Image

ഓർമ്മയിലെ നീർമാതളം (ദീപ സോമൻ)

Published on 31 May, 2021
ഓർമ്മയിലെ നീർമാതളം (ദീപ സോമൻ)
എന്റെ പ്രിയ എഴുത്തുകാരി, മലയാള സാഹിത്യലോകത്തിന്റെ ഔന്നത്യങ്ങള്‍  വാണ മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി ഓർമ്മയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു.
പെണ്ണെഴുത്തെന്ന വിവേചനത്തെ കാറ്റില്‍ പറത്തി അനിര്‍വ്വചനീയമായ അനുഭൂതി പ്രദാനം ചെയ്ത് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ കഥാകാരി.
കവയത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുൻ മാനേജിംഗ് എഡിറ്റർ വി.എം നായരുടേയും മകളായി 1932 മാർച്ച് 31ന് പാലക്കാട് പുന്നയൂർകുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. ഐ എം എഫ് ൽ സീനിയർ കൺസൾട്ടൻ്റായിരുന്ന മാധവദാസുമായുള്ള വിവാഹത്തിനു ശേഷമാണവർ സാഹിത്യ ലോകത്ത് സജീവമായതും വിപ്ലവാത്മക ചലനങ്ങൾ സൃഷ്ടിച്ചതും.
 സ്ത്രീപക്ഷ എഴുത്തുകളുടെ അതിപ്രസരമായിരുന്നില്ല അവരുടെ കഥകളിലും കവിതകളിലും നിറഞ്ഞിരുന്നത്. എങ്കിലും സ്ത്രീയുടെ നൈസർഗ്ഗികമായ സ്നേഹവും കരുതലും കരുണയും തൻ്റെ സ്ത്രീ കഥാപാത്രങ്ങളിലൂടെ അവർ അനുവാചകരുടെ ഹൃദയത്തിലേക്ക് കടത്തിവിട്ടു.
 സ്ത്രീകളുടെ വൈകാരിക മാനസിക ലൈംഗിക ചിന്താസരണികളെ സത്യസന്ധമായ തുറന്നെഴുത്തിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് കഥയായും കവിതയായും നട്ടുപിടിപ്പിച്ച ധീരയായ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. അതിന് ഉത്തമ ഉദാഹരണമാണ്  "എൻ്റെ കഥ ".
 ആത്മകഥാംശത്തെ വികാരോജ്ജ്വലമുഹൂർത്തങ്ങളിലൂടെ പേപ്പറിൽ പകർത്തിയ ആ തൂലികയുടെ കരുത്ത് സ്വന്തമാക്കാൻ അക്ഷരാർത്ഥത്തിൽ ഏതൊരു കാവ്യസൃഷ്ടാവും കൊതിച്ചു പോകും. കൂടാതെ മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ കഥയെന്നവകാശപ്പെടാവുന്ന '' സ്ത്രീ" എന്ന രചന മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ വേറിട്ട ഭാവനാസമ്പന്നതയ്ക്കും ആർക്കും മുൻപിൽ നട്ടെല്ലുവളയ്ക്കാത്ത സാഹിത്യ വ്യക്തിത്വത്തിനും തെളിവാണ്. 
   
     കഥകളിലൂടെ  നാലപ്പാട്ടുതറവാടിനെ നേര്‍ക്കാഴ്ചയാക്കിമാറ്റിയ,
 അവിടത്തെ കുഴമ്പും പച്ചക്കര്‍പ്പൂരവും മണക്കുന്ന ഇരുണ്ട മുറികളും, 
മഞ്ഞളും കാച്ചെണ്ണയും വഴുക്കല്‍ തീര്‍ത്ത കുളപ്പടവുകളും,
മണ്‍പാതകളും കാലവര്‍ഷവുമിടവപ്പാതിയും തിമിര്‍ത്തുപെയ്ത് പൊയ്കതീര്‍ത്ത നാലുകെട്ടിന്റെ നടുമുറ്റവും ആസ്വാദകഹൃദയങ്ങള്‍ക്കു സുപരിചിതമായത്  ആ ആവിഷ്ക്കാരഭംഗിയുടെ വിജയമാണ്.

        കഥയുടെ മണിമുറ്റത്ത് മഞ്ഞുകണങ്ങള്‍ തൊങ്ങല്‍ചാര്‍ത്തി പടര്‍ന്ന് പൂത്തുലഞ്ഞ ആ നീര്‍മാതളം മലയാളിക്ക്  ഇപ്പോഴും സന്തോഷം  പകരുന്നു.
ഹൃദയത്തിൽ സ്നേഹനദി കുതിച്ചൊഴുകിയ കഥാകാരി സ്വയം പരിചയപ്പെടുത്തിയത് ഇന്ത്യാക്കാരിയായ, മലബാറുകാരിയായ, തവിട്ടു നിറക്കാരിയായ, മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടു ഭാഷയിൽ എഴുതുകയും ഒരേ ഒരു ഭാഷയിൽ സ്വപ്നം കാണുകയും ചെയ്യുന്നവൾ എന്നാണ്.
   
   കൊൽക്കത്തയിലെ തെരുവോരങ്ങളിലും നാലപ്പാട്ടു തറവാട്ടിലെ തൊടികളിലും മനുഷ്യ മനസ്സുകളുടെ വിവിധ സംത്രാസങ്ങളെ വിചിന്തനം ചെയ്ത് അലഞ്ഞു നടന്ന ആ സ്നേഹദൂതിക തൻ്റെ മനസ്സിൻ്റെ നിമ്നോന്നതങ്ങളിൽ വിരിഞ്ഞ ഭാവനാ പുഷ്പങ്ങളെ മലയാളികൾക്കായി വാരി വിതറി.

  സ്നേഹമെന്ന വികാരത്തെ എത്രത്തോളം തന്റെ എഴുത്തില്‍ അവര്‍ വരച്ചു കാട്ടിയോ അത്രത്തോളം അതിനോടുള്ള അടങ്ങാത്ത വാഞ്ചയുടെ വെളിപ്പെടുത്തലായിരുന്നു മാധവിക്കുട്ടിയില്‍ നിന്നും  കമലാ സുരയ്യയിലേക്കുള്ള മാറ്റം.

            മനസ്സിലുണ്ടാകുന്ന ചിന്തകളുടെ ബഹിര്‍സ്ഫുരണങ്ങളും ഭാവനയും  ഭയലേശമന്യേ തന്റെ തൂലികത്തുമ്പിനാല്‍ ജീവസ്സുറ്റതാക്കിതീര്‍ത്ത, സ്വതന്ത്രചിന്താധാരകളെ കഥാതന്തുക്കളാക്കി മാറ്റിയ  ഈ കഥാകാരി ഇംഗ്ലീഷ്  കവിതാ രംഗത്ത് നല്കിയ സംഭാവനകള്‍ വലിയതാണ്(Kamala Das).     
  കമലാദാസായും മാധവിക്കുട്ടിയും മലയാളികളുടെ സ്വന്തം ആമി ആ ജീവിതത്തെ ഒരു സമസ്യയായി അടയാളപ്പെടുത്തി അപ്രത്യക്ഷയായി. മാനുഷിക മൂല്യങ്ങൾക്ക് പരിപാവനത്വം കൽപ്പിച്ചെഴുതിയ കഥകളും കവിതകളും മനുഷ്യനുള്ള കാലത്തോളം അമൂല്യ നിധികളായി തിളങ്ങും.
 അവരുടെ പ്രധാനപ്പെട്ട മലയാള രചനകൾ എൻ്റെ കഥ, പട്ടിൻ്റെ ഉലച്ചിൽ, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ബാല്യകാല സ്മരണകൾ, ചന്ദന മരങ്ങൾ, നീർമാതളം പൂത്ത കാലം, നഷ്ടപ്പെട്ട നീലാംബരി, നരിച്ചീറുകൾ പറയുമ്പോൾ, നെയ്പ്പായസം തുടങ്ങിയവയാണ്. ഇംഗ്ലീഷിലെ പ്രധാന കൃതികൾ സമ്മർ ഇൻ കൊൽക്കത്ത ആൽഫ സെറ്റ് ഓഫ് ദലിസ്റ്റ് , ഓൾഡ് പ്ലേ ഹൗസ്, കളക്റ്റഡ് പോയംസ് ഒൺലി ദ സോൾ നോസ്, ഹൗ ടു സിങ്ങ് മുതലായവയാണ്. 
 സാഹിത്യ അക്കാദമി അവാർഡ്. ആശാൻ പ്രൈസ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയവ ആ കാവ്യസപര്യയ്ക്ക് അംഗീകാരമായെത്തി. 
 
            ഏറെക്കുറെ മിക്ക എഴുത്തുകാരുടേയും കൃതികള്‍ വായിക്കാന്‍ സമയം കണ്ടെത്താറുള്ള എന്റെ  മനസ്സില്‍ മാധവിക്കുട്ടിയുടെ സ്ഥാനം അല്പം മേലെതന്നെയാണ്.
എഴുപത്തിയഞ്ചാം വയസ്സിൽ പൂനെയിലെ ജഹാംഗീർ ആശുപത്രിയിൽ വച്ച് 2009 മെയ് 31 ന്  പ്രിയ കഥാകാരി ഈ ലോകത്തോടു വിടപറഞ്ഞു. ജന്മദിനമാണിന്ന്. എങ്കിലും മലയാളി മനസ്സുകളിൽ ആ നീർമാതളമിന്നും പൂത്തുലഞ്ഞു നിൽക്കുന്നു.

......................................
ലേഖിക രാജ്ഭവൻ, തിരുവനന്തപുരം ജീവനക്കാരിയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക