Image

നീറ്റ് പരീക്ഷ : തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്

Published on 21 August, 2021
 നീറ്റ് പരീക്ഷ : തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്


കുവൈറ്റ് സിറ്റി : നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ തയാറെടുപ്പുകളും പുരോഗമിക്കുകയാണെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു. സെപ്റ്റംബര്‍ 12 നാണ് പരീക്ഷ. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷ പ്രശ്‌നം നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കായി പരിഭാഷകരെ ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കമ്പനികളുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിബി ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഡേയുടെ ഭാഗമായി എംബസിയില്‍ കള്‍ച്ചറല്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.

വിദേശ ഇന്ത്യക്കാരെ സഹായിക്കാനായി 2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്. തൊഴിലുടമയുമായി കേസുകളില്‍ കുടുങ്ങിയ അര്‍ഹരായ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ഷെല്‍ട്ടര്‍ സംവിധാനം, നാട്ടിലേക്ക് മടങ്ങുവാന്‍ ടിക്കറ്റ് ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍, തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടവര്‍, ദുരിതം അനുഭവിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍,വിദേശ പങ്കാളികളാല്‍ വഞ്ചിക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീകള്‍, മരണപ്പെട്ട ഇന്ത്യന്‍ പൗരന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍, അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിനായി അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍ അംഗീകാരത്തിനായി അധികൃതരുമായി ശ്രമം തുടരുകയാണെന്നും ഇക്കാര്യത്തില്‍ കുവൈറ്റ് അധികൃതരില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു.


ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് കുവൈറ്റില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവര്‍ക്കായി ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വീതമുള്ള സഹായധനം 97 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തതായി സിബി ജോര്‍ജ് അറിയിച്ചു. 120 ദിനാറില്‍ കുറഞ്ഞ ശമ്പളമുള്ളവരുടെ ആശ്രിതര്‍ക്കാണു സഹായം നല്‍കുന്നത്. എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് ഇതിനായി ലഭിച്ച അപേക്ഷകളില്‍ പരിശോധന നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയതെന്ന് അംബാസഡര്‍ പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ സഹായം എത്തിക്കുവാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും സിബി ജോര്‍ജ് പറഞ്ഞു.

എംബസിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വോളണ്ടിയര്‍ വിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നുവരികയാണെന്നും സജീവമായ പങ്കാളിത്തമാണ് പ്രവാസി ഇന്ത്യക്കാരില്‍ ലഭിക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു. എംബസിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നിയമ പരമായ പ്രശ്‌നങ്ങളില്‍ ചോദ്യോത്തര പംക്തി ആരംഭിക്കും. കഴിഞ്ഞ ദിവസം പാം അധികൃതരുമായി നടന്ന ചര്‍ച്ചകള്‍ ആശാവഹമായിരുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചതായും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏജന്‍സികളുടെയും സ്പോണ്‍സര്‍മാരുടെയും വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയതായും ഇവരുടെ വിശദാംശങ്ങള്‍ ഉടന്‍ എംബസി പുറത്തുവിടുമെന്നും സ്ഥാനപതി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക