രാക്കാറ്റിൽ മുരളും മുളങ്കാടുകൾ ഞെരിയുന്ന എല്ലുകളുടെ
ഒച്ച പുറത്തേക്ക് തെറിപ്പിക്കും...
ലക്ഷ്യം തെറ്റി പറക്കും വവ്വാലുകൾ
കരിയിലകൾ ആകാശം കാണും
പൊടിപടലങ്ങളുടെ ഹുങ്കാരത്തെ
മഴ സാന്ത്വനിപ്പിക്കും
ഓടയിലേക്ക് ഒഴുകി മറയും
നാമ്പറ്റ തളിർക്കുരുന്നുകൾ ..
കരകവിയും കുളം, വയൽ, കിണർ
പുഴ പാടം കാണാൻ കയറി വരും
കൃഷീവലന്റെ മനം കുളിർക്കും
കലക്കവെള്ളത്തിൽ
ചിലർ മീൻ പിടിക്കും ...
നനഞ്ഞൊട്ടിയ കാക്ക
കുഞ്ഞിനെ ചിറകു വിരിച്ച്
കരിമ്പടം പുതപ്പിക്കും
ഇടി പേടിച്ചോടുമ്പോൾ
കൊള്ളിയാൻ വെളിച്ചം വീശും
വിറകും ഓലയും
ശേഖരിച്ചോന്ന് ഉള്ളുരുക്കും ശീല്ക്കാരം
തേങ്ങോലകൾ പീലി നിവർത്തും...
കൊടുങ്കാറ്റിനെ പേടിച്ചോടിയ
വൈദ്യുതി ബന്ധം ലോകത്തെ ഇരുട്ടിലാറാടിച്ച് വൈകി തിരിച്ചെത്തും
ഒഴിഞ്ഞ തൊഴുത്തിൽ
കുറുനരി കുറുകും...
മനുഷ്യൻ പിന്നെയും അക്ഷമൻ
മഹാമാരിയുടെ പെരുക്കങ്ങൾ
അറിയാൻ ലോകം വെമ്പുമ്പോൾ
ടിവി സ്ക്രീൻ കാർമേഘം പോലെ
ഇരുണ്ടു പോയിരിക്കും...
മഴ പോയാലും മരം പെയ്യും
മദ്ദളം കൊട്ടുന്ന മനസ്സ്
നാളത്തെ നഷ്ടക്കണക്ക്
തിട്ടപ്പെടുത്താനൊരുങ്ങും ...
രാജാവ് പൂർണ്ണ നഗ്നനെന്ന്
ഉളുപ്പില്ലാതെ വിളിച്ചു കൂവും മാദ്ധ്യമപ്പട
ജനമപ്പോൾ കയ്യടിക്കും
രോഷം പ്രകടമാക്കും;
ചിരിക്കും, കൊഞ്ഞനം കുത്തും...
ഒരു മരണക്കളിയിലാണ് ഇപ്പോൾ ജീവിതമെന്ന് ചിരിച്ചുതള്ളി
കാലക്കെടുതികൾ അനുസ്യൂതം തുടരും.