Image

ചര്‍ച്ചയില്‍ ഇത് പോലുളള സംഭവങ്ങള്‍ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്,അതങ്ങ് മറക്കാം, പൊറുക്കാം: കെ. സുധാകരന്‍

Published on 11 June, 2021
ചര്‍ച്ചയില്‍ ഇത് പോലുളള സംഭവങ്ങള്‍ സാധാരണമാണ്; നികേഷിനെ വേട്ടയാടരുത്,അതങ്ങ് മറക്കാം, പൊറുക്കാം: കെ. സുധാകരന്‍
റിപ്പോര്‍ട്ടര്‍ ടി.വിയുടെ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദപരാമര്‍ശത്തില്‍ പ്രതികരണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. നികേഷിനെതിരെ പ്രതികാരബുദ്ധിയോടെ നീങ്ങുന്നത് ശരിയല്ലെന്ന് സുധാകരന്‍ പറഞ്ഞു

ജാത്യാലുള്ളത് തൂത്താല്‍ പോകുമോ, താങ്കളുടെ നാവില്‍ വരുന്നത് പറയാതിരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ എന്നായിരുന്നു ചര്‍ച്ചയ്ക്കിടെ നികേഷിന്റെ പരാമര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

പ്രിയമുള്ളവരെ,

റിപ്പോര്‍ട്ടര്‍ ചാനലുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ ശ്രീ. നികേഷും ഞാനും തമ്മില്‍ ഉണ്ടായ വാഗ്വാദം നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചര്‍ച്ചയില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല.

കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്. ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞതോടുകൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാഞ്ചയോടു കൂടി  നോക്കി കാണേണ്ടതില്ല. പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത്. ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല.

ആ സംഭവം മനസ്സില്‍ വെച്ച്‌ ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അത് ആവര്‍ത്തിക്കരുത്. അതില്‍ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ അനുസരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതല്‍ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്ബോള്‍ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉള്‍കൊള്ളാനും നമുക്ക് സാധിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക