Image

വിസ്മയയുടെ മരണം: കിരണ്‍കുമാറിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

Published on 22 June, 2021
വിസ്മയയുടെ മരണം: കിരണ്‍കുമാറിനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വച്ച്‌ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.

കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് ഇയാള്‍.

ഗതാഗത മന്ത്രി ആന്റണി രാജുവാണ് പ്രതിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

സംഭവം പുറത്തായപ്പോള്‍ തന്നെ മന്ത്രി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്നാണ് കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

അന്വേഷണ വിധേയമായി ആറ് മാസത്തേക്കാണ് കിരണ്‍ കുമാറിന്റെ സസ്പെന്‍ഷന്‍. കേസിലെ കണ്ടെത്തല്‍ അനുസരിച്ച്‌ കിരണ്‍ കുമാറിനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.

കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. സ്ത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികള്‍ ഇനിയും തുടങ്ങുമെന്നും ഡിജിപി അറിയിച്ചു.

സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കും. ഐജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക