Image

കുഞ്ഞോർമ്മകൾ (സദാശിവന്‍ കുഞ്ഞി)

Published on 29 April, 2021
കുഞ്ഞോർമ്മകൾ (സദാശിവന്‍ കുഞ്ഞി)
സ്കൂൾ എന്ന് കേൾക്കുമ്പോൾ മുട്ട് കൂട്ടിയിടിച്ച് ചിരട്ടകൾ പീസ് പീസാകുന്ന ഒരു കാലഘട്ടത്തിലാണ് ഞാൻ പഠിച്ചത് . അതിന് കാരണം അന്ന് പഠിപ്പിച്ചിരുന്ന വാദ്ധ്യാമ്മാരുടെ  ശിക്ഷാരീതികൾ തന്നെ . ഇന്ന് അതെല്ലാം മാറി. ഒരു പാർക്കിൽ പോകുന്ന സന്തോഷത്തോടെ സ്കൂളിലേക്ക്  പോകുന്ന എന്റെ മകളെ നോക്കി ഞാൻ പഴയ കാലം ഓർത്തെടുക്കും .

ഇന്നത്തെപ്പോലെ എൽ കെ ജി , യൂ കെ ജി ഒന്നും അന്നില്ല . ഒന്നാം ക്‌ളാസ്സിന് മുൻപ് നാട്ടിലെ കുട്ടികൾ നിലത്തെഴുത്ത് കളരിയിൽ പോകും . എന്റെ 'അമ്മ വീട്ടിൽ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നതിനാൽ നിലത്തെഴുത്താശാന്മാരുടെ അടുത്ത് പഠിക്കാനുള്ളയോഗം എനിക്കില്ലാതെ പോയി .

കുഞ്ഞനാശാൻ എന്ന ഒരാളാണ് പണ്ട് നാട്ടിൽ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നത് . അദ്ദേഹത്തെ കണ്ട് എനിക്കോർമ്മയില്ല . എങ്കിലും അദ്ദേഹവും ഒരു അടിയാശാൻ ആയിരുന്നു എന്നാണ് കേട്ടുകേൾവി . നാരായവും മണലും ചേർത്ത് തുടക്ക് പിടിക്കും .  പിന്നെ ചില സഭ്യമായ അസഭ്യങ്ങളും പറയും . കുട്ടികളായാൽ ഒന്ന് പേടിപ്പിച്ചാൽ മതി . അത് തന്നെ ധാരാളം എന്ന് 'അമ്മ പറയുമാറിയിരുന്നു .

നാലാം ക്ലാസ്സ്  മുതലുള്ള  അടിയോർമ്മകൾ  മനസ്സിൽ ഉണ്ട് . കൂട്ടുകാരുടെ ഇടിയോർമ്മകളും ഒരുത്തന്റെ കടിയോർമയും മനസ്സിൽ ഉണ്ട് . നാല് വരെയുള്ള കുട്ടികളിൽ ആൺ കുട്ടികൾക്ക് ഞാൻ പഠിച്ച സ്കൂളിൽ മൂത്രപ്പുര ഉണ്ടായിരുന്നില്ല . ഒരു പത്തടി നീളത്തിലും വീതിയിലും ഒരു കുഴി . ഇന്റർവെൽ സമയത്ത് കുഴിക്ക് ചുറ്റും നിന്ന് ആ കുഴിയിലേക്ക് മൂത്രം ഒഴിക്കും . ഏറ്റവും ദൂരത്തിൽ ആരുടെ മൂത്രമാണ് പോകുക എന്ന ഒരു സൗഹൃദ മത്സരവും അവിടെ ഉണ്ടായിരുന്നു.

നാരായണൻ സാർ ആണ് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് . മലയാളം പദ്മനാഭൻ സാറും . അന്ന് പ്രയർ ഉണ്ടായതായി ഓർമയില്ല .ഉച്ചയ്ക് പയറും ഉണ്ടായിരുന്നില്ല . നാരായണൻ സാർ ബെഞ്ചിൽ കയറ്റി നിർത്തുമായിരുന്നു . പദ്മനാഭൻ സാർ ചൂരൽ കൊണ്ടുവരും . അടി കുറച്ച് കിട്ടിയിട്ടുണ്ട് .രണ്ടുപേരും ഇന്നില്ല . അവരുടെ ആത്മാവിന് മുന്നിൽ പ്രണാമം .

ഒന്നാം ക്‌ളാസിൽ ഒരു പുസ്തകം , സ്‌ളേറ്റ് , കല്ലുപെൻസിൽ , അതിടാൻ ഒരു ബാഗ് പിന്നെ മതിലിൽ നിന്ന് പറിച്ച വിലകൂടിയ മഷിത്തണ്ട് . ഉച്ചവരെ ആണ് ക്ലാസ്സ്‌ . കുട വാങ്ങിത്തരാൻ മാതാപിതാക്കളുടെ കയ്യിൽ കാശില്ലായിരുന്നതിനാൽ സ്കൂളിൽ പോകുമ്പോൾ 'അമ്മ പറഞ്ഞുവിടും ' മോൻ മഴ വന്നാൽ ഏതെങ്കിലും കട തിണ്ണയിൽ കയറി നിന്ന് മഴ കഴിഞ്ഞേ വരാവു " എന്ന് .

അക്കാലത്ത് കാളവണ്ടികൾ ആയിരുന്നു ചന്തയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരാൻ ഉപയോഗിച്ചിരുന്നത് . കാളവണ്ടി പോകുമ്പോൾ വണ്ടിക്കാരനോട് ചോദിക്കും . ‘ചേട്ടാ പുറകിൽ കേറിക്കോട്ടെ ? ചിലർ സമ്മതിച്ചിരുന്നു . അല്ലെങ്കിൽ വണ്ടിയുടെ പുറകിൽ പിടിച്ച് തൂങ്ങിക്കിടന്നായിരിക്കും സ്കൂൾ യാത്ര . ഒന്നാം ക്‌ളാസ്സിൽ ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ പരീക്ഷ കഴിയുമ്പോഴേക്കും വേറെ കുട്ടികൾ  വന്ന് വാങ്ങും .

അന്നത്തെ കൂട്ടുകാരൊത്തുള്ള കളികൾ വളരെ രസകരങ്ങൾ ആയിരുന്നു . കുട്ടിയും കോലും എന്ന കളി രസകരവും അപകടകരവും ആയിരുന്നു . കുട്ടി വന്ന് കണ്ണിൽ കൊണ്ട് പലർക്കും കാഴ്ച വരെ നഷ്ടപ്പെട്ടിട്ടുണ്ട് . കളിയിലെ ചില പദങ്ങൾ മറന്നിട്ടില്ല , ‘സഗദ , മുറി , നാഴി , ഐറ്റി , ആറേങ്ക്, വില്ല് 1 . ഇവയെല്ലാം ഓരോ സ്റ്റെപ്പുകളിൽ നിന്ന് അടിക്കുമ്പോൾ ആ സ്റെപ്പിനെ പറയുന്ന പേരുകളത്രെ . അതുപോലെ ‘തലമ’ എന്ന മറ്റൊരു കളിയിലുമുണ്ട് ഇത്തരം പദപ്രയോഗങ്ങൾ .അവ ‘തലമ , ഒറ്റ , കാവി , കൊട്ടി നക്കി മൂളി , ഇട്ടോടി’ ഇങ്ങനെയൊക്കെ ആയിരുന്നു . പിന്നെ സാറ്റ് കളി ഒളിച്ചുകളി, കഞ്ഞിക്കുഞ്ഞി , കുഞ്ഞിപ്പുര , അണ്ടീലുണ്ട എന്ന കളിയിൽ എല്ലാവരും ചേർന്ന്  പാടും .    ‘അണ്ടീലുണ്ട പടിക്കലെ ചെണ്ട ഡും ഡും ഡും’ എന്ന് . എന്നിട്ട് കയ്യിലടിച്ച് ഓടും .

മറ്റൊരാളുടെ കയ്യിൽ വിരൽ കുത്തി വച്ച് ‘അന്തിരി മുന്തിരി കൈ കൊട്ടി ചപ്ലങ്ങ ഓടിക്കോ മക്കളെ കോഴിക്കുഞ്ഞേ’ എന്ന് പാടി ഓടി പിടിക്കുന്ന മറ്റൊരു കളിയും ഓർക്കുന്നു .

കൈയെല്ലാം വച്ച് ഓരോ കയ്യിലും തൊട്ട് പാട്ടു പാടുന്ന ഒരു കളിയുണ്ടായിരുന്നു . ‘അപ്പിനി ഇപ്പിനി ബന്ദിപ്പൂ സ്വർഗാ രാജാ വെള്ളേപ്പം ബ്ലാം ബ്ളീ൦ ബ്ലൂം’ എന്ന് പാടി കൈ തൊട്ടെണ്ണണം .

പിന്നെ ആക്കുകളി , ആമ കളി , ഊഞ്ഞാൽ , തൊങ്ങിത്തോടൽ .പിന്നീട് ക്രിക്കറ്റും ഫുട്‍ബോളും നമ്മുടെ കളികളെ കീഴടക്കി . എന്നാലും ഇന്നും പച്ചയായ ജ്വലിക്കുന്ന ഓർമ്മകൾ മനസ്സിൽ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക