Image

ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)

Published on 07 April, 2021
ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)

സീ യൂ സൂണ്‍, ഇരുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തുടര്‍ച്ചയായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ഫഹദ് ഫാസില്‍ സിനിമയാണ് 'ജോജി.' തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്ത ചിത്രങ്ങളായിരുന്നു പലപ്പോഴും ഒടിടി വഴി മലയാളത്തില്‍ റിലീസ് ചെയ്തിരുന്നതെങ്കില്‍, ഈ മൂന്ന് സിനിമകളും ഒടിടിക്കായി മാത്രം നിര്‍മ്മിച്ചവയാണ്. മൂന്നിലും ഫഹദാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നത്, തിയറ്ററായാലും, ഒടിടിയായാലും ഫഹദിനുള്ള സ്വീകാര്യതയെക്കൂടി അടയാളപ്പെടുത്തുന്നതാണ്.

ദിലീഷ് പോത്തന്‍ എന്ന ജനപ്രിയ സംവിധായകന്റെ മൂന്നാമത്തെ സിനിമയാണ് ജോജി. മഹേഷിന്റെ പ്രതികാരത്തിനും, തൊണ്ടിമുതലിനും ശേഷം ഇത്തവണയും പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്നത് ഫഹദ് തന്നെ. മൂന്നാം തവണയും ഒരേ സംവിധായകനും നടനും ഒന്നിക്കുമ്പോള്‍ വന്നേക്കാവുന്ന ആവര്‍ത്തനങ്ങളെ ഒഴിവാക്കുക എന്നതായിരുന്നു ജോജിയുടെ ഷൂട്ടിങ്ങില്‍ തങ്ങള്‍ക്കുണ്ടായ പ്രധാന വെല്ലുവിളിയെന്ന് ഒരു അഭിമുഖത്തിനിടെ ദിലീഷ് പറഞ്ഞിരുന്നു. ആവര്‍ത്തനങ്ങളെ പരമാവധി അകറ്റിനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ ശ്രമങ്ങള്‍ 100% വിജയിച്ച, ആവര്‍ത്തനങ്ങളില്ലാത്ത, സമസ്ത മേഖലകളിലും കയ്യടക്കമുള്ള മികച്ച കലാസൃഷ്ടിയായാണ് 'ജോജി' അനുഭപ്പെടുന്നത്.

വില്യം ഷേക്‌സ്പിയറിന്റെ 'മാക്ബത്ത്' എന്ന ലോകപ്രശസ്ത നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 'ജോജി' സൃഷ്ടിച്ചിരിക്കുന്നത്. പ്രചോദനമെന്നാല്‍ 'adaptation' അല്ല എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. Direct അല്ലാതെ, വളരെ subtle ആയി, സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ മാത്രം കഥാഗതിയില്‍ മൂലസൃഷ്ടിയെ കണ്ടെത്താന്‍ കഴിയുന്ന സിനിമകള്‍ എപ്പോഴും ആവേശം ജനിപ്പിക്കുന്നവയാണ്. അത്രമേല്‍ അഗാധമായ ചിന്താശേഷിയും, പ്രതിഭയമുള്ള ഒരു തിരക്കഥാകൃത്തിന് മാത്രമേ അത്തരമൊരു സൃഷ്ടിക്ക് തൂലിക ചലിപ്പിക്കാന്‍ സാധിക്കൂ. അത് മനോഹരമായി സാധ്യമാക്കിയിട്ടുണ്ട് ശ്യാം പുഷ്‌കരന്‍.

അധികാര ഭ്രമത്തിന്റെയും, അത്യാര്‍ത്തിയുടെയും കഥയാണ് മാക്ബത്ത്. രാജഭരണ പശ്ചാത്തലത്തില്‍ ഒരു ചരിത്രം പോലെ പറഞ്ഞുപോകുന്ന മാക്ബത്ത് ഈയടുത്ത കാലത്ത് പോലും തിരശ്ശീലയില്‍ പല ഭാഷകളിലായി പുനഃസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ മാക്ബത്തിനെ ജോജിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ രാജ്യം എന്നത് ഒരു തറവാടായി മാറുന്നു. മാക്ബത്തായി ജോജി പുനര്‍ജ്ജനിക്കുമ്പോള്‍, കുടുംബത്തില്‍ അധികാരം കൈയക്കി വച്ചിരിക്കുന്ന പിതാവില്‍ നിന്നും അത് നേടിയെടുക്കാനുള്ള ത്വരയാണ് ജോജിയെ മുന്നോട്ട് നയിക്കുന്നത്.

മാക്ബത്തിന്റെ പ്രമേയത്തെ, പത്തനംതിട്ടയിലെ പനച്ചേല്‍ തറവാട്ടിലേയ്ക്ക് പറിച്ചുനടുമ്പോള്‍, ഓരോ കഥാപാത്രങ്ങളെയും, കഥാസന്ദര്‍ഭങ്ങളെയും ഒരുക്കി വിളക്കിയെടുത്ത എഴുത്തിനാണ് ആദ്യ കൈയടി. മാക്ബത്തായി ജോജി പരിണമിക്കുമ്പോള്‍, വിവാഹിതനല്ലാത്ത അയാളുടെ കൂടെ ചെയ്തികളില്‍ മനസു കൊണ്ട് കൂട്ടാവുന്നത് ചേട്ടന്റെ ഭാര്യയായ ബിന്‍സിയാണ്. മാക്ബത്തിന്റെ ഭാര്യയായ Gruoch-നെ അതിവിദഗ്ദ്ധമായി തിരക്കഥയില്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ് ബിന്‍സിയിലൂടെ.

തറവാടിന്റെ സാമ്പത്തിക, സാമൂഹിക ഇടങ്ങളെ നിയന്ത്രിക്കുന്ന അപ്പന്‍ പനച്ചേല്‍ കുട്ടപ്പനോട് മക്കളായ ജോജിക്കും ജെയ്‌സണും ജോമോനുമെല്ലാം ഭയവും ബഹുമാനവും സ്‌നേഹവുമാണ്. അത് അപ്പനോട് മാത്രമല്ല, അപ്പന്റെ സ്വത്തിനോടുകൂടിയാണെന്ന് അയാള്‍ക്കുമറിയാം. എന്നാല്‍ മറ്റ് രണ്ട് മക്കളില്‍ നിന്നും വിഭിന്നമായി അപ്പന്റെ മരണം അല്ലെങ്കില്‍ പതനം അതിയായി ആഗ്രഹിക്കുന്നത് ജോജിയും, ചേട്ടന്റെ ഭാര്യയായ ബിന്‍സിയുമാണ്. ആ വായനയിലാണ് ജോജി മാക്ബത്തിനോട് അടുക്കുന്നത്. കുടുംബങ്ങളിലെ അധികാര കേന്ദ്രീകരണം, ആ കുടുംബത്തിലെ മറ്റ് അംഗങ്ങളിലുണ്ടാക്കാവുന്ന അസ്വസ്ഥകളുടെ നേര്‍ചിത്രം കൂടിയാകുന്നുണ്ട് ജോജി.

അപ്പനില്‍ നിന്നും ആ അധികാരം കൈയാളാനുള്ള ജോജിയുടെ ശ്രമങ്ങളാണ് സിനിമ. വളരെ subtle ആയും, സ്വാഭാവികമായും കഥ പറഞ്ഞുപോകുന്ന രീതിയാണ് ജോജി അവലംബിച്ചിട്ടുള്ളത്. അതിഭീകരമായ സംഘട്ടനങ്ങള്‍ക്കും, വാഗ്വാദങ്ങള്‍ക്കുമെല്ലാം സാധ്യതയുള്ള പ്രമേയം പക്ഷേ അതിന്റെ സ്വാഭാവികതയിലാണ് ഏറെ ആസ്വാദ്യമാകുന്നത്. ഫഹദ് ഫാസില്‍ പതിവു പോലെ ജോജിയിലേയ്ക്ക് പരകായ പ്രവേശം ചെയ്യുമ്പോള്‍, ഫഹദിനെ വെല്ലുവിളിക്കും വിധം ഗംഭീരമാണ് മറ്റെല്ലാം കഥാപാത്രങ്ങളുടെയും പ്രകടനങ്ങള്‍. അത്തരത്തില്‍ എല്ലാ കഥാപാത്രങ്ങളും പ്രടനത്തില്‍ മികവ് പുലര്‍ത്തുന്ന സിനിമകളാകട്ടെ, വളരെ വിരളവും.

എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഓരോരുത്തര്‍ക്കും കൃത്യമായ വ്യക്തിത്വങ്ങളും, space-ഉം ഉണ്ട്. ഫഹദിന് പുറമെ അതിശയിപ്പിച്ച പ്രകടനം ചേട്ടനായ ജെയ്‌സനെ അവതരിപ്പിച്ച ജോജി മുണ്ടക്കയം എന്ന കലാകാരന്റേതാണ്. ജെയ്‌സന്റെ ആത്മസംഘര്‍ഷങ്ങളെ അത്രമേല്‍ കൈയടക്കത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ബിന്‍സിയെ അവതരിപ്പിച്ച ഉണ്ണിമായ പ്രസാദ്, ജോമോനായ ബാബുരാജ്, പോപ്പിയെ അവതരിപ്പിച്ച അലിസ്റ്റര്‍ അലക്‌സ്, പനച്ചേല്‍ കുട്ടപ്പനായെത്തിയ സണ്ണി.പി.എന്‍ എന്നിവരെല്ലാം ഒന്നാംതരം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, ഷമ്മി തിലകന്‍, ഗിരീഷിനെ അവതിപ്പിച്ച രഞ്ജിത് എന്നിവരും സിനിമയ്ക്ക് ശേഷവും ഓര്‍ക്കപ്പെടും. ബേസിലിന്റെ റേഞ്ച് ഉയര്‍ത്തിയ കഥാപാത്രം കൂടിയാണ് ഫാദര്‍ കെവിന്‍.

നേരത്തെ പറഞ്ഞ പോലെ സാങ്കേതികമായി സമസ്ത മേഖലയിലും കൈയടക്കം അനുഭവപ്പെടുത്തിയ ചിത്രമാണ് ജോജി. പനച്ചേല്‍ കുടുംബത്തിന്റെ നരച്ചലോകത്തെ അതേപടി പകര്‍ത്തിയ ഷൈജു ഖാലിദ്, നിമിഷങ്ങള്‍ക്കുള്ളില്‍ ആ ലോകത്തിനുള്ളില്‍ പ്രേക്ഷകരെ തളച്ചിടുന്നുണ്ട്. അതോടൊപ്പം ഒഴുകിയെത്തുന്ന പശ്ചാത്തലസംഗീതവും, കഥാപാത്രങ്ങളിലൂടെയും, കഥയിലൂടെയും സഞ്ചരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു. പൊതുവെ മലയാള സിനിമിയില്‍ കേട്ടിട്ടില്ലാത്ത ശൈലിയിലുള്ള സംഗീതസംവിധാനമാണ് ജസ്റ്റിന്‍ വര്‍ഗീസ് ചെയ്തിരിക്കുന്നത്. ഒരേസമയം ഭയത്തിന്റെയും, ആര്‍ത്തിയുടെയും, നിസ്സംഗതയുടെയുമെല്ലാം താളം അനുഭവപ്പെടുത്താന്‍ അതിന് സാധിക്കുന്നുണ്ട്. അതുപോലെ സിനിമയുടെ പശ്ചാത്തലം സൃഷ്ടിച്ച കലാസംവിധാനത്തിലും പ്രതിഭയുടെ സ്പര്‍ശം കാണാം. കാഴ്ചയെ അ്‌സ്വസ്ഥപ്പെടുത്താത്ത എഡിറ്റിങ്ങും താളാത്മകം.

മൂലകഥ മാക്ബത്തിന്റേതാണെങ്കിലും 1985-ല്‍ വിഖ്യാത സംവിധായകനായ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത 'ഇരകള്‍' എന്ന ചിത്രത്തോട് ജോജിക്കുള്ള സാമ്യം തള്ളിക്കളയാവുന്നതല്ല. രണ്ട് സിനിമകളുടെയും കഥാപശ്ചാത്തലം (setting), കുടുംബാന്തരീക്ഷം, കഥാപാത്രങ്ങളുടെ ചില സ്വഭാവങ്ങള്‍ എന്നിവ വളരെയേറെ സാമ്യമുള്ളതാണ്. എന്നാല്‍ ജോജിയുടെ motives അല്ല ഇരകളിലെ പ്രധാന കഥാപാത്രമായ ബേബിയെ നയിക്കുന്നത് എന്നതിനാലാണ് ഇരു സിനിമകളും വ്യത്യസ്മായ സ്വത്വങ്ങള്‍ സൃഷ്ടിക്കുന്നത്. ബേബിയെപ്പോലെ ലക്ഷ്യമറ്റ, ജീവിതം വെറുത്ത, ഒരുവേള ചിത്തഭ്രമത്തിലകപ്പെടുന്ന കഥാപാത്രമല്ല ജോജി. കൃത്യമായ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ചെയ്തികളില്‍ ചിലതിന് ബേബിയുടേതുമായി വിദൂരഛായയുണ്ടെന്ന് മാത്രം.

മുന്‍ സിനിമകളില്‍ നിന്ന് മാറി ദിലീഷ് പോത്തന്‍ മറ്റൊരു വഴി തെളിക്കുന്നതിന്റെ പുതുകാഴ്ചയാണ് ജോജി. അതിലളിതമായ, രണ്ട് വരിയില്‍ തീര്‍ക്കാവുന്ന കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കപ്പുറം പുതിയൊരു സാധ്യത കൂടി ജോജിയിലൂടെ മലയാളത്തിന് വെളിവാകുന്നുണ്ട്. അതിന് പ്രേക്ഷകരുമുണ്ട് എന്ന് ജോജി തെളിയിക്കുന്നു.

ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക