മിനിയപ്പോളീസിൽ ജോർജ് ഫ്ലോയിഡ് എന്ന ബ്ളാക്കിനെ ശ്വാസം മുട്ടിച്ചു കൊന്ന ഡെറക് ഷോവിൻ എന്ന വെളുത്ത പോലീസുകാരനെ കുറ്റക്കാരാണെന്ന് വെളുത്തവരും കറുത്തവരും അടങ്ങിയ ജൂറി വിധിച്ചിരിക്കയാണല്ലോ. നാൽപതു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കും. അതവരുടെ നീതി!
എന്നാൽ മിനിയപ്പോളീസ് പ്രതിനിധാനം ചെയ്യുന്ന വർഗീയ വെറിയും അടിമത്തവും ഒരുനൂറ്റാണ്ടു മുമ്പേ തുടച്ചുമാറ്റിയ നാടാണ് കേരളം. ഇരുനൂറു വർഷം മുമ്പ് ബെഞ്ചമിൻ ബെയ് ലി എന്ന ഇംഗ്ലീഷ് മിഷനറി കോട്ടയം സിഎംഎസ് കോളജിൽ പ്രിൻസിപ്പലായി വരുന്ന കാലത്ത് തിരുവിതാംകൂറിൽ 1,65, 000 അടിമകൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്.
ബ്രിട്ടീഷ് കോളനി വാഴ്ച്ചക്കാലത്തു ചീന്തലാർ തേയിലത്തോട്ടങ്ങളിൽ അടിമവേല ചെയ്ത അവസാനത്തെ തിരുവിതാകൂർകാരൻ യിരംമ്യാവു രക്ഷപെട്ടു കോട്ടയത്തേക്കു മടങ്ങി. 2008ൽ 110ആം വയസിൽ പുതുപ്പള്ളിയിൽ അന്തരിച്ചു. സന്തതി പരമ്പരയായി അഞ്ചു തലമുറയെ ആശ്ളേഷിച്ച ശേഷമാണ് അദ്ദേഹം കടന്നു പോയത്.
ബ്രിട്ടീഷ് ഗവർമെന്റ് 1818ലും യുഎസ് പ്രസിഡന്റ് എബ്രഹാം ലിങ്കൺ 1863ലും പ്രഖ്യാപിച്ച അടിമത്ത നിരോധനം നൂറ്റാണ്ടുകളായി ലോകത്ത് നിലവിലിരുന്ന അടിമ വ്യവസ്ഥിതിക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. 1976ൽ ഇന്ത്യ അടിമപ്പണി--ബോണ്ടഡ് ലേബർ-- നിരോധിച്ചുകൊണ്ട് ഉത്തരവായി.
അമേരിക്കയിൽ കറുത്തവർക്കെതിരെയുള്ള മനുഷ്യത്ത രഹിതപെരുമാറ്റത്തെ അപലപിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ അങ്കിൾ ടോംസ് ക്യാബിൻ എന്ന വിശ്രുത നോവൽ അവിടത്തെ അടിമത്വ നിരോധനത്ത്നു ആക്കം കൂട്ടിയെന്നതിനു സംശയം ഇല്ല.
പക്ഷെ അലബാമ പോലുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കുക്ലക്സ് ക്ലാൻ പോലുള്ള വംശീയ പ്രസ്ഥാനങ്ങൾ കറുത്തവരെ കെട്ടിതൂക്കി ചുട്ടെരിക്കുന്നതു ഉൾപ്പെടയുള്ള ഭീകര പ്രവർത്തനങ്ങൾ തുടർന്നു. വെള്ളക്കാർ നിറഞ്ഞ ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ റോസപാർക് എന്ന കറുത്തവനിത വിസമ്മതിച്ചു.
"എനിക്കൊരു സ്വപ്നം ഉണ്ട്. കറുത്തവർക്കും വെളുത്തവർക്കും ഒരേ നീതി കൈവരുന്ന ദിവസം ഞാൻ സ്വപ് നം കാണുന്നു," എന്ന് അവരുടെ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് പ്രഖ്യാപിച്ചു. മഹാത്മാ ഗാന്ധിയുടെ ആരാധകൻ ആയിരുന്നു കിംഗ്. ഗാന്ധിജിയെപ്പോലെ കിങ്ങിനെയും വംശ ഭ്രാന്തൻ വെടിവച്ചു കൊന്നു.
എന്നാൽ ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കയിൽ വേരുകൾ ഉള്ള ബരാക് ഒബാമ പ്രസിഡണ്ട് ആയി. അദ്ദേഹം ചെയ്ത ഹൃദയ സ്പർശിയായ പ്രസംഗത്തിൽ "റോസ ഇരുന്നു, അതുകൊണ്ടു മാർട്ടിൻ ലൂഥർ കിങ്ങിന് നടക്കാൻ കഴിഞ്ഞു എനിക്ക് ഓടാനും" (Rosa sat so that King could walk so that I could run). മത്സരിക്കാൻ എന്ന അർത്ഥത്തിലാണ് റൺ എന്നദ്ദേഹം പറഞ്ഞത്.
കാലം ഏറെക്കഴിഞ്ഞു. മിനിയാപോളീസിൽ ജോർജ് ഫ്ലോയിഡ് ഒരു വെള്ളക്കാരൻ ആയിരുന്നെങ്കിൽ ഡെറിക് ഷോവിൻ ആ കഴുത്തുഞെരിച്ചുകൊണ്ടു കാൽമുട്ട് അമർത്തുകയില്ലായിരുന്നു എന്ന് വേണം കരുതാൻ. ഒമ്പതു മിനിറ്റ് ഇരുപതു സെക്കൻഡ് കാൽ അമർത്തിപിടിച്ചപ്പോൾ "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല"എന്ന് ഫ്ലോയിഡ് വിലപിച്ചു.
"എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല" എന്ന ആ വിലാപം അമേരിക്കയിൽഡ് കറുത്തവരും വെളുത്തവരുമായ മനുഷ്യാവകാശപ്പോരാളികളുടെ ആക്രോശമായി വളർന്നു. "കറുത്തവരുടെ ജീവന് വിലയുണ്ട്" എന്നമുദ്രാവാക്യം നാടിനെ പ്രകമ്പനം കൊള്ളിച്ചു. ഫ്ലോയിഡിന്റെ കുടുംബത്തിന് 27 മില്യൺ ലക്ഷം ഡോളർ നഷ്ടപരിഹാരം ലഭിച്ചു. ഒടുവിൽ കോടതിയിൽ നിന്ന് നീതിയും.
ഇതിനിടെയാണ് അടിമപ്പണി ചെയ്ത ആഫ്രിക്കൻ വംശജർക്ക് നഷ്ടപരിഹാരം നൽകാൻ 100 മില്യൺ ഡോളറിന്റെ ഒരു നിധി അമേരിക്കയിലെ ഈശോസഭ എന്ന സൊസൈറ്റി ഓഫ് ജീസസ് (ജസ്വിറ്റ്) സഭ പ്രഖ്യാപിച്ചിരിക്കുന്നത്.
വാഷിംടണിലെ ജോർജ് വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റി പോലുള്ള വിശ്രുത സ്ഥാപനങ്ങൾ കെട്ടി പ്പടുക്കാനും നടത്തിക്കൊണ്ടു പോകാനും ആഫ്രിക്കൻ അടിമകളെ ഉപയോഗിച്ചു എന്നതിന്റെ കുറ്റസമ്മതവും പ്രായശ്ചിത്തവും ആയിരുന്നു അത്. അമേരിക്കൻ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പടനായകനും ആദ്യപ്രസിഡന്റുമായ ജോർജ് വാഷിങ്ങ്ടൺ തന്നെ അടിമകളുടെ ഉടമയായിരുന്നു.
അങ്കിൾ ടോംസ് കാബിൻ വീണ്ടും വീണ്ടും വായിക്കുകയും കറുത്ത വീട്ടുവേലക്കാരിയെ ആദരിച്ച വെളുത്തവരെക്കുറിച്ചുള്ള ദി ഹെൽപ് പോലുള്ള ഓസ്ക്കാർ ചിത്രങ്ങൾ കണ്ടാസ്വദിക്കുകയും ചെയ്യന്ന മലയാളികൾക്ക് കേരളത്തിൽ ഒരു ഒറ്റാണ്ടുമുമ്പ് വരെ അടിമകളെ വിലക്കു വാങ്ങാൻ കഴിയുമായിരുന്നു എന്ന വസ്തുത മറക്കാൻ കഴിയുമോ?
യിരംമ്യാവു എന്ന വയോധികനെ കേരളത്തിൽ ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ അവസാനത്തെ അടിമയായി പരിചയപ്പെടുത്തിയ ഒരു പുസ്തകം മാതൃഭൂമി പ്രസിദ്ധീകരിച്ചത് 2004 ൽ ആണ്. പുതുപ്പള്ളിക്കാരനായ മുൻ അടിമയുമായി സംസാരിച്ചു എവി അനിൽ കുമാർ എന്ന കൃതഹസ്തനായ ജേര്ണലിസ്റ് എഴുതിയ പുസ്തകം. 2008ൽ 110ആം വയസിൽ യിരംമ്യാവു അന്തരിച്ചു.
ജെറമ്യ എന്ന് ഇംഗ്ലീഷ്ക്കാർ വിളിക്കുന്ന യിരംമ്യാവിനു 12 വയസുള്ളപ്പോൾ പിതാവ് മാങ്ങാനം നടാ പള്ളിക്കുഴിയിൽ ഉമ്മൻ നാലു ചക്രത്തിനു പീരുമേടിനടുത്ത ചീന്തലാർ തേയില തോട്ടത്തിലെ പൗലോസ് എന്ന കങ്കാണിക്കു വിൽക്കുകയായിരുന്നു. ഏഴു മക്കളുള്ള ഉമ്മന് എങ്ങിനെയെങ്കിലും ഒരു സന്തതി കുറയട്ടെ എന്നും അവനെങ്കിലും നല്ലൊരു ജീവിതം ലഭിക്കട്ടെയെന്നും ആശിച്ചു.
യിരംമ്യാവിനെയും ഒപ്പം മാങ്ങാനം കമ്പിയിൽ കുഞ്ഞപ്പൻ എന്ന പയ്യനെയും കന്നുകാലികളെപ്പോലെ നടത്തിച്ചാണ് ചീന്തലാറ്റിൽ അഞ്ചാം ദിവസം എത്തിച്ച്ത്. ബ്ലാക്കി എന്ന വെള്ളക്കാരൻ ഭരിക്കുന്ന തോട്ടത്തിൽ തേയില നുള്ളുന്ന പണിയായിരുന്നു ആദ്യം. പിന്നീട് വിറകു ശേഖരിക്കാനും ചുമക്കാനും കീറാനും നിയോഗിക്കപ്പെട്ടു.
കുടുങ്ങിയ കൊച്ചുലായത്തിൽ പുന്നക്കുരു കത്തിച്ച വെളിച്ചത്തിൽ കഞ്ഞിയും കപ്പയുമായി കഴിഞ്ഞ കാലം. കൊളുന്തുനുള്ളുന്ന പെൺകിടാങ്ങളിൽ കൊള്ളാവുന്നവരെ കങ്കാണി, സായിപ്പിന് അന്തിക്കൂട്ടിനു സംഭാവന ചെയുന്ന കാലം. എലിചത്താൽ കുടിലിനുള്ളിലിട്ടു എല്ലാവരെയും കത്തിക്കും. ജോലിയിൽ പിഴവ് പറ്റിയാൽ കുതിരപ്പുറത്ത് വരുന്ന സായിപ്പിന്റെ ചാട്ടവാറുകൊണ്ടുള്ള അടി. അടിയേറ്റു ചത്താൽ മത്തായികൊക്കയിൽ തള്ളും.
തോട്ടത്തിൽ 14 വർഷം അടിമപ്പണി ചെയ്ത യിരംമ്യാവിനെ തേയില നുള്ളുമ്പോൾ പാട്ടുപാടി എന്ന കുറ്റത്തിന് കങ്കാണി അടിച്ചു. ചോരവാർന്ന ആ ഇരുപത്തി ആറുകാരൻ നിശ്ചയിച്ചു, ഓടി രക്ഷപ്പെടുക. വഴിയും പുഴയുമില്ലാത്ത കാട്ടിലൂടെ ഓടി പീരുമേട്ടിലെത്തി. അവിടെ നിന്ന് ഒരു കാളവണ്ടിക്കാരന്റെ ദയാവായ്പുകൊണ്ടു കോട്ടയത്തെത്തി. ചന്തയിൽ പുല്ലും വട്ടയിലയും വിറ്റിരുന്ന അമ്മ മറിയത്തെ കണ്ടുപിടിച്ച് വീട്ടിലെത്തി. പശ്ചാത്താപം കൊണ്ട് വിവശനായി അപ്പൻ ഉമ്മൻ അവനെ വാരിയടുപ്പിച്ചു.
സുന്ദരിയായ കോത എന്ന മറിയാമ്മയെ വിവാഹം ചെയ്തു. ചുമടെടുത്തും കൂലിപ്പണിചെയ്തും മരപ്പണി ചെയ്തും ജീവിച്ചു. അഞ്ചു തലമുറകളെ കണ്ടുകൊണ്ടാണ് കണ്ണടച്ചത്. 2001 ൽ പ്രദീപ് പാമ്പാടി 'അടിമജീവിതത്തിന്റെ അവസാനത്തെ കണ്ണിയെപ്പറ്റി എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ റിപ്പോർട്ടിലൂടെയാണ് ആ അതിജീവന
ത്തിന്റെ കഥ ലോകം അറിയുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദൻ പുതുപ്പള്ളിയിലെ
ത്തി യിരമ്യാവിനു ഏലക്കാമാല ചാർത്തി.
പതിനാറാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ അതായതു നൂറുവര്ഷം മുമ്പ് വരെ കേരളത്തിൽ--തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും അടിമകൾ ഉണ്ടായിരുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. ബ്രിട്ടീഷ് മിഷനറി ബെഞ്ചമിൻ ബെയ്ലിയുടെ കാലത്ത് തിരുവിതാംകൂറിൽ ഒട്ടാകെ 1,65,000 അടിമകൾ ഉണ്ടായിരുന്നു.
കേണൽ ജോൺ മൺറോ തിരുവിതാം കൂർ ദിവാൻ ആയിരുന്ന കാലത്താണ് അടിമവ്യവസ്ഥിതി അവസാനിപ്പിക്കുന്നതിനുള്ള ആദ്യത്തെ വിളംബരം 1858ൽ മഹാറാണി ഗൗരി ലക്ഷമിബായി പുറപ്പെടുവിക്കുന്നത്. എന്നിട്ടും മാറ്റം വരാതിനരുന്നതിനെ തുടർന്ന് ഉത്തരം തിരുനാൾ മാർത്താണ്ഡവർമ്മയും പുതിയ വിളംബരം ഇറക്കി.
മൺറോയുടെ കാലത്ത് കായംകുളം കായൽ നികത്തി ഉണ്ടാക്കിയ മൺറോതുരുത്തിൽ നൂറോളം അടിമകളെ സ്വതന്ത്രരായി പ്രഖ്യാപിച്ചുകൊണ്ടു മിഷനറിമാരായ ബെഞ്ചമിൻ ബെയ്ലിയും ജോസഫ് പീറ്റും പ്രഖ്യാപിച്ചു. കാൽനൂറ്റാണ്ട് കഴിഞ്ഞാണ് തിരുവിതാംകൂർ മഹാറാണിയുടെ വിളംബരം വരുന്നത്. കൊച്ചിയിലും അതുപോലുള്ള വിളംബരം വന്നു.
അടിമവ്യാപാരം നിരോധിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് ഗവർമെന്റിന്റെ കല്പന വരുന്നത് 1918ൽ ആണ്. ഇരുപത്തഞ്ചു വർഷത്തിന് ശേഷം ആ നിയമം ബ്രിട്ടീഷ് ഇന്ത്യയിൽ ഒട്ടാകെ നടപ്പാക്കിക്കൊണ്ടു നിയമ നിര്മ്മാണം നടത്തി. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയിലെ വയനാട് പോലുള്ള മേഖലകളിൽ മാനന്തവാടിക്കടുത്ത വള്ളിയൂർക്കാവ് ക്ഷേത്രോല്സവത്തോടനുബന്ധിച്ച് അടിമകളായ അടിയരുടെയും പണിയരുടെ ക്രയവിക്രയം നടന്നിരുന്നുവെന്നു വ്യകതമാണ്.
വള്ളിയൂർക്കാവിൽ ഒരു പുഷനു പത്തുരൂപയും സ്ത്രീക്ക് അഞ്ചു രൂപയും ആയിരുന്നു വില. വിവാഹം കഴിക്കാത്തവർക്കു രണ്ടര രൂപ. അടിമകളെ ജന്മത്തിനും കാണത്തിനും ലഭിക്കുമായിരുന്നു. അവിടെ പോയി അടിമകളെ കൊണ്ടുവരാൻ ചീന്തലാറിലെ ബ്ലാക്കി സായ്പ് ശ്രമിച്ചെങ്കിലും ദൂരക്കൂടുതൽ ആയതിനാൽ കങ്കാണിമാർ സമ്മതിച്ചില്ലത്രെ.
കേരളത്തിലെ അടിമ വ്യവസ്ഥിതി അവസാനിപ്പിക്കാൻ ശ്രീനാരയണഗുരു, ചട്ടമ്പി സ്വാമികൾ മുതലായ സാമോഹ്യ പരിഷ്കർത്താക്കൾ നടത്തിയ ശ്രമങ്ങൾ ചരിത്രത്താളുകളിൽ ഉണ്ട്. ഒപ്പം ഇംഗ്ലീഷ് മിഷനറിമാർ നടത്തിയ ശ്രമങ്ങൾ വിലപെട്ടതാണെന്ന് അമൂല്യമാണെന്നു ചരിത്രകാരനായ ഡോ. പി. സനൽ മോഹൻ രചിച്ച് ഓക്സ്ഫോർഡ് യൂണി വേഴ്സിറ്റി പ്രസിദ്ധീകരിച്ച 'മോഡേണിറ്റി ഓഫ് സ്ലേവറി' എന്ന ഗ്രന്ഥത്തിൽ പറയുന്നു.
" കേരളത്തിൽ കോളനിവാഴ്ചക്കാലത്ത് വർഗീയ അസമത്വത്തിനെതിരെ നടന്ന പോരാട്ടങ്ങൾ" എന്നാണ് 2018ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഉപശീർഷകം. എംജി സർവകലാശാലയുടെ സാമൂഹ്യ ശാസ്ത്ര വകുപ്പിൽ പ്രഫസറും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ചിന്റെ ഡയറക്ടറും ആയി സേവനം ചെയ്ത ആളാണ് സനൽ. ബൗദ്ധിക ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു ഈ ഗ്രൻഥം.
"പറ്റത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അടിമകളായി പണിയെടുത്തിരുന്ന കാർഷിക തൊഴിലാളികൾ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ ഇടപെടലുകൾ മൂലം സാമൂഹ്യ സാംസ് കാരിക സാമ്പത്തിക രംഗങ്ങളിൽ തങ്ങൾ അനുഭവിച്ചിരുന്ന അടിച്ചമർത്തലുകൾക്കെതിരെ പോരാടാൻ വേണ്ട
ഊർജം സമ്പാദിച്ചുവന്നു സനൽ വാദിക്കുന്നു," പുസ്തകത്തെ പറ്റി ദൽഹി സർവ കലാശാലയിലെ അന്ന ജേക്കബ് പറയുന്നു.
മിഷനറിമാരിൽ പ്രമുഖനായിരുന്ന ഹെൻറി ബേക്കറിന്റെ സഹോദരി അമീലിയ ഡൊറോത്തി ബേക്കറിന്റെ പേരിൽ ഇരുനൂറു വർഷം മുമ്പ് സ്ഥാപിച്ച തിരുവിതാംകൂറിലെ ആദ്യത്തെ സ്കൂൾ ബേക്കർ ഹയർസെക്കണ്ടറി സ്കൂളിന്റെ മാനേജർ ആണ് അന്നയുടെ പിതാവ് റവ. രാജു ജേക്കബ്. തിരുവിതാംകൂറിലെ മിഷനറി പ്രവർത്തനത്തെ പറ്റിയാണ് അന്നയുടെ ഡോക്ടറൽ ഗവേഷണവും.
ദോഹയിൽ ജോർജ്ടൌൺ യൂണിവേഴ്സിറ്റി കാമ്പസിൽ പ്രൊഫസർ ആയ ഉദയ ചന്ദ്രചന്ദ്രനും സനലിന്റെ പഠനത്തിലെ സാംഗത്യവും കണ്ടെത്തലുകളും സ്വാഗതം ചെയ്യുന്നു.
സന്തതിപരമ്പരകളായി ചെറുമന്മാരെ പണിക്കു ലഭിച്ചിരുന്ന കാലം കേരളത്തിൽ ഉണ്ടായിരുന്നു എന്നതിന് ജീവിക്കുന്ന സാക്സികൾ ഉണ്ട്. "1930ൽ എന്റെ അമ്മയുടെ വിവാഹം നടക്കുമ്പോൾ അമ്മ വീട്ടിൽ നിന്ന് സ്ത്രീധനമായി രണ്ടു ചെറുമരെക്കൂടി ലഭിച്ചിരുന്നു," സിഎംഐ സഭയിലെ സീനിയർ വൈദികരിൽ ഒരാളായ ജോബ് വള്ളിപ്പാലം (89) കുര്യനാട്ടെ റിട്ടയർമെന്റ് കേന്ദ്രത്തിൽ നിന്ന് എന്നോട് പറഞ്ഞു.
ഇടുക്കി ജില്ലയിൽ പാലാക്കും തൊടുപുഴക്കും നടുവിലെ മേലുകാവിൽ സേവനം ചെയ്യുന്ന റിട്ട ഗവ സർജൻ എൻജെ ഐസക്കും കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിയാട്രിക് പ്രഫസർ ആയി റിട്ടയർ ചെയ്ത ഭാര്യ അന്നമ്മയും വരച്ചുകാട്ടുന്നത് മറ്റൊരു ചിത്രമാണ്.
ഐസക്കിന്റെ മാതാപിതാക്കൾ ജോസഫ്- അന്നമ്മമാരുടെ 1915ലെ വിവാഹ വേളയിൽ അവരുടെ കുടുംബങ്ങളിൽ കാലങ്ങളായി പണിയെടുത്തുകൊണ്ടിരുന്ന ചെരിവിൽ മർക്കോസ്-മറിയ ദമ്പതിമാരെയും അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങളെയും സ്ഥിരം പണിക്കാരായി കിട്ടി.
ഐസക്കിന്റെ കുടുംബസ്വത്തതായി ഈരുമാപ്ര തേവരുപാറയിലുളള എട്ടേക്കർ കാപ്പി-റബർ കൃഷിയിടത്തിൽ മർക്കോസും കുടുംബവും പണി ചെയ്തു. നേടിയപാലകുടുംബം അവർക്കു വീടുവച്ചുകൊടുത്തു. മാനമായ ശമ്പളം നൽകി. കുട്ടികളുടെ ഭാവിക്കായി പണം കരുതിവച്ചു. നല്ല വരന്മാരെ കണ്ടുപിടിച്ചു വിവാഹം കഴിപ്പിച്ചു. നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കുടുംബം തോട്ടത്തിൽ പണിയെടുക്കുന്നു.
അടിമവേല അല്ല. കൂട്ടുകുടുംബം പോലെ. നൂറ്റാണ്ടുമുമ്പ് മേലുകാവ്-ഇരുമാപ്ര മേഖലയിൽ ആദ്യം കാൽനടയായും പിന്നീട് കാളവണ്ടിയിലും വില്ലുവണ്ടിയിലും എത്തിയ ഇംഗ്ലീഷ് മിഷനറിമാരാണ് മലയരയൻമ്മാർ എന്നറിയപ്പെട്ടിരുന്ന നാട്ടുകാരെ നല്ലവേഷഭൂഷാദികൾ നൽകി ബൈബിളിലെ പേരുകൾ ഇട്ടു പുതിയ മനുഷ്യർ ആക്കിയത്. അതായിരുന്നു അവരുടെ ആദ്യത്തെ വിമോചനം.