയ്തു കൊണ്ടിരുന്ന ഗ്യാസ് ബർണറിലെ തീ പെട്ടെന്ന് ഒന്നാളി കത്തി. സുപ്രഭയുടെ മുഖത്തും പെട്ടെന്ന് കോപം ഇരച്ചു കയറി.

"ഓ,അന്നത്തെ അജയകുമാറായിരുന്നോ, പാമ്പാടിയിലെ... പെട്ടെന്ന് മനസ്സിലായില്ല. നാണമില്ലല്ലോ ആ കാര്യവും പറഞ്ഞ് പരിചയം പുതുക്കുവാൻ. ജാതകം നോക്കി എല്ലാ കാര്യങ്ങളും സംസാരിച്ച ശേഷം കല്യാണമുറപ്പിക്കുക. നിശ്‌ചയം കഴിഞ്ഞ ശേഷം പെൺവീട്ടുകാരോട് വലിയൊരു തുക സ്ത്രീധനംചോദിക്കുക. ഞാനാ..ഞാൻ തന്നെയാണ് ആ  കല്യാണം വേണ്ടെന്ന് അച്ഛനോട് പറഞ്ഞത്. അതു കൊണ്ട് എനിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല. പണത്തിന് ആർത്തിയില്ലാത്ത നല്ല ഒരു ഭർത്താവിനെ തന്നെ കിട്ടി.''

"ഒന്നു പതുക്കെ പറയാമോ .,പ്ലീസ്." 

''പിന്നേ എന്തൊരു നല്ല ആൾക്കാരാന്നറിയണ്ടേ. എന്തെല്ലാം പ്രകടനങ്ങളായിരുന്നു. ഒരു ചെറുക്കൻ വന്നു പെണ്ണു കണ്ടിട്ടു പോകുക . കുടുംബക്കാരു മൊത്തം രണ്ടു മൂന്നു 'ട്രിപ്പായി' സന്ദർശനം നടത്തുക. നൂറു കുറ്റങ്ങൾ കണ്ടു പിടിക്കുക. എല്ലാം കഴിഞ്ഞു വലിയൊരു വില പറയുക. ഇതൊന്നുമില്ലാതെ നല്ലൊരാൾ വന്ന് കല്യാണവും കഴിച്ച് ഞാനിപ്പോൾ ഭർത്താവും,കുട്ടികളുമായി സുഖമായി ജീവിക്കുന്നുണ്ട്.

""സംഭവിച്ചതൊക്കെ എന്റെ വീട്ടുകാരുടെ കയ്യിൽ നിന്നും വന്ന പിഴവുകളാണ്. സുപ്രഭയോട് എല്ലാത്തിനും മാപ്പു പറയണമെന്ന് അന്നേ ഞാനാഗ്രഹിച്ചതാണ്. അന്നത്തെ കാലത്തെ സാഹചര്യത്തിൽ ഒന്നും സാധിക്കുകയില്ലായിരുന്നു .പിന്നീട് ഞങ്ങളുടെ ബാങ്കിലുള്ള ഒരാൾ വഴി അന്വേഷിച്ചപ്പോൾ സുപ്രഭ ഭർത്താവുമൊത്ത് വിദേശത്താണെന്നാണ് അറിയുവാൻ കഴിഞ്ഞത്."

സുപ്രഭയും ഒന്നു തണുത്തു. അല്ലെങ്കിലും ഇനിയും ഇതൊക്കെ എന്തിന് മനസ്സിൽ വയ്ക്കണം,  അവളോർത്തു

" ബാങ്കിൽ ജോലിയുള്ള നല്ലൊരു കൊച്ചനാണ്. മോൾക്ക് പറ്റിയ ബന്ധമാണ്" ഈ ആലോചന വന്നപ്പോൾ അച്ഛന്റെ കൂട്ടുകാരൻ സോമനങ്കിൾ നിർബന്ധിച്ചു സമ്മതിപ്പിക്കുകയായിരുന്നു. താനന്ന് ഡിഗ്രി പരീക്ഷ എഴുതിയിട്ടിരിക്കുന്ന സമയം. അജയകുമാറും,ഒരു കൂട്ടുകാരനും കൂടിയാണ് ആദ്യം എത്തിയത്ത്. മാന്യനായ ഒരു ചെറുപ്പക്കാരൻ. സംസാരവും,പെരുമാറ്റവും കൊണ്ട്എല്ലാവരുടെയും മനസ്സു കീഴടക്കി. തന്റെ മനസ്സിലും കുറെ മോഹമുല്ലകൾ പുഷ്പിക്കുവാൻ തുടങ്ങി. അടുത്ത ഞായറാഴ്ച പാമ്പാടിയിൽ നിന്നും ഒരുടെമ്പോ വാൻ നിറയെ അജയകുമാറിന്റെ ബന്ധുക്കളെത്തി. തന്റെ കയ്യിലും,കഴുത്തിലുമുള്ള ആഭരണങ്ങളിലാണ് അജയകുമാറിന്റെ അമ്മയുടെകണ്ണ് എന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു വല്ലായ്മ തോന്നി. അമ്മായിയാണെങ്കിൽ ഇതിനിടെയിൽ തന്റെ മെടഞ്ഞിട്ട മുടി യഥാർത്ഥമാണോ എന്നറിയുവാൻ,തലയിൽ തലോടി വിഷമിക്കുകയായിരുന്നു. കാർന്നോന്മാർക്ക്  സംസാരിക്കുവാനും ,അറിയുവാനുമുള്ളത്അധികവും പെണ്ണിന്  എന്തു സ്ത്രീധനം കൊടുക്കും എന്നതിനെകുറിച്ചാണ്. ആകെ ഒരു സുഖമില്ലാത്ത അന്തരീക്ഷം. അതിനിടയിലാണ് ചെറുക്കന്റെ അപ്പച്ചിയുടെനിർദ്ദേശം.

"മോളെ,ഒരു ഗ്ലാസ്സ് ഇങ്ങെടുത്തോ  ഈ ചായ ഒന്നാറിച്ചെടുക്കട്ടെ". താൻ നടന്നു പോകുമ്പോൾ എല്ലാ കണ്ണുകളും നടത്തവും ,കാലടികളും ശ്രദ്ധിക്കുന്നതു കണ്ടപ്പോഴാണ് തന്റെ അമ്മക്കു പോലും അത് 'ഇന്റർവ്യൂ'വിന്റെ ഭാഗമാണെന്ന് മനസ്സിലായത്. പെണ്ണിന് കാലിനു മുടന്തുണ്ടോ എന്നറിയാനുള്ള ചെറിയൊരു പരീക്ഷ.

"ഇത്തരക്കാരുടെ കൂടെയൊക്കെ എങ്ങിനെ പെൺകുട്ടികളെ സമാധാനമായി അയയ്ക്കും." അമ്മക്ക് ആധിയായി.

"ജാതകം ഒക്കെ നല്ല പോലെ പൊരുത്തമുണ്ട്. പിന്നെഎല്ലാ കാര്യങ്ങളും നോക്കിയും കണ്ടും ചെയ്യേണ്ടത്അവരുടെ ആവശ്യമല്ലേ. കാര്യമാക്കണ്ട."

ആത്മാഭിമാനത്തിന് മുറിവേറ്റു എങ്കിലും അച്ഛന്റെ വാക്കുകളെ ധിക്കരിക്കുവാൻ കഴിഞ്ഞില്ല. വിവാഹ നിശ്ചയത്തിന് ചെറുക്കന്റെ വീട്ടിൽനിന്നും വരുമെന്ന് അറിയിച്ചിട്ടുള്ള ബന്ധുക്കളുടെയും,സുഹൃത്തുക്കളുടെയും എണ്ണം വളരെ കൂടുതലായതിനാൽ ചെറിയൊരുഹാളിലായിരുന്നു ചടങ്ങുകൾ. മനസ്സിൽ കനത്തുകിടന്നിരുന്ന കാർമേഘത്തുണ്ടുകൾ അജയ്കുമാറിൻറെ സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ മെല്ലെ അകന്നുപോയി. 

പിറ്റേന്ന് രാവിലെ സോമനങ്കിൾ വിഷണ്ണനായിവീട്ടിൽ വരുന്നതും,ആകെ പരവശനായി അച്ഛൻ സംസാരിക്കുന്നതും കണ്ടു.

"ഇനിയിപ്പോൾ ഇത്രയും തുക കൂടി വേണമെന്നുപറഞ്ഞാൽ പെട്ടെന്ന് എന്തു ചെയ്യുവാനാണ്. എന്റെ രണ്ടു പെൺകുട്ടികളെയും വിവാഹം കഴിപ്പിച്ച്അയക്കാനുള്ളത് കരുതി വച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഒന്നിച്ചു കൊടുത്താൽ ഇളയവളുടെ ഭാവി എന്താകും".
അച്ഛനു പ്രഷർ കൂടി എന്നു തോന്നുന്നു.വല്ലാതെ വിയർക്കുന്നുണ്ട്.

"അന്നേ ഞാൻ പറഞ്ഞതാണ് ഈ കൂട്ടർ അത്രശരിയല്ലെന്ന്" അമ്മയ്ക്കും ദേഷ്യം അടക്കാനാകുന്നില്ല.

"ഇനിയിപ്പോൾ എന്തു ചെയ്യും ചേച്ചീ.. എല്ലാം നിശ്ചയിച്ചു കഴിഞ്ഞില്ലേ. ഇനി ഇതു മുടങ്ങിയാൽ നാട്ടുകാരെന്തു പറയും" സോമനങ്കിൾ നിസ്സഹായനായി.

" വേണ്ട അങ്കിളേ..എനിക്കീ കല്യാണം വേണ്ട.. സുപ്രഭയുടെ വാക്കുകൾ കേട്ട് എല്ലാവരും അമ്പരന്നു പോയി.

"മോളെ ഒരു കല്യാണം മുടങ്ങിയ പെണ്ണിന് വേറെഒരു ബന്ധം ഒത്തു വരാൻ വലിയ പ്രയാസമാണ്. അച്ഛൻ എങ്ങനെയെങ്കിലും നടത്താമോ എന്നു നോക്കാം." അച്ഛന്റെ വിഷമം കണ്ട് സങ്കടം തോന്നി.

"കല്യാണം കഴിഞ്ഞാലും ഇത്തരക്കാർ ആർത്തിപിടിച്ചു കൊണ്ടിരിക്കും. എനിക്കു പഠിക്കണം അച്ഛാ. ഒരു ജോലിയൊക്കെ കിട്ടിയിട്ട് മതി. ഒരു പക്ഷേ ഇനി വേറൊരു കല്യാണം ഒത്തു വന്നില്ലേലും അച്ഛനെ ഞാൻ പഴി പറയില്ല". എല്ലാം കഴിഞ്ഞിട്ട് കാലങ്ങളെത്രയായി.   " 

സുപ്രഭ എന്താണാലോചിക്കുന്നത്. എന്നെങ്കിലും സുപ്രഭയെ കാണണമെന്ന് ഞാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. എന്റെ രണ്ടു പെൺമക്കളും വിവാഹപ്രായമായി വരുന്നു. ഒരച്ഛന്റെ വേദന ഇന്നെനിക്കു കൂടുതലായി മനസ്സിലാകും."  

"സാരമില്ല എല്ലാം കഴിഞ്ഞുപോയില്ലേ. ഒരു വില്പന ചരക്കായി മാറാതെ സ്വന്തം കാലിൽ നിൽക്കുവാനുള്ള കരുത്ത് പെൺകുട്ടികൾക്ക് പകർന്നു നൽകുവാൻ അവരുടെ അമ്മയോട് പറയൂ." 

പറഞ്ഞിട്ട് കൂടുതൽ ഒന്നും അയാളോട് സംസാരിക്കുവാൻ ഇഷ്ടപ്പെടുന്നില്ല എന്ന മട്ടിൽ അവൾ ഫോണിൽ മിഴികളൂന്നി ഇരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക