ന്യൂയോർക്ക് നാലു തവണ തുടർച്ചയായി മേയർ സ്ഥാനം നിലനിർത്തിയ ബൈറോൺ ബ്രൗണിനെ പരാജയപ്പെടുത്തി, ബഫല്ലോയിലെ മേയർ സ്ഥാനത്തിനുള്ള ന്യൂയോർക്ക് ഡെമോക്രാറ്റിക് പ്രൈമറിയിൽ സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി ഇന്ത്യ വാൾടൺ മിന്നുന്ന വിജയം സ്വന്തമാക്കി.മുൻ സ്റ്റേറ്റ് സെനറ്ററായിരുന്ന ബ്രൗൺ, 2005 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ബഫല്ലോയുടെ മേയറായി തുടരുകയായിരുന്നു.
2021 ജൂൺ 22 ചൊവ്വാഴ്ച ബഫല്ലോ നഗരത്തിന് ചരിത്ര നിമിഷമാണ് സമ്മാനിച്ചത്. 1832 മുതൽ ഇവിടെ മേയർ സ്ഥാനത്തേക്ക് 62 തവണയും വിജയം രുചിച്ചറിഞ്ഞത് പുരുഷന്മാരായിരുന്നു. വാൾട്ടന്റെ വിജയം ആദ്യമായൊരു വനിതയുടെ വിജയമായി ചരിത്രത്തിൽ അടയാളപ്പെടുത്തും.
ന്യൂയോർക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബഫല്ലോയെ നയിക്കുന്ന ആദ്യ വനിതയും ആദ്യത്തെ സോഷ്യലിസ്റ്റുമായിരിക്കും ഇന്ത്യ വാൾട്ടൺ.
ബഫല്ലോ ലാൻഡ് ട്രസ്റ്റിന് നേതൃത്വം നൽകിയ നഴ്‌സും കമ്മ്യൂണിറ്റി ഓർഗനൈസറുമായ വാൾട്ടൺ 1,507 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബ്രൗണിനെതിരെ വിജയം നേടിയത്.
260,000 ആളുകൾ താമസിക്കുന്ന ഡെമോക്രാറ്റിക് നഗരമായ ബഫല്ലോയിൽ റിപ്പബ്ലിക്കന്മാർ സ്ഥാനാർത്ഥിയെ നിർത്താതാണ് , വാൾടണ് മേയറാകാനുള്ള വഴി തുറന്നുകൊടുത്തത്.
1960 ൽ മിൽവാക്കിയിൽ മാത്രമേ സോഷ്യലിസ്റ്റ് മേയറുണ്ടായിട്ടുള്ളു. വാൾട്ടൺ തിരഞ്ഞെടുക്കപ്പെട്ടാൽ, സോഷ്യലിസ്റ്റ് മേയറുള്ള ഏറ്റവും വലിയ അമേരിക്കൻ നഗരമായി ബഫല്ലോ മാറും.
ജനങ്ങളെ കേന്ദ്രീകരിച്ചുള്ള സർക്കാരിനെയാണ് ജനങ്ങൾക്ക് ആവശ്യമെന്നാണ് ഈ വിജയത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും , അവരെ സേവിക്കാൻ താൻ തയ്യാറാണെന്നും വാൾട്ടൺ പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് സംഘടനയായ അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെയും ന്യൂയോർക്കിലെ ഇടതുപക്ഷ ചായ്‌വുള്ള മൂന്നാം കക്ഷിയായ വർക്കിംഗ് ഫാമിലി പാർട്ടിയുടെയും പിന്തുണ വാൾട്ടനുണ്ടായിരുന്നു.