Image

തീവണ്ടികൾ (കഥ: രമണി അമ്മാൾ)

Published on 27 August, 2021
തീവണ്ടികൾ (കഥ: രമണി അമ്മാൾ)
ട്രെയിൻ മൂവുചെയ്യാൻ തുടങ്ങുകയാണ്.
ഫ്ളൈ ഓവർ ഇറങ്ങിച്ചെല്ലുമ്പോൾ
എഞ്ചിൻഡ്രൈവറുടെ
ദൃഷ്ടിയിൽ പെട്ടാൽ  തെല്ലിട നിർത്തിത്തന്നേക്കും. 
ഒന്നുരണ്ടു വട്ടം അങ്ങനെ സംഭവിച്ചിട്ടുണ്ട്..
മെയിൻ ഗേറ്റുവഴി കയറാതെ
തപാലാഫീസിനടുത്തുകൂടി
ഒന്നാമത്തെ ട്രാക്കും കടന്ന്
പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് ഞാൻ എത്തിയിരുന്നു..
നീങ്ങാൻ തുടങ്ങിയ വണ്ടിയിൽനിന്നും പത്ര വില്പനക്കാരും കാപ്പിക്കച്ചവടക്കാരും ചാടിയിറങ്ങുന്ന സമയം....
ഓടാൻതുടങ്ങിയ
തീവണ്ടി നിർത്തിത്തരുമെന്ന 
ഒരുറപ്പുമില്ലായിരുന്നു..
ഏഴേകാലിന്  വണ്ടി
സ്റ്റേഷനിൽ നിന്ന് എടുക്കും.. 
എത്ര ധൃതിപിടിച്ചാലും
പത്തുമിനിറ്റു മുൻപു മാത്രമേ പണികൾ തീരൂ...
"കൊച്ചേ ബാക്കിയുളള ജോലിയൊക്കെ അവിടെയിട്ടേക്ക്. 
ഇനിയും താമസിച്ചാൽ
നിന്റെ വണ്ടിയങ്ങു പോകും.."  
ആറേ മുക്കാലിന് അമ്മായിയച്ഛന്റെ പതിവുളള അനൗൺസ്മെന്റുണ്ട്.
അദ്ദേഹത്തിന്റെ മകൻ ഇത്രയും നേരമായിട്ടും കട്ടിലിൽ കമഴ്ന്നുകിടന്ന് പത്രം മുഴുവൻ അരിച്ചു
പെറുക്കുകയാണ്. 
"വണ്ടിയൊന്നെടുക്കാമോ...
എനിക്കൊന്നിറങ്ങണം.."
തികട്ടിവന്ന അരിശവും ദേഷ്യവും വാക്കുകളിൽ പടരാതിരിക്കാൻ ആവതും ശ്രമിച്ചു...."
റോഡിൽ ഒട്ടും തിരക്കില്ലെങ്കിലും  വളരെ സാവധാനത്തിലാണ്
മൂപ്പരുടെ  സ്കൂട്ടറോടിക്കൽ....
"ഇങ്ങനെപോയാൽ
ട്രെയിനങ്ങു പോകും..."
"അതിനെന്താ..
ബസ്സുണ്ടല്ലോ ഉടനേ... "
വാക്കിലും പ്രവൃത്തിയിലും ന്യായവാദങ്ങളുടെ ഉദാത്ത കേന്ദ്രം..!
നമ്പർ.9 ബോഗിയിലാണ് ഞങ്ങൾ കുറച്ചുപേർ സ്ഥിരമായിട്ടു കയറുന്നത്. 
നേരത്തെ സ്റ്റേഷനിൽ എത്തുന്നവർ വരാത്തവർക്കായി സീറ്റു പിടിച്ചിടും....ചിലർക്ക് സ്ഥിരം സീറ്റാണ്..
നാല്പതുകിലോമീറ്ററിലധികം പോയി ജോലിചെയ്തെങ്കിലേ ട്രാൻസ്ഫറായിട്ടു പരിഗണിക്കൂ...
കൊല്ലം റിക്വസ്റ്റ് ചെയ്തു.. കുണ്ടറ കിട്ടി....
ഭരണപക്ഷയൂണിയനിലുളളവർക്ക് കൊല്ലം റിസെർവ്ഡ് ആയിരിക്കും..
ട്രെയിനിറങ്ങി അരമണിക്കൂറടുപ്പിച്ചുണ്ട് ബസ്സ് യാത്ര.. 
മെയിൻ ഓഫീസല്ലാത്തതുകൊണ്ട് വൈകുന്നേരം അല്പം നേരത്തെയൊക്കെ  ഇറങ്ങാമെന്നതാണൊരാശ്വാസം..
അങ്ങോട്ടുമിങ്ങോട്ടുംകൂടി ഏകദേശം മൂന്നുമണിക്കൂർ ട്രെയിൻയാത്ര . അതൊരു നല്ല അനുഭവം തന്നെയാണ്..
പാട്ടും കൂത്തും സൊറപറച്ചിലും ചീട്ടുകളിയുമൊക്കെയായി സീസൺ ടിക്കറ്റുകാർ മാത്രം..
ടീച്ചേഴ്സും
ബാങ്കുദ്യോഗസ്ഥരുംസർക്കാർ ജോലിക്കാരും. 
മറ്റുയാത്രക്കാർ അബദ്ധവശാൽ ഇരിപ്പുറപ്പിച്ചെങ്കിലേയുളളൂ.
ട്രെയിൻ നിരങ്ങിനീങ്ങി വന്നു നിന്നു... എന്നോടൊപ്പം കയറാൻ മറ്റൊരാളുകൂടിയുണ്ടായിരുന്നു.
എഞ്ചിന്റെ തൊട്ടടുത്ത ബോഗിയിലേക്കു ചാടിക്കയറി...
ഒൻപതിലെത്താൻ പിന്നാക്കം കുറേ നടക്കണം...
മൂവുചെയ്ത ട്രെയിൻ നിന്നപ്പോഴേ തോന്നി ടീച്ചറിനു വേണ്ടിയാവുമെന്ന്..
ഒരഞ്ചുമിനിറ്റു നേരത്തെ ഇറങ്ങിയാൽ ഇത്ര വെപ്രാളപ്പെടണോ ടീച്ചറേ.?
രഘുവരൻ.
അധ്യാപകനായതുകൊണ്ടാവും ഞങ്ങൾ ലേഡീസിനെ ടീച്ചറെന്നേ സംബോധന ചെയ്യൂ....
അവിവാഹിതനായ മധ്യവയസ്ക്കൻ..
കൃഷ്ണേന്ദുവും രാധാകൃഷ്ണനും പതിവുപോലെ അവരുടെ സീറ്റിൽ ഒതുങ്ങിയിരിപ്പുണ്ട്. 
കൃഷ്ണേന്ദു കുറച്ചുകൂടി രാധാകൃഷ്ണനോടു ചേർന്നിരുന്ന് എനിക്കിടമുണ്ടാക്കി.
ഏഴുമണിക്ക് കൃഷ്ണേന്ദുവിനെ ഭർത്താവ്  സ്റ്റേഷന്റെ നടയിൽ കൊണ്ടുവന്നിറക്കിയിട്ടുപോകും..എന്നിട്ടുവേണം വീട്ടിലെ ശേഷിക്കുന്ന പണികൂടി അയാൾക്കു ചെയ്തു തീർക്കാനും ആറും എട്ടും വയസ്സുളള രണ്ടു പെൺകുട്ടികളുടെ കാര്യം നോക്കാനും..
ഉടനെതന്നെ രാധാകൃഷ്ണൻ പ്രത്യക്ഷപ്പെടുകയായി.
ബോഗിയിൽ ആദ്യം സീറ്റുപിടിക്കുന്നതും ഇവർ രണ്ടുപേരുമായിരിക്കും.
ഇവർ  ഭാര്യയും ഭർത്താവുമാണെന്നാണ് ഞാനാദ്യം കരുതിയത്..
ഒരിക്കൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കുളള കെ.കെ.എക്സ്പ്രസ്സിൽ വീട്ടിലേക്കു പോരാൻ ഞാൻ സ്റ്റേഷനിൽ എത്തിയപ്പോൾ അവരുണ്ടവിടെ..
ഒട്ടും പ്രതീക്ഷിക്കാതെ എന്നെക്കണ്ട് പെട്ടെന്നൊരു ചമ്മൽ...ട്രെയിൻ വന്നുനിന്നതും അവർ മുന്നോട്ടു നടന്ന്
തിരക്കൊഴിഞ്ഞ എ. സി. കമ്പാർട്ടുമെന്റിലേക്ക് കയറി..  
സീസൺ ടിക്കറ്റുമായി എ.സി.യിലെങ്ങനെ..
ഞാൻ പിന്നിലേക്കോടി.
അവരായി അവരുടെ പാടായി..എനിക്കെന്ത്..?
ട്രെയിനിൽ ഓടിപ്പാഞ്ഞു ചെന്നു കയറുന്ന തനിക്ക് സീറ്റുകിട്ടിയോ..?
കിട്ടിയെങ്കിൽ ആണുങ്ങളുടെയിടയ്ക്കെങ്ങാനുമാണോ. ?
അല്ലായെന്നുറപ്പാക്കിയിട്ട് മാത്രം സമാധാനത്തോടെ തിരിച്ചുപോകുന്ന എന്റെ ഭർത്താവിനെപ്പറ്റി  ഞാനോർത്തുപോയി...
അദ്ദേഹത്തിനു മാത്രമേയുള്ളോ അങ്ങനെ പൊസ്സസ്സിവ്നെസ്സ്..!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക