ചടയമംഗലത്ത് പൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വനിതാ കമ്മിഷന് റിപ്പോര്‍ട്ട് കൈമാറി. പെണ്‍കുട്ടിക്കെതിരെ ചുമത്തിയ വകുപ്പുകളില്‍ വിശദീകരണം നല്‍കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്.
പെണ്‍കുട്ടിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചടയമംഗലത്തെ ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ വൃദ്ധനുമായി പൊലീസ് തര്‍ക്കിക്കുന്നത് കണ്ടാണ് ഇടക്കുപാറ സ്വദേശിനിയായ പെണ്‍കുട്ടി വിഷയത്തില്‍ ഇടപെട്ടത്. പൊലീസിന്റെ നടപടി ചോദ്യം ചെയ്ത പതിനെട്ട്കാരിക്കെതിരെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കേരളാ പൊലീസ് വിവാദത്തിലായ സംഭവം നടക്കുന്നത്. ചടയമംഗലത്തെ തിരക്കുള്ള സമയത്ത് ബാങ്കിൽ ഇടപാടിനെത്തിയ മുതിർന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് ചടയമംഗലം എസ്ഐ ശരൺലാലിന്റെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നൽകിയത്.
തുടർന്ന് നോട്ടീസ് നൽകിയ വ്യക്തിയും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ സമയം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ പെൺകുട്ടി വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്കും പൊലീസ് നോട്ടീസ് നൽകി. ഇതോടെ വാക്കുതർക്കം പൊലീസുകാരും പെൺകുട്ടിയും തമ്മിലായി.
സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നൽകുന്നതെങ്കിൽ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് പെൺകുട്ടി ചോദിച്ചു. നോട്ടീസ് കൈപറ്റാനും പെൺകുട്ടി തയ്യാറായില്ല. ഇതോടെയാണ് പെൺകുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് കടന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ഗൗരി കടയ്ക്കൽ ഹയർസെക്കൻററി സ്കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്.
കൂലിപ്പണിക്കാരനാണ് ഗൗരിയുടെ പിതാവ് അനിൽകുമാർ. അമ്മ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അനുജൻ പത്താം ക്ലാസിൽ പഠിക്കുന്നു.