പ്രതിസന്ധികളെ അതിജീവിച്ച് വെല്ലുവിളികളെ ധൈര്യപൂർവ്വം സ്വീകരിച്ച്, ജൂലൈ 31ന് ഒരു ഏകദിന കൺവെൻഷനായി ഫൊക്കാന ഒരുങ്ങുന്നു. ന്യൂയോർക്കിൽ ലഗ്വാഡിയ എയർപോർട്ടിനു സമീപമുള്ള ഹോട്ടലാണ് കൺവെൻഷൻ വേദി.
കൺവൻഷനുമായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് കൺവൻഷൻ ചെയർമാൻ വിനോദ് കെയാർകെ അറിയിക്കുന്നു. സമ്മേളന വേദിക്ക് ദിവംഗതനായ മാർ ക്രിസോസ്റ്റം തിരുമേനിയുടെ നാമമാണ് കൊടുത്തിരിക്കുന്നത്. രാവിലെ 8 ന് തുടങ്ങുന്ന ചടങ്ങുകൾ വൈകിട്ട് 11 വരെ നീണ്ടുനിൽക്കും.
മാർ ക്രിസോസ്റ്റം തിരുമേനിയുടെ അനുസ്മരണം,, വിവിധ സെമിനാറുകൾ, സാംസ്കാരിക- കലാപരിപാടികൾ തുടങ്ങി ബൃഹത്തായ കലാപരിപാടിയാണ് കൺവെൻഷന് വേണ്ടി ഒരുക്കിയിട്ടുള്ളതെന്ന് ചെയർമാൻ വിനോദ് കെയാർകെയും വൈസ് ചെയർമാൻ ഡോ. സുജാ ജോസും വിശദീകരിച്ചു.
ഫൊക്കാനയുടെ ചരിത്ര ഏടുകളിൽ, ഓർമയിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ നിരവധി കൺവൻഷനുകൾ നോർത്ത് അമേരിക്കൻ മലയാളി സമൂഹം കണ്ടിട്ടുള്ളതാണ്. കേരളത്തിൽനിന്നും സാഹിത്യ - സാംസ്കാരിക നായകർ പങ്കെടുത്ത അത്തരം കൺവൻഷനുകൾ, ഈ കോവിഡ് കാലഘട്ടത്തിൽ ഒരു സ്വപ്നം മാത്രം.
അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള മലയാളി കുടിയേറ്റം ഈ കാലയളവിൽ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. സെൽഫോണും ഇൻറർനെറ്റുമെല്ലാം ആശയവിനിമയരംഗത്ത് പ്രവാസജീവിതത്തെ മാറ്റിമറിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സൂം കൂട്ടായ്മകളിലേക്കൊതുങ്ങി.
കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരു മുഖാമുഖ ഒത്തുചേരൽ വളരെ ശ്രമകരമാണ്. ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നിബന്ധനകൾ പാലിക്കുവാൻ ഈ ഒത്തുചേരൽ ആവശ്യമായിവന്നു. സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് ഒരുക്കങ്ങൾ തയ്യാറാക്കിയത്.
പ്രഭാതഭക്ഷണം മുതൽ അത്താഴവിരുന്ന് വരെ ഒരുക്കിയിട്ടുണ്ട്. പ്രതിനിധികളുടെ പ്രവേശനം രാവിലെ 8 മണിക്ക് തുടങ്ങും. അംഗ സംഘടനകൾ നിർദ്ദേശിച്ചവരും ക്ഷണിക്കപ്പെട്ടവരുമാണ് കൺവൻഷൻ പങ്കാളികൾ. തിരിച്ചറിയൽ കാർഡും മറ്റ് ഔപചാരികതകളും നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക്: വിനോദ് കെയാർകെ - 516-633-5208, ഡോ. സുജാ ജോസ്-973-632-1172, രാജൻ പടവത്തിൽ-954-701-3200.