ന്യൂയോർക്ക്: ഗവർണർ ആൻഡ്രൂ കോമോയ്‌ക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് അറ്റോർണി ജനറൽ (എ ജി ) ലെറ്റീഷ്യ ജെയിംസിന്റെ ഓഫീസിൽ രണ്ട് സ്ത്രീകൾ കൂടി ബന്ധപ്പെട്ടു. എന്നാൽ, എ ജി അന്വേഷണം ഔദ്യോഗികമായി സമാപിച്ചു എന്നാണ് ഈ സ്ത്രീകളോട് ഓഫീസ് വൃത്തങ്ങൾ അറിയിച്ചത്.
തുടർന്ന് ലോക്കൽ ലോ എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെടാൻ നിർദ്ദേശവും നൽകി. പുതിയ പരാതിക്കാർ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുൻപ് 11 സ്ത്രീകൾ കോമോയ്‌ക്കെതിരെ സമാന പരാതിയുമായി രംഗത്തുവന്നിരുന്നു. ഇവരുടെ ആരോപണം സ്ഥിരീകരിച്ചുകൊണ്ടുള്ള എ ജി റിപ്പോർട്ട് കഴിഞ്ഞ ചൊവ്വാഴ്‌ച പുറത്തുവന്നതോടെ കോമോ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും ഔപചാരികതയുടെ ഭാഗമായല്ലാതെ തെറ്റായി ഇതുവരെ ആരെയും സ്പർശിച്ചിട്ടില്ലെന്നും ആവർത്തിച്ച കോമോ, റിപ്പോർട്ട് പുറത്തുവന്ന ശേഷം പ്രതികരിച്ചിട്ടില്ല. അതേസമയം,കോമോയുടെ വിശ്വസ്ത മെലീസ ഡിറോസാ ഞായറാഴ്ച ഗവർണറുടെ സെക്രട്ടറി എന്നുള്ള സുപ്രധാന പദവി രാജിവച്ചു.