Image

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

Published on 12 May, 2021
മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തിരക്കഥാ രംഗത്തെ മഹാരഥന്‍മാരായ ടി.ദാമോദരന്‍ മാഷിനെയും ഡെന്നിസ്‌ ജോസഫിനെയും അനുസ്‌മരിച്ച ലിജീഷ്‌ കുമാര്‍ എഴുതിയ കുറിപ്പ്‌ ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാവുന്നു. മലയാള സിനിമാ മേഖലയില്‍ തിരക്കഥാ രചനയിലൂടെ ഈ രംഗത്ത്‌ ഇവര്‍ നല്‍കിയസംഭാവനകളെ കുറിച്ചായിരുന്നു ലിജീഷിന്റെ പോസ്റ്റ്‌. മലയാള സിനിമയിലെ കിരീടം വയ്‌ക്കാത്ത ഗ്യാങ്ങ്‌സ്‌റ്റേഴ്‌സ്‌ ആണ്‌ ടി.ദാമോദരന്‍ മാസ്റ്ററും ഡെന്നീസ്‌ ജോസഫും എന്ന്‌ ലിജീഷ്‌ പറയുന്നു.

ലിജീഷ്‌ കുമാറിന്റെ കുറിപ്പ്‌ വായിക്കാം.

ആയുധക്കടത്ത്‌,കള്ളക്കടത്ത്‌, ലഹരിമരുന്ന്‌ വ്യാപാരം, കള്ളനോട്ട്‌, ഹവാല...~ഒറ്റവാക്കില്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ എന്നു പറയാം. കുപ്രസിദ്ധരായ രണ്ട്‌ അധോലോക രാജാക്കന്‍മാരുടെ പിടിയിലായിരുന്നു മലയാള സിനിമ തൊണ്ണൂറുകളില്‍. അതിലൊരാള്‍ കോഴിക്കോടായിരുന്നു. പേര്‌ ദാമോദര്‍ ഭായ്‌. രണ്ടാമന്‍ കോട്ടയത്തുകാരന്‍ ഒരു ഡെന്നീസ്‌ ജോസഫ്‌. ദാമോദര്‍ ആന്‍ഡ്‌ ഡെന്നീസ്‌. ഇന്റര്‍പോളിന്റെ ക്രിമിനല്‍ പ്രൊഫൈലില്‍ കേരളത്തെ കൈവെള്ളയില്‍ അമ്മാനമാടിയ ഡി.കമ്പനി. അപകടകാരികളായ കുപ്രസിദ്ധര്‍. കിരീടം വയ്‌ക്കാത്ത ഗ്യാങ്ങ്‌സ്‌റ്റേഴ്‌സ്‌.
മുംബൈ അധോലോകം നിറയെ ഇവരുടെ ചാരന്‍മാരായിരുന്നു. അവിടുത്തെ ആളനക്കങ്ങള്‍ പോലും ഇവിടെ കോഴിക്കോട്ടും കോട്ടയത്തും ഒളിസങ്കേതങ്ങളറിഞ്ഞു. ആരോദ്യമറിയും എന്നത്‌ മാത്രമായിരുന്നു കൗതുകം. കുഞ്ഞാലിക്കായുടെ വണ്ടി തള്ളി നടന്ന ദേവനാരായണന്‍, റസ്‌ളിങ്ങ്‌ റിങ്ങില്‍ വച്ച്‌ മാര്‍ട്ടിനെ മലര്‍ത്തിയടിച്ച്‌ ദാദയായ കഥ ആദ്യമറിഞ്ഞത്‌ ദാമോദര്‍ഭായിയാണ്‌. ആര്യന്‍മാരുടെ അധോലോകത്തെ പിന്നെ നിയന്ത്രിച്ചത്‌ കാര്‍ലോസായിരുന്നു. കാര്‍ലോസിനെ വീഴ്‌ത്താന്‍ കണ്ണന്‍ നായര്‍ എന്ന വര്‍ക്ക്‌ ഷോപ്പ്‌ മെക്കാനിക്കിനെ ബോംബെക്കയച്ചത്‌ ഡെന്നീസാണ്‌. പിന്നീട്‌ തിലക്‌ നഗറില്‍ നിന്നു ബോംബെ നഗരത്തെ നിയന്ത്രിച്ച ഡോണ്‍ രാജന്‍ മഹാദേവ്‌ നായര്‍ എന്ന ബഡാ രാജനായിരുന്നു. ദാമോദര്‍ ഭായ്‌ അവന്‌ ഹരിയണ്ണ എന്നു പേരിട്ടു. ഡെന്നീസിന്റെ കണ്ണന്‍ നായരെ പോലെ ഇന്ദ്രജാലക്കാരനായിരുന്നില്ല ഹരിയണ്ണ. ചക്രവ്യൂഹത്തില്‍ കുടുങ്ങിപ്പോയ അഭിമന്യുവായിരുന്നു. വെടിയേറ്റു വീഴും വരെ അയാള്‍ ബോംബെയെ ഭരിച്ചു.
രാഷ്‌ട്രീയത്തിലും ഇവര്‍ക്കാഴത്തില്‍ വേരുകളുണ്ടായിരുന്നു. ദാമോദര്‍ഭായിയുടെ ശിവന്‍ ചുവന്ന കൊടി പിടിച്ചപ്പോള്‍ ഡെന്നീസിന്റെ മഹേന്ദ്ര വര്‍മ്മ ഖദറിട്ടു. ഭൂമിയിലെ രാജാക്കന്‍മാരില്‍ നിന്ന്‌ മഹേന്ദ്ര വര്‍മ്മ പുറത്തേക്കുള്ള വഴി തേടിയപ്പോള്‍ ആത്മവും ബ്രഹ്മവും ഒന്നാണ്‌ എന്നു പറഞ്ഞ്‌ ഗൗഡപാദരുടെ അദൈ്വതത്തിലേക്ക്‌ മടങ്ങി ശിവന്‍. ``മനസില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.'' എന്ന്‌ ഡെന്നീസ്‌ എഴുതിയത്‌ ദാമോദര്‍ ഭായിയുടെ ശിവനെ കുറിച്ചാണ്‌.
മീഡിയയും ഇവരുടെ കൈയ്യിലായിരുന്നു. വാര്‍ത്തകള്‍ കൊണ്ട്‌ കോളിളക്കമുണ്ടാക്കാന്‍ ദാമോദര്‍ ഭായ്‌ നിയോഗിച്ചത്‌ മാധവന്‍ കുട്ടിയെയാണ്‌. ഡെന്നീസ്‌ ജി.കെയും. അന്ന്‌ ന്യൂഡെല്‍ഹിയായിരുന്നു ഡെന്നീസിന്റെ തട്ടകം. ഇങ്ങ്‌ കേരള പോലീസില്‍ ഇന്‍സ്‌പെക്‌ടര്‍ ബെല്‍റാം ചാര്‍ജ്ജെടുത്തപ്പോള്‍, എഫ്‌.ഐ.ആറില്‍ തന്നെ സേഫാക്കാന്‍ ഡെന്നീസ്‌ മുഹമ്മദ്‌ സര്‍ക്കാര്‍ ഐ.പി.എസിനെ രംഗത്തിറക്കി.
കളികള്‌ക്കൊടുവില്‍ 2012ല്‍ ദാമോദര്‍ ഭായ്‌ മരിച്ചു. വലിയ കളികളൊന്നു കളിക്കാന്‍ പിന്നെ ഡെനന്നീസും ഉണ്ടായില്ല. രാത്രി വൈകി ഡെന്നീസ്‌ മരിച്ച വാര്‍ത്ത അറിഞ്ഞു. കളി മതിയാക്കി ഡെന്നീസ്‌ മടങ്ങുന്നു എന്നൊന്നും ഞാന്‍ എഴുതില്ല. കളിയൊക്കെ ഡെന്നീസ്‌ എന്നേ മതിയാക്കിയതാണ്‌. ഇതൊരു മടക്കം മാത്രമാണ്‌.
മരിക്കും വരെ ദാമോദര്‍ ഭായിയെ കണ്ടിട്ടില്ല. ഡെന്നീസിനെ ഒരിക്കല്‍ കണ്ടിട്ടുണ്ട്‌. അത്‌ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ്‌ ഹോട്ടലില്‍ വച്ചാണ്‌. അന്നു കൂടെ അക്‌ബര്‌ കട്ടക്കിലുമുണ്ട്‌. ഞങ്ങളിരു#്‌നു സംസാരിക്കുമ്പോള്‍ അയാള്‍ കയറി വന്നു. അക്‌ബര്‍ക്ക പരിചയപ്പെടുത്തി. ``വിന്‍സെന്റ്‌ ഗോമസ്‌'' ഞാന്‍ വിച്ചു കൊണ്ടു പറഞ്ഞു. ഡെന്നീസ്‌ സാറെ എനിക്കറിയാം. അവര്‍ പൊട്ടിച്ചിരിച്ചു. അവരുടെ സംസാരം തീരും വരെയും ഞാനന്ന്‌ നോക്കി നിന്നു. ആദ്യമായാണ്‌ ഒരു ഗ്യാങ്ങ്‌സറ്ററെ നേരില്‍ കാണുന്നത്‌. പക്ഷേ കണ്ടാല്‍ ഒരു പാവത്തെ പോലെ. ശരിക്കും യാര്‍ ഇവര്‌?
മണിരത്‌നത്തിന്റെ തമിഴ്‌ പടം അഞ്‌ജലിയില്‍ ഇങ്ങനെയൊരു ചോദ്യമുണ്ട്‌.
``യാര്‍ ഇവര്‌?''
`` അവന്‍ പെരിയ മോസക്കാരന്‍, കില്ലര്‍, ഭയങ്കരമാന ആള്‌''
``അവന്‍ പേരെന്ന''
``ഡെന്നീസ്‌ ജോസഫ്‌''

ഗ്യാങ്ങ്‌സ്‌റ്‌റര്‍മാരുടെ ആരാധകനായിരുന്നു മണിരത്‌നം. ഇരുവരെയും അയാള്‍ വന്നു കണ്ടിട്ടുണ്ട്‌. കേരളത്തില്‍ കാലു കുത്തിയപ്പോള്‍ മണിരത്‌നം ആദ്യം വന്നു കണ്ടത്‌ ദാമോദര്‍ ഭായിയെയാണ്‌. ദാമോദര്‍ ഭായിയും ഇങ്ങനെയായിരിക്കുമോ? കാണാന്‍ സൗമ്യന്‍, കരുനീക്കങ്ങളില്‍ കരുത്തന്‍. ആവും കോഴിക്കോടു കാര്‍ ഭായ്‌ എന്നു വിളിക്കാറില്ല. അവര്‍ക്ക്‌ ദാമോദരന്‍ മാഷാണ്‌.
കൊല്ലും കൊലയും ഹരമാക്കിയകാലത്ത്‌ ഡെന്നീസ്‌ ജോസഫ്‌ എഴുതിയ ഒരു പുസ്‌തകമുണ്ട്‌. ബന്‍ജാര. അതില്‍ ഒരു മഹാമൃത്യു പൗര്‍ണ്ണമിയെ കുറിച്ച്‌ ഇങ്ങനെ പറയുന്നുണ്ട്‌. ``സ്വച്ഛന്ദമൃത്യു ആഗ്രഹിച്ച്‌ ആണ്ടു പിറപ്പിലെ ഒന്നാം പൗര്‍ണ്ണമിക്ക്‌ യാഗവേദിയിലെ ചിതകളില്‍ കയറി അവര്‍ നിരന്നു കിടക്കും. ഞങ്ങളതിനെ മഹാമൃത്യു പൗര്‍ണ്ണമി മഹോത്സവം എന്നു വിളിക്കും. ഭൂമിയില്‍ നിന്ന്‌ അഗ്നി പൊട്ടിമുളച്ച്‌ ചിതയെ വിഴുങ്ങും. ആത്മാക്കള്‍ ദേഹം വിട്ടുണര്‍ന്ന്‌ ചന്ദ്രനിലെത്തും. അവിടെ നിന്ന്‌ അടുത്ത അമാവാസിക്ക്‌. മഹാമുക്തി അമാവാസി മഹോത്സവത്തിന്‌ ആത്മാക്കള്‍ ഇവിടെ വന്നു വാസം തുടങ്ങും. അവര്‍ക്കു പിന്നെ യാത്രയില്ല. -മഹാമുക്തി''.
ഇന്നലെയായിരുന്നു മഹാമുക്തി പൗര്‍ണ്ണമി. യാഗവേദികളിലെ ചിതയിലേക്ക്‌ ലോകം ഒറ്റക്കും കൂട്ടമായും സഞ്ചരിക്കുന്നതിനിടെ ചുമ്മാ ആ ചിതയില്‍ കയറി ഡെന്നിസും അങ്ങു കിടന്നു. ഡെന്നീസ്‌ സര്‍, എന്തു കിടപ്പാണിത്‌. കരയിപ്പിക്കാനായിട്ട്‌. പഴയ ഡോണാണെന്ന വല്ല വിചാരവുമുണ്ടോ? കാത്തിരിക്കണോ? അടുത്ത അമാവാസിക്ക്‌ തിരിച്ചു വരുമോ?





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക