Image

കൊറോണ വൈറസിന്റെ മാരക വ്യാപനവും വാക്‌സിനേഷനോടുള്ള വെറുപ്പും (കോര ചെറിയാന്‍)

Published on 27 April, 2021
കൊറോണ വൈറസിന്റെ മാരക വ്യാപനവും വാക്‌സിനേഷനോടുള്ള വെറുപ്പും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ, യു.എസ്.എ : ഭയാനകതയോടെ ബഹുഭൂരിപക്ഷം ലോകജനത കോവിഡ്-19 വാക്‌സിനേഷന്‍ കിട്ടുന്നതിനുവേണ്ടി ഉത്കണ്ഠാകുലരായി ദിനരാത്രങ്ങള്‍ കാത്തിരിക്കുന്നു. അനുദിനം ഈ മഹാമാരിയുടെ ഭീകരതയില്‍ കുസുമിതമായ ജീവിതത്തോടു വിടവാങ്ങി ആയിരങ്ങള്‍ അപ്രത്യക്ഷമാകുന്നു. പരോക്ഷമായും പ്രത്യക്ഷമായും പല ഇന്‍ഡ്യക്കാര്‍, കൂടുതലായി മലയാളികള്‍, വാക്‌സിനേഷന്റെ പോരായ്മകളെ പരസ്യമായി പഴിക്കുന്ന പ്രവണത കൊറോണ മരണനിരക്ക് വര്‍ദ്ധിക്കുന്നതുപോലെ കൂടുന്നു. കഴിഞ്ഞ മാസാന്ത്യത്തിലെ അസ്സോസിയേറ്റ് പ്രസ്സ് എന്‍.ഒ.ആര്‍.സി. സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസേര്‍ച്ച് സര്‍വ്വേപ്രകാരം വാക്‌സിനേഷന്‍ മെഡിസിന്റെ ആദ്യകാല ആഗമന വേളയില്‍ അമേരിക്കയിലെ 41 ശതമാനം കറുത്ത വര്‍ഗ്ഗക്കാര്‍ പരസ്യമായി എതിര്‍ത്തിരുന്നത് നിരന്തരമായുള്ള ക്രിസ്ത്യന്‍ പുരോഹിതരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രേരണയെത്തുടര്‍ന്ന് മരണത്തോടുള്ള ഭീതികൊണ്ടും 24 ശതമാനമായി കുറഞ്ഞു. ഇപ്പോഴും 26 ശതമാനം വെളുത്തവരും 22 ശതമാനം ഹിസ്പാനിക് അമേരിക്കന്‍സും വാക്‌സിനേഷന്‍ എടുക്കുവാന്‍ വിസമ്മതിക്കുന്നു.
    
മെയ്മാസം അവസാനത്തോടുകൂടി അമേരിക്കയിലെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പരസ്യ പ്രസ്താവനയുടെ പൂര്‍ത്തീകരണം സംശയാസ്പദമാണ്. ഇപ്പോഴും ഒരു വിഭാഗം ലോകജനതയോടൊപ്പം ചില അമേരിക്കന്‍ വാസികളും ആഘാതചിന്താകുഴപ്പത്തിലാണ്. കോവിഡ്-19 മാരക വ്യാപനത്തില്‍നിന്നും ഏകമുക്തി വാക്‌സിനേഷന്‍ മാത്രമാണിപ്പോള്‍ ഉള്ളതെന്ന അറിവ് പരിമിതമാണ്.
    
അമേരിക്കയിലെ 33 കോടി 26 ലക്ഷം ജനങ്ങളുടെ കോവിഡ്-19 പ്രതിദിന ശരാശരി മരണം 2400 ഉം വ്യാപനം ഏകദേശം 64000 ഉം ആണ്. ഇന്‍ഡ്യയിലെ വ്യാപനവും മരണനിരക്കും അമേരിക്കന്‍ കണക്കുകളിലും കവിഞ്ഞു. ഓക്‌സിജന്റെ കുറവുമൂലം മരണവും വ്യാപനവും അതിവേഗത്തില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,50,000 ലും അധികം വ്യാപനം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 21 ന് അമേരിക്കയില്‍ ഉണ്ടായിരുന്ന 3,14,312 ലും അധികമായി ബ്ലൂബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ കോവിഡ്-19 കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന വ്യാപനക്രൂരതരംഗമായി ഇന്‍ഡ്യയില്‍ 2021, ഏപ്രില്‍ 22 എഴുതപ്പെട്ടു. തുടര്‍ന്നുള്ള വ്യാപന മരണനിരക്കുകളുടെ അവാച്യമായ പ്രവചനങ്ങള്‍ നീയതി ഹസ്തങ്ങളില്‍ മാത്രം.
    
ഇന്‍ഡ്യയിലെ പല ആശുപത്രികളിലും ഒരേ കിടക്കയില്‍ രണ്ടു കോവിഡ്-19 രോഗികള്‍ പരസ്പരം ഓക്‌സിജന്‍ കാനുലാകളും മാസ്കുകളും കൈമാറി താത്ക്കാലികമായി ശ്വാസതടസ്സത്തിനു ആശ്വാസം കാണുന്നതായി ആരോഗ്യമേഖലയിലെ ബന്ധുമിത്രാദികള്‍ വേദനയോടെ പറയുന്നു. ഡല്‍ഹിയിലെ ചുടലപ്പറമ്പുകളില്‍ സാധാരണ നാലോ അഞ്ചോ ശവദാഹം മാത്രം പ്രതിദിനം നടത്തിയിരുന്നത് ഇപ്പോള്‍ 150ലും അധികമായി. രാവും പകലും മൃതശരീരത്തില്‍നിന്നുയരുന്ന അഗ്നിജ്വാലകള്‍ തലസ്ഥാന നഗരിയിലെ പൊട്ടിച്ചിരികള്‍ക്കും ഗര്‍വിഷ്ഠതയ്ക്കും നിത്യവിരാമമിട്ടു മൂകതയിലും പരിഭ്രാന്തതയിലുമായി.
    
രൂക്ഷവും ഭീകരവുമായ കോവിഡ്-19 പകര്‍ച്ചവ്യാധിയിലൂടെ താണതും ഇടത്തരവുമായ രാജ്യങ്ങളുടെ സകലവിധമായ പുരോഗമന മാര്‍ഗ്ഗങ്ങളും അനിശ്ചിതത്വത്തിലായി. ലോകത്തിലെ ഏറ്റവും അധികം വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കുന്ന ഇന്‍ഡ്യയില്‍ കൊറോണവൈറസ് രോഗികളുടെ എണ്ണം ശക്തമായ നിബന്ധനകള്‍ കൈകൊണ്ടില്ലെങ്കില്‍ സമീപഭാവിയില്‍തന്നെ രണ്ടു കോടിയില്‍ എത്തും. ഇന്‍ഡ്യ 50 ശതമാനത്തിലധികം കോവിഡ്-19 വാക്‌സിനേഷന്‍ മരുന്നുകള്‍ സമ്പന്ന രാജ്യങ്ങള്‍ക്കു വില്‍ക്കുന്നതായി യു. എസ്. ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
    
ഇന്‍ഡ്യയിലെ നിരന്തരമായ വാര്‍ത്തകളിലൂടെ കോവിഡ്-19 മൂലമുള്ള മരണനിരക്കും ക്ലേശങ്ങളും മനസ്സിലാക്കി ഫൈസര്‍ വാക്‌സിന്‍ യാതൊരു ലാഭേച്ഛയുമില്ലാതെ നല്‍കാമെന്ന് ഉല്പാദകര്‍ ഉറപ്പിച്ചു പറയുന്നു. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും,  ഫെഡറല്‍ ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനും ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്‌സിനേഷനുമേല്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ മുന്നറിയിപ്പ് നിയന്ത്രണങ്ങള്‍ നീക്കംചെയ്തു പൊതുജന ഉപയോഗത്തിനുവേണ്ടിയുള്ള അനുമതി നല്‍കി. ഒറ്റ ഡോസ് മാത്രമുള്ള ജെ. ആന്‍ഡ് ജെ. വാക്‌സിന്റെ ശേഖരണവും ട്രാന്‍സ്‌പോര്‍ട്ടേഷനും സാധാരണ ഗതിയിലും സൗകര്യപദമമാണ്. ഫൈസര്‍ ഉല്പാദകര്‍ ഇന്‍ഡ്യയോടു പ്രകടിപ്പിച്ച വിശാലമനസ്കതയും ഔദാര്യവും ജെ. ആന്‍ഡ്. ജെ. യില്‍നിന്നും പ്രതീക്ഷിക്കാം.


കൊറോണ വൈറസിന്റെ മാരക വ്യാപനവും വാക്‌സിനേഷനോടുള്ള വെറുപ്പും (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക