ടോക്കിയോ ഒളിമ്പിക്സ് അത്ലറ്റിക്സ് ഇനങ്ങളിൽ ജമൈക്കയിലെയും കെനിയയിലെയും നൈജീരിയയിലെയും എത്യോപ്പിയയിലെയും ഗാമ്പിയയിലെയും ഒപ്പം അമേരിക്കയിലെയും ആഫ്രിക്കൻ വംശജർ സ്വർണം വാരിക്കൂട്ടുമ്പോൾ ഈസ്റ്റ് ആഫിക്കയിലെ റിഫ്‌റ്‌വാലിയിൽ നിന്ന് 30,000 വർഷം മുമ്പ് തുടക്കമിട്ട പൈതൃക യാത്രയെക്കുറിച്ച് അഭിമാനം കൊള്ളുന്നു കോട്ടയംകാരനായ ജോയി പോൾ.
അഞ്ചു തലമുറകളായി ബിസിനസ് ചെയ്യുന്ന അതിരമ്പുഴ പണ്ടാരക്കളത്തിൽ ജോയി പോൾ തന്റെ വംശാവലി കണ്ടു പിടിക്കാൻ നാഷണൽ ജോഗ്രഫിക്ക് സൊസൈറ്റിയും ഐബിഎമ്മും കൂടി നടത്തിയ ജനോഗ്രാഫിക് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചു.
ഗവേഷണ പഠനത്തിനുശേഷം ലഭിച്ച മറുപടിയുടെ ചുരുക്കം ഇങ്ങിനെ: "ആഫ്രിക്കയിലെ റിഫ്റ്റ് വാലിയിൽ ആരംഭിച്ചുവെന്നു കരുതപ്പെടുന്ന മനുഷ്യ രാശിയുടെ ഉത്ഭവ-പലായന ചരിത്രത്തിൽ സൗദി, ഇറാൻ, ഇറാക്ക്, ലബനോൻ, ഗൾഫ് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പശ്ചിമേഷ്യ വഴി 30,000 വർഷം മുമ്പ് ഇന്ത്യയിൽ എത്തിയ വംശ പരമ്പരയിൽ പെട്ട ആളാണ് ജോയി പോൾ. നിങ്ങളുടെ അമ്മയാകട്ടെ ആഫ്രിക്കയിൽ നിന്ന് കടൽമാർഗം എത്തിയ വംശത്തിലെ അംഗം."
നാഷണൽ ജോഗ്രഫിക്ക് സൊസൈറ്റിയും ഐബിഎമ്മും വാട്ട് ഫാമിലി ഫൗണ്ടേഷനും ചേർന്ന് നടത്തിയ അഞ്ചു വർഷം നീണ്ട ആഗോള പ്രോജക് റ്റ് ആയിരുന്നു അത്. ഉമിനീരിന്റെ സ്വാബ് എടുത്തയച്ച് ഒപ്പം ഡോളറിൽ ഫീസ് അടച്ചു അപേക്ഷ സമർപ്പിച്ചാണ് ജോയി പദ്ധതിയിൽ ചേരുന്നത്. ലോകത്ത് ഇങ്ങിനെ ചേർന്ന ആദ്യത്തെ "പോൾ" ആണ് ഇന്ത്യയിലെ ജോയി പോൾ എന്നു പ്രൊജെക്ട് കണ്ടെത്തി.
വംശാവലിയിൽ ലക്ഷം വർഷം പിന്നിൽ നിലനിൽക്കുന്ന വരെ (ബ്രാഞ്ച് പി 305) പോലും പഠനം കണ്ടെത്തിയിട്ടുണ്ട്. 80,000 വർഷം പിന്നിൽ ഉള്ളവരെ എം 42 ശാഖയിലും 70,000 കാരെ എം 168 പട്ടികയിലും 60,000 കാരെ പി 143 വിഭാഗത്തിലും 50,000 കാരെ എം 578 പട്ടികയിലും 40,000 കാരെ പി 128 വിഭാഗത്തിലും 30,000 കാരെ എം 20 വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ഒടുവിലത്തെ പട്ടികയിലാണ് ജോയി പോൾ.
ജനോഗ്രാഫിക് വംശാവലി കേരളത്തിലെ ഒട്ടു മുക്കാലും ജനതയുടെ വംശാവലി തന്നെയായിരിക്കുമെന്ന് ജോയിക്ക് ഉറപ്പുണ്ട്. അത് സ്ഥാപിച്ചെടുക്കാൻ ആരും മെനക്കെടുന്നില്ല എന്നേയുള്ളു.
പശ്ചിമേഷ്യയിലെ ഇസ്രായേലിൽ യഹൂദ വംശത്തിൽ ജനിച്ച യേശു ക്രിസ്തുവിന്റെ ശിഷ്യൻ തോമ ശ്ലീഹ മുഖേന ക്രിസ്ത്യാനികൾ ആയതാണ് തങ്ങൾ എന്ന് വിശ്വസിക്കുന്ന സീറോ മലബാർ ക്രൈസ്തവ വിഭാഗക്കാരനായ ജോയി പോളിന് ഇതിൽ പരം ആഹ്ളാദം ഉണ്ടാക്കുന്ന വെളിപാടില്ല. അദ്ദേഹം നാഷണൽ ജോഗ്രഫിക്കിന്റെ സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്തു ഫ്രെയിമിലാക്കി ഷോപ്പിൽ പ്രദർശിപ്പിക്കുകയും പ്രത്യേക കംപ്യുട്ടർ ഹാർഡ് ഡിസ്‌കിൽ സൂക്ഷിക്കുകയും കുടുംബ ചരിത്രത്തിൽ അതിനെപ്പറ്റി ലേഖനം എഴുതുകയും ചെയ്തു.
കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ വെട്ടിമുറിക്കുന്ന തോട് വഴി വേമ്പനാട് കായൽ കടന്നു രാജാ കേശവദാസൻ വികസിപ്പിച്ച ആലപ്പുഴ തുറമുഖം വഴി അറബികളും ചൈനക്കാരും യൂറോപ്പ്യന്മാരുമായി കച്ചവടം നടത്തിയ ചരിത്രം ഉണ്ട് അതിരംപുഴക്ക് . ജോയി പോൾ തന്റെ പാൻ സെറാമിക് കമ്പനിയുടെ ലോഗോയിൽ 149 പഴക്കമുള്ള സ്ഥാപനം എന്ന് പറയുന്നു.
ക്രിസ്താബ്ദം 835ൽ സ്ഥാപിച്ച അതിരമ്പുഴ സെന്റ് മേരിസ് ഫൊറേനെ പള്ളി വക സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ, തേവര സേക്രഡ് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് കൊമേഴ്‌സിൽ ബിരുദം നേടിയ ആളാണ് ജോയി. ചാർട്ടേഡ് അകൗണ്ടൻസി ഇന്റർ പാസായി അഞ്ചുതലമുറകളായി കുടുംബം നടത്തുന്ന ബിസിനസിൽ പിതാവ് പിവി പോളിനോടൊപ്പം ചേർന്നു.
വാഹനങ്ങൾക്ക് വായ്പ ഉൾപ്പെടയുള്ള നോൺ ബാങ്കിങ് ഫൈനാൻസിംഗ് ആയിരുന്നു പ്രധാന ബിസിനസ്. പിന്നീട് സെറാമിക്‌സ് ടൈലുകളുടെ മൊത്ത വ്യാപാരം ആരംഭിച്ചു. അതിരമ്പുഴ, കുടമാളൂർ,, വടവാതൂർ ദുബായ് എന്നിവിടങ്ങളിൽ ഷോ റൂമുകൾ. അന്യദേശക്കാർ ഉൾപ്പെടെ 65 ജോലിക്കാർ. ആണും പെണ്ണും. 50 കോടിയുടെ ടേൺ ഓവർ.
ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ലോക സഞ്ചാരം തുടങ്ങിയത്. യുഎസ്, ബ്രസീൽ, യുകെ, യൂറോപ്, ഗൾഫ്, റഷ്യ, ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം പോയി. പതിനഞ്ചു വർഷമായി ലോകനിലവാരത്തിലുള്ള സെറാമിക് ടൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഗുജറാത്തിൽ മാത്രം നാനൂറ്റമ്പതിലേറെ ടൈൽ ഫാകറ്ററികൾ ഉണ്ടെന്നു ജോയി അറിയിച്ചു.
എക്സ്പോർട്ട് ബിസിനസ് കാരായ ഭരണങ്ങാനം പാറയിൽ കുടുംബത്തിൽ പെട്ട മോളിയമ്മ യാണ് ഭാര്യ. മകൻ രാജൻ പി പോൾ ബിസിനസിൽ സഹായിക്കുന്നു. പെണ്മക്കൾ നാൻസി ചെറിയാനും സ്മിത ജിതിനും ദുബൈയിൽ ബിസിനസിലാണ്. മൂവരും എംബിഎക്കാർ.
ചെമ്പകശ്ശേരി രാജാക്കന്മാരുടെ ഭണ്ഠാരം സൂക്ഷിപ്പുക്കാർ എന്ന നിലയിലാണ് കുടുംബത്തിന് ഭണ്ഠാരക്കളം എന്ന് പേരു കിട്ടിയതെന്നാണ് കഥ. അത് ലോപിച്ച് പണ്ടാരക്കളം ആയി. 475 കുടുംബങ്ങൾ അണിനിരന്ന കുടുംബ യോഗത്തിന്റെ പ്രസിഡണ്ട് കൂടിയാണ് ജോയി.എല്ലാ ഭൂഖണ്ഡങ്ങളിലും കുടുംബക്കാർ ഉണ്ട്.