കേരള തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ൽ ഡി എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിഞ്ഞു. കള്ളക്കടത്തുകളും, ധനദുർവിനിയോഗവും, പിന്നാമ്പുറനിയമനങ്ങളും, സ്വജനപക്ഷപാതവും അങ്ങനെ അനവധി അരുതായ്മകളുടെ വിവരണം ഇപ്പോഴത്തെ ഭരണാധികാരികൾക്ക് നേരെ മാധ്യമങ്ങൾ നൽകിയിട്ടും ജനം അത് കേട്ടതായി ഭാവിച്ചില്ലെന്നു തിരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നു. ജനങ്ങൾക്ക് വേണ്ടത് ഭക്ഷണം. അവരെ കുറ്റം പറയാൻ പറ്റുകയില്ല. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ അതായത് ഭക്ഷണം, വസ്ത്രം, പാർപ്പിടം , പ്രഥമസ്ഥാനം ഭക്ഷണത്തിനാണ്. നമ്മുടെ ശരീരത്തിന് അന്നകോശം എന്ന് പറയുന്നുണ്ട്. അന്നത്തിൽ നിന്നാണ് ശരീരം ഉണ്ടാകുന്നത് അതിനാൽ അങ്ങനെ പറയുന്നു. ആത്മാവിനെ രക്ഷിക്കാൻ നടക്കുന്ന മതവ്യാപാരികളും അന്നം കൊടുത്താണ് മനുഷ്യരെ പ്രലോഭിപ്പിക്കുന്നത്.
സൗജന്യഭക്ഷണ വിതരണം ജനങ്ങളുടെ വോട്ടു സ്വന്തമാക്കാനുള്ള കാപട്യമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇലക്ഷൻ കമ്മീഷൻ വിശ്വസിക്കുകയും തടയുകയും ചെയ്തിരുന്നു. എന്നാൽ ആ ആരോപണത്തെ മറികടന്നു മഹാമാരി കാലത്ത് ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് വിരോധമില്ല. ശ്രീ വിജയൻ അയ്യപ്പനിലോ ഗുരുവായൂരപ്പാനിലോ വിശ്വസിക്കാതെ തന്നെ വിജയം കരസ്ഥമാക്കിയത് ജനങ്ങൾക്ക് കല്ല് ദൈവങ്ങളിലുള്ള അന്ധവിശ്വാസം പാടെ മാറ്റാൻ പര്യാപ്തമായേക്കാം. കർമ്മമാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്ന ഹിന്ദു മതസംഹിതകളിൽ ശ്രീ വിജയൻ വിശ്വസിക്കുന്നുണ്ടാകും. ശ്രീ അയ്യപ്പനെ കാണാൻ കുലസ്ത്രീകൾ അല്ലാത്തവർ എന്ന് ജനം മുദ്രകുത്തിയവരെ സഹായിച്ച സർക്കാർ എന്ന് മാധ്യമങ്ങൾ ജനങ്ങളുടെ പേരിൽ പറഞ്ഞതൊക്കെ ചതിയായിരുന്നുവെന്നു നമ്മൾ ഇപ്പോൾ തീർച്ചയായും സംശയിക്കും. ജനങ്ങൾക്ക് ആര് എവിടെ കയറിയാലും പ്രശ്നമില്ല. അവരുടെ വയറാണ് അവർക്ക് പ്രധാനം. ശ്രീ അയ്യപ്പൻ പകരം ചോദിക്കുന്ന ദൈവമാണെന്ന് മാധ്യമങ്ങൾ പറഞ്ഞിട്ടും ജനം എതിർത്തില്ല. കേരളത്തിൽ പ്രളയം വന്നതും മഹാമാരി വന്നതുമൊക്കെ കുറച്ച് സ്ത്രീകൾ അയ്യപ്പദര്ശനം നടത്തിയതുകൊണ്ടാണെന്നു മാധ്യമങ്ങൾ കൊട്ടിഘോഷിച്ചപ്പോൾ അതൊക്കെ ശരിയെന്നു കുറച്ച്പേർ വിശ്വസിച്ചു. എന്നാൽ അവർക്ക് ഉണ്ണാനും ഉടുക്കാനും കൊടുത്തപ്പോൾ അവരുടെ ഭക്തി ഉണ്ട ചോറിനോടായി. ദൈവമാണെന്ന് പറഞ്ഞു ശിലാരൂപത്തിൽ ഇളക്കമില്ലാതെ ഇരിക്കുന്ന പ്രതിമകളിൽ വിശ്വസിക്കണോ, കർമ്മധീരരായ വ്യക്തികളിൽ വിശ്വസിക്കണോ എന്നും ജനത്തിനു ചിന്തിക്കാം. ശ്രീ അയ്യപ്പനും ശ്രീ ഗുരുവായൂരപ്പനും മുഖ്യമന്ത്രി പിണറായി വിജയനെ ശിക്ഷിക്കുമെന്ന് വിശ്വസിച്ച വളരെ കുറച്ച് പാവത്തന്മാർ അതിശയത്തോടെ പ്രസ്തുത ദൈവങ്ങളുടെ വീട്ടിൽ വച്ചിരിക്കുന്ന പടങ്ങളിലേക്ക് നോക്കുന്നുണ്ടാകും. വിജയൻ അർജുനനറെ പര്യായപദമായതുകൊണ്ട് ഗുരുവായൂരിലെ കള്ളക്കണ്ണൻ അപ്പോൾ ചിരിച്ച്കൊണ്ടിരിക്കുന്നുണ്ടാകും. ഇതൊക്കെ ഞാൻ പുറകിൽ നിന്നും ചെയ്യിക്കയല്ലേ എന്ന കള്ളചിരി.
സാധാരണ ജനങ്ങൾ ഇപ്പോൾ സംശയിക്കുന്നത് യഥാർത്ഥത്തിൽ സ്വപ്ന് കുറ്റക്കാരിയാണോ, ശിവശങ്കരൻ കുറ്റക്കാരനാണോ, സ്പീക്കർ കുറ്റക്കാരനാണോ, വാളയാർ കൊലപാതകമോ (ആത്മഹത്യയോ) അന്വേഷിച്ച ഉദ്യോഗസ്ഥർ ജോലിയിൽ അലംഭാവം കാണിച്ചോ? ഇതൊക്കെ മാധ്യമതട്ടിപ്പാണോ? ഇതെല്ലാം ശരിയെങ്കിൽ തന്നെ അവർക്ക് നേരെ നടപടി എടുക്കുകയോ എടുക്കാതിരിക്കുകയോ പൊതുജനത്തിന്റെ പ്രശ്നമല്ല. പൊതുജനത്തിന്റെ പ്രശനം അവരുടെ അന്നത്തെ അന്നാഹാരം ആണ്. ഭരണകർത്താക്കൾക്ക് ഇതൊരു പാഠമാകാം. അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്ത് ശുനകനെ വാലാട്ടി ചുറ്റും നിർത്തുന്ന മനുഷ്യർക്കറിയാം ചില മനുഷ്യരും നായ്ക്കളെ പോലെയാണെന്ന്.
ഏതു ശരി ഏതു തെറ്റെന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ജനങ്ങളെ എത്തിക്കുന്നതും അധികാരമോഹികളുടെ അടവാണ്. അതിൽ അവർ വിജയിക്കുന്നു. കാരണം മനുഷ്യന് ധാരാളം ബലഹീനതകൾ ഉണ്ട്. ഭക്ഷണം അതിൽ പ്രധാനം. എന്തായാലും കേരളത്തിലെ ജനങ്ങൾ ഈ മഹാമാരി കാലത്ത് പട്ടിണി കൂടാതെ കഴിയുന്നത് ശ്രീ വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ ഔദാര്യത്തിലാണെങ്കിൽ ആ സൗജന്യം തുടർന്നും ലഭിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികം.
അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന് ശ്രീ പിണറായി വിജയൻ പ്രസംഗിച്ചിരുന്നു. അതേപോലെ ആരെയും അവർ താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടുകയില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. അപ്പോൾ ഭക്ഷണവും പാർപ്പിടവും ജനങ്ങൾക്ക് ലഭിക്കുമെന്ന് വിശ്വാസമായി.
വിജയാഹ്ളാദം പങ്കിട്ടുകൊണ്ട് ശ്രീ വിജയൻ പറഞ്ഞു ജനങ്ങൾ ഞങ്ങളിൽ വിശ്വസിക്കുന്നു ഞങ്ങൾ അവരെ വിശ്വസിക്കുന്നു. ഇപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം "ആദർശം രാഷ്ട്രീയക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും" വേണമെന്നാണ്.
(ഇതൊരു രാഷ്ട്രീയനിരീക്ഷണമല്ല. ലേഖകൻ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലും വിശ്വസിക്കുന്നില്ല. ഇതൊരു സാധാരണക്കാരന്റെ ചിന്തകൾ മാത്രം)
ശുഭം