Image

മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ഏബ്രഹാം തോമസ് Published on 06 May, 2021
മാറ്റം വന്ന വൈറസിന് മറുമരുന്നുമായി ബെയ്ലര്‍

ന്യൂയോര്‍ക്ക് : മാറ്റം വന്ന കൊറോണ വൈറസിനെ നേരിടാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ ചികിത്സയുടെ ക്ലിനിക്കല്‍ ട്രയലുകള്‍ നോര്‍ത്ത് ടെക്‌സസില്‍ ആരംഭിക്കുകയാണ്. എല്ലി ലില്ലിയുടെയും വാന്‍കൂവര്‍ ആസ്ഥാനമായ അബ് സെല്ലറ ബയോളജിക്‌സിന്റെയും ചികിത്സാവിധി, ഒരു മോണോ ക്ലോണല്‍ ആന്റിബോഡി ഇതുവരെ അറിയപ്പെടുന്ന എല്ലാ വേരിയന്റുകളെയും നിര്‍വീര്യമാക്കും എന്നാണ് ലാബുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. ആദ്യം യുകെയിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും കലിഫോര്‍ണിയയിലും ന്യൂയോര്‍ക്കിലും കണ്ടെത്തിയ വേരിയന്റുകളെ ഈ ചികിത്സക്ക് ഫലപ്രദമായി നേരിടാന്‍ കഴിയുമെന്ന് അബ് സെല്ലറ വക്താക്കള്‍ അവകാശപ്പെട്ടു.

ഈ പ്രതിരോധം വൈറസിനോട് പറ്റിചേര്‍ന്ന് എല്ലാ വേരിയന്റിനെയും നിഷ്‌ക്രിയമാക്കുമെന്ന് അബ് സെല്ലറയുടെ സിഇഒ കാള്‍ ഹാന്‍സന്‍ പറഞ്ഞു. ഈ മരുന്നിന് ഇന്ത്യയില്‍ വ്യാപിക്കുന്ന മഹാമാരിയെയും നേരിടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഹാന്‍സന്‍ കൂട്ടിചേര്‍ത്തു. അബ് സെല്ലറ എന്ന ടെക്‌നോളജി കമ്പനി പല വിധ രോഗങ്ങള്‍ക്കും ഉള്ള ആന്റി ബോഡീസ് കണ്ടെത്തി വരികയാണ്. കമ്പനിയുടെ പുതിയ മരുന്ന് എല്‍ വൈകോ വി 1404 രോഗികള്‍ക്ക് ഒരു ചെറിയ ഡോസ് നല്‍കാന്‍ തക്കവണ്ണം പര്യാപ്തമാണ്. ഇതിനര്‍ഥം ഡോക്ടര്‍മാര്‍ ഒരു നീണ്ട ഐവി ഇന്‍ഫ്യൂഷന്‍ നല്‍കുന്നതിനു പകരം ഒരു ഷോട്ട് നല്‍കിയാല്‍ മതിയാകും എന്നാണ്. ഫലത്തില്‍ മരുന്നിന്റെ സാര്‍വലൗകിക ലഭ്യതയും സ്വീകാര്യതയും കൂടുതല്‍ അനുഭവപ്പെടും. പുതിയ ട്രയല്‍ നോര്‍ത്ത് ടെക്‌സസിലെ ബെയ്ലര്‍ മെഡിക്കല്‍ സെന്ററിലാണ് നടക്കുക. പുതിയ ആന്റിബോഡിയുടെ കാര്യക്ഷമത എത്രമാത്രമാണെന്നു കണ്ടെത്തുകയാണ് ട്രയലുകളുടെ പ്രധാന ഉദ്ദേശ്യം. 

ഇപ്പോള്‍ നോണ്‍ഹോസ്പിറ്റലൈസഡ് ഹൈറിസ്‌ക് രോഗികള്‍ ( 65 വയസിനു മുകളിലുള്ളവരും) ക്കാണ് മോണോ ക്ലോണല്‍ ആന്റിബോഡീസ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകളില്‍ ഈ മരുന്ന് നല്‍കി ഏതാനും ദിവസത്തിനകം ഹോസ്പിറ്റലൈസേഷന്‍ 70% കുറവാണെന്നും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു എന്നും കണ്ടെത്തിയതായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ജയിംസ് കീട്രല്‍ പറഞ്ഞു.

ആശങ്ക ഉണര്‍ത്തുന്ന വേരിയന്റസ് ആന്റിബോഡി മരുന്നിന്റെ പ്രഭാവം കുറയ്ക്കുന്നതില്‍ വിജയിക്കുന്നു. ആന്റിബോഡീസ് പ്രവര്‍ത്തിക്കുന്നത് കൊറോണവൈറസിന്റെ പ്രോട്ടീന്‍ കുന്തമുനകളില്‍ പറ്റിചേര്‍ന്നിരുന്നാണ്. എന്നാല്‍ ഭൂരിഭാഗം പ്രോട്ടീന്‍ കുന്തമുനകളും രൂപാന്തരം പ്രാപിച്ച് ആന്റിബോഡീസിനെ ഒപ്പം ചേര്‍ക്കാനാവാത്ത അവസ്ഥയിലായിരിക്കും.

മാര്‍ച്ച് 2021ല്‍ എഫ്ഡിഎ എല്ലി ലില്ലിയുടെ ഇപ്പോഴത്തെ രണ്ട് ആന്റി ബോഡി കോമ്പിനേഷന്‍ സൗത്ത് ആഫ്രിക്കയില്‍ നിന്നോ ബ്രിസീലില്‍ നിന്നോ ഉള്ള വേരിയന്റ്‌സിനെ നേരിടാന്‍ കഴിവുള്ളവ അല്ലെന്ന് മുന്നറിയിപ്പ് നല്‍കി. എല്ലി ലില്ലിയുടെ പാര്‍ട്‌നര്‍ അബ് സെല്ലറ കോവിഡ് 19 ഭേദമായ രോഗികളുടെ രക്ത സാമ്പിളുകള്‍ ജനുവരിയില്‍ പരിശോധിക്കുവാന്‍ ആരംഭിച്ചതായി അറിയിച്ചു. പുതിയതായി എത്തുന്ന വേരിയന്റിന് മറുമരുന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 
ആന്റിബോഡി സയന്റിസ്റ്റുകള്‍ വൈറസിന്റെ സ്‌പൈക്കുകളില്‍ കണ്ടെത്തിയ പ്രോട്ടീനുകള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. യുകെ വേരിയന്റാണ് ഇപ്പോള്‍ ആശങ്ക ഉണര്‍ത്തുന്നത്. ഇവ മുഴുവന്‍ ടെക്‌സസിലാണ് കണ്ടെത്തിയിരിക്കുന്നത്. ഡാലസ്/ഫോര്‍ട്വര്‍ത്ത് പ്രദേശത്ത് ബ്രസീലിയന്‍ വിഐ വേരിയന്റും കണ്ടെത്തിയിട്ടുണ്ട്. ഈ വേരിയന്റുകള്‍ ഒറിജിനല്‍ വൈറസിനേക്കാള്‍ വേഗത്തില്‍ രോഗം പകര്‍ത്തും. ചില വേരിയന്റുകള്‍ക്ക് മനുഷ്യന്റെ പ്രതിരോധ ശേഷി തകര്‍ക്കുവാനും കഴിയും.

ഇതുവരെ വാക്‌സീന്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് മോണോക്ലോണല്‍ ആന്റിബോഡിസാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നു. ബെയ്ലറിലെ ട്രയല്‍ 18 വയസിനും 64 വയസിനും ഇടയില്‍ പ്രായമുള്ള കഴിഞ്ഞ 3 ദിവസത്തിനുളളില്‍ രോഗം തിരിച്ചറിഞ്ഞ, ഹോസ്പിറ്റലൈസ് ചെയ്തിട്ടില്ലാത്തവര്‍ ആന്റീബോഡീസിന് അര്‍ഹരാണ്. തുടര്‍ന്ന് എഫ്ഡിഎയുടെ അടുത്ത ട്രയലിനും യോഗ്യതയുണ്ട്. ഇത് അടുത്തയാഴ്ച ഡാലസ് ബെയ്ലറില്‍ ആരംഭിച്ചേക്കും. ഒരു സിംഗിള്‍ ആന്റിബോഡിയും എല്‍വൈകോ വി1404 ഉള്‍പ്പെടുന്ന മൂന്ന് പരിശോധനകളും താരതമ്യം ചെയ്യുകയാണ് അടുത്ത പരിശോധനാരീതി.

70% അമേരിക്കകാര്‍ക്കെങ്കിലും ഒരു ഡോസ് വാക്‌സീന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ഇത് അമേരിക്കല്‍ സ്വാതന്ത്യദിനമായ ജൂലൈ നാലിനു മുന്‍പ് കൈവരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഒരു വാക് ഇന്‍ ബേസിസില്‍ വാക്‌സിന്‍ നല്‍കാന്‍ തയ്യാറാവണമെന്ന് ഫാര്‍മസികളോട് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക