Image

കൊ (കവിത: വേണുനമ്പ്യാർ)

Published on 15 May, 2021
കൊ  (കവിത: വേണുനമ്പ്യാർ)
ഒന്ന്

കറവക്കാരനും  കൊറോണ
ഡബിൾ മാസ്ക് കെട്ടിയ  പശു
രാവിലെ കൃത്യം അഞ്ചരമണിക്ക്
കവലമുക്കിലെ സൊസൈറ്റിയിലെത്തി  
അകിടിൽ നിന്ന് നേരിട്ടളന്നു  നൽകി  
അകലം പാലിച്ച്  പുരയിലേക്ക്   മടങ്ങി

ശേഷം   തൊഴുത്തിൽ കിടന്ന്  അത്  
അയവിറക്കുകയുണ്ടായി
അത്യന്താധുനികമായ ഒരു കടങ്കഥ :

ജംബുഖണ്ഡത്തിൽ
കൊയെ
കുത്തിക്കൊല്ലാൻ  
കൊ  മാത്രം

രണ്ട്

പറക്കും കൂറ പറക്കും തവളയോട് പറഞ്ഞു :
മച്ചുനിയാ സൂക്ഷിക്കണം;  ഈ വീട്ടിൽ  ഒരാൾ പോസിറ്റീവാ.
സംസർഗ്ഗം മൂലം!

മൂന്ന്

നാലാം വാർഡ് കണ്ടൈൻമെൻറ് സോണിലെ
അഞ്ചാം   നമ്പർ വീട്ടിലെ പൂങ്കോഴിച്ചാത്തൻറെ കൂവലിൽ
കേൾക്കാം  വൈകി വന്ന ഒരു വകഭേദം :

ഗൊ ഗൊ  കൊറോണാ  ഗോ

വേദനയുടെ പദാവലികളിൽ നിന്ന്
നിസ്സഹായതയോടെയും     രോഷത്തോടെയും  
ചാത്തൻ  ചികഞ്ഞെടുത്ത  ഒരു ദോഹ  :

ഓണത്തിന് കോടി ശവക്കോടി
വിഷുവിനു കണി ശവക്കണി


നാല്        

കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക്        
പാറി നടന്നു നരരക്തം ഊറ്റുമ്പോഴും
പഞ്ചറായ  ശ്വാസകോശങ്ങൾ കോർത്തു
പൂമാല  കെട്ടിക്കളിക്കുമ്പോഴും
ഒരു കാര്യം സുവ്യക്തമാണ് :
ജൈവികായുധമായ എന്റെ അന്ത്യം
വളരെ അകലെയല്ല

അവതാരകാലം  ഒടുങ്ങും മുമ്പ്  
മനസ്സിൽ ഒരു പൂതി
ഒരന്ത്യാഭിലാഷം  :
ലാബിലെ കുടത്തിൽ നിന്ന്  എന്നെ ഇറക്കി വിട്ട
ആ മരമണ്ടൻ   വൈറോളജിസ്റ്റിന്റെ ശ്വാസകോശം ഉടച്ചു
ഉപ്പും കുരുമുളകും ചേർത്ത്
സൂര്യകാന്തിയെണ്ണയിൽ മൊരിച്ചെടുത്ത്  
സ്വാദറിഞ്ഞു   അശിക്കണം -  
ചൈനീസ് തീറ്റശൈലിയിൽത്തന്നെ !

Join WhatsApp News
മുയ്യം രാജൻ 2021-05-15 02:35:32
നന്നായി. കാലികം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക