Image

എന്റെ ആത്മഹത്യാ കുറിപ്പ് (കഥ: അനശ്വര രാജൻ)

Published on 11 September, 2021
എന്റെ ആത്മഹത്യാ കുറിപ്പ് (കഥ: അനശ്വര രാജൻ)
പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും....

ഒരു പെൺകുട്ടിയായി ജനിച്ചതിൽ ഞാനേറെ വേദനിക്കുന്നു... ഒറ്റപ്പെടൽ എന്തെന്നറിഞ്ഞത് ഒരു പക്ഷെ കൂടുതലും പെൺകുട്ടികൾ ആയിരിക്കാം.... അറിയില്ലെനിക്ക്..
ഒറ്റപ്പെട്ടു പോയ കുറെ ഏറെ സാഹചര്യങ്ങൾ എനിക്കുണ്ടായിട്ടുണ്ട്...എപ്പോഴും നിങ്ങൾ കൂടെ ഉണ്ടായിരുന്നു.... പക്ഷെ അപ്പോഴൊന്നും എന്നോട് മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല....എനിക്കെന്തെങ്കിലും മോശമായി സംഭവിക്കുമെന്ന് കരുതി പുറത്തോട്ട് വിടുന്നതിൽ പരിമിതികൾ വെച്ചു.... അത് നിങ്ങളുടെ സ്നേഹമായിരിക്കാം.. Caring ആയിരിക്കാം... പക്ഷെ നിങ്ങൾ കൂടെ ഉള്ളപ്പോൾ തന്നെ എനിക്ക് നേരിടേണ്ടി വന്ന എത്രയെത്ര മോശം അനുഭവങ്ങളുണ്ടെന്നോ....

നിങ്ങൾക്കെന്നെ ഒരു ധൈര്യശാലിയാക്കി വളർത്തിക്കൂടായിരുന്നോ... വീട്ടിൽ അടച്ചിട്ട സമയത്ത് എന്നെ പറക്കാൻ അനുവദിച്ചിരുന്നെങ്കിൽ എന്റെ പേടിയെ അകറ്റാൻ എനിക്ക് കഴിയുമായിരുന്നു...


ഒരു ആൺകുട്ടിയോട് സംസാരിച്ചാൽ വഴി തെറ്റി പോവുമെന്ന തോന്നലിൽ ആണോ ഞാൻ സംസാരിക്കുമ്പോഴെല്ലാം സംശയത്തോടെ നോക്കിയിരുന്നത്... അല്ലല്ലേ അതും എന്നോടുള്ള സ്നേഹമായിരുന്നു...


ഒറ്റക്ക് ബസിൽ പോവേണ്ടി വന്ന സാഹചര്യത്തിൽ മോശമായി എന്റെ ശരീരത്തിൽ തൊട്ട ആൾക്കെതിരെ പ്രതികരിക്കാൻ പോലുമാവാതെ പേടിച്ച് ചങ്കു പൊട്ടി നിന്നിട്ടുണ്ട്.... പ്രതികരിക്കാൻ പേടിയായിരുന്നു.... പെൺകുട്ടിയല്ലേ കുറ്റം എന്റെ ഭാഗത്ത്‌ തന്നെയായിരിക്കും....


ജീവിതത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആരോടെങ്കിലും തുറന്ന് പറയാൻ വെമ്പുന്നൊരു മനസ്സ് എനിക്കുമുണ്ട്... അധികം കൂട്ടുകാരില്ലാത്ത എനിക്ക് എല്ലാം തുറന്ന് പറയാൻ നിങ്ങളല്ലേ ഉണ്ടായിരുന്നുള്ളു... എന്തിനെന്നെയിങ്ങനെ പേടിപ്പിച്ചു നിർത്തുന്നു...


ഒൻപതാം ക്ലാസ്സിൽ കാലിനൊരു മുറിവ് വന്നപ്പോൾ എന്നെ പരിപാലിച്ച ആ ഏട്ടനോട് ഇഷ്ടമാണെന്നു പറഞ്ഞതറിഞ്ഞത് മുതലാണോ നിങ്ങൾക്കെന്നോടുള്ള വിശ്വാസം നഷ്ടമായത്... ഇഷ്ട്ടം എന്നതിനർത്ഥം പ്രണയം മാത്രമേ ഒള്ളു എന്നെനിക്കറിയില്ലായിരുന്നു...


ഒരു ഏട്ടനുണ്ടായിരുന്നെങ്കിലെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ട്... എന്നെ മോശമായി മറ്റൊരാൾ നോക്കിയാൽ പോലും പ്രതികരിക്കുന്ന ഒരേട്ടൻ... പെങ്ങമ്മാരെ ജീവന് തുല്യം സ്നേഹിക്കുന്ന എത്ര ഏട്ടന്മാരെ കണ്ടെന്നോ.... പെണ്ണിനോട് മോശമായി പെരുമാറുന്ന ആൺകുട്ടികൾക്കൊന്നും പെങ്ങമ്മാർ ഉണ്ടായിരിക്കില്ലല്ലേ...അറിയില്ല..

ഏറ്റവും ഒറ്റപ്പെട്ടത് എപ്പോഴാണെന്നറിയുമോ കോവിഡ് വന്ന് വീട്ടിലിരിക്കേണ്ടി വന്നില്ലേ അപ്പോഴായിരുന്നു... മെന്റലിസ്റ്റ് അനന്ദു പറഞ്ഞ പോലെ സ്കൂളുകൾ മാത്രമല്ല അടച്ചിട്ടത് കുട്ടികളുടെ മനസ്സുമായിരുന്നു.... എത്ര ശരിയാണല്ലേ... സംസാരിക്കാൻ ഏറെ ഇഷ്ട്ടമുണ്ടായിരുന്ന ഞാൻ എത്ര പെട്ടന്നാണൊരു മിണ്ടാ പൂച്ചയായത്.... എന്നിലേക്ക് മാത്രം ചുരുങ്ങിയ നാളുകൾ അവിടെ തുടങ്ങുകയായിരുന്നു....


നിങ്ങൾ രണ്ട് പേരും ജോലിയെന്ന് പറഞ് പോവും.... അല്ലെങ്കിലും വീട്ടിലിരുന്നാലും ജോലിക്ക് പോവുമ്പോഴും എല്ലാം കണക്കല്ലേ.... എന്നോട് സംസാരിക്കാൻ സമയമില്ലല്ലോ...

*_ആരോടും സംസാരിക്കാതെ മരവിച്ച മനസ്സുമായി നിൽക്കുന്ന എന്നെയൊന്ന് നിങ്ങൾ കണ്ടിരുന്നോ...._*


നിങ്ങളെനിക്ക് നല്ല ഭക്ഷണം തന്നു... നല്ല വസ്ത്രം തന്നു.. നല്ല വിദ്യാഭ്യാസം തന്നു..എല്ലാം കൊണ്ടും സൗഭാഗ്യം ആണല്ലേ... പക്ഷെ ഇതൊക്കെയാണോ സ്നേഹം... സ്നേഹമുണ്ട് അറിയാം....


"നിനക്ക് വേണ്ടതെല്ലാം വാങ്ങി തന്നത് കൊണ്ടാ ഈ പ്രശ്നം..."

ഒന്ന് ശബ്ദമുയർത്തി സംസാരിച്ചാൽ കേൾക്കേണ്ടി വരുന്നത് ആണ്...

ഒന്നും വേണ്ട ഒരഞ്ചു മിനിറ്റ് എന്നോട് സംസാരിച്ചാൽ മതിയായിരുന്നു എനിക്ക്...

കോവിഡ് ആണെന്ന് പറഞ് എന്നെ പുറത്തിറക്കാതിരുന്നു... എന്നിട്ടോ കിച്ചുവിനെ നിങ്ങളെപ്പോഴും പുറത്ത് വിടുമായിരുന്നില്ലേ... അവൻ ആൺകുട്ടിയല്ലേ.. കോവിഡ് വരില്ലായിരിക്കും...


"ഐശു നീ വരുന്നില്ലേ കല്യാണത്തിന്..."

"ഞാനില്ലെടീ..."

വീട്ടിൽ തന്നെയിരുന്ന് മടിപിടിച്ചിരുന്നു....

"ആരായിരുന്നു.... "

ഫോണിൽ സംസാരിച്ചു കഴിഞ്ഞതും ചോദ്യമുയർന്നു..

"എന്റെ കൂട്ടുകാരിയാണച്ചാ..."

"മ്മ്മ് എന്താ പ്രത്യകിച്..".

"എന്റെ കൂടെ പഠിക്കുന്ന ഒരാളുടെ കല്യാണമാണ്.. അതിന് വരുന്നുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതാ..."

"ഈ കൊറോണ കാലത്താണ് അവളുടെ കല്യാണവും കളിയാട്ടവും..."

ഞാനൊന്നും മിണ്ടിയില്ല... വാശിയായിരുന്നു.. പോവുന്നില്ല എന്ന് തീരുമാനിച്ച എന്റെ തീരുമാനം മാറി.. പോകണമെന്ന് തീർച്ച പെടുത്തി.. അപ്പോഴൊക്കെ എന്റെ മനസ്സിൽ നാലു ദിവസം മുന്നേ നടന്ന ഒരു സംഭവം ആയിരുന്നു...

കിച്ചുവിനെ ഒരാഴ്ചയിൽ അധികം നീണ്ടു പോവുന്ന ഒരു യാത്രക്ക് സമ്മതിച്ചത്... അനിയനാണ് എന്നേക്കാൾ ചെറുത്... 8 കിലോമീറ്റർ അപ്പുറം നടക്കുന്ന കല്യാണത്തിന് പോവാൻ എനിക്ക് സമ്മതം കിട്ടിയില്ല... സംസ്ഥാനം വിട്ട് യാത്ര പോവാൻ കിച്ചുവിന് പൂർണ്ണ സമ്മതവും.. ആൺകുട്ടിയാണ്... എങ്ങോട്ടും പോവാം... കോവിഡ് വരില്ല....സങ്കടം വന്ന് പോയി.

അല്ലെങ്കിലും പെൺകുട്ടികളുടെ മനസ്സ് ആർക്കറിയാം.. ശരിയാണ്.. നിങ്ങൾ എനിക്ക് വേണ്ടി എന്നെ നല്ല രീതിയിൽ സംരക്ഷിക്കാൻ വേണ്ടി കഷ്ടപ്പെടുന്നുണ്ട്... നന്നായി അറിയാം.. പക്ഷെ എന്നോടൊപ്പം ഇത്തിരി നേരം സംസാരിച്ചിരുന്നു കൂടായിരുന്നോ...


നിങ്ങൾ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നത്  കണ്ട് വളർന്ന മകളല്ലേ ഞാൻ.... ഒരു ആൺകുട്ടിയോട് സംസാരിച്ചാൽ ഞാനവനെ പ്രണയിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു... അത് ശരിയാവണമെന്നുണ്ടോ.... നിങ്ങളുടെ മകളല്ലേ ഞാൻ... ആ എന്നെ ഇത്തിരി പോലും വിശ്വാസമില്ലേ...??

ഇത്തിരിയെങ്കിലും നിങ്ങൾക്കെന്നിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നെ മനസ്സ് തുറന്ന് ചിരിക്കാൻ സമ്മതിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഞാനിങ്ങനെയൊരു തീരുമാനം എടുക്കില്ലായിരുന്നു...

പെണ്ണായതിൽ ഒന്ന് പൊട്ടിച്ചിരിക്കാൻ പാടില്ല.. പുറത്തിറങ്ങാൻ പാടില്ല.. മിണ്ടാൻ പാടില്ല... അവസാനം പെണ്ണായതിന്റെ പേരിൽ ഞാനെന്റെ ജീവിതം അവസാനിപ്പിക്കുന്നു....


_ശുഭം_
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക