ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 4,01,078 കടന്ന്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ മരണങ്ങള് 4187 ലുമധികമായി കുതിക്കുമ്പോള്‍ ആശങ്കകള്‍ ഭയത്തിലേക്കു വഴി മാറുന്നു.
ഇന്ത്യയില്‍ ഏറ്റവും രൂക്ഷമായ 30 കോവിടുകേന്ദ്രങ്ങള് പറഞ്ഞിരിക്കുന്നതില്‍, 10 അപായ ഡിസ്ട്രിക്ടുകള്‍ നമ്മുടെ കൊച്ചു കേരളത്തിലാണെന്നു അറിയുമ്പോള്‍, മലയാളി മനസ്സുകള്‍ പിടയുന്നുണ്ടാവാം. ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൊച്ചിയില്‍ 56.27 % ആയിരിക്കുമ്പോള്‍ കോട്ടയത്തു 27.4% ആയി കുതിക്കുന്നത് ആശങ്കയേറുന്നു. ജനിതകമാറ്റം വന്ന കോവിഡ് മഹാമാരി, ആരോഗ്യമുള്ള യുവാക്കളില്‍പോലും അതിതീവ്രമായ പടരുന്ന ഇന്നത്തെ സാഹചര്യം ഭയാനകമാണ്, അതീവ ഗുരുതരമാണ്.
കേരളത്തിലെ കോവിടു സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ് എന്ന് കേന്ദ്ര ആരോഗ്യസംഘം റിപ്പോര്‍ട്ട് ചെയ്തതിനോടനുബന്ധിച്ചു, കേരളം മേയ് 16 വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ആയിരിക്കുന്നു. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നു. സ്വകാര്യവാഹനങ്ങള്‍ അനാവശ്യമായി വഴിയില്‍ കണ്ടാല്‍ പോലീസ് പിടിച്ചെടുക്കുന്ന നടപടികള്‍ വരെ കര്‍ശനമാക്കിയിരിക്കുന്നു. രോഗികള്‍ക്ക് മരുന്നെത്തിക്കാന്‍ പോലീസ് സേവന സന്നദ്ധത കാണിക്കുന്നു. ആകാശത്തിലൂടെ ഡ്രോണ്‍ പറത്തി നിയമലംഘകരെ ഉടനടി കോടതിയില്‍ എത്തിക്കുന്നു. കേരളത്തില്‍ ഇത്രയും തീവ്രമായതിനാല്‍ അടുത്ത തമിഴ്നാടും കര്‍ണാടകയും അതിര്‍ത്തികള്‍ അടച്ചു അവരും രണ്ടാഴ്ചകളിലേക്കു ലോക്കഡൗണ്‍ മുന്നോട്ട് വന്നിരിക്കുന്നു.
ലോകത്തില്‍ ആകമാനം 32 ലക്ഷം കോവിടുമരണങ്ങള് ഇതിനോടകം രേഖപ്പെടുത്തുമ്പോള്‍, കോവിടിന്റെ അതിരൂക്ഷമായ രണ്ടാം തരംഗം ആഞ്ഞടിക്കുമെന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും, ഇന്ത്യയില്‍ പൊതുവേ കാര്യമായ തയാറെടുപ്പുകള്‍ നടത്തിയില്ലെന്നു വ്യക്തം. അമേരിക്കപോലെയുള്ള വന്‍ സമ്പന്ന രാജ്യങ്ങള്‍ കോവിടു വാക്സിനുകള്‍ക്കു ബില്യണുകള്‍ മുടക്കുകയും, ലഭ്യമാകുന്ന വാക്സിനുകളുടെ 96% വും റിസേര്‍വ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍, ദരിദ്ര രാജ്യങ്ങളുടെ കോവിടു ചികിത്സകള്‍ പരിമിതമാണ്. കൂട്ടത്തില്‍ ഇന്ത്യയിലെ ചികിത്സാകേന്ദ്രങ്ങളുടെ കുറവും, ഏറ്റവും അത്യാവശ്യമായ ഓക്സിജന്‍ ടാങ്കുകളുടെയും ഫ്ലോ മീറ്ററുകളുടെയും ദൗര്‍ലഭ്യവും, വിതരണത്തിലെ തടസ്സങ്ങളും മൂലം പലയിടത്തും കോവിടു രോഗികള്‍ വഴികളിലും, വാഹനങ്ങളിലും, ആശുപത്രി വരാന്തകളിലും പിടഞ്ഞു മരിച്ചു വീഴുന്ന ദയനീയരംഗങ്ങള്‍, ലോകത്താകമാനം ടീവീയിലൂടെ നടുക്കം ഉളവാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍നിന്നും വരുന്നവരെ തങ്ങളുടെ രാജ്യങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കയില്ലെന്നു നിരോധിക്കുന്നത് അവരുടെ രാജ്യത്തുള്ളവരുടെ സുരക്ഷയെ കരുതിയാണെന്നു ഓര്‍ക്കണം.
കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. അമേരിക്ക, റഷ്യ, ചൈനാ, സൗദി, ബ്രിട്ടന് തുടങ്ങിയ പല രാഷ്ട്രങ്ങളും വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകളും മാസ്കുകളുമായി അവരുടെ വിമാനങ്ങള്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. ഭയപ്പെടാതെ വീടിനുള്ളില്‍ ഇരുന്നു കൊണ്ട് അതിജീവനത്തിനായി ശ്രമിക്കാം, കൂടെയുള്ളവരെയും കരുതി സംരക്ഷിക്കുക.
ഇതോടൊപ്പം ഇതുപോലെ ഒരു മഹാമാരി 'സ്പാനിഷ് ഫ്ലൂ' ലോകത്തെ 103 വര്‍ഷങ്ങള്‍ക്കു മുന്‍പേ നടുക്കിയിരുന്നെന്നും, അതില്‍ അന്ന് ഉപയോഗിച്ചിരുന്ന മാധ്യമങ്ങളും ഉപകരണങ്ങളും അറിയിപ്പുകളും, ഇന്നത്തേതിനോട് എത്രമാത്രം തുല്യമായിരുന്നെന്നും താഴെ കാണുന്ന 1918 ലേതെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഭയപ്പെടേണ്ട, നാം ഇതില്‍നിന്നും മുക്തമാകും, സാനിട്ടയ്സറും മാസ്കും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും തുടര്‍ന്നുകൊണ്ടുതന്നെ, ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട്. 'ബ്രെയ്ക്ക് ദി ചെയിന്‍' എന്ന പോലെ, അതിജീവിക്കാം ഈ മഹാമാരിയെ നമുക്ക് ഒരുമിച്ചുതന്നെ!