Image

നിന്നിൽ നിന്നും ഞാൻ എടുത്തതെന്തോ, അത് അതേ വേഗം വീണ്ടും മുളച്ചു വരട്ടെ (ശ്രീജ രാമൻ)

Published on 04 June, 2021
നിന്നിൽ നിന്നും ഞാൻ എടുത്തതെന്തോ, അത് അതേ വേഗം വീണ്ടും മുളച്ചു വരട്ടെ (ശ്രീജ രാമൻ)

ഓരോ വർഷവും ഓരോ മുദ്രാവാക്യവും തീമുമായി  പരിസ്ഥിതി ദിനം ലോകമെങ്ങും ആഘോഷിക്കും. സ്‌കൂളുകളിലും കോളേജുകളിലും പോസ്റ്റർ ഡിസൈൻ, ഉപന്യാസം, ചിത്രം വര..തുടങ്ങിയ കാര്യങ്ങളിൽ കടുത്ത മത്സരങ്ങൾ നടക്കും. രാഷ്ട്രീയക്കാർ കവല തോറും തൊണ്ട കീറും. NGO കൾ നാട് നീളെ നടന്ന് സ്ഥാനത്തും അസ്ഥാനത്തും കുറെ മരങ്ങൾ നടും. സെലിബ്രിറ്റികൾ കൈ കഴുകി മരിക്കും..
അടുത്ത June 5 ന് മറ്റൊരു തീമുമായി UN വരുന്നത് വരെ എല്ലാവർക്കും വിശ്രമം.
"പരിസ്ഥിതി വ്യവസ്‌ഥ പുനസ്ഥാപിക്കുക" എന്നതാണ് ഈ വർഷത്തെ തീം.( Ecosystem Restoration). അതായത് അല്പം പുറകോട്ട് നടക്കണം എന്ന്.
പുരോഗമനത്തോട് കുറച്ചു നാൾ step back എന്നാണ് അവർ പറയുന്നത്.
പരിസ്ഥിതിവ്യവസ്‌ഥ എന്നാൽ വനം മാത്രമല്ലല്ലോ. (മേൽപറഞ്ഞ ഉപന്യാസ-പോസ്റ്റർ മത്സരങ്ങൾ കാണുമ്പോൾ തോന്നാറുള്ളത്)
കായൽ, പുഴ, കുളം, വയൽ, കടൽ, മരുഭൂമി...തുടങ്ങിയ വൈവിധ്യങ്ങളായ ഇടങ്ങളെല്ലാം ഓരോ പരിസ്ഥിതിവ്യവസ്ഥ തന്നെ. വനം പോലെ നിലനിൽക്കേണ്ടത്.
ഓരോ പരിസ്ഥിതി വ്യവസ്ഥയും ഒരുപാട്  വ്യത്യസ്‌ത തരം ജീവജാലങ്ങളെ ഉൾക്കൊള്ളുന്നു. അതിൽ കുഞ്ഞു പുൽച്ചെടികൾ മുതൽ വടവൃക്ഷങ്ങൾ വരെയും, ചീവീടുകൾ മുതൽ കടുവ വരെയും കാണും. ഇവയുടെ പാരസ്പര്യത്തോടെയുള്ള ജീവിതചര്യകൾ ചേരുന്നതാണല്ലോ ഓരോ ആവാസവ്യവസ്ഥയും.
ഇത്തരം ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക എന്നതായിരുന്നു പരിസ്ഥിതി ദിന ആഘോഷങ്ങൾ തുടങ്ങി വയ്ക്കുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യം.
എന്നാൽ ഇന്ന്, സംരക്ഷിച്ചു നിർത്താൻ മാത്രമുള്ള ആവാസവ്യവസ്ഥകൾ പോലും ഭൂമിയിൽ ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവയെ തിരിച്ചു പിടിക്കാനുള്ള മുദ്രാവാക്യവുമായി ഇത്തവണത്തെ പരിസ്ഥിതി ദിനം വരുന്നത്.
 ആദിമകാലത്ത് ലോകമെമ്പാടുമുള്ള  ജനസമൂഹങ്ങളും അവരവരുടെ ചുറ്റുപാടുകളെ അതിന്റെ തനത് വൈവിധ്യത്തോടെ കാത്ത് സൂക്ഷിച്ചു പോന്നിരുന്നു. പിന്നീട് മനുഷ്യന്റെ ആവശ്യങ്ങൾ വർദ്ധിച്ച് അനാവശ്യങ്ങളും ആക്രാന്തങ്ങളുമായി മാറിയപ്പോൾ പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങി. പുരോഗമന രോഗത്തിന്റെ കൂടെ ആഡംബരം എന്ന അസ്കിത കൂടി ബാധിച്ചപ്പോൾ പ്രകൃതിയുടെ കാര്യം കട്ടപ്പോക ആയി.
 സ്വീഡൻ, നോർവേ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇത് മനസിലാക്കി കുറച്ചു വർഷങ്ങളായി  പുരോഗമനത്തിന് അല്പം  ലീവ് കൊടുത്തിട്ടുണ്ട്. പ്രകൃതി ഒരുക്കുന്ന ആവാസ വ്യവസ്ഥകളെ പരമ്പരാഗതമായി സംരക്ഷിച്ചു പോരുന്നവർക്ക് ധനസഹായം നൽകൽ തുടങ്ങി ഒരുപാട് ക്രിയാത്മകമായ പദ്ധതികൾ അവർ പ്രാവർത്തികമാക്കി വരുന്നു.
(വയൽ, കാവ്, കണ്ടൽകാട്.. തുടങ്ങിയവ സംരക്ഷിക്കുന്നവർക്ക് പ്രത്യേക ധനസഹായം നൽകുന്ന പാക്കേജുകൾ നമ്മുടെ സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല.)
ഇന്ത്യയിലും
പരമ്പരാഗതമായി ആവാസ വ്യവസ്ഥകളെ സംരക്ഷിച്ചു പോന്ന കാലങ്ങൾ ഉണ്ടായിരുന്നു. ബ്രിടീഷുകാരുടെ പുരോഗമനപരമായ നടപടികളുടെ ഭാഗമായാണ് നമുക്കത് നഷ്ടപ്പെടാൻ തുടങ്ങിയത്. പിന്നീട് വന്ന ഇന്ത്യൻ നിയമങ്ങൾ പലതും ബ്രിട്ടീഷ് പ്രേതം കൂടിയത് തന്നെ ആയിരുന്നത് കൊണ്ട് ഇവിടത്തെ പരമ്പരാഗത വിശ്വാസങ്ങളുടെ പേരിൽ നിലനിന്നിരുന്ന ഭൂമികകൾ ഓരോന്നായി നമുക്ക് നഷ്ടപ്പെട്ടു.
ആലും കുളവും അമ്പലത്തോടൊപ്പം പ്രാകൃത ചിഹ്നങ്ങളായി മാറി. കാവ് നശിച്ചാൽ കുളം നശിക്കും എന്ന് പറഞ്ഞവരെ ആന്റിക് പീസുകളാക്കി മ്യൂസിയത്തിൽ വച്ചു. ബാക്കി വന്ന കാവുകളിൽ പരിഹാസത്തിന്റെ കരിന്തിരികളെരിഞ്ഞു.
വിശ്വാസം കൊണ്ടുണ്ടാക്കിയ പെരുമാറ്റ ചട്ടങ്ങളെ  നിയമം കൊണ്ടുണ്ടാവുന്ന ഭയം കൊണ്ടാണ് നമ്മൾ മറി കടന്നത്. "ഹെൽമെറ്റ് വച്ചില്ലെങ്കിൽ പോലീസ് പിടിക്കും ..അല്ലേൽ പിന്നെ പൊലീസിന് പത്തോ നൂറോ കൊടുത്ത് ഒതുക്കണം.."എന്ന രീതിയിൽ കാലങ്ങൾ പോയപ്പോൾ തേക്കും വീട്ടിയും ഉപയോഗിച്ചുള്ള ഫര്ണീച്ചറുകളും, ആനക്കൊമ്പും പുലിനഖവും മാൻ തലയും അലങ്കരിക്കുന്ന സ്വീകരണ മുറികളും നമ്മുടെ സ്റ്റാറ്റസിന്റെ ഭാഗമായി. റബറൈസ്ഡ് റോഡുകളും റീമോഡൽ ചെയ്ത വാഹനങ്ങളും അനിവാര്യമായി.
ഗ്രാമങ്ങളിൽ പോലും അയൽപക്കത്തെ മാവിൻ കൊമ്പുകൾ നമ്മുടെ മുറ്റത്ത് കരിയില വീഴ്ത്തുന്ന ശല്യങ്ങളായി. മരക്കൊമ്പിൽ ചിലയ്ക്കുന്ന കിളികൾ കാരണം ടീവി  ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായി.
സ്വന്തം കുടുംബത്തെ ഒഴികെ മറ്റൊരു ജീവിയെയെയും സ്നേഹിക്കാൻ കഴിയാത്ത വണ്ണം മനുഷ്യൻ ചുരുങ്ങിപ്പോയി.
"ഒരു തുമ്പിച്ചിറകൊന്നുമുറിയും നേരം
ഒരു താളമെവിടേയോ പിഴക്കുന്നുണ്ടാവാം
മരുഭൂമിക്കൊരു തുള്ളി തണുപ്പു പെയ്യാൻ
കടൽനെഞ്ചമെത്രയോ തപിച്ചിട്ടുണ്ടാകാം"
എന്ന കാര്യം അറിയുന്നവരും അറിഞ്ഞാൽ തന്നെ ഓർക്കുന്നവരും ഇല്ലാതെയായി.
സൈലന്റ് വാലിക്ക് വേണ്ടി നിലവിളികൾ ഉയർന്ന മണ്ണിൽ ഗർഭിണിയായ ഒരു സഹ്യപുത്രി പൊള്ളിയടർന്ന വായുമായി ജലസമാധിയിലമർന്നു.
മൈനകൾ ഇല്ലാതെയാവാനും മയിലുകൾ നാട്ടിലിറങ്ങാനും  തുടങ്ങി. അറബിക്കടലിന്റെ നെഞ്ചകം തപിക്കൽ ഒഴിയാതെയായി. വിവിധ പേരുകളുള്ള ചുഴലിക്കാറ്റുകളായി ആ ശാപം നമ്മളെ തേടി കരയ്ക്ക് കയറലും പതിവായി.
വെള്ളപ്പൊക്കമായും പ്രളയമായും ഉരുൾപൊട്ടൽ ആയും മണ്ണ് കടലിനോട് ചേർന്നു. നഷ്ടപ്പെട്ട പശിമയെ വീണ്ടെടുക്കാൻ പച്ചപ്പോ ഇല വീഴ്ചയോ ഇല്ലാതെ ബാക്കി വന്നത് നമ്മുടെ ചവിട്ടടികൾക്ക് കീഴിൽ
വന്ധ്യയായി കിടന്നു.
ഭൂമിയുടെ അവകാശി മനുഷ്യൻ മാത്രമാണെന്ന ധാർഷ്ട്യം അത്രമേൽ രൂക്ഷമായപ്പോഴാണ് കൊറോണ പോലുള്ള കഠിന തടവുകൾ നൽകി പ്രകൃതി അതിന്റെ സംതുലനാവസ്ഥ തിരിച്ചുപിടിക്കുന്നത്. മനുഷ്യൻ അകത്തേക്ക് വലിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ പ്രകൃതി അതിന്റെ സ്വാഭാവികതയിലേക്ക് വരുന്നത് റോഡുവക്കിലെ പച്ചപ്പിൽ പോലും വ്യക്തമാണല്ലോ.
ഇതിൽ കൂടുതൽ ഇനിയെന്ത് മുന്നറിയിപ്പ് തരാൻ..
നോർവേയുടെയും ഓസ്ട്രേലിയയുടെയും സ്വീഡൻറെയുമൊക്കെ മാതൃകയിൽ നമുക്കും നമ്മുടെ പരമ്പരാഗത ചുറ്റുപാടുകളെ തിരിച്ചു പിടിച്ചേ മതിയാവൂ.
അതിലേയ്ക്കാവട്ടെ ഇനിയുള്ള കുറച്ചു പിൻനടത്തങ്ങൾ.
"അല്ലയോ ഭൂമീ..
അവിടുത്തെ കാടുകളും കുന്നുകളും മഞ്ഞണിഞ്ഞ പർവതങ്ങളും ഞങ്ങൾക്ക് മംഗളമരുളട്ടെ..
ഹേ..ഭൂമീ..
നിന്നിൽ നിന്നും ഞാൻ എടുത്തതെന്തോ, അത് അതേ വേഗം വീണ്ടും മുളച്ചു വരട്ടെ"
അഥർവവേദം (ഭൂമീസൂക്തം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക