ഗതകാലസുന്ദരസ്വപ്നവൃന്ദാവനിയിൽ
മുരളീനിനാദത്തിലലിയുന്ന ഹൃദയത്തിൻ
സുഖദമൊരു സ്വരമഞ്ജരിയായ് നിറയുന്ന
അനിതരലയശ്രുതിമധുരമറിയുന്നു ഞാൻ.
ഒരു ജന്മമൊരു വർണ്ണപുഷ്പമായ്
നിന്നരികിൽ സ്വപ്നസുഗന്ധം ചൊരിഞ്ഞു വിടർന്നതും,
ഋതുവർണ്ണജാലം മായാസുമങ്ങളായ് വിടരുന്നൊരിന്ദ്രജാലമൊരുക്കിയതും,
മഴവില്ലും മലരായി സ്നേഹപ്രപഞ്ചത്തി-
ന്നർച്ചനയ്ക്കായന്നു കാത്തു നിന്നതും,
നിർവൃതിയിൽ പുളകം ചാർത്തി പ്രകൃതി
വർണ്ണങ്ങളാലഭിഷേകം നടത്തിയതു-
മൊരു കനവിലിന്നുമറിഞ്ഞിടുന്നു!
ഇന്ദ്രിയാതീതമൊരു ദിവ്യാനുഭൂതിയിൽ
നിറവാർന്നു നിൻ മനം എന്നെപ്പൊതിയുന്ന-
തറിയുന്ന ജീവനിലുതിരുന്നൊരമൃതകണം
നിനക്കായ് നിറച്ചെന്നും മനം കാത്തിടുന്നു.
എത്ര പകർന്നാലും തീരാതെ
വേണ്മേഘമിഥുനങ്ങൾ
സ്നേഹദീപം തെളിച്ചലങ്കരിക്കുന്നുവോ?
നീ മറഞ്ഞെന്നാലും നിൻ സ്നേഹവർണ്ണ-
പ്രകാശമെന്നും മനം തേടുന്നു വാനിൽ
എന്നും വിരിയുന്ന വർണ്ണപ്രപഞ്ചം!