Image

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി

Published on 16 May, 2021
പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി
തിരുവനന്തപുരം: ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മഴ വരുന്നതിന് മുന്നോടിയായി ശുചീകരണം, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി മഴക്കാലം നേരിടാനായി കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡിന്റെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. കോവിഡ് പോസിറ്റീവായി ആള്‍ക്കാര്‍ കഴിയുന്ന വിവിധ കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. ഈ സമയത്ത് മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മറ്റ് പനികളും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ എല്ലാ പനിയും കോവിഡ് മൂലമാണെന്ന് കരുതരുത്. ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ ഇവ മരണകാരണമായേക്കാം. കോവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ചവ്യാധികളേയും നേരിടുന്നതതിനാവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് സാമഗ്രികളും സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ വളരെ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്. അതോടൊപ്പം നിരവധി പകര്‍ച്ചവ്യാധികളെ തടയാനും പദ്ധതികളിട്ടിട്ടുണ്ട്. 2018 ജനുവരി മുതല്‍ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ആരംഭിച്ചുകൊണ്ട് പകര്‍ച്ച വ്യാധിക്കെതിരായ പോരാട്ടം നാം ആരംഭിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യമാണ് നമ്മളിപ്പോള്‍ ഉയര്‍ത്തുന്നത്. എല്ലാ വര്‍ഷവും അതതു വര്‍ഷത്തെ ആരോഗ്യ ജാഗ്രത കാമ്പയിന്‍ ചാര്‍ട്ട് ചെയ്ത് കൃത്യമായി സമയബന്ധിതമായി ഓരോ ദിവസവും ചെയ്യേണ്ട നിശ്ചയിച്ച് മുന്നോട്ട് പോയിട്ടുണ്ട്. അതിന് നല്ല ഫലവും ലഭിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനും സാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മേയ് 16 ഡെങ്കിപ്പനി വിരുദ്ധ ദിനം ഡ്രൈ ഡേയായി ആചരിക്കുകയാണ്. ഒരു ദിവസം മാത്രം ്രൈഡ ഡേ ആചരിക്കുന്നതിന് പകരം ഇടയ്ക്കിടെ ്രൈഡ ഡേ ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊതുക് മുട്ടയിട്ട് വളരുന്ന എല്ലാ ഉറവിടങ്ങളെയും നശിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. നാം സാധാരണ ചെയ്യുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷനും തുടരണം. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളും അതു ചെയ്യണം. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ഉണ്ടാകണം. വാര്‍ഡിലെ ജെപിഎച്ച് എന്‍. മാരും ജെഎച്ച്ഐമാരും ആശപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കും. വോളണ്ടിയര്‍മാരും ഉണ്ടാകണം.

പ്ലാന്റേഷന്‍ മേഖലകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉടമകളുടെയും തൊഴിലാളികളുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വെള്ളപ്പൊക്കമുള്ളപ്പോഴും മഴക്കാലത്തും എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുമെന്നതിനാല്‍ വെളളവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് പ്രത്യേകിച്ച് ശുചീകരണം, രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ നല്‍കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്നും തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കുന്നതെന്നും ഉറപ്പാക്കണം. അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും ശുചിത്വം ഉറപ്പാക്കുവാനും പകര്‍ച്ചവ്യാധി നിരീക്ഷണം ഊര്‍ജ്ജിതമാക്കുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക