പാലാ ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ്. മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നും അദ്ദേഹം കേരളത്തിന് അപമാനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
''മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. മതം മാറുന്നവര്‍ എല്ലാവരും സബ് രജിസ്റ്റാര്‍ ഓഫീസില്‍ പോയി രജിസ്റ്റര്‍ ചെയ്തിട്ടാണോ മതം മാറുന്നത്? മുഖ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ തെറ്റാണ്. മുഖ്യമന്ത്രി പള്ളിക്കൂടത്തില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. പത്രം ഒന്നും വായിക്കില്ല. പാലാ രൂപതാ ബിഷപ്പ് വിശ്വാസികളോടാണ് പറഞ്ഞത്. നാര്‍ക്കോട്ടിക്ക്, ലൗ ജിഹാദിലും പെടാന്‍ പാടില്ലെന്ന്. അതും മാതാവിന്റെ പെരുന്നാള്‍ ദിവസമാണ് പറഞ്ഞത്. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിയില്ല. മക്കളോട് നല്ലതു പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്. അതാണ് പാലാ ബിഷപ്പ് ചെയ്തത്.''-പിസി അഭിപ്രായപ്പെട്ടു.
യുവത്വത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന നാര്‍ക്കോട്ടിസ്റ്റുകള്‍ അഫ്ഗാനിസ്ഥാനിൽ നിന്നാണ് മയക്കു മരുന്നുകള്‍ കൊണ്ടുവരുന്നത്. 1983ല്‍ പെറു പ്രസിഡന്റാണ് ആദ്യമായി നാര്‍ക്കോട്ടിക്ക് ജിഹാദിനെ പറ്റി പറഞ്ഞത്. അല്ലാതെ പാലാ പിതാവല്ല. ഇന്ത്യയില്‍ കാശ്മീര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തിലാണ് ഏറ്റവുമധികം കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ ഉണ്ടാകുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
മയക്കു മരുന്നുകള്‍ക്കതിരെ എല്ലാ മതസ്ഥരും ഒരുമിച്ച് എതിര്‍ക്കണം. കഞ്ചാവ് കടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മറ്റുള്ളവരാണ്. എന്നാല്‍ അത് വാങ്ങുന്നത് കൂടുതല്‍ അവരാണെന്നും പിസി അവകാശപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്‌ന ജിഹാദിന്റെ ഇരയാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പാലാ ബിഷപ്പിനെ തള്ളിപ്പറഞ്ഞ പിണറായിയുടെ ഒപ്പം ജോസ് കെ മാണി ഇനി തുടരാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസ് കെ മാണി രാജി വെച്ച് പുറത്തു വരണം. പാലാ ബിഷപ്പ് മാപ്പ് പറഞ്ഞ് കേട്ടിട്ട് ഒരുത്തനും ചാവാമെന്ന് കരുതി ഇരിക്കേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.