Image

സാമ്പത്തിക ബാധ്യത; വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍

Published on 05 August, 2021
സാമ്പത്തിക ബാധ്യത; വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍
കോട്ടയം: കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നു വീട്ടമ്മ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍. അരീപ്പറമ്പ് കുന്നത്തുകുടിയില്‍ സുമേഷിന്റെ ഭാര്യ സൗമ്യ (39) യാണ് മരിച്ചത്. ഏറ്റുമാനൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സൗമ്യ ഓഫിസില്‍ നിന്നു തിരികെ വരുന്ന വഴി കിടങ്ങൂര്‍ കട്ടച്ചിറ റോഡില്‍ പമ്പ് ഹൗസിന്റെ സമീപത്തു നിന്നാണ് മീനച്ചിലാറ്റില്‍ ചാടിയതെന്നു കരുതുന്നു.

സൗമ്യയുടെ ഭര്‍ത്താവിനു നേരത്തേ 80 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം ലഭിച്ചിരുന്നു. ഇവര്‍ ഈ തുക ഉപയോഗിച്ചു പുതിയ വീട് വാങ്ങിയിരുന്നു. പിന്നീട് കുടുംബത്തിനു 15 ലക്ഷം രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു.

ചൊവ്വാഴ്ച ജോലി കഴിഞ്ഞു സൗമ്യ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസ് കിടങ്ങൂരിലെത്തി. ആറിനു സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. പൊലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യക്കുറിപ്പും സംഭവസ്ഥലത്തു നിന്നു കണ്ടെത്തി.

മാതാപിതാക്കള്‍ ക്ഷമിക്കണമെന്നായിരുന്നു ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു. ളാക്കാട്ടൂരിലുള്ള വീട് വിറ്റ് കടം വീട്ടാനായിരുന്നു ഉദ്ദേശ്യം. ഈയിടെ വീടിന്റെ കച്ചവടം ഉറപ്പിച്ചെങ്കിലും നടന്നില്ല. ഇതു മൂലം സൗമ്യ ദുഃഖിതയായിരുന്നു. കൂരോപ്പട ചെമ്പരത്തിമൂട്ടില്‍ സൗമ്യ ബോര്‍വെല്‍ ആന്‍ഡ് വര്‍ക്‌ഷോപ് ഉടമ സുകുമാരന്റെയും ശാന്തമ്മയുടെയും മകളാണ് സൗമ്യ. മകള്‍: ലക്ഷ്മി. സംസ്കാരം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക