കർത്താവായ യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ലോകമെങ്ങുമുള്ള ജനങ്ങളെ ആഹ്ലാദഭരിതരാക്കുന്നു. ദൈവദൂതന്റെ ആട്ടിടയന്മാരോടുള്ള വാക്കുകൾ അന്വർത്ഥമായി 'സർവ്വജനത്തിനും ഉണ്ടാവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു''
ഇത് യഹോവയുണ്ടാക്കിയ ദിവസം ഇന്നു നാം സന്തോഷിച്ചാനന്ദിക്ക'' കാരണം, നമ്മുടെ കർത്താവ് മരണത്തെ ജയിച്ചിരിക്കുന്നു അതെ ''മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു''
മരണഭയമാണ് മനുഷ്യനെ എന്നും ഗ്രസിച്ചിരുന്ന ഏറ്റവും വലിയ ഭയം. കുട്ടിക്കാലത്ത് മരണത്തെപ്പറ്റിയുള്ള ഭയം വിട്ടുമാറാതെ സദാസമയം മനസ്സിനെ അലട്ടിയിരുന്നു. ഒരു പനി വന്നാൽകൂടി മരിക്കുമോ എന്നുള്ള ഭയം. ഇന്ന് ആ മരണഭയമെല്ലാം മാറി മനസ്സ് സ്വസ്ഥമായിരിക്കുന്നു. മരണത്തെപ്പറ്റിയും ജീവനെപ്പറ്റിയുമുള്ള തിരിച്ചറിവുണ്ടാകുകയും അതായത് സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന യേശുവിന്റെ വാക്കുകൾ നിവൃത്തിയായി.
ജീവിതത്തെപ്പറ്റിയുള്ള ഈ പ്രത്യാശയാണ് ക്രിസ്തീയ വിശ്വാസത്തെ മറ്റ് വിശ്വാസസംഹിതകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മറ്റു മതങ്ങളിൽ പ്രത്യാശയില്ല എന്നല്ല സത്യത്തിന്റെ നേരിയ നാരിഴകൾ എല്ലാ മതങ്ങളിലുമുണ്ട്. ഹിന്ദുമതത്തിൽ അത് പുനർജ്ജന്മാണ്. ജന്മജന്മാന്തരങ്ങളിൽക്കൂടി മനുഷ്യൻ പുനർജ്ജന്മം പ്രാപിച്ച് ജീവാത്മാവ് ഒടുക്കം പരമാത്മാവിൽ വിലയം പ്രാപിക്കുന്നു. പുനർജ്ജന്മം ഏത് നിലയിലായിരിക്കുമെന്ന് വ്യക്തമല്ല. മോക്ഷം പ്രാപിച്ചാൽ അതിന്റെ അസ്ഥിത്വം നഷ്ടമായി. ഒരു തുള്ളി വെള്ളം ഒഴുകി ഒഴുകി സമുദ്രത്തിൽ ലയിച്ചതുപോലെയാണ് അത. ആ തുള്ളിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടു!
ഇസ്ലാം മതത്തിലും പ്രത്യാശയുണ്ടെങ്കിലും അവിടെയുള്ള ദൈവവും മനുഷ്യനുമായിട്ടുള്ള ബന്ധം യജമാന-അടിമ ബന്ധമാണ്. എന്നാൽ ഇതിലൊക്കെയും ഉന്നതമായ പ്രത്യാശയാണ് ക്രിസ്തുവിലൂടെയുള്ള രക്ഷ പ്രദാനം ചെയ്യുന്നത്. ഓരോരുത്തർക്കും അവരവർ അർഹിക്കുന്ന ബന്ധം ലഭിക്കുന്നു. യജമാന-ദാസ ബന്ധം തുടങ്ങി സ്നേഹിതൻ, മക്കൾ, മണവാട്ടി അഥവാ ഭാര്യ-ഭർതൃബന്ധം വരെ അവിടെ സാദ്ധ്യമാണ്. ഹിന്ദുമതത്തിൽ വിവക്ഷിക്കുന്ന വസുധൈവകുടുംബകം സാക്ഷാൽക്കാരം ഒരു വിധത്തിൽ ഇവിടെ കാണാം. ഇതൊരു മർമ്മമാണ്; എല്ലാവർക്കും മനസ്സിലായില്ല എന്നു വരാം!
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ!