കോതമംഗലത്ത്ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിനിയായ മാനസയെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് സൂചന.
ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖില്‍ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊലപാതകത്തിന് ഉപയോഗിച്ചത്. ബീഹാറില്‍ തോക്ക് ലഭിക്കുമെന്ന് രഖില്‍ അറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണെന്നും അന്വേഷണസംഘം അറിയിച്ചു.
മാനസയെ വെടിവച്ച രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. മാനസയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി.
അതേസമയം, കൊലപാതകത്തിന്റെ മുന്‍ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചിരുന്നെന്ന് രഖിലിന്റെ അടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാനസ അവഗണിച്ചതോടെയാണ് രഖിലിന് പക തോന്നിയതെന്നും രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നെന്നും സുഹൃത്ത് ആദിത്യന്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി രഖിലിന്റെ അയല്‍വാസിയും മുന്‍ പഞ്ചായത്ത് മെമ്ബറുമായ സുരേന്ദ്രനും രംഗത്തെത്തി. ദീര്‍ഘകാലമായി രഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടില്‍ നിന്നു വളര്‍ന്ന രഖിലിനെ നാട്ടുകാര്‍ക്ക് പരിചയമുണ്ടായിരുന്നില്ലന്നു സുരേന്ദ്രന്‍ പറഞ്ഞു.
"രഖിലിന്റെ കുടുംബം 23 വര്‍ഷത്തോളമായി എന്റെ അയല്‍വാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രഖിലിന്റെ മാതാപിതാക്കളുടെ വീടായ കണ്ണൂര്‍ പള്ളിയാമലയിലെ വീട്ടിലാണ് യുവാവ് മിക്കവാറും താമസിച്ചിരുന്നത്. അടുത്ത കാലത്താണ് പഴയ ചെറിയ വീട് പുതുക്കി പണിതത് അക്കാലത്ത് യുവാവിന്റെ അച്ഛന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് അമ്മയും സഹോദരനും വന്ന് താമസിക്കുകയായിരുന്നു. ഇതിനുശേഷം വളരെ അപൂര്‍വ്വമായിട്ടാണ് രഖില്‍ മാതാക്കളുടെ കൂടെ താമസിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ രാഖിലിനെ നാട്ടുകാര്‍ക്കൊന്നും അറിയില്ല. മേലൂര്‍ പ്രദേശത്തെ മറ്റ് ചെറുപ്പക്കാരുമായി രഖിലിന് സൗഹൃദമുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ പഠിച്ചതും വളര്‍ന്നതും അവിടെയായിരുന്നതിനാല്‍ തന്നെ പള്ളിയാമലയിലാണ് രഖിലിന് സുഹൃത്തുക്കളും ബന്ധങ്ങളുമുള്ളത്. രഖിലിന്റെ ഇളയ സഹോദരന്‍ മറ്റുള്ളവരുമായി ഇടപെടുന്ന സ്വഭാവമായിരുന്നെങ്കിലും രഖിലിന്റേത് ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു. കാഴ്ചയ്ക്കും പെരുമാറ്റത്തിലും വളരെ സൗമ്യനാണെങ്കിലും യുവാവിന്റെ രീതികളെക്കുറിച്ച് നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു."
"ഇതിനിടെ രഖില്‍ ഏതോ ഒരു പെണ്‍കുട്ടിയുമായിട്ട് സ്നേഹബന്ധത്തിലായിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നെന്നും വീട്ടുകാരില്‍ നിന്ന് സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തില്‍ എന്തെല്ലാമോ പ്രശ്നമുണ്ടായി പിരിഞ്ഞെന്നായിരുന്നു കേട്ടത്. രഖില്‍ ആ കുട്ടിയോട് പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നതാണ് വസ്തുത. പെണ്‍കുട്ടിയോട് രഖില്‍ പറഞ്ഞത് ഇവിടെ വലിയ ബിസിനസ്സുണ്ടെന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിക്കാന്‍ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായി എക്സിക്യൂട്ടീവ് ലുക്കിലായിരുന്നു രഖില്‍ നടന്നിരുന്നത്. എന്നാല്‍ എന്തായിരുന്നു രഖിലിന്റെ തൊഴിലെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഒരിക്കല്‍ ചോദിച്ചപ്പോള്‍ ബംഗളുരുവില്‍ എംബിഎ പഠിക്കുകയാണെന്നും അത് പൂര്‍ത്തിയാതിന് ശേഷം വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും പറഞ്ഞു. പിന്നീട് അത് ശരിയായില്ലെന്നും നാട്ടില്‍തന്നെ ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്യുകയാണെന്നും പറഞ്ഞു. അപൂര്‍വ്വമായിട്ട് വീട്ടിലേക്ക് വരുമ്ബോള്‍ പോലും ഏതെങ്കിലും കാറിലാണ് വന്നിരുന്നത്. വന്നാല്‍ തന്നെ ഒന്നുരണ്ട് ദിവസം നിന്ന് പോകുന്നതായിരുന്നു രീതി." സുരേന്ദ്രന്‍ പറഞ്ഞു.