തൃശ്ശൂര്‍: പാലക്കാട് - തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം ഉദ്ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ ഉച്ചയോടെ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നു രാത്രി ഏഴരയോടെ തുറന്നത്. ഇതോടെ കോയമ്ബത്തൂര്‍ - കൊച്ചി പാതയിലെ യാത്രസമയം ഏറെ ലാഭിക്കാനാവും.
കേരളത്തിലെ ആദ്യ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ റവന്യു മന്ത്രികെ. രാജന് പ്രത്യേക താല്പര്യമെടുത്ത് നിര്‍മാണം വേഗത്തിലാക്കിയത്. രാത്രിയും പകലും പ്രവൃത്തി നടത്തിയാണ് ആഗസ്റ്റിന് മുമ്ബ് തുരങ്ക നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കുതിരാന്‍ തുരങ്കം ആഗസ്റ്റോടെ തുറക്കുമെന്ന് നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. നിര്‍മാണം കഴിഞ്ഞതായി കരാര്‍ കമ്ബനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് റീജനല്‍ ഓഫിസിന് കൈമാറി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. അടുത്ത ആഴ്ച അനുമതി കിട്ടും എന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്ന് അനുമതി ലഭിക്കുകയായിരുന്നു.
''നമ്മള്‍ ഇന്ന് കേരളത്തിലെ കുതിരാന്‍ തുരങ്കത്തിന്റെ ഒരു വശം തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ റോഡ് തുരങ്കമാണിത്, ഇത് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും ഉള്ള കണക്റ്റിവിറ്റി ഗണ്യമായി മെച്ചപ്പെടുത്തും. 1.6 കിലോമീറ്റര്‍ നീളമുള്ള തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പീച്ചി- വാഴാനി വന്യജീവി സങ്കേതത്തിലൂടെയാണ്,' ഗഡ്കരി കുറിച്ചു.