കൊല്ലം : തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ പൊലീസിനു മൊഴി നല്‍കി. ഇതിന്റെ പേരില്‍ പലതവണ തര്‍ക്കമുണ്ടായെന്നും വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ല എന്നാണ് ഇയാള്‍ പറയുന്നത്. ഞായറാഴ്ച രാത്രി വഴക്കുണ്ടായി.
വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോള്‍ നേരം പുലരട്ടെയെന്നു താന്‍ പറഞ്ഞതായാണ് കിരണ്‍ മൊഴി കൊടുത്തത്. തുടര്‍ന്നാണ് വിസ്മയയുടെ മരണമെന്നും കിരണ്‍ മൊഴി നല്‍കി. എന്നാല്‍ കിരണിന്റെ മാതാപിതാക്കളുടെ മൊഴി ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാത്രി എട്ടു മണിക്ക് രണ്ടു പേരും ചെടിക്ക് വെള്ളമൊഴിക്കുന്നതും കണ്ടു എന്നും . അടി നടന്നുവെന്നത് ഇവരും കണ്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അന്ന് അര്‍ദ്ധ രാത്രി രണ്ടു മണിയോടെ വലിയ ശബ്ദം കേട്ടു.
ചെന്നു നോക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്ന് പറഞ്ഞു കരയുന്ന മരുമകളെ കണ്ടു. ഇതു കണ്ട് താഴത്തെ മുറിയില്‍ ചെന്നു കിടക്കാന്‍ മരുമകളെ ഉപദേശിച്ച് അവര്‍ മടങ്ങി. പിന്നീട് വീണ്ടും ബഹളം. വന്നപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന മരുമകളെ പിടിച്ച് കരയുന്ന മകനേയും ആണ് കണ്ടത് എന്നാണ് ഇവരുടെ മൊഴി.
ഈ ഫോണില്‍ നിന്നാണ് തന്നെ ഭര്‍ത്താവ് അടിച്ചു പതം വരുത്തിയ ഫോട്ടോയും മറ്റ് സന്ദേശങ്ങളും വിസ്മയ കൂട്ടുകാരികള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തത്. അത് കണ്ടുപിടിക്കപ്പെട്ടപ്പോളാവാം കിരണ്‍ വിസ്മയ യെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.