'അച്ഛാ ദിന്‍ ആയേഗാ' എന്ന വാഗ്ദാനത്തില്‍ ആയിരുന്നു തുടക്കം. ജനം പ്രതീക്ഷയോടെ കാത്തിരുന്നു. പതിനഞ്ചുലക്ഷം രൂപ ഓരോ ഇന്‍ഡ്യന്‍ പൗരന്റെയും അക്കൗണ്ടില്‍ കള്ളപ്പണം പിടിച്ച വകയില്‍ നിക്ഷേപിക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പകരം നാണയനിര്‍വ്വീര്യകരണം നടന്നു. ആര് എന്തുനേടി എന്ന് ചോദിച്ചു. കുറെ കാലം കഴിയുമ്പോള്‍ ഗുണം ലഭിക്കുമെന്ന് പറഞ്ഞു. അപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങ് ഉള്‍പ്പെടെ സംശയത്തോടെ ചോദിച്ചു: കുറെ കാലം കഴിയുമ്പോള്‍ കുറെപ്പേരൊക്കെ ചത്തുപോവുകയില്ലെ? മറുപടി ഉണ്ടായില്ല. പശുസംരക്ഷണത്തിന്റ പേരില്‍ ജനങ്ങളെ ആള്‍ക്കൂട്ടകൊല നടത്തി. ചുരുക്കം ചില പ്രതിഷേധം ഒഴിച്ചാല്‍ ആരും ഒന്നും മിണ്ടിയില്ല. ഇത് സാംസ്‌ക്കാരിക ദേശീയതയുടെ ഭാഗം ആണെന്ന് പറഞ്ഞു. കാശ്മീര് എന്ന സംസ്ഥാനത്തെ ഇന്‍ഡ്യയുടെ ഭൂപടത്തില്‍ നിന്നും ഇല്ലാതാക്കി. കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രവശ്യകളാക്കി മാറ്റി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് കാശ്മീരികള്‍ക്കുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞു. ഇതും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ആണെന്നവര്‍ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പു ചെയ്തുകൊണ്ട് ദല്‍ഹിയിലെ ജനകീയ ഗവണ്‍മെന്റിനെയും മുഖ്യമന്ത്രിയെയും കേന്ദ്രഗവണ്‍മെന്റിന്‌റെ ലഫ്റ്റനന്റ് ഗവര്‍ണ്ണറുടെ കീഴിലാക്കി. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ചില മുറുമുറുപ്പുകള്‍ ഉണ്ടായി. ഇതും രാജ്യത്തിന്റെ ന•-യ്ക്കായിട്ടാണെന്ന് പറഞ്ഞു. പുതുച്ചേരിയില്‍ ഭരണം അട്ടിമറിക്കപ്പെട്ടു. കര്‍ഷകനിയമങ്ങള്‍ കൊണ്ടു വന്നു. അല്ലെങ്കില്‍ അത് കര്‍ഷകരില്‍ അടിച്ചേല്‍പിച്ചു. കര്‍ഷകര്‍ വേണ്ടായെന്നു പറഞ്ഞിട്ടും ഇത് അവരുടെ ന•-യ്ക്കായിട്ടാണെന്ന് പറഞ്ഞു. പുതിയ പാര്‍ലിമെന്റിനും സെന്‍ട്രല്‍ വിസ്തയുടെ സൗന്ദര്യവല്‍ക്കരണത്തിനും ആയി ഇരുപതിനായിരം കോടിരൂപ മാറ്റിവച്ചു. ജനംപ്രതിഷേധിച്ചു. ഇതും അവരുടെ ന•-ക്ക് ആയിട്ടെന്ന് പറഞ്ഞു. വാക്‌സീന്‍ ലഭിക്കാതെ കൊറോണ പിടിച്ചു മരിച്ചവരുടെ ശവംഗംഗയില്‍ ഒഴുകി നടന്നപ്പോള്‍ ഇത് വിധിയാണെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. ഇപ്പോഴിതാ ലക്ഷദ്വീപില്‍ വികസനമെന്നു പറഞ്ഞ് കാവിവല്‍ക്കരണവും ടൂറിസമെന്നപേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കച്ചവടവും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഫാസിസ്റ്റ് ഭീകരതയും അവിടത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പരിഷ്‌കരണമെന്നപേരില്‍ ജനാധിപത്യവിധ്വംസനവും നടക്കുന്നു.
സമാധആനത്തിന്റെയും സ്വസ്ഥജീവിതത്തിന്റെയും ഇടമായ ലക്ഷദ്വീപ് ഇന്ന് പൊട്ടിത്തെറിയുടെ വക്കില്‍ ആണ്. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ ജനപരിസ്ഥിതി വിരുദ്ധമാണെന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. ദ്വീപിലെ ബി.ജെ.പി.ക്കാരും ഗത്യന്തരമില്ലാതെ ഇതുതന്നെ പറയുന്നു. ജനങ്ങള്‍ ഒന്നടങ്കം പുതിയ പരിഷ്‌ക്കരണങ്ങളെ പിന്‍വലിക്കുവാന്‍ ആവശ്യപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കുവാന്‍ ആവശ്യപ്പെടുന്നു. ദ്വീപാകെ പ്രക്ഷുബ്ദം ആണ്.
ആരാണ് ഈ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുള്‍ പട്ടേല്‍? എന്താണ് അദ്ദേഹത്തിന്റെ പരിഷ്‌ക്കരണങ്ങള്‍? പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും സംസ്ഥാനമായ ഗുജറാത്തിലെ ഒരു മുതിര്‍ന്ന ബി.ജെ.പി. നേതാവ് ആണ്. അദ്ദേഹത്തിന്റെ പിതാവ് രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഒരു പ്രധാനിയും മോദിയുടെ ഗുരുതുല്യനും ആണ്. അങ്ങനെയാണ് അമിത്ഷാ സൊഹ്രാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച് ജയിലില്‍ പോയപ്പോള്‍ മോദിയുടെ മന്ത്രിസഭയില്‍ ആഭ്യന്തര ഉപമന്ത്രി ആയി നിയുക്തനായത്. പിന്നീട് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പദവികള്‍ ഒന്നും ഇല്ലാതെ ആയി. അങ്ങനെയാണ് അദ്ദേഹം ദാമന്‍,ദ്യൂ പ്രവശ്യകളുടെ ഭരണാധിപന്‍ ആകുന്നത്. പിന്നീട് 2020 ഡിസംബറില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തസ്തികയില്‍ ഒഴിവു വന്നപ്പോള്‍ അഡീഷ്ണല്‍ ആയി നിയമിക്കപ്പെട്ടു. പട്ടേല്‍ വളരെ ചുരുക്കം ദിനങ്ങളെ ലക്ഷദ്വീപില്‍ വസിച്ചിട്ടുള്ളൂ. മിക്കവാറും അദ്ദേഹം പ്രധാന ഓഫീസില്‍ തന്നെ ആണ്. സാധാരണയായി ബ്യൂറോക്രാട്ടുകളെ ആണ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുക. പട്ടേലാകട്ടെ കറ തീര്‍ന്ന ബി.ജെ.പി. പ്രവര്‍ത്തകനും ആണ്.
പട്ടേലിന്റെ ലക്ഷദ്വീപ് പരിഷ്‌ക്കരണങ്ങള്‍ പ്രകാരം ദ്വീപില്‍ ഗോഹത്യ പാടില്ല. ലക്ഷദ്വീപിലെ ജനസംഖ്യയില്‍ 96.6 ശതമാനവും മുസ്ലീങ്ങള്‍ ആണ്. അവരുടെ സാധാരണ ഭക്ഷണത്തില്‍പ്പെടുന്നതാണ് ബീഫ്. അടുത്തതത് ഭൂപരിഷ്‌ക്കരണം. ഇത് ദ്വീപ് നിവാസികള്‍ക്ക് അവരുടെ ഭൂമിയിലുള്ള പരമാധികാരം ഇല്ലാതാക്കും. ഗുണ്ടാനിയമം ആണ് മറ്റൊന്ന്. ഇത് പ്രതിഷേധക്കാരെ നേരിടുവാനും ജയിലില്‍ അടക്കുവാനും ഉള്ള ഫാസിസ്റ്റ് നിയമം ആണ്. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡസ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്‍ഡ്യയില്‍ ഏറ്റവും കുറഞ്ഞ കുറ്റനിരക്കുള്ള ഒരു പ്രദേശമാണ് ലക്ഷദ്വീപ്. അടുത്തത് രണ്ടു കുട്ടികളില്‍ കൂടുതലുള്ള വ്യക്തികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്ക് മത്സരിക്കുവാനുള്ള നിരോധനം ആണ്. ഇത് ഇന്‍ഡ്യയില്‍ വേറെങ്ങും ഇല്ലാത്തതും തികച്ചും വിവേചനപരവും ആയി ദ്വീപുകാര്‍ കാണുന്നു. അടുത്തത് ഇതിലും വിചിത്രം ആണ്. ദ്വീപുകാരുടെ മുഖ്യഭക്ഷമായ ബീഫ് നിരോധിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ മദ്യവില്പന അനുവദിച്ചു. മദ്യം മുസ്ലീങ്ങള്‍ക്ക് ഹരാം ആണെന്നിരിക്കെ ആണ് ഈ പുതിയ പരിഷ്‌ക്കാരം. ഡയറി ഫാമുകള്‍ നിറുത്തലാക്കിയതാണ് മറ്റൊന്ന്. അനധികൃത നിര്‍മ്മാണ നിരോധനം എന്നപേരില്‍ തീരദേശനിയമം കൊണ്ടുവരികയും മത്സ്യത്തൊഴിലാളികളുടെ കെട്ടിടങ്ങള്‍ അടിച്ചുതകര്‍ത്തു നൂറുകണക്കിന് ഉടമ്പടിതൊഴിലാളികളുടെ ജോലി ഇല്ലാതാക്കി. ഇവരെയെല്ലാം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കി. അഡ്മിനിസ്‌ട്രേറ്റര്‍ കോവിഡ് രോഗികള്‍ക്കുള്ള ക്വാറന്റീന്‍ ഇല്ലാതാക്കി. ഇതിന്റെ ഫലമായി കോവിഡ് 2021 ജനുവരിവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ലക്ഷദ്വീപില്‍ കോവിഡ് പടര്‍ന്നു പിടിച്ചു. ഇതുവരെ 7,111 കേസുകളാണ് ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 26 പേര് മരിക്കുകയും ചെയ്തു. ഇതും അഡ്മിനിസ്‌ട്രേറ്ററുടെ പിഴവായി ദ്വീപുകാര്‍ കാണുന്നു. ഇത് മനഃപൂര്‍വ്വമുള്ള ഒരു ചതിയായി ചിത്രീകരിക്കുന്നവരും ഉണ്ട്. കൊറോണ കത്തിപടരുമ്പോള്‍ എയര്‍ ആംബുലന്‌സ് നിഷേധിക്കുക, വേണ്ടത്ര ചികിത്സസൗകര്യം ലഭ്യമാക്കാതിരിക്കുക എന്നീ പരാതികളും പരക്കെ ഉണ്ട്. ഏതായാലും ലക്ഷദ്വീപ് ഇന്ന് ഒരു ഫാസിസ്റ്റ് തടങ്കല്‍ പാളയം പോലെ ആണ്. പുറമെ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സന്ദര്‍ശനവും നിരോധിച്ചിരിക്കുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപിലും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കേരള നിയമസഭ ഏകകണ്‌ഠേനയാണ് ഇതിനെതിരെ ഒരു പ്രമേയം പാസാക്കിയത്. അഡ്മിനിസ്‌ട്രേറ്ററെ ഉടന്‍ തിരിച്ചു വിളിക്കുക, ലക്ഷദ്വീപിലെ ജനങ്ങളെയും അവരുടെ ജീവിതമാര്‍ഗ്ഗത്തെയും പരിസ്ഥിതിയെയും പാരമ്പര്യത്തെയും സംരക്ഷിക്കുക. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പിലാക്കി അതിനെ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് ടൂറിസമെന്നപേരില്‍ വില്‍ക്കുവാനാണ് ഭരണാധികാരികളുടെ ലക്ഷ്യം എന്ന് ഈ പ്രമേയം ആരോപിച്ചു. തെങ്ങിന്റെ കടയ്ക്കല്‍ കാവിനിറം അടിയ്ക്കുന്നതില്‍ നിന്നും ദ്വീപിന്റെ ഈ കാവിവല്‍ക്കരണം തുടങ്ങിയെന്ന് പ്രമേയം പറയുന്നു. ഗ്രാമപഞ്ചായത്തുകളെ ദുര്‍ബ്ബലമാക്കി അധികാരം അഡ്മിനിസ്‌ട്രേറ്ററുടെ കയ്യില്‍ കേന്ദ്രീകരിക്കുവാനുള്ള നീക്കത്തെയും കേരള പ്രമേയം അപലപിച്ചു. സംഘപരിവാറിന്‌റെ അജണ്ട അനുസരിച്ച് ലക്ഷദ്വീപിനെ മാറ്റിമറിക്കുവാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ലക്ഷ്യം എന്നും ആരോപിക്കപ്പെടുന്നു. ദ്വീപിലെ ജനങ്ങളുടെ മതത്തെയും പരമ്പരാഗതമായ ജീവിതക്രമത്തെയും ആചാരാനുഷ്ഠാനങ്ങളെയും ജനാധിപത്യജീവിതരീതികളെയും പരിസ്ഥിതിയെയും കാത്തു സൂക്ഷിക്കേണ്ടതായിട്ടുണ്ട്. ഇവയെ ടൂറിസ്റ്റ് കാട്ടലുകള്‍ക്ക് വില്‍ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതായും പ്രമേയം വ്യക്തമാക്കുന്നു.
പ്രതിപക്ഷകക്ഷികള്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച നിവേദനത്തിന് ഇതുവരെയും മറുപടിയോ നടപടിയോ ഉണ്ടായിട്ടെല്ലന്നതും ശ്രദ്ധേയം ആണ്. പ്രതിഷേധവും ആയി അമിത്ഷായെ കണ്ട ലക്ഷദ്വീപ് എം.പി. മൊഹമ്മദ് ഫൈസല്‍ പ്രതിഷേധവുമായി മുമ്പോട്ട് പോകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ ഈ കരട് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയില്ലെന്ന പതിവ് പ്രതികരണം ആണ് ഫൈസലിന് ഷായില്‍ നിന്നും ലഭിച്ചത്. ഇത് കേന്ദ്രവും അഡ്മിനിസ്‌ട്രേറ്ററും തമ്മിലുള്ള ഒരു ഒത്തുകളിയുടെ ഭാഗം ആയിരിക്കാം. കരട് പരിഷ്‌ക്കാരങ്ങള്‍ ഒരു പരീക്ഷണ ബലൂണ്‍ ആയിരിക്കാം. ഒരു മുന്നറിയിപ്പോ താക്കീതോ ആയിരിക്കാം. കാശ്മീരും പുതുച്ചേരിയും ലക്ഷദ്വീപും എല്ലാം കേന്ദ്രഗവണ്‍മെന്റിന്റെയും ബി.ജെ.പി.യുടെയും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും സംഘപരിവാറിന്റെ മൊത്തവും ഉള്ള പൊതു അജണ്ടയുടെ ഭാഗം ആണ്. കാശ്മീരും ലക്ഷദ്വീപും ഇന്‍ഡ്യയില്‍ രണ്ട് മുസ്ലീം ഭൂരിപക്ഷ പ്രവശ്യകളാണ് എന്ന കാര്യവും ശ്രദ്ധിക്കുക.
അമിത്ഷായെപോലെ തന്നെ ലക്ഷദ്വീപ് കളക്ടറും അഡ്മിനിസ്‌ട്രേറ്റററുടെ ഈ പുതിയ പരിഷ്‌കാരങ്ങളെ ന്യായീകരിക്കുകയാണ് വികസനത്തിന്റെ പേരില്‍. മാലദ്വീപുകളെപോലെ ലക്ഷദ്വീപിനും ടൂറിസവികസനത്തിന് സാദ്ധ്യത ഉണ്ടെന്നും അത് സാധിക്കണമെന്നും ആണ് ചെറുപ്പക്കാരനായ കളക്ടര്‍ എസ്. അസ്‌ക്കര്‍ അലിയുടെ അഭിപ്രായം. പക്ഷേ, മാലദ്വീപ് മോഡലിനെ പരിസ്ഥിതി സ്‌നേഹികളും ലക്ഷദീപിന്റെ സംസ്‌കാര പൈതൃകം അറിയാവുന്നവരും അംഗീകരിക്കുന്നില്ല. ഇത് ലക്ഷദ്വീപിനെ നശിപ്പിക്കുമെന്ന് ഇവര്‍ കാര്യകാരണസഹിതം വിവരിക്കുന്നു. ഇതില്‍ ഒരാള്‍ ആണ് റോഹന്‍ ആര്‍തര്‍ എന്ന മറൈന്‍ ബയോളജിസ്റ്റ്. അദ്ദേഹം പറയുന്നത് ലക്ഷദ്വീപ് ആകൃതിയിലും പ്രകൃതിയിലും മാലദ്വീപുകളില്‍ നിന്നും വ്യത്യസ്തം ആണെന്നാണ്. അന്താരാഷ്ട്രീയ വിനോദ സഞ്ചാര വ്യവസായത്തിലൂടെ നേടാവുന്ന കോടിക്കണക്കിന് ഡോളറുമായി ഒരു ജനതയുടെ, ഒരു ദ്വീപ് സമൂഹത്തിന്റെ ആത്മാവിനെ തുലനം ചെയ്യരുത്. സെക്‌സ് ടൂറിസവും ഈ വക സര്‍ക്യൂട്ടില്‍ വളരെ പ്രചാരവും വന്‍ ധനാസമ്പാദന മാര്‍ഗ്ഗവും ആണ്.
ഗോമാംസനിരോധനത്തെക്കുറിച്ച് കളക്ടര്‍ പറയുന്നത് ട്വീപിന്റെ സമ്പത്തായ മത്സ്യത്തിന്റെ വ്യാപകമായ ഉപയോഗത്തിനാണ് ഇത് എന്നാണ്. പക്ഷേ, ദ്വീപ് വാസികള്‍ ഇത് അംഗീകരിക്കുന്നില്ല എന്ന വാസ്തവം മനസിലാക്കേണ്ടതല്ലെ? സ്‌ക്കൂളുകളില്‍ നിന്നും ഭക്ഷണക്രമത്തില്‍ ബീഫ് മാറ്റിയതിനെതിരെ പ്രതിഷേധം ഉണ്ടെന്ന കാര്യവും പരിഗണിക്കേണ്ടതാണ്. രണ്ട് കൂട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള അവകാശം നിഷേധത്തിനു കാരമായി കളക്ടര്‍ ചൂണ്ടികാണിക്കുന്നത് രണ്ട് പോയിന്റുകളാണ്. ഒന്ന് ഇത് മുന്‍കാല പ്രാബല്യത്തില്‍ അല്ല നടപ്പിലാക്കുവാന്‍ പോകുന്നത്. രണ്ട്, ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതില്‍ രസകരമായ ഒരു കാര്യം പ്രത്യുത്പാദന നിരക്ക് ദേശീയശരാശരിയില്‍ നിന്നും കുറവുള്ള ഒരു സ്ഥലം ആണ് ലക്ഷദ്വീപ് എന്നുള്ളതാണ്. നാഷ്ണല്‍ ഹെല്‍ത്ത് ആന്റ് ഫാലിമി സര്‍വ്വെ-(2019-20) പ്രകാരം ലക്ഷദ്വീപിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 1.4 ആണ്. ഇത് ദേശീയ തലത്തില്‍ 2.2 ആണ്. എങ്കില്‍ എന്തിനാണ് ചെറിയകുടുംബം സന്തുഷ്ടകുടുംബം എന്ന സീപനം ലക്ഷദ്വീപില്‍? ഇത് സംഘപരിവാറിന്റെ ഒരു പൊതു മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗം അല്ലെ? ഇതുപോലെ വളരെയേറെ ബാലിശങ്ങളായ അബദ്ധങ്ങള്‍, ഈ പരിഷ്‌ക്കാരങ്ങളില്‍ ഉണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന(1987-90) വജാഹത്ത് ഹബീബുള്ള ഈ പരിഷ്‌ക്കാരങ്ങളെ അക്കമിട്ട് എതിര്‍ക്കുകയാണ്. ഉദാഹരണമായി ഗോഹത്യനിരോധനം. ഹബീബുള്ള പറയുന്നത് ലക്ഷദ്വീപില്‍ ഗവണ്‍മെന്റ് ഡയറി ഫാമുകള്‍ ഒഴിച്ച് മറ്റെങ്ങും പശുക്കള്‍ ഇല്ലെന്നാണ്! ഇതിന് കളക്ടര്‍ പറയുന്നത് ഗോഹത്യ നിരോധനം മറ്റ് പല സംസ്ഥാനങ്ങളിലും നിലവിലുണ്ടെന്നാണ്!! വികാസത്തിന്റെ ഭാഗമായി റോഡ് നിര്‍മ്മാണത്തെകുറിച്ച് പറയുമ്പോള്‍ ഹബീബുള്ള ചൂണ്ടികാണിക്കുന്നത് ലക്ഷദ്വീപില്‍ പരമാവധി റോഡിന്റെ നീളം 11 കിലോമീറ്റര്‍ മാത്രം ആണെന്നാണ്. കാരണം ഇത് ഒരു ചെറുദ്വീപ് ആണ്. അഡ്മിനിസ്‌ട്രേറ്ററുടെ മറ്റൊരു പരിഷ്‌ക്കരണം ലക്ഷദ്വീപിന്റെ മുഖഛായ വികൃതമാക്കുമാറ് മാറ്റുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇത് വ്യാപകമായ ഖനന വ്യവസായത്തിനുള്ള അനുമതി ആണ്. പ്രസ്തുത നിര്‍ദ്ദേശം നടപ്പിലായാല്‍ ലക്ഷദ്വീപ് ഒരു സിമന്റ് നിര്‍മ്മാണ താവളമായി രൂപാന്തരപ്പെടുമെന്ന് ഹബീബുള്ള താക്കീത് നല്‍കുന്നു. മൂന്നുവര്‍ഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഒമേഷ് സെയ്ഗല്‍ ഈ പരിഷ്‌ക്കാരങ്ങള്‍ ദ്വീപിന്റെ സംസ്‌ക്കാരവുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് വാദിക്കുന്നു. ഉദാഹരണമായി ഭൂമി ഏറ്റെടുക്കല്‍. ദ്വീപുകള്‍ 'അബാദി' പ്രദേശം ആണ്. ഇവിടെ ഭൂമി ഏറ്റെടുക്കല്‍ സാദ്ധ്യമല്ല. ഈ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നാണ് സെയ്ഗലിന്റെ അഭിപ്രായം.
ലക്ഷദ്വീപ് പരിഷ്‌ക്കാരങ്ങള്‍ ബി.ജെ.പി.യുടെ ഒരു മുന്‍മന്ത്രിയായ പട്ടേല്‍ സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗം ആയി കണ്ടാല്‍ മതി. പഞ്ചാരമണലും നീലക്കടലും കുഞ്ഞോളങ്ങള്‍ ഇളക്കുന്ന കാല്‍നിരകളും തുന്നിച്ചേര്‍ത്ത അറബിക്കടലിലെ സ്വപ്‌ന സദൃശമായ 38 ്ദ്വീപുകള്‍ ചേര്‍ന്ന ഈ പവിഴമാലയും ഇതിലെ നിസഹായരായ, നിവാസികളും സംരക്ഷിക്കപ്പെടണം അതിന് പട്ടേല്‍ എന്ന ഏകാധിപതിയായ, സംഘപരിവാറിന്റെ ഏജന്റായ ഭരണാധിപനെ തിരിച്ചു വിളിക്കണം. ഇദ്ദേഹത്തെപോലുള്ള അഡ്മിനിസ്‌ട്രേറ്റര്‍മാരെ തിരിച്ചു വിളിക്കുക മാത്രമല്ല മേലില്‍ ഇതുപോലുള്ളവര്‍ക്ക് ഭരണഘടന സ്ഥാനങ്ങള്‍ വിലക്കണം. പട്ടേലിന് പകരക്കാരനായി ഈ.ശ്രീധരന്റേ പേര് പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും 'മെട്രോമാന്‍' ഇതിനു മുമ്പേ പറഞ്ഞിട്ടുളളതാണ് ഗവര്‍ണ്ണര്‍ പോലുള്ള ഭരണഘടന സ്ഥാനങ്ങള്‍ അദ്ദേഹം ഏറ്റെടുക്കുകയില്ല എന്ന്. അതോ മെട്രോമാന്‍ വീണ്ടും അവഹേളിതനാകുവാന്‍ നിന്നുകൊടുക്കുമോ? കേരളവും ലക്ഷദ്വീപും തമ്മിലുള്ള പുക്കിള്‍കൊടിബന്ധം വച്ചു നോക്കുമ്പോള്‍ ഒരു മലയാളി സ്ഥാനത്തിന് തികച്ചും അനുയോജ്യനാണ്. പക്ഷേ, ബി.ജെ.പി.ക്കാരനായ ശ്രീധരന് ലക്ഷദ്വീപ് നിവാസികളുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. ആരായാലും എന്തായാലും ലക്ഷദ്വീപിനെ ഇപ്പോഴത്തെ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റേണ്ടിയിരിക്കുന്നു.