Image

കോർപ്പറേറ്റ് ഗോഡസ്സ് - നോവൽ - 2 പുഷ്പമ്മ ചാണ്ടി

Published on 20 March, 2021
കോർപ്പറേറ്റ് ഗോഡസ്സ്  - നോവൽ - 2  പുഷ്പമ്മ ചാണ്ടി
ലാപ്ടോപ്പിൽ യൂട്യൂബ് ഓണാക്കി, 'അഗം' ബാൻഡിന്റെ
(ബാംഗ്ലൂർ ആസ്ഥാനമായുള്ള സമകാലിക കർണ്ണാടക പുരോഗമന റോക്ക് ബാന്റാണ് അഗം) ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ട്; അതൊരു അനുഭവം തന്നെയാണ്. പെട്ടെന്നാണ് ഒരു പരസ്യ വാചകം ഓർമ്മയിൽ വന്നത് "Why Should Boys Have All The Fun." ?
മഹാഗൗരിക്ക് അവളെ വലിയ ഇഷ്ടമാണു കേട്ടോ.. സ്വയം പ്രണയത്തിൽ ആകുന്നതാണ് സന്തോഷത്തിന്റെ ആദ്യ പാഠം. . അതവൾക്കറിയാം. കാരണം വർഷങ്ങളായി തനിയെ  ആണല്ലോ  ജീവിതം. അതിൽ പരിഭവവും, വിഷമവുമില്ല. അവൾ അവളുടെ ചങ്ങാത്തത്തിൽ സന്തുഷ്ടയാണ് .
മുകളിലെ അവളുടെ മുറിയിൽ ഒരു ഫ്രിഡ്ജ്, ലാപ്ടോപ്പ്, ടി വി, എല്ലാമുണ്ട്, ചില കാര്യങ്ങൾ ചിറ്റ കാണുന്നത് അവൾക്കു വിഷമമാണ്..
വല്ലപ്പോഴും ഒരു കോക്ടെയ്ൽ, പിന്നെ ഉറക്കെ പാട്ടുകേട്ട് മതിവരുവോളമുളള നൃത്തം, ഇവയെല്ലാം തനിയെ ആസ്വദിക്കുന്ന ചില സ്വകാര്യനിമിഷങ്ങൾ, സന്തോഷങ്ങളാണ്.
മഹാഗൗരി ഫ്രിഡ്ജ് തുറന്നു. കുറച്ചു ഐസ് എടുത്ത് ഐസ് ഷേവിങ്ങ് മെഷിനിലേക്കിട്ടു, ഒരു ലോങ്ങ് കോക്ക്ടെയ്ൽ ഗ്ലാസ്സിലേക്കു അതിൽനിന്ന് കുറച്ചെടുത്തിട്ടു, പിന്നെ കൈതച്ചക്ക ജ്യൂസും പകർന്നു. അതിന്റെ മുകളിലേക്ക് 'മാലിബു' ഒഴിച്ചു, ( മാലിബു , ഒരു
കരീബിയൻ റം ആണ് ), അവളുടെ ഏറ്റവും ഇഷ്ടപെട്ട കോക്ടെയ്ൽ ആണ് 'പിനകോളാടോ" ബ്രിട്ടീഷ് ജീവിതത്തിൽ നിന്നും പകർത്തിയ ചില
ശീലങ്ങൾ.. മഹാഗൗരി അത് അല്പാല്പമായി നുണഞ്ഞു. പട്ടുപാവാടയും ബ്ലൗസും കൊലുസ്സും അഴിച്ചു മാറ്റി. വൺ പീസ് സ്വിമ്മിങ് സ്യൂട്ടിൽ
ഒന്നു നന്നായി നീന്തിത്തുടിക്കണം.
ഇന്നൊരു വല്ലാത്ത ദിവസം തന്നെ.. ഗിരിധറുമായിട്ടുള്ള അഭിമുഖം മുഴുമിക്കാൻ പറ്റിയില്ല. അയാളുടെ ബോധക്ഷയം... എല്ലാംകൂടിയായപ്പോൾ ഒരു നിരാശ...കുഴപ്പമില്ല...ഇനിയും സമയമുണ്ടല്ലോ...
പാട്ട് കുറച്ചുകൂടി ഉച്ചത്തിൽവെച്ചു. ഒരു ചുവന്ന പില്ലർ മെഴുകുതിരി കത്തിച്ചിട്ടു ലൈറ്റ് ഓഫ് ചെയ്തു. തൻ്റെ ഗ്ലാസ്സും മെഴുകുതിരിയും നീന്തൽക്കുളത്തിന്റെ കരയിൽവെച്ചു ( ടെറസ്സിൽ തൻ്റെ മുറിയോട് ചേർന്നൊരു നീന്തൽക്കുളം അവളുടെ വലിയ ആഗ്രഹം ആയിരിന്നു ) ആകാശനീല ടൈലുകൾ പാകിയ നീന്തൽക്കുളത്തിലേക്കു അവൾ പതുക്കെ കാലെടുത്തുവച്ചു. തണുപ്പ് തീരെയില്ല. ജലം പെണ്ണിനെപ്പോലെയാണ്.അതിന്റെ ഊഷ്മാവ് ഉയരാൻ സമയമെടുക്കും , അതുപോലെയാണ് തണുക്കാനും.. പതുക്കെയവൾ നീന്തിത്തുടങ്ങി.. സ്വർണ്ണനിറമുള്ള ഒരു മത്സ്യം നീന്തുന്നതുപോലെ.. ഇടക്ക് ഒരുകവിൾ കോക്ടെയ്ൽ ആസ്വദിക്കും..
ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നക്ഷത്രങ്ങൾ..
ചന്ദ്രക്കല ഒരു നേരിയ വരപോലെ മാത്രം...

നീന്തൽ മതിയാക്കി, മുറിയിലെ കുളിമുറിയിൽ ഒരു കുളി കൂടി പാസ്സാക്കി അവൾ കഞ്ഞികുടിക്കാൻ താഴേക്കു ചെന്നു,
ഭാഗ്യം ..കഞ്ഞിയുടെ ചൂടു പോയിട്ടില്ല ..അടുത്ത മുറിയിൽ നിന്നും ചിറ്റയുടെ കൂർക്കംവലി കേൾക്കാം..

രാവിലെ 'ഗുർഗാവോണിന്' പോകാനുള്ളതാണ്. ഡൽഹിയിൽനിന്നും ഒരു അരമണിക്കൂർ കാറിൽ യാത്ര.. "സിദ്ധിദാത്രി കോളേജ് ഓഫ് ജോർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ" അവിടെ ഒരു സെമിനാറും, രണ്ടു ദിവസത്തെ ക്ലാസ്സും.. മഹാഗൗരി ആ കോളേജ് ട്രസ്റ്റീ അംഗവും, വിസിറ്റിംഗ് പ്രൊഫസറുമാണ് ..
പത്രധർമ്മത്തേക്കുറിച്ചും പത്രപ്രവർത്തകരേക്കുറിച്ചും പൊതുജന മാദ്ധ്യമങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ഒരു തലമുറയെ വളർത്തണം... വാർത്താ മാധ്യമങ്ങൾ ഒരു സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ്.
കർക്കശക്കാരിയാണെങ്കിലും മഹാഗൗരിയെ കുട്ടികൾക്ക് ഇഷ്ടമാണ്..
രാവിലെ കൊണ്ടുപോകാനുള്ള പെട്ടി ഒരുക്കിവച്ചു.. കാലത്തെ നാലുമണിക്ക് എഴുന്നേൽക്കാൻ   അലാറവുംവച്ചു കിടന്നു..
എന്തൊക്കെയോ സ്വപ്നങ്ങൾ, ആരോ അവളെ മൃദുവായി തൊട്ടപോലെ. കണ്ണുതുറന്നപ്പോൾ അലാറം അടിക്കുന്നു.. പെട്ടെന്ന് കാപ്പിയുംകുടിച്ചിട്ടു പോകാൻ തയ്യാറായി. എയർപോർട്ട് ചെക്ക് ഇൻ കഴിഞ്ഞപ്പോൾ ബ്രിന്ദയെ വിളിച്ചു..
" ബ്രിന്ദാ, ഗിരിധർ മഹാദേവന് ഒരു ഇരുപത്തിയഞ്ചു വെള്ളറോസാപ്പൂക്കളുടെ ബൊക്കെ കൊണ്ടുക്കൊടുക്കണം.. അതിൽ ഒരു കുറിപ്പും വെക്കണം
" get well soon - മഹാഗൗരി"
"വേണ്ട, കമ്പനിവകയായിട്ടു വേണ്ട.."
 എൻ്റെ പേർസണൽ അക്കൗണ്ട് ...
ബ്രിന്ദയുടെ മനസ്സിൽ ആയിരം സംശയങ്ങൾ ഉയർന്നുവന്നു..  റോസാപ്പൂക്കൾ കൊടുത്തുവിടാൻ പറയുന്നു, അയാൾ തനിച്ചു ജീവിക്കുന്ന ഒരാൾ.., ഇവരും...
താൻ അറിയാതെന്തെങ്കിലും... മഹാഗൗരിയെ അങ്ങനെ സങ്കല്പിക്കുവാൻ സാധിക്കുന്നില്ല.. മൃദുലവികാരങ്ങൾ സ്ത്രീസഹജമായ വികാരങ്ങൾ ഒന്നുമില്ലാത്ത ആളായിട്ടാണ് തോന്നിയിട്ടുളളത്.. ഇന്ത്യൻ വസ്ത്രധാരണ രീതിപോലുമില്ല...ശരിക്കും ഒരു കോർപ്പറേറ്റ് മേധാവി മാത്രമാന്നെന്നു മനസ്സിൽ കരുതിയിരുന്നത്, പക്ഷെ.. കഴിഞ്ഞ ദിവസം സാരിയുടുത്തു നിന്ന അവരെ കണ്ടപ്പോൾ തനിക്കുപോലും അവരോടു പ്രണയം തോന്നി... വസ്ത്രധാരണം ഒരാളുടെ ആകാരത്തിനു പോലും മാറ്റംവരുത്തും...

ആശുപത്രിക്കിടക്കയിൽ ചാരിയിരുന്നുകൊണ്ട് ഗിരിധർ ആലോചിക്കുകയായിരുന്നു.. ആരാണീ മഹാഗൗരി.. അവർ സുന്ദരി മാത്രമല്ല, ബുദ്ധിമതികൂടിയാണ്. അല്ലെങ്കിൽ, കൊച്ചിയിൽ വന്ന് ഈ പ്രായത്തിൽ, ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയില്ലേ?
ആ അഴകാർന്ന ചുണ്ടുകൾ, ആർക്കും ഒന്ന് അമർത്തിചുംബിക്കാൻ തോന്നും, മഷി എഴുതാഞ്ഞിട്ടും എന്തു കാന്തശക്തിയാണ് ആ കണ്ണുകൾക്ക്..കാമം അല്ല, മറ്റെന്തോ ഇന്ദ്രിയാതീതമായ വികാരം ജനിപ്പിക്കന്ന വലിയ get TV കണ്ണുകൾ,
നഗ്നമായ ആ കഴുത്തിൽ കൈയിട്ട്, കണ്ണുകളിലേക്കു നോക്കി തന്നോട് അടിപ്പിക്കാൻ തോന്നി.. പക്ഷേ ആ ചുണ്ടിന്റെ കോണിൽ ഗൂഢമന്ദഹാസം കണ്ടപോലെ, എന്തോ ഒളിപ്പിക്കുന്നപോലെ.. തന്നിലെ പോലീസ് കണ്ണുകൾ അത് നീരിക്ഷിച്ചു.., രഹസ്യമായി
അവളെപ്പറ്റി എല്ലാം കണ്ടുപിടിക്കാൻ പറഞ്ഞു.. ആരെയും വിശ്വസിക്കാൻ സാധിക്കുന്നില്ല.. വിക്കിപീഡിയയിൽ വായിച്ചതിൽ കൂടുതൽ ഒന്നും പുതിയതായി കണ്ടുകിട്ടിയില്ല..
MA ഇംഗ്ലീഷ്, പൊള്ളാച്ചിയിൽ പഠിച്ചു, ഗോൾഡ് മെഡലിസ്റ്റ്, അമേരിക്കയിൽ നിന്നും ജേർണലിസത്തിൽ പി.ജി.. അതിനോടനുബന്ധിച്ചു ബിബിസി യിൽ പ്രൊജക്റ്റ് അവതരിപ്പിച്ചു..
പിന്നെ അവിടെ കുറേവർഷം.. കഴിഞ്ഞ ആറുവര്ഷമായി 'ഗുർഗാവോണിൽ' മീഡിയാ കോളേജ് നടത്തുന്നു. കൊച്ചിയിൽ 'തരംഗം' ടിവീ ചാനൽ തുടങ്ങിയിട്ട് മൂന്നു വര്ഷം.. അവിവാഹിത.. ഇതെല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ.. ഇത്രയും നാൾ തന്നെ ഇന്റർവ്യൂ ചെയ്യാതെ, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ...? എന്താണെങ്കിലും കണ്ടുപിടിക്കണം..
സോഷ്യൽ മീഡിയയിൽ സജീവമല്ല. ട്വിറ്റെർ അക്കൗണ്ട് മാത്രം...അതും വിരളമായിട്ട് ഉപയോഗിക്കൽ..
എല്ലാവിധത്തിലും തൻ്റെ ഉറക്കംകെടുത്താൻ, തുടിക്കാൻ പ്രയാസപ്പെടുന്ന തൻ്റെ ഹൃദയത്തിന്റെ താളം തെറ്റിക്കാൻ വന്നവളേ നീ ആരാണ് ?

അപ്പോഴാണ് ബ്രിന്ദ പൂക്കളുമായി അകത്തേക്ക് വന്നത്.
സന്ദര്ശകർ അനുവദനീയമല്ല എന്നാലും, 'തരംഗം' ടി വി എന്ന് പറഞ്ഞപ്പോൾ, അകത്തേക്ക് വരാൻ അനുവദിച്ചു .
" ഗുഡ് മോർണിംഗ് സർ , ഞാൻ ബ്രിന്ദ, തരംഗം ചാനൽ സി ഇ ഓ മഹാഗൗരിയുടെ പേർസണൽ സെക്രട്ടറി "
പൂക്കൾ മേശമേൽ വെച്ചപ്പോൾ,
" ഞാൻ മഹാഗൗരി വരും എന്ന് കരുതി "
" മാഡം രാവിലത്തെ ഫ്ലൈറ്റിനു ഡൽഹിക്കു പോയി. അവിടെ ജേർണലിസം സ്കൂളിൽ ഒരു സെമിനാറുണ്ട്. കൂടാതെ ക്ലാസുകളും.. ഇനി ബുധനാഴ്ചയേ തിരികെ വരൂ "
" മഹാഗൗരിയുടേതാണോ ആ സ്കൂൾ ?"
" അല്ല ഒരു ട്രസ്റ്റിന്റെ വകയാണ്.. she is managing ട്രസ്റ്റീ  .. മാസത്തിൽ രണ്ടു ദിവസം അവിടെ ക്ലാസ്സെടുക്കും..
സാധാരണ ഞായറാഴ്ച വൈകിട്ടാണ് പോകാറ്. സെമിനാർ ഉള്ളതുകൊണ്ട് ഇന്നൂ പോയി "
" നിങ്ങൾ എത്ര നാളായി ഗൗരിയുടെ കൂടെ ?"
" ചാനൽ തുടങ്ങിയതുമുതൽ "
കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാൻ തോന്നി..
" സർ സ്ട്രെയ്ൻ ചെയ്യാതെ, ഞാനിറങ്ങുന്നു ,
"ഗെറ്റ് വെൽ സൂൺ"
ഗിരിധറിന്റെ ചിന്തകൾ മഹാഗൗരിയെ ചുറ്റിപ്പറ്റിനിന്നു.
എങ്ങനെയെങ്കിലും അവളെക്കുറിച്ചുളള എല്ലാ വിവരങ്ങളും കണ്ടുപിടിക്കണം.. അയാൾ ഉറപ്പിച്ചു .
പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ്
" ഗെറ്റ് വെൽ സൂൺ ഗിരിധർ " മഹാഗൗരിയുടെ മെസ്സേജായിരിന്നു
അത്...അവളോട് ഒന്ന് സംസാരിക്കണമെന്നു തോന്നി.. അയാൾ ഡോക്ടറുടെ ഉപദേശം കണക്കാക്കാതെ ഫോൺ കൈയ്യിൽ എടുത്തു ....

                                          തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക