Image

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

Published on 19 June, 2021
ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു




ദമ്മാം: പറക്കും സിഖ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാന അത്‌ലറ്റ് മിൽഖാ സിങ്ങിന്റെയും, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും ഗാനരചയിതാവുമായ എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
 
ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ് മില്‍ഖ സിങ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ്, 1956 മെല്‍ബണ്‍ ഒളിമ്പിക്സിലും, 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ സെക്കന്റുകളുടെ വ്യത്യാസത്തിൽ വെങ്കലമെഡൽ നഷ്ടമായി നാലാം സ്ഥാനത്ത് എത്തിയ അദ്ദേഹത്തെ  രാജ്യം പദ്‌മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്. രാജ്യത്തിൻറെ അഭിമാനം രാജ്യാന്തരവേദികളിൽ ഉയർത്തിയ അദ്ദേഹത്തിന് ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിൽ എന്നും ഉന്നതസ്ഥാനം ഉണ്ടായിരിക്കുമെന്ന്  നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ട്  മലയാളചലച്ചിത്ര രംഗത്തെത്തിയ രമേശൻ നായർ, ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 500 ലധികം മികച്ച ഗാനങ്ങളും, മനോഹരമായ ഒട്ടേറെ കാവ്യസൃഷ്ടികളും നടത്തിയ കവിയാണ്. തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗുരുപൗര്‍ണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവ രമേശന്‍ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനും, സിനിമയ്ക്കും നൽകിയ സർഗ്ഗസംഭാവനകളിലൂടെ അദ്ദേഹത്തിന്റെ സ്മരണ എന്നും നിലനിൽക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


 
ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക