Image

കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

Published on 03 May, 2021
കോൺഗ്രസിന്റെ സ്ഥിതി: ഇരുട്ടുകൊണ്ട് അടക്കാനാവാത്ത ദ്വാരങ്ങൾ (ധർമ്മരാജ് മടപ്പള്ളി)

ഇടതുപക്ഷത്തിന്റെ അസാധാരണ വിജയം ചർച്ചചെയ്യപ്പെടുന്ന അതേ ഗൗരവത്തോടെ ചർച്ചക്കു വെക്കപ്പെടേണ്ടതുതന്നെയാണ് യു ഡി എഫിന്റെ പതനകാരണവും.  ത്രിതല തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയിട്ടും പാർട്ടി വിശകലനം ചെയ്ത് തെറ്റു തിരുത്തി മുന്നേറും എന്നൊരു റെഡീമെയ്ഡ് വാക്കു പറയുകയല്ലാതെ ഏതുവിധത്തിലാണ് തെറ്റു തിരുത്തപ്പെട്ടതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല. അതായത് പ്രവർത്തന ശൈലി മാറ്റാൻ തങ്ങളൊരിക്കലും തയ്യാറല്ലെന്ന പരോക്ഷ പ്രഖ്യാപനം കൂടിയായിരുന്നു അത്. 

സത്യത്തിൽ മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും തങ്ങൾക്കൊപ്പം കൂട്ടി, എവിടുന്നെങ്കിലും മത്സരിപ്പിച്ച് ജയിപ്പിച്ച് ഈ മന്ത്രി സഭയിലെ മന്ത്രിയാക്കി വാഴിച്ച് ഉപകാരസ്മരണ ചെയ്യേണ്ടതാണ് എൽ ഡി എഫ്.  അത്രക്ക് പ്രയോജനമാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കാൻ ഇരുവരും ചെയ്തതുകൊടുത്തത്.  

യു ഡി എഫിനോട് ഇരുവർക്കും പിന്നെ ഉമ്മൻചാണ്ടിക്കും ഇനി ചെയ്യാനുള്ളത് രാഷ്ട്രീയം ഉപേക്ഷിച്ച് വീട്ടിലിരിക്കുക എന്നതാണ്. ബോറഡി മാറ്റാൻ അടുക്കളക്കൃഷി ആലോചിക്കാം.
ഇത്രമാത്രം അപ്ഡേറ്റ് ചെയ്യപ്പെടാതെ എങ്ങിനെയാണ് ഇക്കൂട്ടരിക്കാലത്തും ജീവിക്കുന്നത് എന്നതാണ് കൗതുകം.

ശൈലജ ടീച്ചർക്കെതിരെ മുല്ലപ്പള്ളി പ്രവർത്തിപ്പിച്ച തന്റെ വിടുവായ ചെറിയ ആഘാതങ്ങളല്ല കോൺഗ്രസ്സിന് ഏല്പിച്ചത്. മറുപക്ഷത്തിരിക്കുന്ന നേതാക്കൾ എത്രമേൽ മ്ലേഛമായ പദപ്രയോഗങ്ങൾ പ്രതിയോഗിക്കുമേൽ പ്രയോഗിച്ചാലും ആ പാർട്ടിക്ക് പരിക്കേല്ക്കാത്തവിധം സൂക്ഷിക്കാൻ ഇടതുപക്ഷത്തിന് സംഘാടന പ്രാപ്തിയുണ്ട്. കോൺഗ്രസിന് ആ ലവലിലേക്ക് അതിന്റെ അണികളെ ഏകോപിപ്പിക്കുക സാദ്ധ്യമല്ല. മാത്രമല്ല ഇടതുപക്ഷത്തെ നേതാക്കൾ അവരുടെ പൊതുസമ്മേളനങ്ങളിൽ എത്ര മ്ലേഛമായ പദപ്രയോഗങ്ങളോടെയാണോ എതിരാളികളെ അഭിസംബോധന ചെയ്യുന്നത് അത്രയേറെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കായികാവേശമുള്ള അണികളാണ് ആ പക്ഷത്ത്. അതുകണ്ട് മുല്ലപ്പള്ളി പുതുവാക്കുകൾക്കായി നിഘണ്ടു തിരയരുത്.

കള്ളനെ കണ്ടിട്ടും ശബ്ദംവെച്ച് ആളെക്കൂട്ടാനൊക്കാത്തവിധം ഊമയായിപ്പോയ ഗൃഹനാഥനേപ്പോലെയായിരുന്നു പലപ്പോഴും പ്രതിപക്ഷ നേതാവ്. ഉന്നയിച്ച ചിലതിലൊക്കെ കാമ്പുണ്ടായിട്ടും അത് ജനങ്ങളിലെത്തിക്കാനായില്ല. പാർട്ടിയിലെ അണികളെ ഉപയോഗിച്ച് ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും കേരളത്തിലെ മികച്ച കോമാളികളാക്കി അവതരിപ്പിക്കുന്നതിൽ സി. പി. എം നൂറു മാർക്കു വാങ്ങി വിജയിച്ചു.
 
'തങ്ങൾ അധികാരത്തിലേറിയാൽ ലൈഫ് പദ്ധതി നിർത്തും എന്നായിരുന്നില്ല, അപാകതകളുണ്ടെങ്കിൽ പരിശോധിച്ച് വിപുലീകരിക്കും' എന്നായിരുന്നു പ്രതിപക്ഷനേതാവ് പറയേണ്ടിയിരുന്നത്. ചെറിയ വാക്കുകൾക്കും അതിനിടയിലെ സ്പേസുകൾക്കു പോലും വലിയ അർത്ഥം കല്പിക്കപ്പെട്ടേക്കാവുന്ന കൊടുംസൈബർ യുഗത്തിലാണ് നമ്മുടെ ജീവിതം.

ഇടതുപക്ഷ സർക്കാരിന്റെ ഭരണമികവിനൊപ്പം തുടർഭരണത്തിന് ആക്കം കൂട്ടിയത് തത്സമയ പ്രക്ഷേപണം എന്നതു പോലെ അവരുടെ സൈബർശാഖകൾ നിർമ്മിച്ച് അവതരിപ്പിച്ചുകൊണ്ടിരുന്ന ട്രോളുകൾ കൂടിയാണ്. ആ രീതിവഴി തികഞ്ഞ കോമാളിയായിത്തീർന്ന ചെന്നിത്തലക്ക് സ്വന്തം പേജിലിട്ട തന്റെ വിവാഹ വാർഷിക പോസ്റ്റിനു കീഴിൽപ്പോലും അപമാനം ഏറ്റുവാങ്ങേണ്ടിവന്നു എന്നതാണ് നേര്. ഉമ്മൻ ചാണ്ടിയോട്, ഒരുപക്ഷേ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ കൂടി പരിഗണനയിലാവാം ഈ ട്രോളൻമാർ ഇത്തിരി കാരുണ്യം കാണിച്ചു. ഇടതുപക്ഷത്തിന്റെ അപഗ്രഥനം അത്രക്ക്  സൂഷ്മമാണെന്ന് സാരം.
 
പുതിയ കാലത്തെ രാഷ്ട്രീയത്തെ  നേരിടാൻ എ ഐ സി സിയുടെ ആണ്ടുസമ്മേളന നഗരിയിലെ തൂവെള്ളശ്ശീലത്തറയിൽ ചമ്രം പടിഞ്ഞിരിക്കുന്നതുപോലത്തെ പഴയ വ്യായമുറകൾ മാത്രം മതിയാവില്ല. കോൺഗ്രസ്സിന്റെ അധീനതയിലെ കാണാമറയത്തെ കറൻസികളെ ഒരുരാവ് ഇരുട്ടിവെളുക്കുമ്പോളേക്കും വെറും കടലാസുകെട്ടുകൾ മാത്രമാക്കിക്കളയാൻ നോട്ടുനിരോധനം പോലും ഏർപ്പെടുത്തിക്കളഞ്ഞ മറുപക്ഷമാണ് കേന്ദ്രം ഭരിക്കുന്നത്.

കോൺഗ്രസ് മുക്തഭാരതം എന്നതാണ് അവരുടെ പ്രഖ്യാപിത അജണ്ടതന്നെ!
ഇനി ചെറിയ കളിയല്ല എന്നാണ് പാഠാവലി.

കേവലം മുപ്പത്തിയഞ്ച് സീറ്റുകിട്ടിയാൽ ഞങ്ങൾ ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്ഥാവനയും കോൺഗ്രസ് അധികാരത്തിലെത്തിയില്ലെങ്കിൽ കോൺഗ്രസിൽനിന്ന് ബി ജെ പിയിലേക്ക് അണികൾ കൊഴിഞ്ഞുപോകുമെന്ന കെ. സുധാകരന്റെ ഭയവും പരസ്പര പൂരകങ്ങളാണ്.

പുതിയ പാഠങ്ങൾ പഠിച്ച് പരീക്ഷക്കിരിക്കാൻ മാത്രം ഊർജ്ജം മുല്ലപ്പള്ളിക്കോ ചെന്നിത്തലക്കോ ഇല്ല. ഇരുവരും പരമ്പരാഗത കോൺഗ്രസ് നേതാക്കൾ മാത്രമാണ്. കരുണാകരന്റേയും രാജീവ് ഗാന്ധിയുടേയുമൊക്കെ അതിലാളനമേറ്റു വളർന്നവർ. നവീകരണം ഒട്ടുമേ സാദ്ധ്യമല്ലത്ത തറവാടുപോലത്തെ ഇരുവർ.
 
മറുപക്ഷത്ത് തീയിൽ മുളച്ചും തീനീരു കുടിച്ചും വളർന്നവർ. കാലത്തിന്റെ സ്പന്ദനം ഹൃദയമിടിപ്പുപോലെ അനുഭവിച്ചറിഞ്ഞവർ.

കളി അറിയാത്തവർ ഗ്രൗണ്ടിലിറങ്ങരുതെന്നല്ല മൈതാനത്തിന്റെ പരിസരങ്ങളിൽപ്പോലും ഉണ്ടാവാത്തതാണ് വൃത്തി. സ്വയം പിന്മാറുക എന്നൊരു നീതിയാണ് ഇരുവരും കേരളത്തിലെ കോൺഗ്രസിനോട് കാണിക്കേണ്ടത്. ഇത് കുറിക്കുമ്പോൾ ചെന്നിത്തല പ്രതിപക്ഷനേതാവിന്റെ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചു എന്ന ഫ്ലാഷ് ന്യൂസ് വരുന്നുണ്ട്. പാർട്ടി നിർബ്ബന്ധിച്ചതുകൊണ്ട് ഏറ്റെടുക്കുന്നു എന്നൊരു പ്രസ്താവന നടത്തി തകിടം മറിയാൻ ഏറെ നേരം ആവശ്യമുണ്ടാവില്ല.  ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിൽപ്പരം സന്തോഷം ബി ജെ പി ക്യാമ്പിൽ മറ്റൊന്നുണ്ടാവുമെന്നു തോന്നുന്നില്ല.  മടിശ്ശീലയിൽ ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്തവരാണ് അവർ.  പ്രഹരം അതുകൊണ്ടുതന്നെ ഇനി ചെറുതാവില്ല.
 
ബി ജെ പി  യെ  പൂജ്യത്തിലെത്തിച്ചു നിർത്തുന്നതിൽ മുരളീധരനും പത്മജയും ഷാഫീ പറമ്പിലും നിർമ്മിച്ച തടുക്കാരം ചെറുതല്ല.

കോൺഗ്രസ് ചീയുന്നിടത്ത് നൂറുവിത്തുകളാൽ പൊട്ടിമുളച്ച് വനമാവുക സംഘപരിവാരങ്ങളാവും. കേരളത്തിന് ഇടതുപക്ഷവും വലതുപക്ഷവും അനിവാര്യമാണ്. പുണ്യാഹം തളിച്ച് ശുദ്ധീകരിക്കേണ്ട അഴുക്കല്ല കോൺഗ്രസ്സിനകത്ത്. കടയോടെ പിഴുതെറിഞ്ഞ് കത്തിച്ചുകളയേണ്ട ചിലതുണ്ട്.
 
അത് കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. രാഷ്ട്രീയത്തിൽ അവനവന്റെ പരിഷ്കരിച്ച പതിപ്പിറക്കാൻ പ്രാപ്തിയുള്ളവരല്ല ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും.

കൊടുങ്കാറ്റുകൊണ്ട് പാർട്ടിയെ ശുദ്ധമാക്കാൻ പ്രാപ്തിയുള്ള ചിലരെങ്കിലും കോൺഗ്രസിനകത്ത്  ഇപ്പോളുമുണ്ട്. ജനാധിപത്യത്തിന് മികച്ച ഇരുപക്ഷങ്ങൾ വേണ്ടതുണ്ടെന്നതിനാൽ അവരിലാണ് ഇനിയത്തെ വെളിച്ചവും പ്രതീക്ഷയും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക