Image

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

Published on 20 September, 2021
ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

” മാഷേ ….”
"ഇയാളെന്തിനാടോ രാവിലെ എന്നെ സല്യൂട്ട് ചെയ്യുന്നത്? നമ്മളെന്നും കാണുന്നവരല്ലേ”
"അതു കണക്കാക്കണ്ട. വെറുതെ ഇരിക്കട്ടെ ഒരെണ്ണം.”
"ആയിക്കോ, പക്ഷെ എനിക്കു വേണ്ട."
"അതെന്താ മാഷേ, മാഷിനു വെറുതെ കിട്ടുന്നതല്ലേ? എടുത്തു കൂടേ?"
"ഹേയ്‌, എന്താടോ, പതിവില്ലാതെ ഇയാൾ ഒരു സല്യൂട്ടുമായി ഇറങ്ങിയിരിക്കുന്നത്?"
"അല്ല, നമ്മുടെ ബഹുമാനപെട്ട സുരേഷ് ഗോപി എംപി യുമായി ഒരു വിഷയം ഉണ്ടായതു മാഷ് കണ്ടില്ലേ?"
"കണ്ടല്ലോ."
"എന്നിട്ട് എന്താണഭിപ്രായം?"
"എടോ, നാട്ടിൽ പറയും, 'ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്ത്‌ ഇരുന്നാൽ ചെരക്കേണ്ടവൻ ചെരക്കും' എന്ന്."
"എന്നു പറഞ്ഞാൽ എന്താണു മാഷേ?"
"സല്യൂട്ട് മാത്രമല്ല ഏതു ബഹുമാനവും ചോദിച്ചു വങ്ങേട്ടതല്ല. അതർഹിക്കുന്നവർക്കു സമയത്തു ലഭിച്ചോളും."
"അപ്പോൾ മാഷു പറയുന്നത് സല്യൂട്ട് ചെയ്യാൻ പറഞ്ഞതു തെറ്റാണെന്നാണോ?"
"എടോ, കേരളം പൊലീസിൻറെ പ്രോട്ടോകോളിൽ എംപിയെ സല്യൂട്ട് ചെയ്യണമെന്നു പറഞ്ഞിട്ടില്ല."


"എന്നാലും അദ്ദേഹം ഒരു എംപിയല്ലേ? ഒരു ജനപ്രതിനിധിയല്ലേ? ആ ഒരു ബഹുമാനം വേണ്ടേ?"
"അദ്ദേഹം എംപിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷേ, എട്ടുനിലയിൽ പൊട്ടി. അതുകഴിഞ്ഞു പുള്ളിക്കാരൻ നോമിനേറ്റഡ് എംപിയായി രാജ്യസഭയിൽ കയറിക്കൂടി എന്ന സത്യം സാധാരണ ജനങ്ങൾക്കറിയില്ലല്ലോ. പിന്നെ ആ പാവം പോലീസുകാരൻ എന്തു ചെയ്യും?"
"എന്താണു മാഷേ ഈ സല്യൂട്ട് ചെയ്യണമെന്നിത്ര നിർബന്ധം?"
"എടോ, ഇതു ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഒരു ചട്ടമാണ്. സായിപ്പിനെ കാണുമ്പോൾ സർക്കാർ ചിലവിലുള്ള ഇന്ത്യക്കാർ സല്യൂട്ട് ചെയ്യണമെന്ന്. എന്നാൽ ഇന്നതു മാറി. നാം ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ഇവിടെ ആരും ആരുടേയും അടിമയല്ല. എന്നെ കണ്ടപ്പോൾ എന്തുകൊണ്ടു നീ സല്യൂട്ട് ചെയ്തില്ല എന്ന നോമിനേറ്റഡ് എംപിയുടെ ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. 'നിങ്ങൾ എംപി ആണെന്നു ഞങ്ങൾ അറിഞ്ഞിട്ടില്ല. അത്ര തന്നെ. അദ്ദേഹം പല പാർട്ടിയിലും പോയി കറങ്ങിത്തിരിഞ്ഞ് ഇപ്പോൾ ബിജെപിയിലെ നോമിനേറ്റഡ് എംപിയായി നിൽക്കുന്നു എന്ന വിവരം ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു പാവം പോലീസുകാരൻ അറിയണമെന്നില്ല."
"അതുകൊണ്ടല്ലേ, അറിയിക്കാനായി അദ്ദേഹം പോലീസ് ഇൻസ്‌പെക്ടറെ വണ്ടിയിൽ നിന്നും വിളിച്ചിറക്കി സല്യൂട്ട് ചെയ്യിപ്പിച്ചത്?"
"അത് വെറും അല്പത്തരമായിപ്പോയി."
"അങ്ങനെ പറയാമോ? അദ്ദേഹം അർഹിക്കുന്നത് ചോദിച്ചു വാങ്ങി എന്നല്ലേയുള്ളു?"
"എടോ, ഇതൊക്കെ ബ്രിട്ടീഷ്കാർ അവരുടെ സ്റ്റാറ്റസിനു വേണ്ടി നിർബന്ധിച്ചുണ്ടാക്കിയ ഒരു നടപടിക്രമം, അത്രയേ ഉള്ളൂ. വളരെ ലഘുവായിപ്പറഞ്ഞാൽ 'ഏതാണ്ട് ഒരു അടിമത്തം' അത്ര തന്നെ."
"അയ്യോ, എന്നിട്ടാണോ സുരേഷ് ഗോപിയെപ്പോലെ ഒരാൾ ആ അടിമത്വത്തിൻറെ തുടർച്ചയെന്നവണ്ണം ആ സല്യൂട്ട് നിർണബന്ധമായും ചോദിച്ചു വാങ്ങിയത്?"
എടോ, രാജഭരണകാലത്തു മഹാരാജാവ് നടക്കാനിറങ്ങുമ്പോൾ സാധാരണ ജനങ്ങൾ അദ്ദേഹത്തെ കണ്ടു തല വണങ്ങുമാരുന്നു എന്ന് കേട്ടിട്ടുണ്ട്. അത് രാജഭക്തിയുടെ അടയാളമായിരുന്നു. എന്നാൽപോലും ഒരാൾ തലവണങ്ങിയില്ലെങ്കിൽ മഹാരാജാവ് അയാളെ വിളിച്ചു മുൻപിൽ നിർത്തിയിട്ട് ‘തല വണക്കേടോ’ എന്ന് പറഞ്ഞതായി കേട്ടിട്ടില്ല."
അത് രാജഭരണകാലമല്ലാരുന്നോ? ഇന്ന് ജനാധിപത്യ ഭരണമല്ലേ? അപ്പോൾ ആ നടപടിച്ചട്ടം പാലിക്കണ്ടേ?"
"എന്തു നടപടിച്ചട്ടം ആയാലും അത്രയും ആളുകളുടെ മുൻപിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്നും ആ പോലീസുകാരനെ വിളിച്ചിറക്കി 'എന്താടോ സല്യൂട്ട് ചെയ്യാൻ മറന്നത്' എന്ന് ചോദിച്ചു സല്യൂട്ട് വാങ്ങിയപ്പോൾ അവിടെ കടുകുമണിയോളം ചെറുതായതു നമ്മുടെ ഭാരത് ചന്ദ്രൻ ഐ പി എസ് തന്നെയാണ്. ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. എ പി ജെ അബ്ദുൾകലാം ഒരിക്കൽ അവധി കഴിഞ്ഞു മടങ്ങിവന്ന അദ്ദേഹത്തിൻറെ ഡ്രൈവറോടു കെട്ടിപ്പിടിച്ചുകൊണ്ട് അയാളുടെ വീട്ടിലെ കാര്യങ്ങൾ തിരക്കി. അത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചപ്പോൾ, ഡോ. അബ്ദുൾ കലാം പറഞ്ഞത്, "ഒരു പ്രോട്ടോക്കോളും മനുഷ്യത്വത്തേക്കാൾ മുകളിലല്ല" എന്നായിരുന്നു."
"അതെന്തായാലും ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവി ഏറ്റെടുക്കാനില്ലെന്നു സുരേഷ്ഗോപി ഇന്നലെ പറഞ്ഞല്ലോ. അതെന്താ മാഷേ അദ്ദേഹം ആ സ്ഥാനം വേണ്ടന്നു വച്ചത്?"
"എടോ, ഏതായാലും അദ്ദേഹത്തിന് വിവരമുണ്ട്. അല്ലെങ്കിൽ കിട്ടിയാൽ ആരെങ്കിലും അത് വേണ്ടാന്നു വയ്ക്കുമോ? അദ്ദേഹം അദ്ദേഹത്തെപ്പറ്റി തന്നെ ചിന്തിച്ചുകാണും. തൃശൂർ എംപി ആകാൻ ചെന്നിട്ടു 'തൃശൂർ ഞാൻ ഇങ്ങെടുക്കുവാ' എന്നു പറഞ്ഞിട്ട് "അതവിടെ വച്ചിട്ടു സ്ഥലം കാലിയാക്കിക്കോളാൻ അവർ പറഞ്ഞില്ലേ? അതിനു മുൻപ് പുള്ളിക്കാരൻ എത്ര പാർട്ടികളുടെ തിണ്ണ നിരങ്ങി? എങ്ങും ക്ലെച്ചു പിടിക്കാതെ വന്നപ്പോൾ അവസാനത്തെ ആശ്രയമായിട്ടാണ് ബിജെപി യിൽ കടന്നു കൂടിയത്. കേരളത്തിലെ ബിജെപി ക്ക് ഇന്ന് നല്ല ഒരു നേതാവാണു വേണ്ടത്. കേരളത്തിലെ ജനസംഖ്യാ ശാസ്ത്രമനുസരിച്ചു വടക്കേ ഇന്ത്യയിലെ മാടമ്പി സംസ്കാരം കേരളത്തിൽ നടക്കില്ല. കിറ്റുകൾ വിതരണം ചെയ്തു മാജിക്കു കാട്ടുന്ന ഭരണപക്ഷവും തമ്മിലടിച്ച്‌ അന്യോന്യം വിസർജ്ജം വാരി എറിഞ്ഞു സമൂഹത്തെ ആകെ നാറ്റിക്കുന്ന പ്രതിപക്ഷവുമുള്ള കേരളത്തിൽ മത വർഗീയത കാട്ടുതീ പോലെ പടരുമ്പോൾ ബിജെപിക്ക് സമുദായ മൈത്രിയിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ പാർട്ടിയെ വളർത്താൻ നല്ല നട്ടെല്ലുള്ള ഒരു നേതാവാണു വേണ്ടത്. അവസരവാദിത്വമല്ല അഴിമതിയുടെ കറ പുരളാത്ത മതസാഹോദര്യത്തിൽ വിശ്വസിക്കുന്ന ഒരാളാണ് വേണ്ടത്. ഏതായാലും സുരേഷ് ഗോപി അതുവേണ്ടെന്നു സ്വയം പ്രഖ്യാപിച്ചതു നന്നായി. ബുദ്ധിപരമായ നീക്കം."
"അതിന് ഇരിക്കട്ടെ അദ്ദേഹത്തിന് എൻറെ വക ഒരു സല്യൂട്ട്!"
"അതായിക്കോട്ടെ! എങ്കിൽ നമൂക്കു പിന്നെ കാണാം."
"അങ്ങനെയാവട്ടെ മാഷെ."
______________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക