ക്രൂരന്മാരാണ് ഈ ട്രാവൽ ഏജന്റുമാർ, മനുഷ്യ ജീവന് തെല്ലും വില കല്പിക്കാത്ത മനുഷ്യ കടത്തുകാർ. ഒരു നല്ല ഭാവി സ്വപ്നം കണ്ടെത്തുന്ന പാവങ്ങളിൽ നിന്ന് പണം പിടിച്ചെടുത്ത് അവരെ മരണത്തിന് വിട്ടുകൊടുക്കാൻ മടി കാട്ടാത്തവർ. എ സി ബസിലെ യാത്രയും വൃത്തിയുള്ള ഹോട്ടലിൽ താമസവും വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ കൊണ്ടുവരുന്നത് . മധ്യ അമേരിക്കയിലും മെക്സിക്കോയിലും കൂടി ആയിരക്കണക്കിന് മൈലുകൾ താണ്ടി ബോർഡറിലെത്താൻ ഓരോ കുടിയേറ്റക്കാരനിൽ നിന്നും 15,000 ഡോളർ വരെയാണ് മനുഷ്യക്കടത്തുകാർ ഈടാക്കുന്നത്.
ബൈഡൻ ഭരണകൂടം കുടിയേറ്റക്കാർക്ക് “സൗജന്യ പൊതുമാപ്പ്” നൽകുന്നുണ്ടെന്നും അവർ ആളുകളെ പറഞ്ഞു ധരിപ്പിക്കുന്നു.
ഹെയ്തിയിലോ തുർക്കിയിലോ നിന്ന് ദീർഘദൂരങ്ങൾ യാത്ര ചെയ്‌തെത്തുന്നവരോട് ഏജന്റുമാർ യാത്ര ചെയ്യേണ്ട യഥാർത്ഥ ദൂരത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവില്ല. മെക്സിക്കോയ്ക്കും യു എസിനുമിടയിലെ അതിർത്തിയിൽ അവരെ ഉപേക്ഷിച്ചു പോകുന്നു ഏജന്റുമാർ .
പാമ്പുകളും കാട്ടു മൃഗങ്ങളും വിഹരിക്കുന്ന ചുട്ടുപൊള്ളുന്ന ഇടങ്ങളിൽ മൂന്ന് വയസ് മാത്രം പ്രായമുള്ള ആരും ഒപ്പമില്ലാത്ത പിഞ്ചു കുഞ്ഞുങ്ങളെ വരെ നിഷ്കരുണം ഉപേക്ഷിച്ചു പോകുന്ന ഹൃദയ ശൂന്യരാണ് Polleros എന്നും Coyotes (കയോട്ടി) എന്നും വിളിക്കപ്പെടുന്ന ഈ ഏജന്റുമാർ .
30 അടി വരെ ഉയരത്തിലുള്ള വേലികളിലേക്ക് ആളുകളെ കയർ ഉപയോഗിച്ചോ ഗോവണി ഉപയോഗിച്ചോ കയറ്റിവിട്ടശേഷം വെള്ളം ഉയർന്നു കിടക്കുന്ന റിയോ ഗ്രാൻഡെ നദിയിലേക്ക് ചാടാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രദേശത്തെ ബോർഡർ പട്രോൾ ഏജന്റുമാർ പറയുന്നു. ഇത് മാത്രം മതി ഈ ഏജന്റുമാർ എത്ര ക്രൂരന്മാരെന്ന് വെളിപ്പെടുവാൻ, ഏജന്റുമാർ പറയുന്നു. പണം മാത്രമാണ് അവർ ലക്ഷ്യമിടുന്നത്, അത് കിട്ടിക്കഴിഞ്ഞാൽ ആളുകൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നൊന്നും അവർ ശ്രദ്ധിക്കുന്നില്ല .
2020 ഓഗസ്റ്റിനെക്കാൾ 317 ശതമാനം വർദ്ധനയാണ് കഴിഞ്ഞ മാസം അതിർത്തി കടക്കാനെത്തിയവരുടെ എണ്ണത്തിലുണ്ടായത് ,ഏകദേശം 209,000 ത്തിനടുത്ത് പേർ. ഇതിനിടെ കഴിഞ്ഞയാഴ്ച്ച ഡെൽ റിയോ ഇന്റർനാഷണൽ ബ്രിഡ്ജിന് കീഴിൽ കണ്ടെത്തിയ അഭയാർഥികളുടെ സംഖ്യ - 15,000 -ൽ അധികം വരുമെന്നാണ് കണക്ക്.
ആഴ്ചകൾ വേണ്ടിവരുന്ന മടുപ്പിക്കുന്ന യാത്രയെ കുറിച്ച് ഏജന്റുമാർ ആളുകൾക്ക് യാതൊരു നിർദേശങ്ങളും നല്കാറില്ലെന്നതാണ് യാഥാർഥ്യം. തെക്കൻ മെക്സിക്കോയിലെ ദരിദ്ര സംസ്ഥാനമായ ചിയാപാസിൽ നിന്നെത്തി സെപ്റ്റംബർ 1 ന് സൺലാൻഡ് പാർക്ക്, ന്യു മെക്സിക്കോ അതിർത്തി കടന്ന ബ്രെണ്ട മോന്റോയ എന്ന 21 -കാരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു , രണ്ടാഴ്ചത്തെ യാത്രയിൽ അവൾ ഒന്നും കഴിച്ചിട്ടില്ലെന്ന് . ബോർഡർ പെട്രോൾ ഏജന്റ്സിൽ നിന്ന് മൂന്നു തവണ രക്ഷപെട്ട ശേഷം പിടിക്കപ്പെട്ട ഈ സിംഗിൾ മദർ ഹൂസ്ററണിൽ കുടുംബത്തിനൊപ്പം ചേരാമെന്ന് പ്രതീക്ഷയിലായിരുന്നു എത്തിയത്. പണം തീർന്നുപോയതു മൂലമാണ് ദുരിതത്തിലായതെന്ന് അവൾപറയുന്നു. യാത്രയെക്കുറിച്ച് ചോദ്യങ്ങൾ വരുമ്പോൾ തങ്ങളുടെ റോൾ പറയരുതെന്നാണ് ഏജന്റുമാർ ആളുകളെ ചട്ടം കെട്ടിയിരിക്കുന്നതെന്ന് ബോർഡർ പട്രോൾ ഏജന്റുമാർ പറയുന്നു.
ബോർഡർ പട്രോൾ ഏജന്റുമാർ തങ്ങളുടെ വാഹനങ്ങളിൽ ഇപ്പോൾ ഫ്ലോട്ടേഷൻ ഉപകരണങ്ങളും കരുതുന്നുണ്ട് , കുടിയേറ്റക്കാരുടെ മുങ്ങിമരണം തടയുന്നതിലേക്കായി . വിദൂര, പർവതപ്രദേശങ്ങളിലും മറ്റും കുടുങ്ങി ദുരിതത്തിലായ കുടിയേറ്റക്കാരെ രക്ഷിക്കാൻ അടുത്തിടെ ഹെലികോപ്റ്ററുകളെയും കൂടുതലായി ആശ്രയിക്കുന്നുണ്ട് . ജൂണിൽ, എൽ പാസോയിലെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എയർ മറൈൻ ഓപ്പറേഷനുകളിൽ നിന്നുള്ള ഹെലികോപ്റ്റർ പൈലറ്റുമാർ എൽ പാസോയ്ക്ക് 87 മൈൽ തെക്കുകിഴക്കായി സിയറ ബ്ലാങ്കയ്‌ക്കടുത്തുള്ള വിദൂര പ്രദേശത്ത് നിന്നും “സൂര്യതാപത്തിന്റെ ” പൊള്ളൽ ബാധിച്ചൊരു സ്ത്രീയെ രക്ഷിച്ചിരുന്നു . 30 ഓളം കുടിയേറ്റക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീ, ഡോക്ടർമാർ എത്തുമ്പോൾ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു .
ന്യൂ മെക്സിക്കോപ്രദേശത്തെ മരുഭൂവിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒരു 8 വയസ്സുകാരനെ ഏപ്രിലിൽ, ബോർഡർ പട്രോൾ ഏജന്റുമാർ രക്ഷിച്ചതായി ബോർഡർ പട്രോൾ പ്രസ്താവന പറയുന്നു.
മേഖലയിലെ പർവതങ്ങളുടെ മെക്സിക്കൻ ഭാഗത്ത് നടത്തുന്ന നിരീക്ഷണങ്ങളിലൂടെ മനുഷ്യക്കടത്തുകാർ ബോർഡർ പട്രോൾ ഏജന്റുമാരുടെ ചലനങ്ങൾ പഠിക്കുന്നു. അതിർത്തി മതിലുകൾക്ക് മുകളിലൂടെ കുടിയേറ്റക്കാരെ കടത്തി വിടാൻ പ്രഭാതത്തിനു മുമ്പുള്ള ഷിഫ്റ്റ് മാറ്റങ്ങൾക്ക് അവർ കാത്തിരിക്കുന്നു. മിക്കമനുഷ്യ കടത്തുകാരും സിയുഡാഡ് ഹ്വാറസ് ആസ്ഥാനമായുള്ള സിനലോവ, ലാ ലീനിയ മയക്കുമരുന്ന് കാർട്ടലുകളുമായി ബന്ധമുള്ളവരാണെന്ന് ബോർഡർ പട്രോൾ ഏജന്റുകൾ പറയുന്നു .
''എല്ലുകളൊടിഞ്ഞാൽ പോലും അതിർത്തി കടക്കാൻ ഏജന്റുമാർ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നു, പക്ഷെ പല സന്ദർഭങ്ങളിലും അത് മാരകമായ അവസ്ഥയിലാണെത്തിക്കുന്നത് '' . യുഎസ് അതിർത്തിയിലേക്കുള്ള അപകടകരമായ ഇത്തരം യാത്രകളെക്കുറിച്ച് സോഷ്യൽ മീഡിയ ക്യാമ്പെയിനുകളിലൂടെ മുന്നറിയിപ്പ് നൽകുന്ന എൽ പാസോ ബോർഡർ പട്രോൾ സെക്ടർ ചീഫ് ഗ്ലോറിയ ഷാവേസ് പറഞ്ഞു.
എൽ പാസോ സെക്ടറിൽ കഴിഞ്ഞ വർഷം ഉണ്ടായത് കുടിയേറ്റക്കാരുടെ 10 മരണങ്ങളാണെങ്കിൽ 2021 ൽ 31 മരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടതയാണ് കണക്കുകൾ .