Image

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്റ്റേഷനില്‍ ഹാജരായി

പി പി ചെറിയാന്‍ Published on 08 April, 2021
രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്റ്റേഷനില്‍ ഹാജരായി
ഇര്‍വിംഗ് (ഡാലസ്) : ഇര്‍വിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ മാതാവ് പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായി. 30 വയസ്സുള്ള മാതാവ് മാഡിസണ്‍ മക്‌ഡോണാള്‍ഡിനെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഇര്‍വിംഗിലെ ആന്‍തം അപ്പാര്‍ട്ട്‌മെന്റിലാണ് ദാരുണ സംഭവം അരങ്ങേറിയത്.

ഒരു വയസ്സുള്ള ലില്ലിയല്‍, ആറു വയസ്സുള്ള ആര്‍ച്ചര്‍ എന്നീ രണ്ടു പെണ്‍മക്കളെയാണ് പെറ്റമ്മ സ്വന്തം കൈകള്‍ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിനുശേഷം എട്ടു മൈല്‍ അകലെയുള്ള ഇര്‍വിംഗ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ എത്തി. വളരെ ശാന്തമായി പെരുമാറിയ ഇവര്‍ 911 വിളിച്ചു താന്‍ തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയതായി അറിയിച്ചു. വിവരം ലഭിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചെത്തിയ പൊലീസ് രണ്ടു കുട്ടികളും കിടക്കയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

ഭയാനകമായ കൊലപാതകമാണെന്നാണ് മാര്‍ച്ച് 6 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇര്‍വിംഗ് പൊലീസ് വക്താവ് റോബര്‍ട്ട് റിവിസ് അറിയിച്ചത്.
രണ്ടു കുട്ടികള്‍ക്കും മയക്കുമരുന്ന് നല്‍കി കിടക്കയില്‍ എടുത്തുകിടത്തിയശേഷം തലയിണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റോബര്‍ട്ട് പറഞ്ഞത്.

കുട്ടികളുടെ കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ഇരട്ട കൊലപാതക കുറ്റം ചുമത്തി ഇവരെ ഡാലസ് കൗണ്ടി ജയിലിലേക്ക്  മാറ്റി. സംഭവത്തെ കുറിച്ചു കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ ഇര്‍വിംഗ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 972 273 1010 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു.  കേസ് നമ്പര്‍ - 21-558.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക