Image

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

Published on 14 April, 2021
വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)
" വിത്തും കൈക്കോട്ടും....
കള്ളൻ ചക്കട്ടു........
കണ്ടാ മിണ്ടണ്ട.......
കൊണ്ടോയ് തിന്നോട്ടെ..."
 
കുട്ടിക്കാലത്ത് വളരെ രസകരമായി പാടി നടന്നിരുന്ന വരികൾ.കടന്നുപോകാൻ  മടിച്ചു നിൽക്കുന്ന ഇല്ലായ്മയുടെ വറുതിക്കാലത്ത് നിറയെ കായ്ഫലത്തോടെ സമുദ്ധിയുടെ പ്രതീകമെന്നോണം തൊടിയിലെങ്ങും പ്ലാവും മാവും . പണ്ടുള്ളവർക്ക് ദാരിദ്ര്യത്തിലും സന്തോഷിക്കാനും ആശ്വസിക്കാനും പ്രകൃതിയുടെ സാന്ത്വനം.  ചക്കക്ക് പോലും കള്ളന്മാർ വരും വന്നാലും കൊണ്ടൊയ് തിന്നോട്ടെന്നു കാരണവന്മാർ  ചൊല്ലി പഠിപ്പിച്ചതും അതു കൊണ്ടു തന്നെ ആകും.
 
വിഷുപുലരിയിൽ അമ്മ ബ്രാഹ്മമുഹൂർത്തത്തിൽ വിളിച്ചുണർത്തി   കൈകൾ കൊണ്ട് കണ്ണുകൾ പൊത്തി കണി ക്കരികിലേക്ക് മെല്ലെ നടത്തും .കണിക്കു മുന്നിലെത്തുവോളം കണ്ണുകൾ തുറക്കാൻ പാടില്ല . ആദ്യ ദർശനം നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ പ്രഭയിൽ  നീലാബര ധാരിയായി കണിക്കൊന്ന പൂവിന്റെ പീതവർണ്ണമാർന്ന  ഒരു കള്ള ചിരിയോടെ നിൽക്കുന്ന കണ്ണനെതന്നെ ആയിരിക്കണം. .അരികിൽ ഓട്ടുരുളിയിൽ കണിക്കൊന്ന പൂവുകൾക്കൊപ്പം ഐശ്വര്യത്തിന്റെ പ്രതീകമായ ചക്ക മാങ്ങ തേങ്ങ വെള്ളരി വാൽക്കണ്ണാടി പട്ട് നാണയ തുട്ടുകൾ. അതൊരു പ്രതീക്ഷയായിരുന്നു , ഒരു വർഷത്തിന്റെ സ്വപ്നങ്ങളിലക്ക് തുറന്നു വച്ച വിശ്വാസത്തിന്റെ കണിവെട്ടം. മിഴിഞ്ഞ വട്ട കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളകി കൈ കൂപ്പി നിൽക്കുമ്പോൾ കൈവെള്ളയിലേക്കു അമ്മ വെച്ചു തരുന്ന  നാണയതുട്ടിനോളം വന്നിട്ടില്ല പിന്നീട് കിട്ടിയ  ഒരു  കൈനീട്ടവും. മുറ്റം നിറയെ ചിന്നി ചിതറി കിടക്കുന്ന ഓലപടക്ക കഷ്ണങ്ങൾക്കിടയിൽ എവിടെയോ പരതുന്നു മനസ്സിലിന്നും പൊട്ടാതെ  കിടക്കുന്ന  കുഞ്ഞു പടക്കങ്ങൾ.
 
വിഷുദിനത്തേക്കാൾ ആഹ്ലാദമായിരുന്നു വിഷു സംക്രമ ദിനം .നാളെക്കു വേണ്ട കണിയൊരുക്കാനുള്ള തയ്യാറെടുപ്പുകൾ . കണി വെയ്ക്കാനായി ലക്ഷണമൊത്ത വെള്ളരിക്കും കണികൊന്ന പൂവിനും വേണ്ടി നടന്നു താണ്ടിയ കുന്നുകളും പറമ്പുകളും ഇന്ന് കുട്ടികളുടെ മുഖത്തെ നഷ്ടപ്പെട്ട കളി ചിരി ഓർത്ത് ഗതകാലങ്ങൾ അയവിറക്കുന്നു . വിഷു തലേന്നത്തെ ഇപ്പോഴും മായാതെ ഓർമ്മയിൽ നിൽക്കുന്ന ഒരു കാഴ്ച്ചയുണ്ട്.അലുക്കിട്ട കുപ്പായവും ഉടുത്തമുണ്ടിനു മീതേകൂടി വെള്ളി അരപട്ട യും കാതിൽ  വട്ട ജിമിക്കിയും കൂടെ മുകളറ്റം വരെ നിറയെ സ്വർണ്ണ  അലുക്കുകളും അണിഞ്ഞു  നാടൻ  മുസ്ലിം  രീതിയിൽ തട്ടമിട്ട  ബീമുമ്മ തലയിൽ ഒരു ചക്കയും എടുത്ത് പടി കടന്നു വരുമ്പോൾ നീട്ടി ഒരു വിളിയുണ്ട്..."വിശാലമ്മേ....വറക്കാനുള്ള ചക്ക  ദാ ...ങ്ങള് അങ്ങട് അകത്തേക്ക് വെച്ചോളിൻ...കുട്ടികളെ കൊണ്ടു രാവിലെ ഇട്ടു വെപ്പിച്ചതാ...." പറമ്പിൽ ഇഷ്ടം പോലെ പ്ലാവുണ്ട്...എങ്കിലും വിഷു ന്   വീട്ടിൽ ചക്ക വറക്കുന്നെങ്കിൽ അതു  ബീമുമ്മ ന്റെ പ്ലാവിലെ ചക്ക തന്നെ നല്ലത് എന്ന ജാതി മത ഭേദമില്ലാത്ത നിഷ്കളങ്കമായ അയല്വക്ക സ്നേഹം  അംഗീകരിച്ചു കൊടുക്കാൻ വിശാലമ്മക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
"ങ്ങള് വയ്യാതെ ഇങ്ങനെ ഇതും തലയിലേറ്റി വന്നതെന്തിനാ... ആ മതിലിൽ വെച്ചു ഒന്നു വിളിച്ച പോരെ" ന്നു അമ്മ ചോദിക്കുമ്പോ നിറഞ്ഞ ഒരു ചിരി ചിരിക്കും ബീമുമ്മ.
 
കാലചക്രം അതി വേഗതയിൽ ഓടി മറയാൻ തിടുക്കപ്പെടുന്നു. ഇന്ന് ബീമുമ്മ യില്ല.വലിയ കൂട്ടു കുടുംബത്തിൽ നിന്ന് അവരുടെ സന്തതി പരമ്പരകൾ എല്ലാരും പലയിടത്തേക്കായി പറിച്ചു നടപെട്ടു. കണിയും ആഘോഷങ്ങളും ഇന്നിന്റെ പ്രൗഢിയെ വിളിച്ചോതി നഗരത്തിരക്കുകൾക്കിടയിൽ സ്വന്തം സ്വീകരണമുറിയിൽ ഒരു സ്ക്രീനിൽ ഒതുങ്ങി തീരുമ്പോൾ  ഓർമ്മകളിൽ എവിടെയോ ഒരു വിഷു പക്ഷി പാടുന്നു...."വിത്തും....കൈക്കോട്ടും........." തിളങ്ങുന്നു ആ ജിമിക്കിയും അല്ക്കുകളും...നീട്ടിയുള്ള ആ വിളിയും....നിറമോലുന്നൊരു  വിഷുക്കണിയായി.....
 
മറഞ്ഞു പോയ ഇന്നലെ കളിലേക്ക് ഗൃഹാതുരത്വത്തിന്റെ നോവു പടർത്തി എന്റെ മനസ്സിന്റെ കിളിവാതിലിൽ ഒരു വിഷു പക്ഷി. ... നഗരജീവിതത്തിന്റെ ശബ്ദഘോഷങ്ങളിൽ അവ്യക്തമായൊരു പഴമ്പാട്ട് ഒഴുകിയെത്തുന്നു.. വിത്തും കൈക്കോട്ടും .... കായൽ തിരകളിൽ തട്ടി അവ പ്രതിധ്വനിക്കുമ്പോൾ ഒരു പാവാടക്കാരിയായി ഞാനും ഓർമ്മകളിലേക്ക് ഊർന്നിറങ്ങട്ടെ......                
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക