Image

മാനുഷികത കൈ വിടാതെ ഡോ. ആസാദ് മൂപ്പൻ; മണപ്പുറത്തിന്റെ വിജയഗാഥ;   ഫോമാ ബിസിനസ് ഫോറത്തിന് മികച്ച തുടക്കം 

Published on 30 March, 2021
മാനുഷികത കൈ വിടാതെ ഡോ. ആസാദ് മൂപ്പൻ; മണപ്പുറത്തിന്റെ വിജയഗാഥ;   ഫോമാ ബിസിനസ് ഫോറത്തിന് മികച്ച തുടക്കം 

മലയാളി  വ്യവസായികളെ  വാണിജ്യ വ്യാപാര വിഷയങ്ങളിൽ സഹായിക്കുന്നതിനും, വ്യവസായ രൂപീകരണ നടത്തിപ്പിനും  നിയമോപദേശങ്ങൾ  നൽകുന്നതിനും, മലയാളികളിൽ   വ്യവസായ താല്പര്യം  വളർത്തുന്നതിനും   ഫോമാ രൂപം നൽകിയ ബിസിനസ് ഫോറത്തിന്റെ മേഖല സമിതികളുടെ പ്രവർത്തനങ്ങൾക്ക് മാർച്ച് 27 ശനിയാഴ്ച  തിരശ്ശീല ഉയർന്നു. 

ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ, നിക്ഷേപകകർക്കിടയിൽ കുറഞ്ഞ കാലം കൊണ്ട്  ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക സ്ഥാപനമായി മാറിയ  മണപ്പുറം ഫിനാൻസിന്റെ  മേധാവിയും ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ബുദ്ധികേന്ദ്രവുമായ  വി.പി.നന്ദകുമാർ, ഏഷ്യൻ -അമേരിക്കൻ രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന സമുദ്രോല്പന്ന കയറ്റുമതി രംഗത്തെ നിരവധി സ്ഥാപനങ്ങളുടെയും ചോയ്സ് സ്കൂളിന്റെയും തലവനായ  ജോസ്  തോമസ്,  ബാംഗ്ലൂർ കേന്ദ്രമായുള്ള പ്രമുഖ ജോൺ ഡിസ്റ്റിലെറീസിന്റെ ചെയർമാനും മാനേജിങ് ഡിറക്ടറുമായ പോൾ ജോൺ  എന്നിവർ ചടങ്ങിൽ  ആശംസകൾ അർപ്പിച്ചു. 

പത്തുവർഷത്തിലേറെയായി യുഎസിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് സഹായം ആവശ്യമുള്ള അവസരങ്ങളിൽ ഓടിയെത്തുന്ന ഫോമയുടെ മാനുഷീകതയെ പ്രകീർത്തിച്ചുകൊണ്ടാണ്  ആസ്റ്റർ മെഡ് സിറ്റിയുടെ ഉടമ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. 

'എത്ര ബിരുദങ്ങൾ സ്വന്തമായുണ്ടെന്നതോ എന്തൊക്കെ കഴിവും അധികാരവുമുണ്ടെന്നതോ അല്ല, എത്രപേരുടെ കണ്ണീരൊപ്പാൻ സാധിച്ചു എന്നതും എത്രപേരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നതുമാണ് വലിയ കാര്യം. അതിലൂടെ ലഭ്യമാകുന്ന സന്തോഷം അമൂല്യമാണ്. നമ്മുടെ ചെയ്തികൾ കണ്ടുകൊണ്ടൊരാൾ മുകളിലുണ്ട്. സത്കർമ്മങ്ങൾക്കുള്ള അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തും. ഫോമയുമായി  ബന്ധപ്പെട്ട എല്ലാവരും തന്നെ ചെയ്യുന്നത് മറ്റുള്ളവരെ സഹായിക്കുക എന്ന ഏറ്റവും വലിയ പുണ്യമാണ്.

കോവിഡ് മഹാമാരിയിൽ ലോകം തന്നെ നിശ്ചലമായപ്പോൾ, ഇനിയെന്ത് എന്ന ആശങ്കയായിരുന്നു മുന്നിൽ. എന്നാൽ, അതിനെതിരെ ഫലപ്രദമായ വാക്സിൻ വന്നതോടെ അതിജീവനത്തിന്റെ വെളിച്ചം നമ്മൾ വീണ്ടും കണ്ടു. കൂടുതൽ പേർ ഡോസ് സ്വീകരിക്കുമ്പോൾ സാമൂഹിക പ്രതിരോധം ഉടലെടുക്കാൻ സാധ്യതയേറും. അതോടെ കോവിഡ് നിയന്ത്രണവിധേയമാകും.

ആരോഗ്യരംഗത്തെക്കുറിച്ച് പറയുമ്പോൾ, അമേരിക്കയിലെ മെഡിക്കൽ കൺവൻഷനിൽ മൂന്ന് തവണ ഭാഗമാകാൻ കഴിഞ്ഞതുകൊണ്ട്, ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ഡോക്ടർമാരും അതിനേക്കാൾ ഏറെ നഴ്‌സുമാരും അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു.എന്നാൽ, ഏതാനും വർഷങ്ങൾക്കിടയിൽ ഈ എണ്ണം കുറയുന്ന പ്രവണത കണ്ടുവരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങളിലെ കർശന നിലപാട് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനൊരു ഇടിവ് ഉണ്ടായത്. കോവിഡിന്റെ പശ്ചാത്തലത്തിൽ, 2019-2029 വരെ 15 ശതമാനം അധികം ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ (ഫിസിഷ്യൻ, സർജൻ, ഡെന്റിസ്റ്, നഴ്സ് പ്രാക്റ്റീഷനർ, ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്) ആവശ്യകതയാണ് കാണുന്നത്. അതായത് ഏകദേശം 2.4 മില്യൺ തൊഴിലവസരങ്ങൾ. യു എസിലെ മറ്റു മേഖലകളിലെ തൊഴിൽ സാധ്യതകളുടെയെല്ലാം ശരാശരി എടുത്താൽ പോലും ഇത്രയും വരില്ല. 

മറ്റുരാജ്യങ്ങളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സൗകര്യങ്ങൾ പരിമിതപ്പെടുത്തിയതിന്റെ ബുദ്ധിമുട്ട് യു എസിൽ ഉണ്ടാകും. പത്തുവർഷം കൊണ്ട് ഇത്രയധികം മെഡിക്കൽ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ അമേരിക്കയ്ക്ക് സാധിക്കുകയുമില്ല. ഈ അവസരത്തിൽ യുഎസിനും ഇന്ത്യയ്ക്കും ഇടയിൽ സഹായത്തിന്റെ ഒരു പാലമായി നിൽക്കാൻ അവിടുള്ള പ്രവാസികൾക്ക് സാധിക്കും. അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് മെഡിക്കൽ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാൻ ഫോമയ്‌ക്ക് സഹായിക്കാം. ഇത് എളുപ്പമാണെന്നല്ല, പക്ഷേ അസാധ്യമല്ല. ഇതിനകം റിക്രൂട്മെന്റ് രംഗത്ത് പ്രവൃത്തിപരിചയമുള്ളവരുമായി ബന്ധപ്പെട്ട് ഇക്കാര്യം  നടപ്പാക്കിയാൽ ഇന്ത്യയിലെ കുറേ അധികം പേർക്ക് ജോലി ലഭിക്കുകയും യുഎസിലെ ആരോഗ്യരംഗം പര്യാപ്തമാവുകയും ചെയ്യും.

കോവിഡ് വന്നതോടെ ഡിജിറ്റൽ കൺസൾട്ടേഷൻ  കൂടുതൽ പ്രചാരത്തിലായിരിക്കുകയാണ്. ടെലി-റേഡിയോളജി സർവീസ്, ടെലി-പാത്തോളജി എന്നിവയൊക്കെ തുടങ്ങിക്കഴിഞ്ഞു. സാമ്പിൾ അയച്ച് പരിശോധന നടത്താൻ യാത്രാവിലക്കുകൾ മൂലം സാധിക്കാത്ത സാഹചര്യത്തിലാണ് ഇത് ആരംഭിച്ചതെങ്കിലും, ഇനിയും തുടരാവുന്നതാണ്. ഇത്തരം ഔട്ട്സോഴ്സിങ് ഇന്ത്യയിൽ നടത്തിയാൽ, സാമ്പത്തികമായി വളരെ മെച്ചമുണ്ടാകും. 

റിമോട്ട് ഐസിയു മോണിറ്ററിംഗും വലിയ സാധ്യതയുള്ള ഒന്നാണ്. മഹാമാരിയുടെ തുടക്കത്തിൽ ദുബൈയിലെ ഞങ്ങളുടെ ആശുപത്രികൾ ഇന്ത്യയിലേതുമായി  ബന്ധിപ്പിച്ച് റിമോട്ട് ഐസിയു മോണിറ്ററിങ് നടപ്പാക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി അനുഭവപ്പെട്ടതുകൊണ്ടാണ് യു എസിലും ഇത് പരിഗണിക്കാവുന്നതാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്. വിദഗ്ദ്ധ വൈദ്യോപദേശം ലോകത്തിന്റെ ഏതുകോണിലുമുള്ള രോഗിക്ക് പ്രാപ്യമാക്കുന്ന സംവിധാനവും ഇനിയങ്ങോട്ട് ബിസിനസ് സാധ്യതയുള്ള മേഖലയാണ്. 

മെഡിക്കൽ വാല്യൂ ട്രാവൽ ആണ് മറ്റൊരു മേഖല. യുഎസിലുള്ളവർക്ക് പത്തിലൊന്ന് ചിലവിൽ കാര്യങ്ങൾ അതേ നിലവാരവും കൃത്യതയോടും കൂടി നടത്താം. ഇതിനായി നിങ്ങൾ ഇന്ത്യയിലേക്ക് വരേണ്ടതില്ല. കെയ്‌മൻ ഐലൻഡിൽ 150 ബെഡ് ഹോസ്പിറ്റൽ  ഞങ്ങൾ ആരംഭിക്കുകയാണ്.

യുഎസ്എ, കാനഡ, കരീബിയ എന്നിവ  കേന്ദ്രീകരിച്ച് ഹെൽത്ത് ടൂറിസവും മെഡിക്കൽ വാല്യൂ ട്രാവലും സാധ്യമാക്കാനാണ് ആദ്യഘട്ടത്തിൽ 150 മില്യൺ യു എസ് ഡോളറിന്റെ ബൃഹത് പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തിൽ എം.ഡി പ്രോഗ്രാമുകളും പാരാ -മെഡിക്കൽ പ്രോഗ്രാമുമായി മെഡിക്കൽ കോളജ് എന്നൊരു ആശയമുണ്ട്. ഇന്ത്യയിൽ വിജയകരമായി മെഡിക്കൽ കോളജ് നടത്താൻ കഴിയുന്ന ആത്മവിശ്വാസം കൊണ്ടാണ് ഇതിലേക്ക് ഇറങ്ങിയത്.

മെഡിക്കൽ സഹായത്തിനു  ഫോമാ ക്രൗഡ് ഫണ്ടിങ് നടത്താറുണ്ടെന്ന് അറിയാം. ഞങ്ങളുടെ സ്ഥാപനവും  സൗജന്യ-സേവനവും സബ്സിഡൈസ്ഡ്-സർവീസും ജീവകാരുണ്യ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടത്തുന്നുണ്ട്. കേരളത്തിൽ പ്രളയാനന്തരം വീട് നഷ്ടപ്പെട്ടവർക്ക് 250 വീടുകൾ നിർമ്മിച്ച് നൽകി. സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷനുമായി ചേർന്ന് 100 നിർധനരായ കുട്ടികൾക്ക്  സൗജന്യ ഹൃദയ ശസ്ത്രക്രിയ  നടത്തി. ഇത്തരം ക്ഷേമപ്രവർത്തനങ്ങൾക്ക് ആസ്റ്ററിന് 27,000 വോളന്റീയർമാരുണ്ട്. ആസ്റ്റർ ചാരിറ്റി വിങ്ങിന് ഫോമയുമായി കൈകോർത്തും ഇത്തരം പുണ്യപ്രവൃത്തികളുടെ ഭാഗമാകാൻ താല്പര്യമുണ്ട്.

ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ലൊരു വ്യായാമം പറഞ്ഞു തന്നുകൊണ്ട് ഞാനെന്റെ വാക്കുകൾ നിർത്തട്ടെ. ആവശ്യക്കാരന് കൈത്താങ്ങു കൊടുത്ത്  തളർന്നു വീണവരെ  പിടിച്ചെഴുന്നേൽപ്പിക്കുന്നതാണ് ഹൃദയത്തിന് ഏറ്റവും ഉത്തമ വ്യായാമം.' അദ്ദേഹം പറഞ്ഞു.

മണപ്പുറം ഫിനാൻസ് മേധാവി വി.പി.നന്ദകുമാർ

യുഎസുമായി ഏറെക്കാലമായി തുടർന്നുവരുന്ന ഊഷ്മള ബന്ധത്തെക്കുറിച്ചാണ് മണപ്പുറം ഫിനാൻസ് മേധാവി വി.പി.നന്ദകുമാർ പറഞ്ഞുതുടങ്ങിയത്.

''അമേരിക്കയിൽ നിന്നുള്ള ധാരാളം നിക്ഷേപകർ  മണപ്പുറത്തിനുണ്ട്. അതുകൊണ്ടു തന്നെ ന്യൂയോർക്ക്, ബോസ്റ്റൺ, സാൻ ഫ്രാൻസിസ്‌കോ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ NGO യുടെ ഇന്റർനാഷണൽ ഡയറക്ടർ എന്ന നിലയിലും മീറ്റിംഗുകളിൽ പങ്കെടുക്കാൻ അവിടെ വരാറുണ്ട്. അവസരങ്ങുളുടെ വാതായനങ്ങൾ മലർക്കെ തുറന്നിരിക്കുന്ന അമേരിക്ക എന്ന മഹാരാജ്യം വിജയം കൊതിക്കുന്ന ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന ഒന്നാണ്; പ്രത്യേകിച്ച് യുവാക്കൾക്ക്. 

അച്ഛൻ തുടങ്ങിവച്ച ചെറിയ സംരംഭം, പഞ്ചാബ് നാഷണൽ ബാങ്കിലെ പത്ത് വർഷത്തെ പ്രവൃത്തിപരിചയം കൈമുതലാക്കി 1986 ലാണ് ഞാൻ ഏറ്റെടുത്തത്.1994-95 ൽ രാജ്യത്തെ മികച്ച സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന നിലയിലേക്ക് കമ്പനി വളർന്നു. 2009 മുതൽ മണപ്പുറം ഫൗണ്ടേഷനിലൂടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. തൃശൂരിലെ ഒരു ലക്ഷത്തിലധികം പേരുടെ ആരോഗ്യ പരിരക്ഷ ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഇതര സംഘടനകളുമായി ചേർന്ന് സൗജന്യ ഡയാലിസിസ് ഉൾപ്പെടെ പല സഹായങ്ങളും ചെയ്തുവരുന്നുണ്ട്.

ഐടി, ടൂറിസം, ആരോഗ്യരംഗം,സാമ്പത്തിക മേഖലകൾ എന്നിങ്ങനെ പലയിടത്തും എൻആർഐ കൾക്ക് പണം നിക്ഷേപിക്കാൻ പറ്റിയ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉപദേശങ്ങളും നൽകാൻ ഞങ്ങൾ ഒപ്പമുണ്ട്.

രാജ്യം വിട്ട് കഴിയുന്ന മലയാളികളിൽ പ്രത്യേകമായൊരു ഐക്യം പലപ്പോഴും കാണാൻ സാധിച്ചിട്ടുണ്ട്. മെൽബണിൽ ഒരു ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. നമ്മളൊക്കെ കേട്ടറിഞ്ഞിട്ടു മാത്രമുള്ള യഥാർത്ഥ ഓണം അവിടെ ഞാൻ കണ്ടു. യു എസിലും സ്ഥിതി അങ്ങനെയാണെന്നറിയാം. ബൈഡൻ അധികാരത്തിൽ വന്നതോടെ പല താക്കോൽസ്ഥാനങ്ങളും ഇന്ത്യക്കാർ വഹിക്കുന്നതിന്റെ അഭിമാനവും ഈ അവസരത്തിൽ പറയട്ടെ. നിങ്ങളിൽ പലരുടെയും സുഹൃത്തുക്കളായിരിക്കാം അവരിൽ പലരുമെന്ന് ഞാൻ മനസ്സിലാക്കുന്നു. എങ്ങനെ നോക്കിയാലും, ഇന്ത്യക്കാർ ഒരു ചാലകശക്തിയായി വരും നാളുകളിൽ മാറുമെന്ന പ്രതീക്ഷാവഹമായ സൂചനകൾ പ്രകടമാണ്. '

പ്രത്യാശ പകരുന്ന വാക്കുകൾക്കൊടുവിൽ ഫോമയുടെ ബിസിനസ് ഫോറത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു.

ചോയ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകൻ ജോസ്  തോമസ് 

പത്താം ക്ലാസ് വിദ്യാഭ്യാസവുമായി ഒരു പതിനേഴുകാരൻ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച് വലിയൊരു  സാമ്രാജ്യം രൂപപ്പെടുത്തിയതിന്റെ പിന്നിലെ രഹസ്യങ്ങൾ ചോയ്‌സ് ഗ്രൂപ്പിന്റെ സ്ഥാപകൻ ജോസ്  തോമസ് (ജെ ടി) പങ്കുവച്ചു. KCH എന്ന വിജയമന്ത്രമാണ് യുവാക്കൾക്ക് അദ്ദേഹം നിർദ്ദേശിക്കുന്നത്-Knowledge, Character, Health.

സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്‌കൂളെന്ന് വിളിപ്പേരുള്ള ചോയ്സ് സ്‌കൂളിന്റെ മാനുഷിക വശം അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നു. വിദ്യാഭ്യാസം എന്നത് തന്നെ സംബന്ധിച്ച്  ബിസിനസ് അല്ലെന്ന് വ്യക്തമാക്കിയ ജെ ടി, കലാപരമായ താല്പര്യങ്ങളെക്കുറിച്ചും ഉദ്യമങ്ങളെക്കുറിച്ചും വാചാലനായി. ഇന്ത്യയിൽ പുതിയ സംരംഭങ്ങൾക്ക് സാധ്യത ഏറെയുണ്ടെന്ന് സമ്മതിക്കുമ്പോഴും അതിന് പിന്നാലെ അഭിമുഖീകരിക്കേണ്ട നിയമക്കുരുക്കുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അമേരിക്കയിലേതു പോലെ 'മെച്വർഡ് എക്കണോമിയായി' ഇന്ത്യയും വളരണമെന്ന ആഗ്രഹവും വിശദീകരിച്ചു. ബൈഡൻ ഭരണകൂടം എൽ 1 വിസയിലെ നൂലാമാലകൾ നീക്കം ചെയ്യുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 

ഫോമയുടെ ബിസിനസ് ഫോറത്തിന് ഏത് തരത്തിലുള്ള സഹായവും മുൻപന്തിയിൽ നിന്ന് ചെയ്യുമെന്ന ഉറപ്പും ജെ.ടി നൽകി. 

നികുതി സംബന്ധമായ നിയമ വശങ്ങൾ, വ്യാപാര രൂപീകരണത്തിന്റെ നടപടി ക്രമങ്ങൾ, ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രവാസികൾക്കുള്ള നിയമ നടപടിക്രമങ്ങളും, അനുബന്ധ വിഷയങ്ങളും തുടങ്ങി നിരവധി മേഖലകളിൽ വ്യാപാര വാണിജ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളെ സഹായിക്കുക, വ്യവസായ-വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഒരു അന്തർദ്ദേശീയ കൂട്ടായ്മ, വിവിധ മേഖലകളിൽ വ്യാപരിക്കുന്ന വ്യവസായികളെയും പ്രൊഫഷണലുകളെയും  ഒരേവേദിയിൽ എത്തിക്കുന്നതിനും പരസ്പര സഹായത്തോടെ യോജിച്ചു പ്രവർത്തിക്കാൻ മലയാളികളുടെ ഒരു വ്യാപാര സമൂഹം കെട്ടിപ്പെടുക്കുക, പരസ്പരം അറിയേണ്ട വ്യാപാര-വാണിജ്യ സംബന്ധ വിഷയങ്ങളിൽ ഉപദേശങ്ങൾ നൽകുക, സർവോപരി മലയാളി വ്യവസായികളെ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫോമയുടെ ബിസിനസ് ഫോറം രൂപീകൃതമായത്. 

മേഖലാ സമിതികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ, പ്രാദേശികമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വാണിജ്യ-വ്യവസായ രംഗത്തുള്ളവർക്കും, പുതുതായി വ്യവസായം ആരംഭിക്കുന്നവർക്കും, കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുന്നതിനും, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കഴിയും. 

ടിജോ ജോസഫ്- ന്യൂ ഇംഗ്ലണ്ട് റീജിയൻ, ജോസ് വർഗീസ്- ന്യൂയോർക്ക് മെട്രോ റീജിയൻ, പി.ടി.തോമസ്- എമ്പയർ റീജിയൻ, ജെയിംസ് ജോർജ്- മിഡ്- അറ്റ്ലാന്റിക് റീജിയൻ, ജോജോ ആലപ്പാട്ട്- ക്യാപിറ്റൽ റീജിയൻ, ഡോക്ടർ. ബിജോയ് ജോൺ- സൗത്ത് ഈസ്റ്റ് റീജിയൻ, ജോസ് ഫിലിപ്പ്-സൺഷൈൻ റീജിയൻ, പ്രിമുസ് ജോൺ കേളന്തറ-ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ, സ്റ്റീഫൻ കിഴക്കേക്കുറ്റ്,-സെൻട്രൽ റീജിയൻ, ലോസൺ ബിജു തോമസ്- സതേൺ റീജിയൻ, ബിനോയ് മാത്യു വെസ്റ്റേൺ റീജിയൻ,  ജിയോ ജോസ്-അറ്റ്-ലാർജ് റീജിയൻ എന്നിവരാണ് മേഖല ബിസിനസ്സ് ഫോറത്തിന് നേതൃത്വം കൊടുക്കുന്നത്.  

ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ് സ്വാഗതപ്രസംഗം നടത്തി. ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ സംസാരിച്ചു.

മാനുഷികത കൈ വിടാതെ ഡോ. ആസാദ് മൂപ്പൻ; മണപ്പുറത്തിന്റെ വിജയഗാഥ;   ഫോമാ ബിസിനസ് ഫോറത്തിന് മികച്ച തുടക്കം മാനുഷികത കൈ വിടാതെ ഡോ. ആസാദ് മൂപ്പൻ; മണപ്പുറത്തിന്റെ വിജയഗാഥ;   ഫോമാ ബിസിനസ് ഫോറത്തിന് മികച്ച തുടക്കം മാനുഷികത കൈ വിടാതെ ഡോ. ആസാദ് മൂപ്പൻ; മണപ്പുറത്തിന്റെ വിജയഗാഥ;   ഫോമാ ബിസിനസ് ഫോറത്തിന് മികച്ച തുടക്കം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക